എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Thursday, November 1, 2018

സ്വാമിയേ ശരണമയ്യപ്പാ!

കൂലങ്കഷമായി ചിന്തിച്ച് ഞാൻ ശബരിമല പ്രശ്നത്തിന് ഒരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. ഏല്ലാരും ഓടിവരിൻ!! വരിൻ, വരിൻ!

ഏതൊരു പ്രശ്നപരിഹാരത്തിനും അവശ്യം വേണ്ടത് പ്രശ്നം എന്താണെന്ന് ഡിഫൈൻ ചെയ്യുകയാണല്ലോ. ആദ്യം അതാകട്ടെ.

സുപ്രീം കോടതി വിധിച്ചു, യുവതികളെ ശബരിമലയിൽ പോകുന്നതിൽനിന്ന് വിലക്കരുതെന്ന്. ബിജെപി കേന്ദ്രസർക്കാരിനും ആ പാർട്ടിയിലെ ചിലർക്കും, സംസ്ഥാന സർക്കാരിനും അതിലെ ഘടകകക്ഷികൾക്കും, കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിനും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ്. അതായത് 'ശക്തികേന്ദ്രങ്ങൾ'ക്കെല്ലാം യോജിപ്പായതുകൊണ്ട് സ്ത്രീകൾക്ക് സ്വാമിദർശനത്തിന് അനുവാദമുണ്ടാകുമെന്ന കാര്യത്തിൽ  സംശയമൊന്നും വേണ്ട.

പക്ഷേ ലക്ഷക്കണക്കായ (?)ഭക്തജനവികാരം എതിരാണ്. രമേശേട്ടനും സുരേശേട്ടനും ഭക്തന്മാരുടെ കൂട്ടിലേയ്ക്ക് കഴുത്തിട്ടുകഴിഞ്ഞു. സഖാവിന് പിന്നെ (സ്വന്തം പാർട്ടിക്കാരല്ലാത്തവർ) ചൊറിഞ്ഞാൽ അടി എന്നതാണ് നയം. ലോക്കൽ ബിജെപ്പിക്കാര് പിന്നെ കേന്ദ്ര സർക്കാരിന്റെ കൂടെ നിക്കണോ, ഭക്തവികാരികളുടെ കൂടെ നിൽക്കണോ, ആറെസ്സെസ്സിന്റെ കൂടെ നിൽക്കണോ സ്വന്തം കാര്യം നോക്കണോ എന്നുള്ള ധർമ്മസങ്കടത്തിലാണ്. ഇവർ എല്ലാവർക്കും എങ്ങനെയെങ്കിലും നാണം കെടാതെ ഈ പ്രശ്നത്തിൽനിന്ന് ഊരണം.

ഇനി എന്റെ ബ്രില്ല്യന്റ് ഐഡിയ പൊട്ടിക്കാൻ പോകുവാണ്. *ദേവപ്രശ്നം*!! (കൊട് സിംബൽ)

പ്രശ്നം വയ്ക്കലിന് പേരുകേട്ട കുറച്ച് നമ്പൂരാരെ വിളിക്കുക. പ്രശ്നം വയ്പിക്കുക. യുവതികൾ വന്നാൽ അയ്യപ്പന് അപ്രീതിയുണ്ടാകുമോ. അങ്ങനെ അപ്രീതിയുണ്ടായാൽ പരിഹാരമെന്ത് എന്നൊക്കെ പ്രശ്നിക്കുക.

ഈ നമ്പൂരാര് മിടുക്കമ്മാരാ. എന്തു പ്രശ്നമുണ്ടായാലും പരിഹാരം ഉറപ്പായും ഉണ്ടാകും. ഏറിവന്നാൽ നിലവിലുള്ള അയ്യപ്പ വിഗ്രഹത്തിലുള്ള ചൈതന്യം ആവാഹിച്ച് വേറൊരു മൂർത്തിയിലാക്കി മറ്റൊരിടത്ത് പ്രതിഷ്ഠിക്കേണ്ടി വരും. അതൊക്കെ മുമ്പും ഉണ്ടായിട്ടുണ്ടെന്നേയ്.

അങ്ങനെ അയ്യപ്പനെ വേറൊരു വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ച് ഇപ്പോഴുള്ള അമ്പലത്തിൽനിന്ന് കുറച്ച് ദൂരത്ത് കാട്ടിനകത്തു കൊണ്ടുപോയി പ്രതിഷ്ഠിക്കുക. അതിനുചുറ്റുമുള്ള ഒരേക്കർ സ്ഥലം നല്ല ഉറപ്പുള്ള കമ്പിവേലി കെട്ടി തിരിക്കുക. ആ ഒരേക്കർ തന്ത്രികുടുംബത്തിനും പന്തളം സാമ്രാജ്യത്തിന്റെ ഛത്രപതിയ്ക്കും മാത്രമായി വിട്ടുകൊടുക്കുക (ഈ ഒരേക്കറിന്റെ ഔദാര്യം സഖാവ് ദയവായി ചെയ്യണം). വേറെ ആർക്കും അതിനകത്ത് പ്രവേശനം അനുവദിക്കരുത്.

അവിടെയുള്ള അയ്യപ്പൻ അങ്ങനെ വിരക്ത താപസി എന്ന സങ്കൽപ്പത്തിലുള്ള ദൈവമാകും. അവിടെ അഭിഷേകമോ കളഭച്ചാർത്തോ ആഭരണം അണിയിക്കലോ മണിയടിക്കലോ ദീപാരാധനയോ ഒന്നും പാടില്ല. മെയിൻ അമ്പലം തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഈ പ്രതിഷ്ഠയ്ക്കു മുമ്പിൽ മൂന്നുനേരം അല്പം ചോറു വെയ്ക്കുക. അതുമതി. അദ്ദേഹത്തിന്റെ തപസ്സ് ഭംഗപ്പെടുത്താതിരിക്കുക.

