ആമുഖം
പണ്ടു പണ്ടു പണ്ട് തങ്കനാട് എന്നു പേരുള്ള ഒരു ഗ്രാമം ഉണ്ടായിരുന്നു.തങ്കനാട്ടിലെ ഭൂമിയെല്ലാം അഞ്ച് ഇല്ലങ്ങളുടെ ഉടമസ്ഥതയില്‍ ആയിരുന്നു. ആ ഗ്രാമത്തിലെ ഏറ്റവും വലിയ ജന്മിയായിരുന്നു നീലാണ്ടന് നമ്പൂതിരി.
തലമുറകളായി തങ്കനാട്ടിലെ ജന്മികളാണ് നീലാണ്ടന് നമ്പൂരീടെ ഇല്ലത്തുകാര്‍. അടിയാളന്മാരെ തടിമിടുക്കുള്ള മേനോന്മാരെ വെച്ചു മെരുക്കിയും ഒതുക്കിയും ഇല്ലത്തുകാര്‍ വളക്കൂറുള്ള ആ മണ്ണില്‍ കാലാകാലങ്ങളോളം പൊന്നു വിളയിച്ചു. പക്ഷെ പട്ടിണിക്കോലങ്ങളായ, അടിക്കടി രോഗങ്ങള്‍ക്ക് അടിപ്പെടുന്ന കുടിയാന്മാരെ എല്ലാ ദിവസവും ഓടിച്ചിട്ടു പണിയെടുപ്പിക്കാന്‍ വളരെ കഷ്ടപ്പാടായിരുന്നു. നീലാണ്ടന് നമ്പൂരീടെ അച്ഛന്റെ കാലത്ത് ഇതിനൊരു വഴി കണ്ടു - ഭൂമി പാട്ടത്തിനു കൊടുക്കുക. പാട്ടത്തിനു എടുത്ത ഭൂമിയില്‍ നിശ്ചിത അളവില്‍ വിളവ് ഉത്പാദിപ്പിക്കേണ്ട ചുമതല പാട്ടക്കാരനാണെല്ലോ. നിര്‍ബന്ധിച്ചും ശാസിച്ചും ബലപ്രയോഗം നടത്തിയും ആളുകളെ പണിയെടുപ്പിക്കേണ്ടെന്നായതോടുകൂടി വളരെയധികം മേനോന്മാരുടെ സ്ഥിരസേവനം വേണ്ടാതായി - വീട്ടുപണിക്കും അറയ്ക്ക് കാവലിനും കണക്കെഴുത്തിനും വിലവുകാലത്ത് പറ അളക്കുന്നതിനും (താല്‍ക്കാലികം) മാത്രമായി മേനോന്മാര്. അങ്ങനെ ജോലിയില്ലാതായ മസില് മേനോന്മാര് നാടുവിട്ടു തലസ്ഥാനത്ത് പോയി മഹാരാജാവിന്റെ സൈന്യത്തിലെ കൂലിപ്പട്ടാളക്കാരായി.അച്ഛന്റെ കാലശേഷം നീലാണ്ടന് നമ്പൂതിരി മനയ്ക്കലെ സര്‍വാധികാരിയായി, പാട്ടം കൊടുപ്പും പാട്ടപ്പിരിവുമായി, ഇല്ലം പിന്നെയും സമ്പന്നമാക്കിക്കൊണ്ടിരുന്നു.
അദ്ധ്യായം ഒന്ന് - ആരോഹണം.
