എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, February 25, 2017

സൈമ (ഒന്നാം ഭാഗം)

ആശുപത്രിയിലെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കി കൈത്തണ്ടയില്‍ ഒരു തിരിച്ചറിയല്‍ ബാന്‍ഡും കെട്ടി സൈമ ഇടതുവശത്തുള്ള ഇടനാഴിയിലേയ്ക്കു നടന്നു. ലളിതവസ്ത്രങ്ങള്‍ ധരിച്ച പോലീസുകാരിലൊരാള്‍ അവള്‍ക്കായി വാതില്‍ തുറന്നു പിടിച്ചു. അവര്‍ക്കു പിന്നാലെ മറ്റൊരു പ്ലെയിന്‍ ക്ലോത്ത്ഡ് പോലീസും ഒരു അറബിക് പരിഭാഷകയും അകത്തേയ്ക്കു കടന്നു.

കാലിനു നല്ല വേദനയുണ്ടെങ്കിലും സൈമയുടെ മുഖത്ത് അത് പ്രകടമല്ലായിരുന്നു. നടത്തം തീരെ പതുക്കെയും ഇടത്തേ കാല്‍ അല്പം വലിച്ചുമാണെന്നേയുള്ളൂ. വെറും പതിമൂന്നു വയസ്സു മാത്രമുള്ള ഒരു ചെറിയ മെലിഞ്ഞ കുട്ടിയായതുകൊണ്ടായിരിക്കാം, പോലീസ് അവളുടെ കയ്യില്‍ വിലങ്ങിട്ടിരുന്നില്ല.

കിഴക്കുവശത്തുള്ള എലെവേറ്ററിലൂടെ അഞ്ചാം നിലയിലേയ്ക്ക്, അവിടന്ന് കെട്ടിടത്തിന്റെ തെക്കേമൂലയിലുള്ള മാനസികാരോഗ്യ വിഭാഗത്തിന്റെ വെയ്റ്റിങ്ങ് റൂമിലേയ്ക്ക്.

അവിടെ പതിനഞ്ചു മിനിറ്റോളം നീണ്ട കാത്തിരിപ്പ്

"സായീമാ ഴസല്‍!!" ഒരു നേഴ്സ് അവളുടെ പേര് നീട്ടി വിളിച്ചു. "ദിസ് വേ പ്ലീസ്"

ഇരട്ടച്ചുവരുകളുള്ള ഒരു മുറിയിലേയ്ക്കാണ് അവളെ കൊണ്ടുപോയത്. ഉള്ളിലെ ചുമരുകള്‍ "വണ്‍ വേ ഗ്ലാസ്സ്" ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. പുറത്തുനില്‍ക്കുന്നവര്‍ക്ക് ഉള്ളിലുള്ളവരെ കാണാം, ഉള്ളിലുള്ളവര്‍ക്ക് പുറത്തുള്ളവരെ കാണാനാവില്ല. പുറം ചുവരുകള്‍ സൗണ്ട്പ്രൂഫ് ചെയ്തിട്ടുണ്ട്. മുറിയുടെ പ്രധാന കവാടം അടച്ചാല്‍ പുറത്തുള്ളവര്‍ക്ക് ഒന്നും കേള്‍ക്കാനാവില്ല.

പോലീസുകാര്‍ രണ്ടുപേരും ഗ്ലാസ്സിനു പുറത്ത് ഇരിപ്പുറപ്പിച്ചു. സൈമയും ദ്വിഭാഷിയും ഉള്ളിലേയ്ക്കു കയറി, അവിടെയുള്ള രണ്ടു കസേരകളില്‍ ഇരുന്നു.

കസേരയില്‍ ഘടിപ്പിച്ചിരുന്ന writing pad കസേരരുടെ കൈവരിയ്ക്കു കുറുകേയിടാന്‍ ദ്വിഭാഷി ആവശ്യപ്പെട്ടു. സൈമ അതു ചെയ്തയുടന്‍ pad രണ്ടു കൈവരികളിലും ലോക്ക് ആയി. അവള്‍ അപ്രതീക്ഷിതമായി ചാടിയെഴുന്നേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍.