അനുഗ്രഹം വേണ്ടവരും പരാതി പറയേണ്ടവരും നിവേദ്യം അർപ്പിക്കേണ്ടവരും കാണിക്കയിടേണ്ടവരും മെയിൻ അമ്പലത്തിലെ പ്രതിഷ്ഠയിലൂടെ ചെയ്താൽ മാത്രമേ ഫലമുണ്ടാകൂ എന്നു വിധിക്കുക. (ഇപ്പോഴും അങ്ങനെയുള്ള ചടങ്ങൊക്കെയുണ്ട് - ഗുരുവായൂരമ്പലത്തിലെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാകണമെങ്കിൽ മമ്മിയൂരുകൂടി പോയി തൊഴണം).

ഇതിൽനിന്നുണ്ടാകുന്ന ഗുണങ്ങൾ.
  1. പന്തളം സാമ്രാട്ടിനും തന്ത്രിപുംഗവനുമുള്ള പ്രമാണിത്തം നിലനിൽക്കുന്നു.
  2. നിലവിലുള്ള ചടങ്ങുകൾക്കോ ആഘോഷങ്ങൾക്കോ ഒരു മാറ്റവും ഉണ്ടാകുന്നില്ല.
  3. പൂജാരിയ്ക്കും രാശാവിനും മാത്രം പ്രവേശനമുള്ള ഇടത്തേയ്ക്ക് മാറ്റിയതുകൊണ്ട് ബ്രഹ്മചാരിയായ അയ്യപ്പനെ ആർക്കും പ്രലോഭിപ്പിക്കാൻ അവസരം ലഭിക്കുന്നില്ല. പണ്ടത്തെ കാലമൊന്നുമല്ല. ആണുങ്ങൾക്കും അമ്പതുകഴിഞ്ഞ സ്ത്രീകൾക്കും അയ്യപ്പനെ പ്രലോഭിപ്പിക്കാൻ തോന്നില്ല എന്നതൊക്കെ പഴഞ്ചൻ ധാരണയാണ്. മനുഷ്യൻ ആണ് പെണ്ണ് എന്നീ രണ്ടു തരമേയുള്ളൂ എന്ന ധാരണപോലും അബദ്ധമാണ്.
  4. കോടതി വിധി അക്ഷരം പ്രതി പാലിക്കാനാകുന്നു.
  5. സ്ത്രീകൾക്ക് അവർ അർഹിക്കുന്ന ബഹുമാനവും പരിഗണനയും കിട്ടുന്നു.
  6. അന്യ സംസ്ഥാന ഭക്തർക്ക് ആശയക്കുഴപ്പം ഒഴിവാകുന്നു.
  7. കേന്ദ്ര സർക്കാരിന് ഒരേസമയം ഹിന്ദുത്വവിജയവും പുരോഗമനവാദവിജയവും ലഭിക്കുന്നു
  8. കുറച്ച് നമ്പൂരാർക്കും നായമ്മാർക്കും അല്പം കാശു കിട്ടുന്നു
  9. രമേശും സുരേശും ശ്രീധരനും വിജയനും അമിത്ജിയുമെല്ലാം പ്രശ്നത്തിൽനിന്ന് യാതൊരു കേടുപാടും കൂടാതെ തലയൂരുന്നു
  10. ഊളത്തരം പറച്ചിൽ അവസാനിക്കുന്നു
  11. തെരുവുയുദ്ധം ഒഴിവാകുന്നു
  12. നടവരവ് കൂടുന്നു
  13. പാവം പോലീസുകാർക്ക് മനസ്സമാധാനത്തോടെ ജോലിക്കു പോകാനാകുന്നു.
  14. കോടതിവ്യവഹാരത്തിൽ തുടർന്നുള്ള സമയനഷ്ടവും ധനനഷ്ടവും ഒഴിവാകുന്നു.
  15. ക്രമസമാധാനവും സൗഹാർദ്ദവും പുനസ്ഥാപിക്കപ്പെടുന്നു. 
  16. എല്ലാത്തിനും ഉപരിയായി "ഞാൻ ജയിച്ചു" എന്ന് എല്ലാവർക്കും വീമ്പിളക്കാനും വോട്ടുപിടിക്കാനും കഴിയുന്നു.

എങ്ങനെയുണ്ടെന്റെ ബ്രെയിൻ? താങ്ക്യു, താങ്ക്യു! ഫീസൊന്നും തരണ്ടാ, ഒരു ഊണു തന്നാൽ മതി.

Thursday, August 30, 2018

സൈമ (ഏഴാം ഭാഗം)

"മിസ്, എനിക്ക് നിങ്ങളുടെ പരിപൂർണ്ണ ശ്രദ്ധ രണ്ടു മണിക്കൂർ നേരത്തേയ്ക്ക് വേണം. കഴിയുന്നതും എല്ലാ വിവരങ്ങളും വളരേ വ്യക്തമായും വിശദമായും എന്നോടു പറയണം. പറയുന്നതെല്ലാം ഞാൻ റെക്കോർഡ് ചെയ്യും. കാര്യങ്ങൾ എത്രത്തോളം വ്യക്തമാണോ അത്രത്തോളം എളുപ്പമായിരിക്കും താങ്കളെ സഹായിക്കാൻ. എന്തെങ്കിലും ഭക്ഷണം കഴിക്കണമെങ്കിൽ കഴിച്ചിട്ടു വന്നോളൂ" പാസ്റ്റർ പറഞ്ഞു.