അങ്ങനെയിരിക്കെ നീലാണ്ടന് നമ്പൂരീടെ കുടിയാന് ഒരു സങ്കടവുമായി മനയ്ക്കല്‍ എത്തി. ചിരുകണ്ടന്റെ കുടിയില്‍ അത്താഴപ്പഷ്ണിയാണ്. തേയിപ്പെണ്ണ് കഞ്ഞി വെയ്ക്കാന്‍ നേരത്ത് മണ്‍കലം കൈയ്യില്‍നിന്ന് വീണു പൊട്ടി. ഒരു ചെമ്പുകലം കിട്ടിയിരുന്നെങ്ങില് ഇടയ്ക്കിടെ ഇങ്ങനെ കലം പൊട്ടി അത്താഴപ്പഷ്ണിയാകേണ്ടി വരില്ലായിരുന്നു.
ഇല്ലത്ത് ചിരുകണ്ടനു പറ്റിയ വലിപ്പത്തിലുള്ള ചെമ്പുകലം ഇല്ല. നീലാണ്ടന് നമ്പൂരി ചിന്തയിലാണ്ടു.
"ചെമ്പുകലത്തിനു പത്തു പണമാണ് വില. ഇത്രയും പണം എങ്ങനെയാ നിനക്ക് വെറുതെ തര്വാ?" മുറുക്കാന്‍ ഒന്നുകൂടി ചവച്ചു മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പിക്കൊണ്ട് നമ്പൂരി പറഞ്ഞു. പിന്നെയൊന്ന് ഇരുത്തി മൂളി. "നോം ഒരു കാര്യം ചെയ്യാം. ഒരു ഓല അങ്ങട്ട് എഴുതി തരാം. അതു കൊണ്ടേ മത്തായി മാപ്ലേടെ പീടികേ കാണിക്യ. കലം അയാള്‍ തരും. അടുത്ത പാട്ടത്തിന്റെ കൂടെ അതിനും വേണ്ട നെല്ല് കൂട്ടിത്തന്നാ മതി. ന്താ?"
ചിരുകണ്ടനു സന്തോഷമായി. നീലാണ്ടന് നമ്പൂരി ഒരു ഓലയെടുത്ത് എഴുത്താണി വെച്ച് എഴുതി "I promise to pay the bearer the sum of ten panam". ഓലയും കൊണ്ടുചെന്ന ചിരുകണ്ടന് മത്തായി മാപ്ലേടവടന്നു പുതിയ ചെമ്പുകലവുമായി വൈകീട്ട് കുടിയിലെത്തി. കലം കണ്ട് കുടുംബത്തിലാകെ ആഹ്ലാദവും ഉന്മേഷവും പരന്നു. അന്നത്തേതിന് ശേഷം ആ കുടിയില്‍ ആരും അത്താഴപ്പഷ്ണി കിടന്നില്ല.
തേയിപ്പെണ്ണും പിള്ളേരും അവരുടെ കുടിയ്ക്ക് ചുറ്റിലും വെറുതെ കിടന്നിരുന്ന സ്ഥലത്ത് കുറച്ചു കായും കുരുമുളകും വച്ചുപിടിപ്പിച്ചു. പാട്ടം കൊടുക്കാന്‍ സമയമായപ്പോള്‍ ചിരുകണ്ടന് നെല്ലും,കുരുമുളകും കായുമെല്ലാം തമ്പുരാന് കാഴ്ചവച്ചു. കുടിയാന്മാര്‍ക്കിടയില്‍ ചെമ്പുകലത്തിന്റെ ഉടമയായ ചിരുകണ്ടന് മാന്യത ഏറി.
ഇതു കണ്ട മറ്റു കുടിയാന്മാരും നമ്പൂരീടെ മുന്നിലെത്തി. "പഷ്ണി കെടക്കാണ്ട് പണിയാന്‍ പറ്റ്യാ ഞങ്ങക്കും ഇതുപോലെ നല്ല വിളവ് തരാന്‍ പറ്റ്വേര്ന്നു" എന്നായി അവര്‍. അവര്‍ക്കും വേണം ചെമ്പുകലം. നീലാണ്ടന് നമ്പൂരി അവര്‍ക്കെല്ലാം പത്തു പണത്തിന്റെ ഓരോ ഓല കൊടുത്തു.
