എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Wednesday, August 17, 2011

അമേരിക്കന്‍ ഡ്രീം

അമേരിക്കന്‍ ഡ്രീം! അമേരിക്കയില്‍ ജനിച്ച് അമേരിക്കക്കാരനായി ജീവിക്കുന്ന ഒരോ പൌരന്റേയും അഭിമാന സമ്പത്ത്. അമേരിക്കന്‍ ദേശീയതയുടേയും തിരിച്ചറിവിന്റേയും കരുത്തിന്റേയും സ്വഭാവവൈശിഷ്ട്യത്തിന്റേയും സാമൂഹികാവബോധത്തിന്റേയും പ്രതീകം. പണ്ഡിതനും പാമരനും ബാലനും വൃദ്ധനും ആണും പെണ്ണും ധനികനും ദരിദ്രനും വിശ്വാസിയും നിരീശ്വരവാദിയും ഡെമോക്രാറ്റും റിപബ്ലിക്കനും കറുത്തവനും വെളുത്തവനും 'സ്ട്രേയ്റ്റും' 'ഗേ'യും ഒരുപോലെ വിശ്വസിക്കുന്ന വിജയമന്ത്രം. മറ്റുരാജ്യങ്ങളില്‍നിന്നു കുടിയേറിയവര്‍ക്ക് അമേരിക്ക നല്‍കുന്ന വാഗ്ദാനവും പ്രതീക്ഷയും.

ഈ സ്വപ്നത്തിന്റെ ചിറകിലേറിയാണ് അമേരിക്ക വാനോളവും വാനത്തിനപ്പുറവും പറന്നുയര്‍ന്നത്. ഭൂമിയോളം പരന്നുകിടക്കുന്ന കോര്‍പ്പറേറ്റ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. ആ സാമ്രാജ്യം സംരക്ഷിക്കാനുള്ള സൈനികബലവും രാഷ്ട്രീയ സ്വാധീനവും ആര്‍ജ്ജിച്ചത്. ശക്തരും ബുദ്ധിമാന്‍മാരും വിഭവസമൃദ്ധരുമായ സഖാക്കളെ നേടിയെടുത്തത്. കമ്മ്യൂണിസത്തിന്റെ ഉരുക്കുകോട്ട തകര്‍ത്തെറിയാനുള്ള കൌശലവും കരുത്തും ആര്‍ജ്ജിച്ചത്. അവര്‍ തീര്‍ത്ത കലോല്പന്നങ്ങള്‍ക്ക് (സിനിമ, സംഗീതം, ടെലിവിഷന്‍ പരിപാടികള്‍) ലോകമെമ്പാടും സ്വീകാര്യത നേടിയത്. എല്ലാത്തിലൂം ഉപരിയായി, ലോകമെമ്പാടുമുള്ള സമ്പന്നവര്‍ഗ്ഗം കാംക്ഷിക്കുന്ന സമൂഹജീവിതം 'അമേരിക്കന്‍ രീതി'യുമായി ചേര്‍ത്തുനിര്‍ത്തും വിധം അവരുടെ ചിന്തയെ സ്വാധീനിക്കാന്‍ കഴിഞ്ഞത്.

ആ അമേരിക്ക ഇന്നൊരു പ്രതിസന്ധിയിലാണ്. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ ഇത്രകണ്ട് ധ്രുവീകൃതവും വിദ്വേഷഭരിതവുമായ ഒരു കാലമില്ല. പലയിടങ്ങളിലും അമേരിക്ക തീറ്റിപ്പോറ്റിയിരുന്ന, അമേരിക്കയുടെ പിന്‍ബലത്താല്‍ മാത്രം നിലനിന്നിരുന്ന ഭരണകൂടപ്പാവകള്‍ ഇന്ന് ചൊല്‍പ്പടിക്കു നില്‍ക്കാത്ത നിഷേധികളായിരിക്കുന്നു. ചൈനയുടേയോ റഷ്യയുടേയോ ഗൂഢപിന്തുണയുണ്ടെങ്കില്‍ വടക്കന്‍ കൊറിയയേപ്പോലെയോ ബര്‍മയേപ്പോലെയോ ഉള്ള പീക്കിരി രാജ്യങ്ങള്‍ പോലും തോന്ന്യാസം കാട്ടാന്‍ ധൈര്യപ്പെടുന്നു. സഖ്യകക്ഷികള്‍ക്ക് അര്‍പ്പണബോധവും പ്രതിജ്ഞാബദ്ധതയും ഇല്ലാത്തതുകൊണ്ട് നാറ്റോയ്ക്ക് ഇരുണ്ട അല്ലെങ്കില്‍ അശുഭകരമായ ഭാവിയാണ് മുന്നിലുള്ളതെന്ന് സ്ഥാനമൊഴിഞ്ഞ രാജ്യരക്ഷാസെക്രട്ടറിയും പെന്റഗണ്‍ മേധാവിയുമായിരുന്ന റോബര്‍ട്ട് ഗേറ്റ്സ് പറയുന്നു. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതികരംഗത്തെ മേധാവിത്വത്തിന്റെ പ്രതീകമായ ബഹിരാകാശദൌത്യ-ഗവേഷണം അറ്റ്ലാന്റിസിന്റെ അവസാന യാത്രയോടെ ഇക്കഴിഞ്ഞ ജൂലായ് 21ന് അവസാനിപ്പിച്ചു. ശതകോടിക്കണക്കിന് ഡോളര്‍ മൂലധനം ഓരോ വര്‍ഷവും അമേരിക്കയില്‍നിന്ന് ചൈനയിലേയ്ക്കും, ഇന്ത്യയിലേയ്ക്കും, ബ്രസീലിലേയ്ക്കും, വിയറ്റ്നാമിലേയ്ക്കും, തായ്ലന്റിലേയ്ക്കും, മലേഷ്യയിലേയ്ക്കുമൊക്കെ ഒഴുകിക്കൊണ്ടിരിക്കുന്നു. മൂന്നാം ലോക രാഷ്ട്രങ്ങളിലേയ്ക്ക് പറിച്ചുനടപ്പെട്ട വ്യവസായശാലകളില്‍ പണ്ട് ജോലിചെയ്ത് സര്‍ക്കാരിലേയ്ക്ക് നികുതിയടച്ചിരുന്നവര്‍ ഇന്ന് സര്‍ക്കാരില്‍നിന്ന് തൊഴിലില്ലായ്മവേതനവും സാമൂഹ്യസുരക്ഷാവേതനവും പറ്റിക്കൊണ്ട് സര്‍ക്കാരിന് വന്‍ ബാധ്യതയായിരിക്കുന്നു. പക്ഷേ ഈ വലിയ പ്രശ്നങ്ങളേപ്പോലും തമസ്കരിക്കുന്ന അതിഭീമമായ ഒരു ദുരന്തത്തെയാണ് അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്നത് - പതിന്നാലു ട്രില്ല്യണ്‍ ഡോളര്‍ ദേശീയ കടവും അതിന്റെ മൂന്നിരട്ടിയോളം വരുന്ന നീക്കിയിരുപ്പില്ലാത്ത ചിലവുകളും (unfunded liabilities) ഉള്‍പ്പെടേയുള്ള അറുപത്തിരണ്ടു ട്രില്ല്യണ്‍ ഡോളറിന്റെ (62,000,000,000,000) ബാധ്യത!