"ഇത്രയും നേരത്തേ പ്രാതൽ കഴിക്കുന്ന പതിവില്ല സർ. താങ്കൾ ചോദിച്ചോളൂ, എന്താണ് അറിയേണ്ടത്?"

"ആദ്യം സ്കൂളിൽ എന്താണ് ഉണ്ടായതെന്ന് കൃത്യമായി പറയൂ"

സൈമ പറഞ്ഞുതുടങ്ങി. സ്കൂളിൽ ലോക്ക്ഡൗണ്‍ അറിയിപ്പുണ്ടായതുമുതൽ ബോധം പോയതുവരെയുള്ള കാര്യങ്ങൾ കഴിയുന്നത്ര വിശദമായിത്തന്നെ പറഞ്ഞു. പാസ്റ്റർ വക്കീൽ അതെല്ലാം നിശ്ശബ്ദമായി കേട്ട് റെക്കോർഡ് ചെയ്തുകൊണ്ടിരുന്നു.

പാസ്റ്റർ ബാഗിൽനിന്ന് ഒരു ഐപാഡ് എടുത്തു. അതിൽ സ്കൂളിന്റെ വളരേയധികം ചിത്രങ്ങളുണ്ടായിരുന്നു. സൈമ ഏതു ക്ലാസ്സ് മുറിയിലായിരുന്നു, ഏതു വഴിയിലൂടെയാണ് പുറത്തുകടന്നത്, എവിടെയാണ് നിന്നത്, അബു പുറത്തുവന്നത് ആദ്യം കണ്ടപ്പോൾ അവൻ എവിടെയായിരുന്നു, എങ്ങോട്ടാണ് അവൻ ഓടിയത്, പോലീസുകാരൻ എവിടെനിന്നാണ് ഓടി വന്നത് എങ്ങനെയാണ് അബുവിനെ പിടിച്ചത്, തൂക്കിയെടുത്തത്, സൈമ എവിടെനിന്ന് എവിടെവരെ ഓടിയാണ് പോലീസുകാരനെ വീഴ്ത്തിയത് എന്നിങ്ങനെ ഡസൻ കണക്കിന് ചോദ്യങ്ങൾ. എല്ലാം തീർന്നപ്പോൾ സിനിമയിലെ സ്ലോ മോഷനിൽ എന്നപോലെ ഓരോ വിശദാംശവും സമയക്രമത്തിൽ തിരിച്ചുപറഞ്ഞ് പാസ്റ്റർ ഒന്നുകൂടി ഉറപ്പുവരുത്തി.

പിന്നീടുള്ള ചോദ്യങ്ങൾ ആശുപത്രിവാസത്തേപ്പറ്റിയായിരുന്നു. ആരൊക്കെ വന്നു, എന്തൊക്കെ ചോദിച്ചു, എത്ര പേരെ കണ്ടിരുന്നു എന്നിങ്ങനെ. റോസ് വരുന്നതിനു മുമ്പുള്ള കാര്യങ്ങളൊന്നും അധികം ഓർമ്മയില്ലായിരുന്നു. അന്നൊക്കെ മിക്കവാറും മരുന്നിന്റെ പ്രഭാവത്തിൽ ഉറക്കമായിരുന്നല്ലോ. വക്കീൽ അത് നോട്ട് ചെയ്തു.

"റോസ് വന്നതിനു ശേഷം ആരോടൊക്കെ സംസാരിച്ചു?"

റോസിനേപ്പറ്റി പറയുമ്പോൾ സൈമയ്ക്ക് ആവേശമായിരുന്നു. മിക്ക കാര്യങ്ങളും വളരേ വ്യക്തമായി ഓർമ്മയിലുണ്ടായിരുന്നു. ഓർമ്മ വരാത്ത കാര്യങ്ങൾ ഇടയ്ക്കിടെ ഡയറിയിൽനിന്ന് വായിച്ചെടുത്ത് വിശദീകരിച്ചു.

"ഈ ഡയറി റോസ് വായിക്കുമായിരുന്നോ?" പാസ്റ്റർ ചോദിച്ചു.

"അതെങ്ങനെ? ഇത് അറബിക്കിലാണല്ലോ എഴുതിയിരിക്കുന്നത്! പക്ഷേ ഞാൻ ഡയറി എഴുതിയോ എന്ന് മിസ് എല്ലാ ദിവസവും പരിശോധിക്കാറുണ്ടായിരുന്നു".

"ഉം". പാസ്റ്റർ ഒന്ന് ഇരുത്തി മൂളി. അല്പ നേരം നിശ്ശബ്ദനായിരുന്നു.

"മിസ് സൈമ, ഞാനൊരു കാര്യം പറയുമ്പോൾ ഞെട്ടരുത്. അവർ തീർച്ചയായും ഒരു നല്ല സൈക്യാട്രിസ്റ്റ് ആണ്. പക്ഷേ അവർ അതോടൊപ്പം ഒരു മികച്ച സീക്രട്ട് സർവീസ് ഏജന്റ് കൂടിയാകാനാണ് സാധ്യത"

സൈമ വായ് പൊളിച്ചിരുന്നുപോയി!

"യു മീൻ ഷി വാസ് ചീറ്റിങ്ങ് മി?" സൈമ വിറയലോടെ ചോദിച്ചു.