മറ്റു കുടിയാന്മാരെക്കാള്‍ സമര്‍ത്ഥനായ ചിരുകണ്ടന് പിറ്റേന്ന് നമ്പൂരീടെ മുന്നിലെത്തി. "തിരുമേനി ഏന് കഴിഞ്ഞ പ്രാശത്തെ പോലത്തെ പത്ത് ഓല എഴുതി തരാന്‍ കനിയണം. അതിനും വേണ്ടി പടിഞ്ഞാറെ മുക്കിലെ മൊട്ടക്കുന്ന് അടിയനു പാട്ടം തന്നാല്‍ അവിടെ നെല്ല് വിളയിച്ചു ഏന് കടം വീട്ടിക്കോളാം" എന്നു ഓച്ഛാനിച്ച് നിന്നുകൊണ്ട് കെഞ്ചി. "ആ മൊട്ടക്കുന്നില്‍ എങ്ങന്യാട ഏഭ്യ നെല്ല് വിളയിക്കുന്നത്? അങ്ങട്ട് വെള്ളം പോലും കേറില്ല്യ!" എന്നായി നമ്പൂതിരി.
പക്ഷെ ചിരുകണ്ടന് താണുവീണുകേണ് നമ്പൂരീടെ കൈയ്യില്‍ നിന്ന് ഓല വാങ്ങിയിട്ടേ പോയുള്ളൂ. ആ ഓലയെല്ലാം തടിക്കച്ചവടക്കാരന് മുസ്തഫയ്ക്കും ചുണ്ണാമ്പ് കച്ചവടക്കാരന് പരമുവിനും കരിങ്കല്ല് -ഇഷ്ടിക-ഓട് കച്ചവടക്കാരന് ചാക്കോളയ്ക്കും കൊണ്ടു കൊടുത്തു. ചാക്കോള വഴിക്ക് വേലു ആശാരിയേയും ഏര്‍പ്പാടാക്കി (അത് ഒരു ചെറിയ സൂത്രം. ആശാരിക്ക് അന്നാന്നത്തെ തച്ചുകൊടുക്കാന് ചിരുകണ്ടന്റെ കൈയ്യില്‍ രൊക്കം കാശില്ല. അതുകൊണ്ട് മൊത്തം കൂലിക്കുള്ള ഓല ചാക്കോളയുടെ കൈയ്യില്‍ കൊടുത്താല്‍ അന്നാന്നത്തെ തച്ച് ചാക്കോള കൊടുത്തോളും). നീലാണ്ടന് നമ്പൂരീടെ പത്ത് ഓലകൊണ്ട് ചിരുകണ്ടന് ഒരു ചെറിയ എന്നാല്‍ ബലവും അടച്ചുറപ്പും ഉള്ള ഒരു വീടുണ്ടാക്കി. അതേ സമയം നീലാണ്ടനും അയാളുടെ പെണ്ണും പിള്ളേരും എല്ലാം ചേര്‍ന്ന് വെട്ടിയും കിളച്ചും ദിവസേന തലച്ചുമടായി വെള്ളം കൊണ്ടുചെന്ന് ഒഴിച്ചും ആ തരിശു ഭൂമിയെ കൃഷിയോഗ്യമാക്കി. അവിടെ വിളവെടുത്ത് നമ്പൂരീടെ കടം വീട്ടി. ഇതിനിടെ എപ്പോഴോ ഈ കച്ചവടക്കാരെല്ലാം നമ്പൂരീടെ അടുത്തു ചെന്ന് അവരുടെ കൈവശമുള്ള ഓലയെല്ലാം തീര്‍പ്പാക്കുകയും ചെയ്തു.