ഇക്കഴിഞ്ഞ ജൂലായ് മാസം മുഴുവന്‍ അമേരിക്കന്‍ രാഷ്ട്രീയത്തെ ആകമാനം ഗ്രസിച്ച ഒരു പ്രതിസന്ധിയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വായ്പാപരിധി ഉയര്‍ത്താനുള്ള നിയമനിര്‍മ്മാണ നടപടികള്‍. രാഷ്ട്രീയ ചര്‍ച്ചകള്‍ രാജ്യത്തെ ഏതാണ്ട് അത്യാഹിതത്തിന്റെ വക്കോളമെത്തിച്ച ശേഷമാണ് ഒരു ട്രില്ല്യണ്‍ ഡോളറോളം കടം വാങ്ങാനുള്ള നടപടി പാസ്സായത്. ഈ സാഹചര്യത്തില്‍ പുറത്തിറങ്ങിയ അസംഖ്യം ലേഖനങ്ങളില്‍നിന്നാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ശോചനീയാവസ്ഥയും അതിനുള്ള കാരണങ്ങളും ലോകത്തിനു മുമ്പില്‍ വെളിപ്പെടുന്നത്.

അമേരിക്കയുടെ 2011ലെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളുടെ രേഖകള്‍ നോക്കിയാല്‍ സര്‍ക്കാരിന്റെ വഴിവിട്ട ചിലവുകളുടെ സ്വഭാവം വ്യക്തമാകുന്നുണ്ട്.


മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം അമേരിക്കന്‍ സര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍നിന്ന് എടുത്തതാണ്. അതനുസരിച്ച്, 2011ല്‍ മൊത്തം രണ്ടര ട്രില്യണ്‍ ഡോളറിന്റെ വരവും 3.8 ട്രില്യണ്‍ ഡോളറിന്റെ ചിലവുമാണ് പ്രതീക്ഷിക്കുന്നത്. അതായത് ഈയൊരൊറ്റ വര്‍ഷം ഒന്നേകാല്‍ ട്രില്യണ്‍ ഡോളറിന്റെ കടബാദ്ധ്യത സര്‍ക്കാര്‍ വരുത്തിവെച്ചു, എന്നര്‍ത്ഥം. സര്‍ക്കാരിന്റെ മൊത്തം ചിലവിന്റെ മൂന്നിലൊന്ന് കടം വാങ്ങിയ പണം കൊണ്ടാണ് മുട്ടിച്ചുകൊണ്ടുപോകുന്നത് എന്നും ഇതില്‍നിന്നു മനസ്സിലാക്കാം. ഒബാമ ഭരിച്ച മൂന്നുവര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വരുത്തിവെച്ച കടം നാലേകാല്‍ ട്രില്യണ്‍ ഡോളര്‍, അതായത് 2011ലെ മൊത്തം നികുതിവരുമാനത്തിന്റെ 1.7 മടങ്ങ്. ഇനിയൊന്നാലോചിച്ചുനോക്കൂ. ഒമ്പതിനായിരം രൂപ വീട്ടുചിലവുള്ളവന്‍ മാസാമാസം മൂവായിരം രൂപാ കടം വാങ്ങിക്കൊണ്ടിരുന്നാല്‍ എങ്ങിനെയുണ്ടാകും? അങ്ങനെ മൂന്നുവര്‍ഷം തുടര്‍ച്ചയായി ചെയ്യുന്നവനെ നമ്മളെന്താണു വിളിക്കുക?

ഇനി ഈ പണമെല്ലാം എവിടെയെല്ലാമാണ് കൊണ്ടുപോയി മുക്കിക്കളയുന്നതെന്നു നോക്കാം.



ബജറ്റിലെ അഞ്ച് ഇനങ്ങളാണ് എണ്‍പതു ശതമാനം ചിലവിനും നിദാനം. സാമൂഹിക സുരക്ഷ (വൃദ്ധര്‍, വികലാങ്കര്‍, മാറാരോഗികള്‍, അനാഥരായ കുട്ടികള്‍ എന്നിവര്‍ക്കുള്ള അലവന്‍സ്), സൈനികച്ചിലവുകള്‍, തൊഴിലില്ലായ്മ വേതനം/ദരിദ്രര്‍ക്കുവേണ്ടിയുള്ള പരിപാടികളുടെ ചിലവ്, പൊതുജനാരോഗ്യ പരിപാടികള്‍ (ആശുപത്രികള്‍, മരുന്ന് എന്നിവ), കടത്തിന്‍മേലുള്ള വാര്‍ഷിക പലിശ എന്നിവയാണവ. മുടക്കുമുതലിന് യാതൊരു മിച്ചവും കിട്ടാത്ത ഇനങ്ങളിലാണ് മിക്ക ചിലവുകളും, എന്നര്‍ത്ഥം.

വര്‍ഷത്തില്‍ രണ്ടര ട്രില്യണ്‍ ഡോളര്‍ വരുമാനമുള്ള സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ ആപ്പീസുകളും അടച്ചുപൂട്ടി, ഒറ്റ സെന്റുപോലും ചിലവാക്കാതെ, എല്ലാ പണവും കടം വീട്ടാനായി നീക്കിവെക്കുകയാണെന്നിരിക്കട്ടെ. ഇന്നത്തെ ശരാശരി ബോണ്ട് നിരക്കായ രണ്ടര ശതമാനം പലിശ വച്ചു കണക്കാക്കിയാല്‍ അറുപത്തിരണ്ടു ട്രില്യണ്‍ അടച്ചുതീര്‍ക്കാന്‍ ഏതാണ്ട് നാല്പതു വര്‍ഷമെടുക്കും. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു സര്‍വീസ് ജീവിതത്തിലെ മൊത്തം ശമ്പളം കുറിക്കമ്പനിക്കു കൊടുത്താലേ കടം വീടുകയുള്ളൂ. കടം വീട്ടാന്‍ വൈകുന്ന ഒരോവര്‍ഷവും ബാക്കിയുള്ള തുകയുടെ കൂട്ടുപലിശകൂടി അടച്ചുകൊണ്ടിരിക്കണമെന്നും ഓര്‍ക്കുക. അല്പം കൂടി പ്രായോഗികമായി ചിന്തിച്ചാല്‍, ബജറ്റില്‍ മിച്ചം വരുന്ന പണം കൊണ്ട് ഈ കടം മുഴുവന്‍ അടച്ചുതീര്‍ക്കാന്‍ നൂറ്റാണ്ടുകളെടുക്കും.