"നോട്ട് നെസെസ്സറിലി. അവരുടെ ജോലി സത്യം കണ്ടെത്തുക എന്നതാണ്. ആ സത്യം നിങ്ങൾക്കനുകൂലമാണെങ്കിൽ അവർ താങ്കളെ സഹായിക്കുകയാണ് ചെയ്തത്. മറിച്ചാണെങ്കിൽ വിചാരണ സമയത്ത് പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ചില കാര്യങ്ങൾ കേൾക്കുമ്പോൾ പലരും പല സത്യങ്ങളാണ് ധരിക്കുക. ഒരു ഉദാഹരണം പറയാം. I did not say you stole the money എന്ന വാചകം ഏതു വാക്കിന് ഊന്നൽ കൊടുക്കുന്നു എന്നതനുസരിച്ച് എട്ട് അർത്ഥങ്ങളുണ്ട്. അല്ലേ?"

സൈമ അമ്പരന്നുപോയി.

"സൈമ ഭയപ്പെടേണ്ട. അവരോട് സംസാരിച്ച എല്ലാ കാര്യങ്ങളും എന്നോട് ഓർത്തെടുത്ത് പറയുക. വിശേഷിച്ച് എന്തെങ്കിലും കള്ളമോ പൊങ്ങച്ചമോ കദനകഥയോ പറഞ്ഞിട്ടുണ്ടെങ്കിൽ. എല്ലാം എനിക്കറിയണം. എല്ലാം ഓർത്തെടുക്കണം. കഴിയുന്നതും അതേ വാക്കുകൾ തന്നെ വേണം. കാര്യങ്ങൾ അതിന്റെ പൂർണ്ണതയോടെ അറിഞ്ഞാലേ എനിക്ക് സൈമയെ സഹായിക്കാനാകൂ"

സംഭാഷണം പിന്നേയും രണ്ടു മണിക്കൂർ നീണ്ടു. ഏതാണ്ട് എല്ലാ വിവരങ്ങളും സൈമ ഓർത്തെടുത്തു. യാത്രകൾ, പുസ്തകങ്ങൾ, ചർച്ചകൾ, പാചകം, ഭക്ഷണം, കായിക വിനോദങ്ങൾ...എല്ലാം.

"വെരി ഗുഡ്. എനിക്കു തോന്നുന്നത്, സൈമയെ കുറ്റക്കാരിയാക്കാനുള്ള യാതൊന്നും റോസിന് കിട്ടിയിട്ടില്ലെന്നു തന്നെയാണ്. അത് സ്വാഭാവികവുമാണ്. യു ആർ കംപ്ലീറ്റ്‌ലി ഇന്നസന്റ്. നൗ, ജസ്റ്റ് സ്റ്റേ കാം ആൻഡ് ഹാവ് സംതിങ്ങ് ടു ഈറ്റ്."

പാസ്റ്റർ ഒരു നോട്ട്പാഡിൽ എന്തൊക്കെയോ കുത്തിക്കുറിക്കാൻ തുടങ്ങി.

സൈമ സാവധാനം എഴുന്നേറ്റ് അടുക്കളയിൽ കയറി ഒരു എഗ് ആൻഡ് ട്യൂണ സാൻഡ്വിച്ച് ഉണ്ടാക്കി. പാസ്റ്ററിന് വേണോയെന്നു ചോദിച്ചപ്പോൾ വേണ്ടെന്നു പറഞ്ഞു.

ഭക്ഷണമൊക്കെ കഴിഞ്ഞ് തിരികേ വന്നപ്പോഴും പാസ്റ്റർ എഴുതിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് പത്തു മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു.

"നൗ, ലിസെൻ ടു മി യങ്ങ് ലേഡി. എനിക്ക് താങ്കളോട് ചില പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ട്"

അദ്ദേഹം കണ്ണട ഊരി കയ്യിൽ പിടിച്ച് സൈമയെ തറപ്പിച്ചു നോക്കി

"സൈമ ഇപ്പോൾ ഒരു വിചാരണ നേരിടാൻ മാത്രം ആരോഗ്യവതിയായിരിക്കുന്നു. പക്ഷേ അതുറപ്പിക്കാൻ പൊലീസ് താങ്കളെ ചില മെഡിക്കൽ ആൻഡ് മെന്റൽ പരിശോധനകൾക്ക് വിധേയമാക്കും. അതിനെ ഒട്ടും ഭയപ്പെടേണ്ട. താങ്കളെ കഴിയുന്നതും ആ പരിശോധനകളിൽ വിജയിപ്പിക്കാനാകും അവർ ശ്രമിക്കുക. അതിന് വെറുതേ നിന്നു കൊടുത്താൽ മതി."

സൈമ തലയാട്ടി.

"ഇവിടന്നങ്ങോട്ട് താങ്കൾ ഒരാളോടും ഇംഗ്ലീഷിൽ സംസാരിക്കരുത്. നിങ്ങൾക്കായി ഒരു അറബിക് പരിഭാഷകനെ ഏർപ്പാടാക്കുവാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അറബിക് സംസാരിക്കുന്ന ഓഫീസർമാർ തന്നെ താങ്കളെ ചോദ്യം ചെയ്യാൻ വന്നേക്കാം. എങ്ങനെയായാലും ഇവിടന്നങ്ങോട്ടുള്ള എല്ലാ സംസാരവും അറബിക്കിലായിരിക്കാൻ താങ്കൾ ശ്രദ്ധിക്കണം. താങ്കൾ ഇംഗ്ലീഷ് നല്ലപോലെ സംസാരിക്കാൻ അറിയാത്ത ആളാണ്. സൂത്രം നിറഞ്ഞ ചോദ്യങ്ങൾ മനസ്സിലാക്കാനും പറയുന്ന ഉത്തരങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാതിരിക്കാനും മാതൃഭാഷ തന്നെയാണ് നല്ലത്"

"അറബിക് അല്ല, കുർദി ആണ് ഞങ്ങളുടെ മാതൃഭാഷ, സർ. സ്കൂളിലൊക്കെ അറബിക് ആണ് പഠിച്ചത്. പക്ഷേ രണ്ടു ഭാഷയും ഒരുപോലെ സംസാരിക്കാൻ അറിയാം".