കസേരകള്‍ക്കെതിരായി ഏതാണ്ട് പത്തടി ദൂരത്തില്‍ ഒരു സ്റ്റൂള്‍ മാത്രം. മച്ചില്‍ നാല് ഹാലജന്‍ വിളക്കുകള്‍, നാലു മൂലകളിലും ഓരോ വിഡിയോ കാമറ.

പിന്നേയും അഞ്ചുമിനിറ്റോളം കാത്തിരിപ്പ്, നിശബ്ദത.

പെട്ടന്ന് വാതിലില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ഏഴടിയോളം പൊക്കം. നല്ല തടിയുള്ള ഉറച്ച ശരീരം. കണ്ടാല്‍ ഒരു ഹെവിവെയ്റ്റ് ബോക്സറാണെന്നു തോന്നും.

"ആര്‍ യു പ്രൊഫസര്‍ മിസ് ഖാന്‍?" അദ്ദേഹം ദ്വിഭാഷിയോടു ചോദിച്ചു. ശബ്ദം താഴ്ത്തിത്തന്നെയാണ് അദ്ദേഹം അതു ചോദിച്ചതെങ്കിലും ആ മുറി മൊത്തം വിറയ്ക്കുന്നതായി സൈമയ്ക്കു തോന്നി. അത്രയ്ക്ക് ഘനഗാംഭീര്യവും ആജ്ഞാശക്തിയുമുണ്ടായിരുന്നു ആ ശബ്ദത്തിന്.

"യെസ് ഐ ആം സര്‍."

"പ്ലീസ്ഡ് ടു മീറ്റ് യു! ഐ ആം ഡോക്റ്റര്‍ ലെറോയ്. ഐ വില്‍ ബി ഡൂയിങ്ങ് ദ അസ്സെസ്സ്മെന്റ് ടുഡേ" എന്നു മുരണ്ടുകൊണ്ട് അദ്ദേഹം സ്റ്റൂളില്‍ പോയി ഇരുന്നു. സൈമയെ കണ്ടതായി ഭാവിച്ചതേയില്ല.

ഡോക്റ്റര്‍ ലെറോയ് ആ ആശുപത്രിയിലെ എന്നല്ല, രാജ്യത്തെതന്നെ ഏറ്റവും അറിയപ്പെടുന്ന ഫോറന്‍സിക് സൈക്യാട്രിസ്റ്റ് ആണ്. അറിയപ്പെടുന്ന എന്നുവച്ചാല്‍ എല്ലാവരും അറിയുമെന്നല്ല, കുറ്റാന്വേഷണ മേഖലയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന എന്നു വ്യക്തമാക്കേണ്ടി വരും. ഒരു പക്ഷേ പോലീസ് ഏറ്റവും രഹസ്യമായി സൂക്ഷിക്കുന്ന വ്യക്തിത്വം.

ആ ശരീരവും ഉണ്ടക്കണ്ണുകളും ശബ്ദവും തന്നെയാണ് മറ്റുള്ള ഫോറന്‍സിക് സൈക്യാട്രിസ്റ്റുകളില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഒരുമാതിരിപ്പെട്ട ക്രിമിനലുകളൊന്നും അദ്ദേഹത്തെ കായികമായി നേരിടാനോ ചീത്തപറയാനോ ധൈര്യപ്പെടില്ല. ഇനി അഥവാ ധൈര്യപ്പെട്ടാല്‍ത്തന്നെ അദ്ദേഹം അതിന് തയ്യാറുമാണ്. ഒരു സെര്‍ട്ടിഫൈഡ് ജൂഡോ, ബോക്സിങ്ങ് ട്രെയിനര്‍ കൂടിയാണ് അദ്ദേഹം. സ്വെറ്റ് പാന്റും ടീഷര്‍ട്ടും ഇട്ടാണ് അദ്ദേഹം അസ്സെസ്സ്മെന്റ് ചെയ്യാന്‍ വരിക. "നീ അവിടന്ന് അനങ്ങിയാല്‍ നിന്നെ ചതച്ചുകളയും" എന്ന് സ്വന്തം ബോഡി ലാംഗ്വേജ് കൊണ്ടുതന്നെ അറിയിക്കാന്‍ അദ്ദേഹത്തിന് ഒരു സവിശേഷമായ കഴിവുണ്ട്.