ഇപ്പോഴത്തെ മിനിമം പരിപാടിയായ "കമ്മിയില്ലാ ബജറ്റ്" എന്ന ലക്ഷ്യമാണ് കുറച്ചുകൂടി എളുപ്പം നേടാവുന്നത്. അതിനുപോലും ചിലവ് മൂന്നിലൊന്നു കുറയ്ക്കണം. വടക്കും തെക്കും സഖ്യരാജ്യങ്ങളുള്ള, കിഴക്കും പടിഞ്ഞാറും മഹാസമുദ്രങ്ങളാല്‍ സംരക്ഷിക്കപ്പെട്ട, അതിവിപുലമായ മിസൈല്‍വിന്യാസം സ്വന്തമായുള്ള അമേരിക്കയ്ക്ക് ഓരോ വര്‍ഷവും എഴുന്നൂറില്‍പരം ബില്യണ്‍ ഡോളര്‍ സൈനികച്ചിലവുകള്‍ക്കായി നീക്കിവെയ്ക്കേണ്ട കാര്യമില്ല. രണ്ടാമതായി ചെയ്യേണ്ടത്, കൂടുതല്‍പേര്‍ക്ക് ജോലിലഭിക്കാനുതകുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ്. ആഗോളവത്കരണംകൊണ്ടുള്ള പ്രതികൂലാവസ്ഥ ഏറ്റവുമധികം നേരിടേണ്ടി വന്നത് അമേരിക്കന്‍ തൊഴിലാളിക്കാണ്. അവിടുത്തെ വ്യാവസായികോല്‍പാദന മേഖല ഏറെക്കുറെ മുഴുവനായി പുറംരാജ്യങ്ങളിലേയ്ക്കു പറിച്ചുനടപ്പെട്ടു കഴിഞ്ഞു. സര്‍വീസ് മേഖലയും ഇപ്പോള്‍ ഇന്ത്യ, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് നാടുകടത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉന്നതനിലവാരത്തിലുള്ള ഗവേഷണം ആവശ്യമുള്ള ചുരുങ്ങിയ മേഖലകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കുമാത്രം തൊഴില്‍ ലഭിക്കാവുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഈ രണ്ടു സ്ഥിതിവിശേഷങ്ങളും മാറണം. ദൂരദേശങ്ങളില്‍ അനാവശ്യമായ അവസാനമില്ലാത്ത യുദ്ധങ്ങളിലേര്‍പ്പെട്ട് പണം പുകച്ചുകളയുന്നതും കോര്‍പ്പറേറ്റ് മുതലാളിമാരുടെ ലാഭത്തിനു മാത്രം വേണ്ടി രാജ്യത്തിന്റെ അമൂല്യമായ വ്യാവസായികാസ്തി പുറം രാജ്യങ്ങളിലേയ്ക്ക് കയറ്റിയയയ്ക്കുന്നതും ക്രമേണ നിര്‍ത്തലാക്കണം. ക്ഷേമപരിപാടികള്‍ ആവശ്യപ്പെടുന്നവര്‍ കുറയുകയും ടാക്സ് വരുമാനം കൂടുകയും ചെയ്യണമെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക അത്യന്താപേക്ഷിതമാണ്. പക്ഷേ വേണ്ടതു ചെയ്യാനുള്ള ഇച്ഛാശക്തിയും സൈദ്ധാന്തിക നിലപാടും രാജ്യത്തെ രണ്ടു രാഷ്ട്രീയകക്ഷികള്‍ക്കും ഇല്ലെന്ന സ്ഥിതിവിശേഷമാണുള്ളത്.

ഈ പറഞ്ഞത് തറവാട്ടിലെ കാരണവരുടെ (കേന്ദ്ര സര്‍ക്കാര്‍) സ്ഥിതി മാത്രമാണ്. ഇതുപോലെത്തന്നെയാണ് വീട്ടിലെ മറ്റു മുതിര്‍ന്നവരുടേയും (സംസ്ഥാന സര്‍ക്കാരുകള്‍, മുനിസിപ്പാലിറ്റികള്‍) സ്ഥിതി. കേന്ദ്രത്തിന് കറന്‍സി അച്ചടിക്കാനുള്ള സംവിധാനമുണ്ട്. ഇതിനകം രണ്ടുതവണ "ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങ്" എന്ന ഓമനപ്പേരുവിളിച്ച് അവര്‍ അതു ചെയ്യുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് അങ്ങനെ യാതൊരു പഴുതുമില്ല. അവര്‍ക്ക് ആകെ ചെയ്യാവുന്നത് കെഞ്ചിയിരന്ന് കേന്ദ്രത്തിനേക്കൊണ്ട് കറന്‍സി അടിപ്പിച്ച് അതില്‍നിന്നൊരു പങ്കുപറ്റുക എന്നതുമാത്രമാണ്. അടിച്ചിറക്കവുന്നത്രയും ഇതിനകം ഇറക്കിക്കഴിഞ്ഞു - ഇനിയതു ചെയ്താല്‍ ഭവിഷ്യത്തുകള്‍ ഭയങ്കരമായിരിക്കുമെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമുണ്ട് (സിംബാബ്‌വേയുടെ കാര്യം ഓര്‍ക്കുക). ലോകത്തിലെ മിക്ക രാജ്യങ്ങളുടേയും റിസര്‍വ്‌ കറന്‍സിയായ ഡോളര്‍ അങ്ങനെ അമേരിക്കന്‍ സര്‍ക്കാരിനു തോന്നുംപോലെ അച്ചടിച്ചിറക്കാന്‍ ആരും അനുവദിക്കുകയുമില്ല. ഇതിനെല്ലാം പുറമേയാണ് വ്യക്തികള്‍ തലയിലേറ്റിവെച്ചിരിക്കുന്ന കടം. ആ കടത്തിന്റെ തവണകള്‍ അടയ്ക്കാതിരുന്നതുകൊണ്ടാണല്ലോ 2008ലെ സാമ്പത്തികപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത്.

എല്ലാവരുടേയും കടം കൂട്ടിച്ചേര്‍ത്താല്‍ (നിങ്ങള്‍ ആരുടെ കണക്കുകള്‍ വിശ്വസിക്കുന്നു എന്നതിനനുസരിച്ച്) നൂറുമുതല്‍ നൂറ്റിയിരുപത്തിയഞ്ചുവരെ ട്രില്ല്യണ്‍ ഡോളറിന്റെ കടമാണ് അമേരിക്കക്കാരുടെ ചുമലിലുള്ളത്! അതായത് ഒരു കുടുംബത്തിന് ആറുലക്ഷം ഡോളര്‍ എന്ന തോതിലാണ് കടം! എന്നിട്ടുപോലും നികുതിവരുമാനം വര്‍ദ്ധിപ്പിക്കുക, അതിനായി വന്‍കിട മുതലാളിമാരില്‍നിന്ന് ഉയര്‍ന്ന നിരക്കില്‍ നികുതി പിരിച്ചെടുക്കുക എന്ന ഒറ്റവഴിയേ ഇന്നത്തെ ചുറ്റുപാടില്‍ മുന്നിലുള്ളൂ എന്ന നഗ്നസത്യം അമേരിക്കയിലെ നല്ലൊരു വിഭാഗം രാഷ്ട്രീയക്കാരും അംഗീകരിച്ചിട്ടില്ല.