"ഗുഡ്. ഇനി അടുത്ത കാര്യം. സൈമ പഴയപോലെ തട്ടവും മുഴുക്കൈയ്യൻ ടോപ്പും നീളമുള്ള പാവാടയും ഇടണം. ഇത് മാറിയ സൈമയല്ല, പഴയ സൈമ തന്നെയാണ്, അന്നും ഇന്നും സൈമ ഒരുപോലെ നിരപരാധിയാണ് എന്നൊക്കെ തെളിയിക്കുന്നതിന് ആ വസ്ത്രധാരണം പ്രധാനമാണ്. തന്നെയുമല്ല താങ്കളുടെ ഈ കേസ് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചതാണ്. താങ്കളിലെ എല്ലാ മാറ്റങ്ങളും സസൂക്ഷ്മം നിരീക്ഷിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യും. ശരിയായ ന്യായവിചാരണയെ അത് ബാധിക്കാനിടയുണ്ട്."

"ഓക്കേ"

"സൈമയെ വീട്ടുതടങ്കലിലേയ്ക്ക് വിട്ടുകിട്ടാൻ ഞാൻ ശ്രമിക്കാം. പക്ഷേ അതിൽ ഉറപ്പു തരാനാകില്ല. അതുകൊണ്ട് മാനസികമായി, താങ്കൾ ഒരു ജുവനൈൽ ജെയിലിൽ പോകാൻ തയ്യാറായിരിക്കുക. താങ്കളുമായി ഇടപെടുന്ന എല്ലാവരും - അത് പാൽക്കാരനോ, തൂപ്പുകാരനോ, തയ്യൽക്കാരനോ, പോലീസുകാരനോ മറ്റു തടവുകാരോ ആരുമാകട്ടെ - എല്ലാവരും ഒരു പൊലീസ് ഏജന്റ് ആണെന്ന് കരുതിവേണം സംസാരിക്കാൻ. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഏറ്റവും കുറഞ്ഞ വാക്കുകളിൽ സത്യസന്ധമായ ഉത്തരം മാത്രം നൽകുക."

"ശരി"

"അവസാനമായി ഒരു കാര്യം. അമേരിക്കൻ നീതിന്യായവ്യവസ്ഥിതിയെ വിശ്വസിക്കുക. അത് ഞങ്ങൾ അമേരിക്കക്കാരുടെ അഭിമാനമാണ്. അതിന്റെ ഒരു ചെറിയ കണ്ണിയായ എനിക്ക് അതിലേറെ അഭിമാനവും ബഹുമാനവുമാണ് ഈ വ്യവസ്ഥിതിയോട്. നിങ്ങൾ നിരപരാധിയാണെങ്കിൽ നിങ്ങൾ തീർച്ചയായും പൂർണ്ണമായും സംരക്ഷിക്കപ്പെടും. നിങ്ങളെ വിട്ടയയ്ക്കുന്ന ദിവസം നിങ്ങൾക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ പതിന്മടങ്ങ് സ്നേഹവും ബഹുമാനവും അത് നിങ്ങൾക്ക് തരും. അതുകൊണ്ട് ഒരിക്കലും ഈയൊരു സംഭവം മനസ്സിനെ കലുഷമാക്കാൻ അനുവദിക്കരുത്. ഗിവ് ദ സിസ്റ്റം ഇറ്റ്സ് ടൈം. യു വിൽ കം ഔട്ട് ഓഫ് ഇറ്റ് ഹാപ്പി"

"താങ്ക് യൂ സർ".

"ഞാൻ ഇനി താങ്കളെ ഇടയ്ക്കിടെ കാണും. ആരുടെയെങ്കിലും ഭാഗത്തുനിന്ന് താങ്കൾക്ക് എന്തെങ്കിലും ദുരനുഭവമുണ്ടായാൽ അത് എത്ര ചെറുതായാലും നമ്മൾ തമ്മിൽ കാണുമ്പോൾ എന്നെ അറിയിക്കണം. അത് ആരുടെ മുന്നിൽവെച്ച് പറയേണ്ടി വന്നാലും ശരി. ഒരിക്കലും ആരുടേയും ഭീഷണിയ്ക്കു വഴങ്ങി കാര്യങ്ങൾ പറയാതിരിക്കരുത്"

"ശരി സർ"

"അപ്പോൾ ഞാൻ ഇറങ്ങുകയാണ്. എനിക്കു തോന്നുന്നത് ഇന്നുതന്നെ താങ്കളെ ഈ വീട്ടിൽനിന്ന് കൊണ്ടുപോകുമെന്നാണ്. സൈമ എവിടെ എത്തിയാലും ഞാൻ അവിടെ വന്ന് കണ്ടുകൊള്ളാം. വിഷ് യു വെൽ"

പാസ്റ്റർ ബാഗെടുത്ത്, തൊപ്പി തലയിൽ വെച്ച്, തിടുക്കത്തിൽ ഇറങ്ങിപ്പോയി.