ഇങ്ങനെ കുടിയാന്മാര്ക്ക് ഓല കൊടുക്കുന്ന ഏര്‍പ്പാട് നമ്പൂരീടെ ഒരു പതിവായി. തങ്കനാട്ടിലെ കച്ചവടക്കാര്‍ അത് സ്വീകരിക്കാന്‍ പ്രത്യേകിച്ച് ഉപേക്ഷയൊന്നും കാണിക്കാഞ്ഞതിനാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തങ്കനാട്ടിലെ അറിയപ്പെടുന്ന ഒരു വിനിമയോപാധിയായി നീലാണ്ടന് നമ്പൂരീടെ ഓല. അങ്ങാടിയിലെ കച്ചവടക്കാര്‍ അവര്‍ തമ്മിലുള്ള ഇടപാടിനു പോലും ഈ ഓല കൈമാറാന്‍ തുടങ്ങിയതോടെ ഓലയ്ക്ക് വിപണിയില്‍ സ്വീകാര്യത ഏറി.
നീലാണ്ടന് നമ്പൂരീടെ കുടിയാന്മാരെല്ലാം ഈ ഓലയുടെ സഹായത്താല്‍ വീട് പണിയിപ്പിക്കുകയും പല തരത്തിലുള്ള ഉപഭോഗ വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. അത്തരം വസ്തുക്കള്‍ നിര്‍മിക്കുന്ന കൈത്തൊഴിലുകാര്ക്കെല്ലാം വരുമാനം വര്‍ദ്ധിച്ചു. കടം വീട്ടാനായി ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടി വന്ന കുടിയാന്മാര് നെല്ലിനൊപ്പം പല തരത്തിലുള്ള നാണ്യവിളകളും കൃഷി ചെയ്യാന്‍ തുടങ്ങി. കൃഷിയിറക്കാന്‍ പറ്റാത്ത ഇടങ്ങളില്‍ ആട്, മാട്, കോഴി എന്നിവയെ വളര്‍ത്താന്‍ തുടങ്ങി. ചുരുക്കത്തില്‍ നീലാണ്ടന് നമ്പൂരീടെ കൈവശമുള്ള ഓരോ ഇഞ്ച് ഭൂമിയും കുടിയാന്മാര് പൂര്‍ണമായും ഉപയോഗിക്കാന്‍ തുടങ്ങി.
നീലാണ്ടന് നമ്പൂരിയും കുടിയാന്മാരെ ഏറെ സഹായിച്ചു. മറുനാട്ടില്‍ നിന്ന് നല്ല കൃഷി വിദഗ്ദ്ധരേയും ഭിഷഗ്വരന്മാരെയും മൃഗ ചികിത്സകരെയും കൊല്ലന്മാരെയും ആശാരിമാരെയും സാമ്പത്തിക വിദഗ്ദ്ധരേയും വരുത്തി. അവരുടെയൊക്കെ സഹായത്താല്‍ കുറഞ്ഞ ചിലവില്‍ ഗുണമേന്മയോടെ കൂടുതല്‍ ഉത്പാദിപ്പിക്കാനും, മനുഷ്യരുടേയും മൃഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കഴിഞ്ഞു.