ഇവിടെയാണ് മേല്‍പ്പറഞ്ഞ അമേരിക്കന്‍ സ്വപ്നത്തിന്റെ മായികമായ സ്വാധീനം നമ്മള്‍ കാണുന്നത്. സര്‍ക്കാരിന്റെ എല്ലാത്തരം നികുതികളേയും ഇടപെടലുകളേയും ശക്തമായി എതിര്‍ക്കുന്ന വലിയൊരു ജനവിഭാഗം അമേരിക്കയിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പോലീസ്, കോടതി, രാജ്യരക്ഷ എന്നീ വിഭാഗങ്ങളിലൊഴികെ സര്‍ക്കാര്‍ ഇടപെടരുതെന്നും അതിനൊഴികെയുള്ള ആവശ്യങ്ങള്‍ക്കായി നികുതി പിരിക്കരുതെന്നുമാണ് നിലപാട്. വായ്പാപരിധി ഉയര്‍ത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങളുടെ ഭാഗമായി അതിസമ്പന്നരായ അമേരിക്കക്കാരുടെ നികുതി ഉയര്‍ത്താനും അതിലൂടെ ബജറ്റ് കമ്മി നികത്താനുമുള്ള ഒരു നിര്‍ദ്ദേശം കൂടി ഒബാമ ഭരണകൂടം മുന്നോട്ടുവെച്ചിരുന്നു. പ്രതിപക്ഷകക്ഷിയായ 'റിപബ്ലിക്കന്‍' പാര്‍ട്ടി അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. രാജ്യം കുളം തോണ്ടിയാലും മുതലാളിമാരെ തൊടാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്! നികുതി ഉയര്‍ത്തില്ല എന്ന ഉറപ്പിന്മേല്‍ മാത്രമാണ് വായ്പാപരിധി ഉയര്‍ത്താനുള്ള അനുവാദം ഒബാമ ഭരണകൂടത്തിന് ലഭിച്ചത്. വെറും അഞ്ചുശതമാനത്തോളം വരുന്ന മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കാന്‍ താഴേത്തട്ടിലുള്ള ഇത്രയധികം അമേരിക്കക്കാര്‍ പോരാടാന്‍ തയ്യാറാകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കന്‍ ഡ്രീം! അതുതന്നെ കാരണം. സമ്പദ്‌വ്യവസ്ഥയുടെ ചക്രഗതിയില്‍ ചിലപ്പോഴുണ്ടാകുന്ന താല്‍ക്കാലികമായ ഒരു താഴ്ചയാണ് ഇപ്പോഴുള്ളതെന്നും ഭാവി ശോഭനമാണെന്നും അവര്‍ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസത്തിന് യുക്തിയുടെയല്ല, സ്വപ്നത്തിന്റെ പിന്‍ബലം തന്നെയാണുള്ളത്. അമേരിക്കയിലെ വലിയൊരു വിഭാഗം ആളുകള്‍ സ്വന്തമായി ബിസിനസ്സ് ഉള്ളവരോ (ഉണ്ടായിരുന്നവരോ) ബിസിനസ്സുകാരായ അടുത്ത ബന്ധുക്കള്‍ ഉള്ളവരോ ആണ്. അവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ എന്നത് നല്ലകാലത്ത് അവരുടെ പണം പിടുങ്ങാനും അവരുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനും നിലകൊള്ളുന്ന പ്രസ്ഥാനമാണ്. ഈയവസരത്തില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ അനുവദിക്കുകയോ നികുതി പിരിക്കാന്‍ അനുവദിക്കുകയോ ചെയ്താല്‍ ഭാവിയില്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമ്പോള്‍ അവയുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും അവര്‍ വിശ്വസിക്കുന്നു. തലമുറകളോളം ശ്രമിച്ചാലും വീട്ടാന്‍ പറ്റാത്ത കടം എന്ന പടുകുഴിയിലാണ് അവരുടെ രാജ്യം എന്ന് ഭൂരിപക്ഷം പേരും മനസ്സിലാക്കുന്നില്ല. ഐശ്വര്യത്തിന്റേയും പ്രതാപത്തിന്റേയും ഗതകാലം ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം വിദൂരമാണെന്ന് അവര്‍ അറിയുന്നില്ല. യാഥാര്‍ത്ഥ്യബോധമില്ലാതെ അവര്‍ ഇന്നും സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു. നേതാക്കന്‍മാരും മാധ്യമങ്ങളും ഇന്നും ആ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം അവന് ഇലക്ഷന്‍ ജയിക്കാന്‍ പണം വേണം, വോട്ടുവേണം. അതുകൊണ്ട് അവന്‍ മുതാലാളിയുടെ പണം സംരക്ഷിക്കുന്നു; വോട്ടര്‍ക്ക് കാണാന്‍ യാഥാര്‍ത്ഥ്യത്തേക്കാള്‍ സുന്ദരമായ പുതിയ സ്വപ്നങ്ങള്‍ നല്‍കുന്നു.

സായിപ്പു പറയുന്നതുപോലെ "ഗാഡ് ബ്ലെസ്സ് എമേഴിക്ക". അമേരിക്കയെ ദൈവം തന്നെ രക്ഷിക്കട്ടെ!


**********************************************************

വാല്‍ക്കഷണം: ഇത്രയും പണം ആരാണ് കടം കൊടുത്തത്? ഏറിയ കൂറും അമേരിക്കയിലെതന്നെ ധനകാര്യസ്ഥാപനങ്ങള്‍ (വിദേശ കടം താരതമ്യേന തുച്ഛമായ ശതമാനം മാത്രം). അവര്‍ക്ക് ഇത്രയധികം പണം എവിടെനിന്നുണ്ടായി? അവരുടെ കയ്യില്‍ ഒരിക്കലും ഇതിന്റെ പകുതിപോലും പണം ഉണ്ടായിരുന്നില്ല. ഇല്ലാത്ത പണം പിന്നെ എങ്ങിനെ അവര്‍ കടം കൊടുക്കുന്നു? എന്റെ "നീലാണ്ടന്‍ നമ്പൂരീടെ ഓല" എന്ന പഴയ ബ്ലോഗ് പോസ്റ്റ് (മൂന്നുഭാഗങ്ങളും) വായിക്കുക.

Friday, August 5, 2011

റിസപ്ഷന്‍ കമ്മറ്റി

ബൂലോകത്തെ മുടിചൂടാമന്നനും ആയുര്‍വേദ പണ്ഡിതനും വാഗ്മിയും സരസനും സുന്ദരനും സുശീലനും ബലിഷ്ഠകായനും ധീരനും പരോപകാരിയും ഭാഷാസ്നേഹിയുമായ ഉലകനായകന്‍ ശ്രീവീരകേസരി ദാമോദരസുതന്‍ ജയന്‍ തിരുമേനിയവര്‍കള്‍ ഏതാണ്ട് ഒരു വര്‍ഷം മുമ്പ് എഴുതിയ ഒരു 'ലങ്കന്‍ ' കഥ വായിച്ചയന്നുമുതല്‍ മനസ്സില്‍ പൊട്ടിമുളച്ചതാണ് അതുപോലൊരു കഥ എനിക്കും എഴുതണമെന്ന വല്ലാത്തൊരു ആഗ്രഹം. അതിനുവേണ്ട ഉരുപ്പടിയും കയ്യിലുണ്ടായിരുന്നു. പക്ഷേ അതില്‍ വലിയൊരു പ്രശ്നം ഉണ്ടായിപ്പോയി.

വൈദ്യരുടെ എല്ലാ കാമ്പസ് കഥകളിലുമെന്നതുപോലെ അദ്ദേഹത്തിന്റെ 'ലങ്കന്‍ ' കഥയിലും വിഡ്ഢിവേഷം മൂന്നാമതൊരാള്‍ക്കായിരുന്നു. എന്റെ കഥയിലാണെങ്കില്‍ അത് സ്വയം എനിക്കും.

അതുകൊണ്ട് (അതായത് ഞാന്‍ സ്വയം വെഞ്ഞാറമൂടനാകുന്ന ഇടപാടായതുകൊണ്ട്) അങ്ങനെയൊരെഴുത്ത് ഉടനേ വേണ്ടന്നുവെച്ചു. എഴുതാന്‍ വേറെന്തെല്ലാം ബുദ്ധിജീവി സ്റ്റഫ് കെടക്കുന്നു. അതൊക്കെ ഓരോന്നായി അങ്ങനെ എഴുതിത്തള്ളി. ഇതിനിടെ ഈ വാലറ്റക്കാരന്റെ ബ്ലോഗില്‍ കുറച്ചാളുകള്‍ കയറിവരാനും അഭിപ്രായം പറയാനുമൊക്കെ തുടങ്ങി. അപ്പോള്‍ പിന്നെ നമ്മുടെ ഈ ബുജി ഇമേജ് നിലനിര്‍ത്തേണ്ടതാണെന്നും വെറുതേ എന്തെങ്കിലും വങ്കത്തരം എഴുതി ആളുകളുടെ ബഹുമാനം കളഞ്ഞുകുളിക്കരുതെന്നും ഉള്ള രീതിയിലുള്ള ചിന്ത മനസ്സില്‍ കയറിക്കൂടി. അങ്ങനെ മനസ്സില്ലാമനസ്സോടെ ആ ലങ്കന്‍ കഥ എഴുതാനുള്ള പരിപാടി എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് എന്റെ കൃശഗാത്രത്തെ പുളകിതമാക്കിയ ആ മഹാസംഭവം ഉണ്ടായത്.