************************************

************************************

"പ്രൊഫസർ മിസ് ഖാൻ വുഡ് യു പ്ലീസ് റിപ്പീറ്റ് ദ ക്വെസ്റ്റ്യൻ ഫോർ ഹെർ" ഡോക്റ്റർ ലെറോയ് ഒന്നുകൂടി മുരണ്ടു. സൈമ അതുകേട്ട് ഓർമ്മകളിൽനിന്ന് ഞെട്ടിയുണർന്നു.

"മിസ് റസൂല്‍, നിങ്ങള്‍ എന്തുകൊണ്ടാണ് ഇവിടെയുള്ളത് എന്നറിയാമോ?"

"അറിയാം. ഞാൻ ഒരു കോടതി വിചാരണയെ നേരിടാൻ മാത്രം മാനസികാരോഗ്യം വീണ്ടെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പോലീസ് ഏർപ്പെടുത്തിയ പരിശോധനയ്ക്ക് വന്നതാണ്" സൈമ മറുപടി നൽകി. നേർത്ത ശബ്ദത്തിലാണെങ്കിലും ആ മറുപടിയിൽ പതർച്ചയോ ഭയമോ ഇല്ലായിരുന്നു. ഒരു ഉറച്ച, ശാന്തമായ ആത്മവിശ്വാസം മാത്രം.


(അവസാനിച്ചു)

Wednesday, June 6, 2018

സൈമ (ആറാം ഭാഗം)

"ആര്‍ യു ഗെറ്റിങ്ങ് സം ഗുഡ് റെസ്റ്റ് ഹണീ?"

വീര്യം കൂടിയ വേദനസംഹാരികള്‍ കഴിച്ച് ഉറങ്ങുകയാണ് പതിവ്. അല്ലെങ്കില്‍ ശരീരത്തില്‍ നുറുങ്ങുന്ന വേദനയാണ്. പോരാത്തതിന് അബുവിനെ ഓര്‍മ്മ വരും. ആരേയും വന്നു കാണാന്‍ പോലീസ് അനുവദിക്കുകയില്ലെന്ന് ഡോക്റ്റര്‍മാര്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഉറക്കം തന്നെയാണ് ഭേദം.

അപ്പോള്‍ ഇതാരാണ് വന്നിരിക്കുന്നത്?

നല്ല വെളുത്തുതുടുത്ത് ഭംഗിയായി മേക്കപ്പ് ചെയ്ത മുഖം. വളരേ ശാന്തമായ കരുണഭാവമുള്ള പുഞ്ചിരി. ഇളം പിങ്ക് നിറത്തിലുള്ള ഡ്രെസ്സ്. തോളൊപ്പമുള്ള വൃത്തിയായി ചീകിയ തലമുടി. ആരാണീ സ്ത്രീ?

"മൈ നേം ഈസ് റോസ്, സ്വീറ്റീ. ഐ ആം എ സൈക്കോതെറാപിസ്റ്റ്. ഡൂ യൂ നോ ഹു എ സൈക്കോതെറപിസ്റ്റ് ഈസ്?"

അറിയില്ലെന്ന അര്‍ത്ഥത്തില്‍ സൈമ തലയാട്ടി

വളരേ പതിഞ്ഞ സ്വരത്തില്‍ സാവധാനം അവര്‍ സൈക്കോതെറപിസ്റ്റ് ആരെന്ന് വിവരിച്ചു. കേട്ടിരിക്കാന്‍ തന്നെ രസമായിരുന്നു അവരുടെ സംസാരം.

രണ്ടുദിവസത്തിനുള്ളില്‍ അവരുമായി നല്ല സൗഹൃദമായി. തനിക്കുപറയാനുള്ളത് വളരേ ശ്രദ്ധയോടെ കേള്‍ക്കുമായിരുന്നു, മിസ് റോസ്. ഏതു സംഭാഷണത്തിനിടയിലും താന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ അവര്‍ സ്വയം സംസാരം നിറൂത്തുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുമായിരുന്നു. സംസാരിക്കാത്തപ്പോഴാണെങ്കില്‍ അവര്‍ ധാരാളം ജീവിതാനുഭവങ്ങള്‍ പറഞ്ഞുതരുമായിരുന്നു. വളരേ സരളമായ ഭാഷയില്‍, മൃദുശബ്ദത്തില്‍, കൊതിപ്പിക്കുന്ന ശൈലിയില്‍, മനസ്സിന് സന്തോഷം തോന്നിപ്പിക്കുന്ന കഥകള്‍.

ദിവസങ്ങൾ കടന്നുപോയി.

"ഐ തിങ്ക് യു ആര്‍ റെഡി ഫോര്‍ എ ടൂര്‍ ടുഡേ" ഒരുദിവസം അവര്‍ പ്രഖ്യാപിച്ചു. സൈമയെ ഒരു വീല്‍ചെയറിലിരുത്തി ആശുപത്രിയില്‍ ചെന്നുകയറാന്‍ അനുവാദമുള്ള ഇടങ്ങളിലൊക്കെ കൊണ്ടുപോയി. കിച്ചനിലെ മിസ് തെല്‍മയേയും ഹൗസ്കീപ്പിങ്ങിലെ നേതനേയും ചാപ്പലിലെ റെവറന്‍ഡ് തോമസിനേയും കഫെടേറിയയിലെ എല്ലാവരേയും ചില ക്ലിനിക്കുകളിലെ നേഴ്സുമാരേയും പരിചയപ്പെട്ടു.