ഒരു ദിവസം അങ്ങാടിയിലെ കച്ചവടക്കാരെല്ലാം ചേര്‍ന്ന് തങ്കനാട്ടിലെ അഞ്ച് ഇല്ലങ്ങളിലെ കാര്ന്നോമ്മാരെയും വിളിച്ച് ഒരു യോഗം ചേര്‍ന്നു. നീലാണ്ടന് നമ്പൂരീടെ ഓലയുടെ വിജയം മറ്റു നമ്പൂരിമാരും കണ്ടിരുന്നുവെങ്കിലും അവര്‍ അപ്പോഴും പഴയ രീതി വച്ച് പാട്ടം കൊടുത്തും കാര്യസ്ഥന്മാരെ വെച്ചുമാണ് കൃഷി നടത്തിയിരുന്നത്. അവരുടെ കൈവശം നിറയെ ഭൂമി ഉപയോഗിക്കപ്പെടാതെ കിടപ്പുണ്ട്. നീലാണ്ടന് നമ്പൂരിയുടെ ഭൂമിക്കു വേണ്ടി പാട്ടക്കാര് തമ്മില്‍ മത്സരമാണ്. അതുകൊണ്ട് എല്ലാ മനക്കാരുടെയും പാട്ടം കൊടുപ്പിന്റെ മേല്‍നോട്ടം നീലാണ്ടന് നമ്പൂരി ഏറ്റെടുക്കണം എന്നായിരുന്നു കച്ചവടക്കാരുടെ നിര്‍ദ്ദേശം. അതുകൊണ്ടുള്ള ലാഭത്തെക്കുറിച്ച് എല്ലാവര്ക്കും ബോധ്യപ്പെട്ടതുകൊണ്ട് അധികം ചര്‍ച്ചയൊന്നും വേണ്ടിവന്നില്ല. നീലാണ്ടന് നമ്പൂരി അങ്ങനെ ഫലത്തില്‍ തങ്കനാടിന്റെ സര്‍വാധികാരിയായി.
എല്ലാത്തിനും നിദാനവും അടിസ്ഥാനവുമായ ഓലയ്ക്ക് ഒരു പേരിടാന്‍ ആ യോഗം തീരുമാനിച്ചു. അടിയാന്മാര്ക്ക് കൊടുക്കുന്ന ഓല എന്ന നിലയ്ക്ക് അതിന് "അടിയാളം" എന്ന പേരാണ് ചേരുക എന്നു യോഗം അംഗീകരിച്ചു.അടിയാളം എന്ന പേര് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നാവില്‍ കിടന്നു ലോപിച്ച് "ട്യാളം" എന്നും പിന്നീട് "ടാളം" എന്നുമായി. അക്കാലത്ത് സുവിശേഷം പ്രചരിപ്പിക്കാന്‍ വിദേശത്തുനിന്നെത്തിയ ഏതോ പാതിരി അയാളുടെ സഞ്ചാരക്കുറിപ്പുകളില്‍ അതിനെ "dollar" എന്നു രേഖപ്പെടുത്തി.
ക്രമേണ നീലാണ്ടന് നമ്പൂരീടെ ഓലയെന്നാല്‍ അത് പണം തന്നെ എന്നു തങ്കനാടു മൊത്തം അംഗീകരിച്ചു. നാട്ടിലെ എല്ലാ വ്യവഹാരവും ഈ "ഓലപ്പുറത്ത്" ആയി. മഹാരാജാവിന്റെ പൊന്‍പണവും, വെള്ളിനാണയവും, ചെമ്പുചില്ലിയും ഉപയോഗിച്ചിരുന്നവര്‍ വെറും പഴഞ്ചന്മാരായി വ്യാഖ്യാനിക്കപ്പെട്ടു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ തങ്കനാട്ടിലെ ഉത്പാദനം നൂറ്റുക്കണക്കിന് ഇരട്ടിയായി. കാര്ഷികോല്പന്നങ്ങള് മാത്രമല്ല, ഗൃഹോപകരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, ആഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, നിര്‍മ്മാണോപകരണങ്ങള്‍ തുടങ്ങി പല വസ്തുക്കളും തങ്കനാട്ടില്‍ ഉത്പാദിപ്പിച്ചുപോന്നു. ഇതെല്ലാം കളപ്പുരയില്‍ സൂക്ഷിക്കാന്‍ ആകാത്തതുകൊണ്ട് എല്ലാം പുറം നാടുകളില്‍ വിറ്റഴിച്ച് അതിനു പകരം സ്വര്‍ണം വാങ്ങി കളപ്പുരയില്‍ വയ്ക്കാന്‍ തുടങ്ങി, നീലാണ്ടന് നമ്പൂരി. സ്വര്‍ണത്തിന്റെ അളവും കൂടിത്തുടങ്ങിയപ്പോള്‍ അതിന്റെ സുരക്ഷയെക്കുറിച്ച് ശങ്കിക്കാന്‍ തുടങ്ങിയ നീലാണ്ടന് നമ്പൂരി, ഇല്ലത്തിനു ചുറ്റും വലിയൊരു കോട്ട പണിതു. കരിങ്കല്ലും കാരിരുമ്പും കൊണ്ടു തീര്‍ത്ത വലിയൊരു നിലവറയും പുതിതായി കോട്ടയ്ക്കകത്ത് പണി കഴിപ്പിച്ചു. പണ്ട് കൂലിപ്പട്ടാളത്തില്‍ പോയ മസില് മേനോന്മാരെ തിരിച്ചുവിളിച്ച് കോട്ടയുടെ കാവല്‍ക്കാരാക്കി. നീലാണ്ടന് നമ്പൂരീടെ കോട്ടയ്ക്കുള്ളിലുള്ള സ്വര്‍ണത്തിന്റെ അളവിനെക്കുറിച്ചു നാട്ടില്‍ പല കഥകളും പ്രചരിച്ചു - മഹാരാജാവു തിരുമനസ്സിന്റെ ഖജനാവില്‍ അതിന്റെ ഒരു അംശം പോലും ഇല്ലെന്നുവരെയായി ഊഹാപോഹം.
തങ്കനാടിന്റെ സുവര്‍ണകാലമായിരുന്നു പിന്നീട്. അവിടത്തെ അഞ്ച് ഇല്ലക്കാരും അതിസമ്പന്നരായി. ഓലയെഴുതി കാശുണ്ടാക്കാമെന്നായതോടെ ഭൂമിയിന്മേലുള്ള നിയന്ത്രണം ക്രമേണ ഇല്ലത്തുകാര്‍ക്ക് പ്രധാനമല്ലാതായി -അതുകൊണ്ട് ആവശ്യക്കാര്കെല്ലാം ഭൂമി വില്ക്കാന് നമ്പൂരിമാര്‍ തയ്യാറായി. അവിടത്തെ ഭൂമിക്കു ആയിരക്കണക്കിന് ഇരട്ടി വിലയായിട്ടുപോലും ക്രമേണ കുടിയാന്മാരെല്ലാം ഭൂവുടമകളായി. മിക്കവാറും എല്ലാ കുടിയാന്മാരും സ്വന്തമായി കുതിരവണ്ടി ഉള്ളവരായി. കുതിരവണ്ടികള്‍ക്കായി തങ്കനാട്ടില്‍ പാതകള്‍ വന്നു, വഴിവിളക്കുകള്‍ വന്നു. വണ്ടികള്‍ നിര്‍മ്മിക്കുന്നവരും അവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നവരും അന്നാട്ടിലെ ഏറ്റവും സമ്പന്നരായ കൈത്തൊഴിലുകാരായി. പഴയ കുടിയാന്മാരുടെ (ഇപ്പോഴത്തെ "ഇടത്തരക്കാരുടെ") നേരമ്പോക്കിന് നാടകശാലകളും, നൃത്തശാലകളും, മദ്യശാലകളും, ചൂതാട്ട കേന്ദ്രങ്ങളും, വേശ്യാലയങ്ങളും വന്നു. അക്കൂട്ടരില്‍ ആധ്യാത്മികത മൂത്തവര്ക്കുവേണ്ടി പകിട്ടേറിയ, അതിബൃഹത്തായ ദേവാലയങ്ങള്‍ ഉയര്‍ന്നു.