എന്റെ കഴിഞ്ഞ പോസ്റ്റ് വെറും രണ്ടുപേരേ വായിച്ചുള്ളൂ!

ഇതറിഞ്ഞതോടെ ഈ കഥ എഴുതാനുള്ള ഉത്സാഹം പതിന്‍മടങ്ങു വര്‍ദ്ധിച്ചു. ഇനി ഇതെഴുതിയാലും അധികമാരും വന്നു വായിക്കാന്‍ പോണില്ല, അതുകൊണ്ട് ധൈര്യമായി എഴുതാം. എഴുതാനുള്ള അത്യാഗ്രഹം ശമിക്കുകയും ചെയ്യും നാണക്കേടുണ്ടാകുമെന്ന ഭയവും വേണ്ട.

അപ്പൊ ഞാന്‍ തുടങ്ങട്ടേ?

ഈ സംഭവം നടക്കുന്നത് സുന്ദരസുരഭിലമായ എണ്‍പതുകളിലാണ് (ഹേയ്, എനിക്കത്രേം പ്രായമൊന്നും ആയിട്ടില്ല. കഥയെഴുതുമ്പോള്‍ ഒരു പുകമറയുള്ള പശ്ചാത്തലം വേണമല്ലോ, അതിനു പറ്റിയത് എണ്‍പതുകളാണെന്നു തീരുമാനിച്ചു. അത്രേയുള്ളൂ). സുമുഖനായ രാജീവ് ഗാന്ധി നാടുവാണീടും കാലം.സരസനായ നയനാര്‍ സഖാവ് ദേശം വാഴും കാലം. ഒരേയൊരു ക്രൂരദര്‍ശന്‍ ചാനലും ആ ചാനലില്‍ ഹിന്ദി പരിപാടികള്‍ മാത്രവുമുള്ള കാലം. മങ്കമാരും മല്ലാക്ഷിമാരും ഇടംവലം തിരിഞ്ഞൊരു നടനത്തിന്‍ ചുവടുവെച്ചു പൂന്തിരളു നുള്ളുന്ന കാലം.

അന്ന് ഞങ്ങളുടെ ഹോസ്റ്റല്‍ ഡേ ആയിരുന്നു.

സാധാരണ ഹോസ്റ്റല്‍ ഡേ നമ്മുടെ ദേശി-ജനാധിപത്യ രീതിയിലാണ് നടക്കാറ്. അതായത് ഹോസ്റ്റല്‍ ഡേയ്ക്ക് ഒരു മാസം മുമ്പ് എല്ലാവരും വോട്ട് ചെയ്ത് കുറച്ചു ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു, ഭാരവാഹികള്‍ കാശുപിരിക്കുകയും അവര്‍ക്കാവുന്ന രീതിയില്‍ വിരുന്നും പരിപാടികളും ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്യുന്നു, കൂട്ടത്തില്‍ ഫണ്ടില്‍നിന്ന് ആവുന്നത്ര പണം അടിച്ചുമാറ്റുന്നു, വോട്ടെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥികള്‍ ചടങ്ങുകള്‍ക്കുശേഷം ഭാരവാഹികളെ തെറിവിളിക്കുന്നു, ഭാരവാഹികള്‍ തിരിച്ചു തെറിവിളിക്കുന്നു, ഇതിലൊന്നും പെടാത്ത പാവങ്ങള്‍ 'നമ്മളു വെര്‍തേ പൈസ കളഞ്ഞു' എന്നു കുണ്ഠിതപ്പെടുന്നു, അങ്ങനെയങ്ങനെയങ്ങനെ....ഇതിനൊക്കെ ചില സ്ഥിരം നേതാക്കന്‍മാരുണ്ട്. എപ്പോഴും അവരിലാരെങ്കിലുമേ ജയിക്കൂ. വേറാരു നിന്നിട്ടും ഒരു കാര്യവുമില്ല.

ഞാന്‍ ഇതിനൊക്കെവേണ്ടി മത്സരിക്കുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ല. അക്കാലത്ത് മുപ്പത്തിയൊമ്പതര കിലോയാണ് തൂക്കം (ഈ അരക്കണക്കൊക്കെ എന്തിനാണു പറയുന്നത് എന്നു ചോദിക്കരുത്. ആ ലെവലില്‍ ഓരോ ഗ്രാമിനും പ്രാധാന്യമുണ്ട്). എലുമ്പശ്രീമാന്‍ മത്സരത്തില്‍ ഹോസ്റ്റലില്‍ നിന്ന നാലുകൊല്ലത്തില്‍ മൂന്നിലും ഞാനായിരുന്നു വിജയി - ഒരു തവണ മോശം അമ്പയറിങ്ങ് കാരണം എന്റെ സുഹൃത്ത് ഷാജിയാണ് വിജയിച്ചത്. ഈ മത്സരത്തിന് ഞാനും ഷാജിയും ഷര്‍ട്ടൂരിയാല്‍ ബാക്കിയുള്ളവരൊക്കെ ഒരക്ഷരം മിണ്ടാതെ അവരവരുടെ ഷര്‍ട്ടുകള്‍ ഇട്ട് പിന്‍വാങ്ങുകയാണു പതിവ്. ഒരിക്കല്‍ ഞാനോ ഷാജിയോ കൂടിയ (അല്ലെങ്കില്‍ കുറഞ്ഞ) നൂലന്‍ എന്നു തീരുമാനിക്കാന്‍ കഴിയാഞ്ഞ ഒരു വിധികര്‍ത്താവ് "പോയൊരു സ്ക്രൂ ഗേജ് കൊണ്ടുവാടാ" എന്നട്ടഹസിച്ചത് ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു. അങ്ങനെയൊക്കെയുള്ള ഞാന്‍ ഭാരവാഹിയാകണമെന്നെങ്ങാനും പറഞ്ഞോണ്ടു ചെന്നാല്‍, രണ്ടു പേപ്പര്‍ വെയ്റ്റ് എടുത്തു കയ്യില്‍ തന്ന് "നീ ഈ ഭാരോം വഹിച്ചോണ്ട് അധികം കാറ്റടിക്കാത്തിടത്തെങ്ങാനും പോയി നില്ല്" എന്നു പറയും ജനം.

പക്ഷേ ആക്കൊല്ലം ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന സിഐഎ സാര്‍ പുതിയൊരു ഭരണപരിഷ്കാരം കൊണ്ടുവന്നു. അദ്ദേഹം ഫുഡ് കമ്മറ്റി, ഫണ്ട് റേസിങ്ങ് കമ്മറ്റി, ബഡ്ജറ്റ് കമ്മറ്റി, ആഡിറ്റ് കമ്മറ്റി, ഡെക്കറേഷന്‍ കമ്മറ്റി, ലാന്‍ഡ്സ്കേപിങ്ങ് കമ്മറ്റി (അതായത് കുറ്റിക്കാടു വെട്ടിത്തെളിക്കല്‍ ആന്‍ഡ് ചവറുപെറുക്കല്‍ കമ്മറ്റി) എന്നിങ്ങനെ ഏതാണ്ട് പതിനഞ്ചു കമ്മറ്റികള്‍ അങ്ങു രൂപീകരിച്ചു. ഓരോ കമ്മറ്റിയിലും മൂന്നുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍. അതായത് ഹോസ്റ്റലിലെ എല്ലാ അന്തേവാസികളേയും നിര്‍ബന്ധമായും ഏതെങ്കിലും ഒരു കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി, എന്നു സാരം. ഇന്ന് ഞാന്‍ ഓര്‍ക്കുമ്പോള്‍, വളരേ ബുദ്ധിപരമായ ഒരു തീരുമാനമായിരുന്നു അത് എന്നു തോന്നുന്നു. മാറിനിന്നു പാരവെയ്ക്കുക, കയ്യിട്ടു വാരുക, പരദൂഷണം പറയുക, നേതാക്കന്‍മാര്‍ മാത്രം തോന്നിയ പോലെ ചെയ്യുക എന്നി ഏര്‍പ്പാടുകള്‍ക്ക് വലിയൊരു തടയിടാന്‍ ഈ വളര്‍ത്തിപ്പിളര്‍ക്കുന്ന (അല്ലെങ്കില്‍ പിളര്‍ത്തു വളര്‍ത്തുന്ന) തന്ത്രം സഹായിച്ചിരുന്നു.