ഒരു പോലീസ് കേസിലുള്‍പ്പെട്ട പ്രതിയോടെന്ന പോലെയോ 'വിദേശി' എന്നപോലെയോ ഒരാളും വിവേചനം കാട്ടിയില്ല. എല്ലാവര്‍ക്കും നിറയേ സ്നേഹം മാത്രം. മിസ് റോസ് നേരത്തേ പറഞ്ഞ് സെറ്റ് ചെയ്തതായിരിക്കുമോ? അറിയില്ല.

അതിന്റെ പിറ്റേ ദിവസം വലിയൊരു ബാഗുമായാണ് മിസ് റോസ് വന്നത്. "നമുക്ക് ഇവിടം വിടാന്‍ സമയമായി. എല്ലാം പാക്ക് ചെയ്തോളൂ" അവര്‍ പറഞ്ഞു.

"എനിക്ക് വീട്ടില്‍ പോകാമോ?" സൈമയ്ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.

"നിര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ പറ്റില്ല. ഇപ്പോള്‍ നമ്മള്‍ നഗരത്തിനു പുറത്തുള്ള സുന്ദരമായ ഒരു ഗ്രാമത്തിലെ അതിസുന്ദരമായ ഒരു വീട്ടിലേയ്ക്കാണ് പോകുന്നത്. ജസ്റ്റ് യു ആന്‍ഡ് മി ഇന്‍സൈഡ്, പൊലീസ് ഗാര്‍ഡിങ്ങ് ഔട്സൈഡ്" അവര്‍ കുടുകുടാ ചിരിച്ചുകൊണ്ടു പറഞ്ഞു.

കട്ടിലിലില്‍ നിന്ന് വീല്‍ചെയറിലേയ്ക്ക്, പിന്നെ മെഡിക്കല്‍ വാനിലേയ്ക്ക്. പിന്നെ ഏതോ ഗ്രാമീണവഴികളിലൂടെ ഒന്നരമണിക്കൂര്‍. അവസാനം ഒറ്റപ്പെട്ടയിടത്ത് ഒരു കുന്നിന്‍മേലുള്ള ഒരു വീട്ടിലെത്തി.

പറഞ്ഞതുപോലെ ഒറ്റനിലയുള്ള, എല്ലാ സൗകര്യങ്ങളുമുള്ള, സാമാന്യം വലിയ സുന്ദരന്‍ വീടായിരുന്നു അത്. സൈമയ്ക്കും റോസിനും കിടക്കാന്‍ വേറെ വേറെ ബാത് അറ്റാച്ച്ഡ് കിടപ്പുമുറികളുണ്ടായിരുന്നു.ധാരാളം സൂര്യപ്രകാശം വന്നുനിറയുന്ന മുറികളായിരുന്നു എല്ലായിടത്തും. ജന്നലുകള്‍ തുറന്നിട്ടാലും വളരേ നിശ്ശബ്ദമായ ചുറ്റുപാടുകള്‍.

ദിവസേന വായന, പാചകം, ടീവി, വാതോരാതെ സംസാരം. അതായിരുന്നു പതിവ്. റോസ് പുതിയ ഒരു കാര്യംകൂടി ശീലിപ്പിച്ചു. ഡയറി എഴുത്ത്. പതിവായി എല്ലാ ദിവസവും അതില്‍ കുറേയധികം എഴുതിയിടും.

അല്പമൊക്കെ നടക്കാറായതില്‍പ്പിന്നെ പതിവായി മാളിലും റെസ്റ്ററന്റിലും ലൈബ്രറിയിലുമൊക്കെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു, റോസ്. പലതരം മേക്കപ്പുകള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയേപ്പറ്റിയൊക്കെ റോസിന് ധാരാളം അറിവുണ്ടായിരുന്നു. മാളില്‍ പോയാല്‍ സൈമയ്ക്ക് ഇഷ്ടപ്പെട്ടതെന്തും വാങ്ങിക്കൊടുക്കുമായിരുന്നു. അതുപോലെത്തന്നെ പല രാജ്യങ്ങളുടേയും ഭക്ഷണങ്ങള്‍ രുചിച്ചതും റോസിന്റെ കൂടെ പോയപ്പോഴാണ്.

റോസിന് നീന്തല്‍ വളരേ ഇഷ്ടമായിരുന്നു. ബിക്കിനിയൊക്കെ ഇട്ട് കമ്യൂണിറ്റി സ്വിമ്മിങ്ങ് പൂളില്‍ ആണുങ്ങളുടെയൊക്കെ മുമ്പില്‍വെച്ച് അവര്‍ നീന്തുന്നതുകണ്ടപ്പോള്‍ ആദ്യം വല്ലാത്ത ചമ്മലായിരുന്നു. സ്ത്രീയുടെ ശരീരത്തില്‍ നാണിക്കേണ്ടതായ ഒന്നുമില്ലെന്നും സ്വന്തം ശരീരം അഭിമാനത്തോടെയും തന്റേടത്തോടെയും കൊണ്ടുനടക്കണമെന്നും നോട്ടങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും ഭയം തോന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടങ്ങളെ ശക്തമായി നേരിടണമെന്നും റോസ് പഠിപ്പിച്ചു.