"പ്രൊഫസര്‍ മിസ് ഖാന്‍, ഇന്നെനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കഴിയുന്നതും അതേപടി പരിഭാഷപ്പെടുത്തിക്കൊടുക്കുകയാണ് നിങ്ങളുടെ ജോലി. എന്റെ ചോദ്യങ്ങളെ വ്യാഖ്യാനിക്കുകയോ വിശദീകരിക്കുകയോ അരുത്. ഞാന്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അതേ വെയ്റ്റും ഫീലും ഉള്ള പദങ്ങളേ പരിഭാഷയിലുണ്ടാകാവൂ. മുഖത്ത് യാതൊരു ഭാവവും ഉണ്ടാകാന്‍ പാടില്ല, സ്വരത്തിലും. ഏതെങ്കിലും ഒരുത്തരത്തിലേയ്ക്കു നയിക്കുംവിധം ചോദ്യം മാറിപ്പോകാന്‍ പാടില്ല. ഉത്തരങ്ങളും അതുപോലെ കൃത്യമായ വാക്കുകളില്‍ പരിഭാഷപ്പെടുത്തണം. ഉത്തരങ്ങളില്‍ ഉപയോഗിച്ച വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ഞാന്‍ ചിലപ്പോള്‍ നിങ്ങളോട് വിശദീകരണം ചോദിക്കും. പ്രതിയുടെ ഉത്തരം കൃത്യമായി മനസ്സിലാക്കേണ്ടത് ഈ അസ്സെസ്സ്മെന്റിന് പ്രധാനമാണ്. നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ?"

"യെസ് ഡോക്റ്റര്‍..."

"ഈ സെഷന്‍ മൊത്തം ഞങ്ങള്‍ റെക്കോഡ് ചെയ്യും. അത് തെളിവിന്റെ ഭാഗമാകും. മറ്റു സൈക്യാട്രിസ്റ്റുകളും ബിഹേവിയറല്‍ എക്സ്പര്‍ട്സും വക്കീലന്മാരും അതിനെ അതിസൂക്ഷ്മമായി പഠിക്കും. നിങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു വീഴ്ച ഈ അസ്സെസ്സ്മെന്റിനെ വിലയില്ലാത്തതാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ പരിപൂര്‍ണ്ണ ശ്രദ്ധ എനിക്കാവശ്യമുണ്ട്".

"എനിക്ക് മനസ്സിലാകുന്നുണ്ട്, ഡോക്റ്റര്‍"

"ഡു യു ഹാവ് എനി ക്വെസ്റ്റ്യന്‍സ്?"

"നോ സര്‍"

"ഓക്കേ. ലെറ്റ് അസ് ബിഗിന്‍ ദെന്‍....മിസ് ഴസല്‍, ഡ്യൂ നോ വായ് യൂഴ് ഹീഴ്?"

"മിസ് റസൂല്‍, നിങ്ങള്‍ എന്തുകൊണ്ടാണ് ഇവിടെയുള്ളത് എന്നറിയാമോ?" പ്രൊഫസര്‍ ഖാന്‍ പരിഭാഷപ്പെടുത്തി

'ഇവിടെ' എന്നുപറഞ്ഞാല്‍ എന്താണ്? ഈ കസേരയില്‍? ഈ ആശുപത്രിയില്‍? ഈ പട്ടണത്തില്‍? ഈ രാജ്യത്ത്? ഈ ലോകത്ത്?

ഇവിടത്തിന്റെ വ്യാപ്തിയനുസരിച്ച് ഉത്തരവും വ്യത്യസ്തമാണല്ലോ.

(തുടരും)