അങ്ങനെ ഞാന്‍ പെട്ടത് റിസപ്ഷന്‍ കമ്മറ്റിയിലാണ്. ഓരോ ഡിപ്പാര്‍ട്ടുമെന്റിലും ചെന്ന് എല്ലാവരേയും ക്ഷണിക്കുക, ഹോസ്റ്റല്‍ ഡേയുടെ അന്ന് ഡിന്നറിനുവരുന്നവരെ സ്വീകരിച്ച് അവരവരുടെ കസേരകളില്‍ കൊണ്ടുചെന്നിരുത്തുക, വിരുന്നു കഴിഞ്ഞാല്‍ എല്ലാവരേയും ഓഡിറ്റോറിയത്തിലേയ്ക്കു നയിക്കുക എന്നിവയായിരുന്നു ഈ കമ്മറ്റിയുടെ ചുമതല.

സമയം വൈകീട്ട് ഏതാണ്ട് അഞ്ചുമണി കഴിഞ്ഞ് ഇരുപത്തിമൂന്നു മിനിട്ട്. ഞാന്‍ രണ്ടാം നിലയിലെ എന്റെ മുറിയിലിരുന്ന് ഷൂ പോളിഷ് ചെയ്യുന്ന സമയത്താണ് താഴെനിന്ന് ഒരലര്‍ച്ച.

"എടാ കൊതൂ...., എടാ കൊതൂഊഊഊഊഊഊഊ......"

"കൊതു നിന്റെ അമ്മായിയച്ചന്‍! എന്തിനാടാ @#$@%@* വെറുതേ കെടന്നു കാറുന്നത്?"

"ദേ നിന്റെ ഡിപ്പാര്‍ട്ട്മെന്റിലെ ദേവരാജന്‍ സാറ് താഴെ വന്നു നിക്കണ്"

അയാളൊരു പുലിവാലാണെന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. കൃത്യനിഷ്ഠയുടെ മൂര്‍ത്തീഭാവം. സാധാരണ എല്ലാവരേയും ക്ഷണിച്ചതുപോലെ പുള്ളിയേയും ക്ഷണിച്ചതാണ് കുഴപ്പമായത്. പൊതുവേ അഞ്ചരയ്ക്കു ക്ഷണിച്ചാല്‍ ആറുമണിക്കു ശേഷം മാത്രം എത്തുന്നതാണല്ലോ നാട്ടുനടപ്പ്. ടിയാന്‍ വ്യത്യസ്തനാണ്. പുള്ളിയെ ക്ഷണിച്ച നേരത്ത് "സാര്‍, ആര്‍ യു വെജിറ്റേറിയന്‍?" എന്ന ചോദ്യത്തിന് "ഐ ആം എ വെജിറ്റേറിയന്‍ ആന്റ് എ ടീടോട്ടലര്‍" എന്ന പുള്ളിയുടെ കാച്ചു കേട്ടപ്പോഴെങ്കിലും അതോര്‍ക്കേണ്ടതായിരുന്നു. എന്തു ചെയ്യാം, മനുഷ്യനെ മിനക്കെടുത്താന്‍ നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് ഇങ്ങനെയും ചിലര്‍. ഹിന്ദിക്കാര്‍ പറയുന്നതു പോലെ 'അംഗ്രേസ് ചലേ ഗയേ ലേകിന്‍ ഔലാദ് ഛോഡ് ഗയേ'.

പെട്ടന്ന് ചാടിയെണീറ്റ് ലുങ്കിക്കടിയിലൂടെ ഒരു ഷഡ്ഡി വലിച്ചുകയറ്റി ഒരു ഷര്‍ട്ടുമെടുത്തിട്ട് താഴേയ്ക്ക് ഓടിച്ചെന്നു. സാര്‍ അവിടെ മുറ്റത്ത് സുസ്മേരവദനനായി നില്‍ക്കുന്നു. വലതുവശത്തെ വിസിറ്റിങ്ങ് റൂമില്‍ രണ്ടുമൂന്ന് അന്തേവാസികള്‍ ലുങ്കി മടക്കിക്കുത്തി മേശപ്പുറത്തു കാല്‍ കയറ്റിവെച്ച് പത്രം വായിച്ചുകൊണ്ടിരിക്കുന്നു. മുഖത്ത് കഴിയുന്നത്ര രൌദ്രഭാവം വരുത്തി, നല്ലപോലെ കണ്ണുരുട്ടി (അതല്ലാതെ വേറെന്തിട്ട് ഉരുട്ടാന്‍) അവന്‍മാരോട് അവിടന്ന് എണീറ്റുപോകാന്‍ കഴുത്തുവെട്ടിച്ച് ആംഗ്യം കാണിച്ചു. പിന്നെ ചെവിതൊട്ട് ചെവിവരെയുള്ള ഒരു പുഞ്ചിരിപാസ്സാക്കി സാറിനെ വരവേറ്റു.

നടുമുറ്റത്ത് അതുവരെ 'ലൈറ്റ് ആന്റ് സൌണ്ട് കമ്മറ്റി' വിളക്കുകള്‍ തെളിക്കുകയോ 'സീറ്റിങ്ങ് കമ്മറ്റി' മേശകളും കസേരകളും നിരത്തുകയോ ചെയ്തിട്ടില്ല. ഞാന്‍ ഈ ബിംബം എവിടെക്കൊണ്ടു പ്രതിഷ്ഠിക്കും? പെട്ടന്ന് തലയില്‍ ഒരു ബള്‍ബ് കത്തി - സാബുവിന്റെ മുറിയില്‍! സാബു ഒരു ജെന്റില്‍മാന്‍ ആണ്, മാഷമ്മാരെയൊക്കെ നല്ലോണം ഡീല്‍ ചെയ്തോളും. പുള്ളിയുടെ മുറി എപ്പോഴും വളരേ വൃത്തിയായിരിക്കും, അതിനകത്ത് പൂച്ചിലന്തിയാട നെയ്യുന്ന എട്ടുകാലികളില്ല. മുറിയുടെ ചുവരുകളില്‍ ബിക്കിനിപ്പെണ്ണുങ്ങളുടെ ഒരൊറ്റ പോസ്റ്റര്‍ പോലും ഇല്ല. പിന്നെ, മൂത്രത്തിന്റെ ദുര്‍ഗന്ധത്തിനേക്കാള്‍ രൂക്ഷമായ, 'ക്ലെന്‍ലിനെസ്സ് ആന്റ് ഹൈജീന്‍ കമ്മറ്റി'ക്കാര്‍ കലക്കിയൊഴിച്ച ഫിനായിലിന്റെ ഗന്ധം വമിക്കുന്ന ബാത്ത്റൂമില്‍നിന്ന് വളരേ ദൂരത്തുള്ള മുറിയാണ് അവന്റേത്. എല്ലാംകൊണ്ടും തല്‍ക്കാലം പുള്ളിയെ കുടിയിരുത്താന്‍ പറ്റിയ ഇടം അതുതന്നെ! അങ്ങനെ അങ്ങേരെ അവന്റെ തലയില്‍ കെട്ടിവെച്ച് ഞാന്‍ ഡ്രെസ്സ് ചെയ്യാന്‍ എന്റെ മുറിയിലേയ്ക്ക് ഉടന്‍തന്നെ തിരിച്ചുവന്നു.