മറുനാട്ടിലും വിദേശത്തുമുള്ള കച്ചവടക്കാര്‍ തങ്കനാട്ടിലെ സാധനങ്ങള്‍ വാങ്ങാനും തങ്കനാട്ടില്‍ സാധനങ്ങള്‍ വില്‍ക്കാനും തിങ്ങിക്കൂടി. ലോകത്തെങ്ങുമുള്ള പണക്കാര്‍ക്ക് ഉല്ലാസയാത്ര പോകാന്‍ ഏറ്റവും താല്പര്യമുള്ള നാടായി തങ്കനാട്. എല്ലാ ഇടപാടിനും നമ്പൂരീടെ ഓല നിര്‍ബന്ധമായിരുന്നതിനാല്‍ മറുനാട്ടില്‍ നിന്നുള്ളവര്‍ക്ക് പണം കൊടുത്ത് ഓല വാങ്ങേണ്ടി വന്നു. ഓലയുടെ ആവശ്യക്കാരുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ചിലപ്പോള്‍ പത്തു പണത്തിന്റെ ഓലയ്ക്ക് പന്ത്രണ്ടും പതിനഞ്ചും പണം വരെ കൊടുക്കേണ്ടതായി വന്നു, പരദേശികള്‍ക്ക്.
തങ്കനാട്ടിലെ നമ്പൂരിമാരുടെ സ്വാധീനവും വര്‍ധിച്ചു. നാട്ടിലെ ഏറ്റവും വലിയ നികുതിദായകരാനല്ലോ അവര്‍. മഹാരാജാവു തിരുമനസ്സ് നീലാണ്ടന് നമ്പൂരീടെ കൊട്ടാരത്തിലെ സ്ഥിരം സന്ദര്‍ശകനായി. നീലാണ്ടന് നമ്പൂരീടെ ചൊല്ല് രാജ്യത്തെങ്ങും അവസാന വാക്കായി. തങ്കനാട്ടുകാര്‍ രാജ്യത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പൌരന്മാരായി. തങ്കനാട്ടില്‍ തെമ്മാടിത്തരം കാണിച്ചു രാജ്യത്തൊരിടത്തും ഓടി രക്ഷപെടാന്‍ പറ്റില്ലെന്നുവന്നതോടെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നാടായി അത്. ഏതുപാതിരായ്ക്കും സ്ത്രീകള്‍ക്കുപോലും വഴിനടക്കാം എന്നും കൊളുത്തും പൂട്ടുമില്ലാതെ വീട് തുറന്നിട്ടാല്‍ പോലും ഒരു സൂചി പോലും കളവുപോകില്ലെന്നുമുള്ള ഖ്യാതി പരന്നു, ആ നാടിനെക്കുറിച്ച്.
(ശേഷം രണ്ടാം ഭാഗത്തില്‍ തുടരും......................)
ഉം....
ReplyDeleteബാക്കി പോരട്ടേ...!
തങ്കനാടൂം ന്നീലാണ്ടൻ നമ്പൂരിയും.....നന്നായി
ReplyDeletevalattakkaarante thanka naT nannaayittuNT
ReplyDeleteഅടുത്ത ഭാഗം വരട്ടെ.
ReplyDeletenannayittundu..... aashamsakal.....
ReplyDeleteനംബൂരിശന് നന്നായി
ReplyDeleteഅഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി! സത്യം പറയാമല്ലോ, എനിക്ക് എഴുത്ത് അത്രയ്ക്ക് വശമില്ല! ശരിക്ക് കഷ്ടപ്പെട്ടാണ് ഒരു പോസ്റ്റിനുള്ള മാറ്റര്‍ എഴുതിയുണ്ടാക്കുന്നത്. പല ബ്ലോഗരുറെയും ഒഴുക്കോടെയുള്ള എഴുത്ത് കണ്ടിട്ട് അസൂയ തോന്നീട്ടുണ്ട് .
ReplyDeleteകൊറേ കഴിയുമ്പോ എഴുതിത്തെളിയുമായിരിക്കും അല്ലേ!
അങ്ങിനെയാണ് ഡോളര്‍ ഉണ്ടായത് അല്ലേ
ReplyDelete