ക്രമേണ മതനിഷ്ഠ നിഷ്കർഷിക്കുന്ന പല കെട്ടുപാടുകളിൽനിന്നും ഒന്നൊന്നായി മോചിതയായി. കാറ്റിൽ സ്വതന്ത്രമായി പറന്നുയരുന്ന മുടിയിഴകൾ ഏറെ ആനന്ദിപ്പിച്ചു. മുട്ടൊപ്പമുള്ളതും സ്ലീവ് ഇല്ലാത്തതുമായ വസ്ത്രങ്ങൾ ആത്മവിശ്വാസത്തോടെ ധരിക്കാൻ ശീലിച്ചു. രാഷ്ട്രീയവും ചരിത്രവും തത്വശാസ്ത്രവും നിയമവും വിഷയമായ പുസ്തകങ്ങൾ വായിച്ചു. മതപരമായ തിരുവെഴുത്തുകളെ മനുഷ്യന്റെ സാമൂഹിക വികസനത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കി. എന്തിനേയും ചോദ്യം ചെയ്യാനും തർക്കിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും ശീലിച്ചു.

വളരേയധികം ഭയങ്ങളും ആചാരങ്ങളും കെട്ടിയിട്ടിരുന്ന വ്യക്തിത്വത്തിൽനിന്ന് 'ധീര' എന്നു വിളിക്കാവുന്നിടത്തോളം എത്തിയില്ലെങ്കിലും ആത്മവിശ്വാസമുള്ളവൾ എന്ന നിലയിലേയ്ക്ക് സൈമ എത്തി.

പിന്നേയും ദിവസങ്ങൾ കടന്നുപോയി.

ഷൂസിന്റെ കടുപിടു ശബ്ദം കേട്ടാണ് ഒരു ദിവസം രാവിലെ ഉണർന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ റോസ് അവരുടെ സാധനങ്ങളെല്ലാം പാക്ക് ചെയ്യുകയാണ്!

"നമ്മൾ എവിടേയ്ക്കാണ് പോകുന്നത്, മിസ് റോസ്?" സൈമ അമ്പരപ്പോടെ ചോദിച്ചു.

"വി ആർ നോട്ട് ഗോയിങ്ങ്. ഹാവ് ടു ഗോ, സ്വീറ്റി" അവർ സൗമ്യമായി പറഞ്ഞു."ഞാൻ പറഞ്ഞല്ലോ, ഞാനൊരു തെറാപ്പിസ്റ്റ് ആണെന്ന്. നിന്റെ മാനസികാരോഗ്യം ഇപ്പോൾ പൂർണ്ണമായും സാധാരണമായിരിക്കുന്നു. എനിക്കിനി മടങ്ങേണ്ടിയിരിക്കുന്നു"

ഇങ്ങനൊരു ദിവസം വരുമെന്ന് സൈമയ്ക്ക് അറിയാമായിരുന്നു. അവൾ റോസിനെ കെട്ടിപ്പിടിച്ചു. മനസ്സിൽ ഒരു പിടപ്പ് ഉണ്ടായിരുന്നെങ്കിലും അവൾ കരഞ്ഞില്ല. അതിനുള്ള കരുത്ത് അവൾ നേടിക്കഴിഞ്ഞിരുന്നു.

"അപ്പോൾ ഞാൻ എവിടെപ്പോകും?" സൈമ അവരുടെ ചെവിയിൽ ചോദിച്ചു.

"നിന്റെ വക്കീൽ അവിടെ സ്വീകരണമുറിയിൽ ഇരിപ്പുണ്ട്. അദ്ദേഹം എല്ലാം പറഞ്ഞുതരും"

"ഇത്ര വെളുപ്പാൻ കാലത്തോ?" സൈമ അത്ഭുതപ്പെട്ടു.

"ഇതാണ് പോലീസിന്റെ രീതി, സ്വീറ്റി. എനിക്കിനി അധികനേരം നിൽക്കാൻ അനുവാദമില്ല. ഇക്കഴിഞ്ഞ ആഴ്ചകളിൽ പഠിച്ചതെല്ലാം ഓർമ്മവെയ്ക്കുക. മനസ്സിനെ ചഞ്ചലപ്പെടാൻ അനുവദിക്കാതിരിക്കുക. വിഷ് യു ആൾ ദ ബെസ്റ്റ്! നൗ ഗോ മീറ്റ് യുവർ ലോയർ" അവർ തിടുക്കത്തിൽ സൈമയെ പിടിച്ചുമാറ്റി വീണ്ടും പാക്കിങ്ങ് തുടർന്നു.

സൈമ പതുക്കെ ബാത് റൂമിൽ കയറി. പല്ലുതേച്ചു. മുഖം കഴുകി. സാവധാനം താഴെയുള്ള സ്വീകരണമുറിയിലേയ്ക്ക് ഇറങ്ങിച്ചെന്നു.

"ഗുഡ് മോർണിംഗ് മിസ് സൈമ. ഐ ആം അറ്റോനി വില്ലി മക് കോർമിക്. എല്ലാവരും എന്നെ പാസ്റ്റർ മക് കോർമിക് ആയാണ് അറിയുന്നത്. താങ്കളുടെ കേസ് നടത്താൻ താങ്കളുടെ അമ്മാവൻ ഏർപ്പെടുത്തിയ വക്കീലാണ് ഞാൻ" സ്വീകരണ മുറിയിലെ അപരിചിതൻ സ്വയം പരിചയപ്പെടുത്തി.

സൈമ അയാളെ തീരെ താല്പര്യമില്ലാത്തവണ്ണം നോക്കി. പിന്നെ ഒരു തണുപ്പൻ ഹാൻഡ്ഷേക്ക് കൊടുത്തു.

പുറത്തുനിന്ന് അപ്പോൾ ഒരു കാർ സ്റ്റാർട്ട് ആകുന്ന ശബ്ദം വന്നു. ആ ശബ്ദം ഏതെന്ന് തെറ്റുപറ്റാനാകാത്തവിധം സ്പഷ്ടമാണ്. റോസ് ഈസ് ലീവിങ്ങ്.



(തുടരും)