അങ്ങനെ ഹോസ്റ്റല്‍ ഡേയുടെ തുടക്കം തന്നെ കുളമായി. തുടക്കം‌ പിഴച്ചാല്‍ എല്ലാം പിഴച്ചു, എന്നാണല്ലോ. ഞാനതു കൊണ്ടറിയാനിരിക്കുന്നതേയുണ്ടായുള്ളൂ.

ആറുമണിയായപ്പോഴേയ്ക്കും ആളുകള്‍ വരാന്‍ തുടങ്ങി. ആറുപത്തിന് ലേഡീസ് ഹോസ്റ്റലില്‍ നിന്നുള്ളവര്‍ എത്തി. ആ ഒരു ദിവസം മാത്രമാണ് അക്കാലത്ത് മെന്‍സ് ഹോസ്റ്റലില്‍ പെണ്ണുങ്ങള്‍ വരുന്നത് (ഇക്കാലത്ത് അങ്ങനെയൊന്നുമില്ലല്ലോ). അതുകൊണ്ട് എല്ലാ ആണുങ്ങളും ആ ദിവസം വളരേ ഡീസന്റ് ആയേ പെരുമാറൂ. അങ്ങനെ ഒരു മാന്യത പാലിക്കുന്നതുകൊണ്ടാകാം, സാധാരണ മുഖം തിരിച്ചു നടക്കുന്ന സുന്ദരികള്‍ പോലും ആ ദിവസം നേരെ മുഖത്തുനോക്കി സംസാരിക്കും. ആറേകാല്‍ കഴിഞ്ഞപ്പോള്‍ 'ഡി' ഹോസ്റ്റലില്‍ നിന്ന് റോയിച്ചന്റെ നേതൃത്വത്തിലുള്ള സംഘം വന്നു. പതിവുപോലെ സിനിമാനടന്‍മാരേക്കാള്‍ സ്റ്റൈലുള്ള ഗെറ്റപ്പിലാണ് അവന്‍മാരുടെ വരവ് - അതുകണ്ടാല്‍ തറ പാര്‍ട്ടീസാണെന്നു തോന്നുകയേയില്ല. റോയിച്ചന്‍ എന്ന കക്ഷി വക്രബുദ്ധിയുടേയും വികടസരസ്വതിയുടേയും ഉസ്താദ് ആണ് - വെറുതേയല്ല പില്‍ക്കാലത്ത് അവന്‍ ദൃശ്യമാദ്ധ്യമരംഗത്ത് അറിയപ്പെടുന്ന ഒരാളായത്.

ആറരയായപ്പോഴേയ്ക്കും എല്ലാവരേയും അവരവരുടെ സ്ഥാനത്ത് ഇരുത്തി. ഇനി വിരുന്നുകഴിയുന്നതുവരെ റിസപ്ഷന്‍കമ്മറ്റിക്കാര്‍ക്കു പണിയില്ല. അങ്ങനെ ഫ്രീയായി ഒന്നുരണ്ടുപേരെയെങ്കിലും പഞ്ചാരയടിക്കാനുള്ള പരിപാടിയുമായി മുന്നോട്ടുപോകുമ്പോഴാണ് പിന്നില്‍നിന്ന് "ശ്..ശ്...ഡേയ്" എന്നൊരു വിളിവന്നത്. തിരിഞ്ഞുനോക്കിയപ്പോള്‍ അഞ്ചാമത്തെ ടേബിളില്‍ നിന്ന് റോയിച്ചന്‍ കൈകാട്ടി വിളിക്കുന്നു. മുഖത്തൊരു കള്ളച്ചിരിയുണ്ട്. അവന്റെ ശിങ്കിടി 'തകരാറു' ജോഷി തലയ്ക്കുപിന്നില്‍ കൈ പിണച്ച് കാലിന്മേല്‍ കാല്‍ കയറ്റിവച്ച് ചിറികോട്ടിച്ചിരിച്ചുകൊണ്ട് മലര്‍ന്നിരിക്കുന്നു. ശരിക്കും ചൊറിഞ്ഞുവന്നു. ഇന്നിവന്‍മാര്‍ എന്തെങ്കിലും വളിപ്പിറക്കിയാല്‍ നിന്നനില്‍പ്പില്‍ ഇതുങ്ങളെ നാറ്റിക്കും - ഞാന്‍ മനസ്സിലുറപ്പിച്ചു.

"ഡേയ് നീ ഡെക്കറേഷന്‍ കമ്മറ്റിയാണാ?" റോയിച്ചനറിയണം.
"അല്ല"
"പിന്നെന്തു കമ്മറ്റി?"
"റിസപ്ഷന്‍ കമ്മറ്റി. നിനക്കിപ്പൊ എന്താ വേണ്ടേ?" ഞാന്‍ അല്പം ബാസ്സുകൂട്ടി ഗൌരവത്തില്‍ ചോദിച്ചു.
"ഹേയ്, എനിക്കൊരു കാര്യം അറിയാനൊണ്ടായിരുന്നു. ഈ മൊത്തം ഹോസ്റ്റലില് ആ ഡെക്കറേഷന്‍ അതൊന്നേ ഒള്ളോ?"

അവന്‍ കൈചൂണ്ടിയ വഴിയ്ക്ക് എന്റെ ദൃഷ്ടി നീണ്ടു. രണ്ടാം നിലയില്‍ തെക്കുഭാഗത്തെ സ്റ്റെയര്‍കേസിന്റെ തൊട്ടടുത്ത് മനോഹരമായി അലങ്കരിച്ച രണ്ടുതൂണുകള്‍. തൂണുകള്‍ക്കിടയിലൂടെ നോക്കിയാല്‍ വരാന്തയിലെ മച്ചില്‍ പിടിപ്പിച്ചിരിക്കുന്ന സുതാര്യമായ നീലവര്‍ണ്ണക്കടലാസുകൊണ്ടുമൂടിയ ട്യൂബ് ലൈറ്റ് തെളിഞ്ഞുനില്‍ക്കുന്നത് കാണാം. തൂണ്ടുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു അഴ. ആ അഴയില്‍ ട്യൂബ് ലൈറ്റിനെ ഭാഗികമായി മറച്ചുകൊണ്ട് അതാ കിടക്കുന്നു ചാരനിറത്തിലുള്ള ഒരു വിഐപി അണ്ടര്‍വെയര്‍!

ഠിം! തട്ടിന്‍പുറത്ത് കൊട്ടത്തേങ്ങാ വീണപോലെ ഒരു ശബ്ദം എന്റെ നെഞ്ചുംകൂടിനകത്തുനിന്നും വന്നു. ഈശ്വരാ, എന്റെ പുതിയ ഷഡ്ഡിയല്ലേ ത്രികോണം മറിച്ചിട്ടകൂട്ട് അവിടെ തൂങ്ങിക്കിടക്കുന്നത്! എന്റെ മനസ്സ് എഴുപതുകളിലെ സിനിമയിലേതുപോലെ ഏകകേന്ദ്രവൃത്തങ്ങളായി ഫ്ലാഷ്‌ബാക്ക് ചെയ്തു.

ഹോസ്റ്റല്‍ ഡേയ്ക്കു രണ്ടു ദിവസം മുമ്പ് എല്ലാ അഴകളും നീക്കിയിരിക്കണമെന്നായിരുന്നു സിഐഎയുടെ കല്പന. അതുകൊണ്ട് അതിന്റെ തലേയാഴ്ച എല്ലാ അന്തേവാസികളും തുണികഴുകല്‍ യജ്ഞത്തിലായിരുന്നു. ഒരിക്കല്‍ ഞാന്‍ കുളികഴിഞ്ഞുവന്നപ്പോള്‍ എന്റെ ലങ്കനും തോര്‍ത്തും ഉണക്കാനിടാന്‍ വരാന്തയുടെ അറ്റത്തുള്ള ആ ഒരു ഇടമേ കിട്ടിയുള്ളൂ (സാധാരണ എല്ലാവരും സ്വന്തം മുറിയുടെ ഉമ്മറത്തുള്ള അഴയിലാണ് ഉണക്കാനിടാറ്). പിറ്റേദിവസത്തെ കുളിക്ക് തോര്‍ത്ത് എടുത്തുവെങ്കിലും ലങ്കന്റെ കാര്യം പാടേ മറന്നുപോയി. അവനാണ് ഇപ്പോള്‍ വേതാളം പോലെ മുകളില്‍ തൂങ്ങിക്കിടക്കുന്നത്.

സ്വമേധയാ നീക്കം ചെയ്യാത്ത അഴകളും തുണികളും നീക്കം ചെയ്യാന്‍ സിഐഎ വക നിര്‍ദ്ദേശമുണ്ടായിട്ടും ഡെക്കറേഷന്‍ കമ്മറ്റിയിലെ ഉണ്ണാമന്‍മാര്‍ അതു ചെയ്യാത്തതില്‍ ഞാന്‍ (മനസ്സില്‍) രോഷം കൊണ്ടു. മൊത്തം ഹോസ്റ്റലില്‍ ആ ഒരു അഴയും ആ അഴയില്‍ ഈയൊരു തുണിയുമേയുള്ളു. റോയിച്ചന്‍ ചൊറിഞ്ഞതിലും കാര്യമുണ്ട്. ഇനിയിപ്പോള്‍ കാര്യങ്ങള്‍ സ്വന്തം നിയന്ത്രണത്തിലേറ്റെടുത്തേ പറ്റൂ.

ഒരു ഭാവഭേദവും പുറത്തുകാണിക്കാതെ ഞാന്‍ പതുക്കെ അവിടെനിന്നു വലിഞ്ഞു. ഈ പ്രോബ്ലം സോള്‍വ് ചെയ്തേ പറ്റൂ. ബുദ്ധിപൂര്‍വ്വം നീങ്ങിയാല്‍ ഇവന്മാരുടെയെല്ലാം കണ്ണുവെട്ടിച്ച് അപമാനകാരിയായ ആ തുണിക്കഷണം അവിടെനിന്നു മുക്കാം. ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളെ പിന്തള്ളി പ്രവേശനപ്പരീക്ഷയില്‍ ഉന്നത വിജയം നേടിയവനായതുകൊണ്ട് ബുദ്ധിയുടെ കാര്യത്തില്‍ എനിക്കൊരു സംശയവുമില്ലായിരുന്നു (അതിനു ശേഷം ഓരോ സെമസ്റ്ററിലും രണ്ടു സപ്ലി വീതം അടിച്ചിരുന്നുവെന്ന കാര്യം വേറെ).

വിജയകരമായ ഏതു കൃത്യനിര്‍വഹണത്തിനും പ്ലാനിങ്ങ് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഞാന്‍ അല്പം മാറിനിന്ന് മനസ്സില്‍ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. അനന്തരം പടിഞ്ഞാറുവശത്തെ സ്റ്റെയര്‍കേസില്‍ക്കൂടി രണ്ടാം നിലയിലേയ്ക്കു കയറി. എന്നിട്ട് വടക്കേ വിങ്ങില്‍ നിന്ന് രംഗനിരീക്ഷണം ചെയ്തു.

കുറച്ചുസമയത്തിനുള്ളില്‍ ഫുഡ് കമ്മറ്റിക്കാര്‍ താഴെ വൈനും ജൂസും സെര്‍വ് ചെയ്യാന്‍ തുടങ്ങി. ഇതുതന്നെ പറ്റിയ അവസരം!

ഞാന്‍ പതുക്കെ അലക്ഷ്യമായി കിഴക്കോട്ടു നടന്നു. പിന്നെ കിഴക്കുവശത്തെ ടിവി ഹാളിനു മുമ്പില്‍ക്കൂടി തെക്കേവിങ്ങിലേയ്ക്ക്. തെക്കുഭാഗത്തെ സ്റ്റെയര്‍കേസിന്റെ മറവില്‍ നിന്ന് ആരുടേയും ശ്രദ്ധ ഇങ്ങോട്ടില്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. പിന്നീടെല്ലാം വളരേ പെട്ടന്നായിരുന്നു - ഒരു ചീറ്റപ്പുലിയേപ്പോലെ ഞാന്‍ ചാടി കൈനീട്ടി..........

....ട്യൂബ്‌ ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തു!

ഇതിനെയാണ് ബുദ്ധി, ആസൂത്രണം എന്നൊക്കെ പറയുന്നത്. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ പറ്റിയ, റിസ്കില്ലാത്ത ഒരു നീക്കമായിരുന്നു അത്. ആ നേരത്ത് ഇരുട്ടിയിട്ടില്ലാത്തതുകൊണ്ട് ട്യൂബ് ലൈറ്റ് കെടുത്തിയത് ആരും ശ്രദ്ധിക്കാനിടയില്ല. ശ്രദ്ധിച്ചിരുന്നെങ്കില്‍ത്തന്നെ ട്യൂബ് ലൈറ്റ് കെടുത്താന്‍ പ്രശ്നമൊന്നുമില്ല. കുറച്ചുനേരം കഴിഞ്ഞാല്‍ ഇരുട്ടും. അപ്പോള്‍ ഇരുട്ടിന്റെ മറവില്‍ ആരും കാണാതെ ലങ്കനെ അടിച്ചുമാറ്റാന്‍ ആ നീക്കം സഹായിക്കും. എങ്ങനെയുണ്ടെന്റെ ബ്രെയിന്‍? (ഇപ്പൊ പറയണ്ട, മുഴുവന്‍ വായിച്ചിട്ടു മതി)

താഴെനിന്ന് ചിക്കന്‍ ബിരിയാണിയുടെ സുഗന്ധം അന്നനാളത്തെ പ്രകമ്പനം കൊള്ളിക്കുന്നു. ഇതിനകം വൈന്‍ മിസ്സായി. ബിരിയാണി തീരുന്നതിനു മുമ്പെങ്കിലും ഈ ഓപ്പറേഷന്‍ ഗ്രേ ലങ്കന്‍ തീര്‍ക്കണം.

നേരെ ടിവി ഹാളില്‍ ചെന്ന് ടിവി ഓണ്‍ ചെയ്തു. ക്രൂരദര്‍ശനില്‍ 'കൃഷി ദര്‍ശന്‍' തകര്‍ക്കുന്നു. കോട്ടും സൂട്ടുമിട്ട ഏതോ കുടവയറന്‍ കറുത്ത് അരിവാളുപോലിരിക്കുന്ന ഏതോ പാവം ബീഹാറി കര്‍ഷകനുമായി ഹിന്ദി പോലെ തോന്നിക്കുന്ന ഒരു ഭാഷയില്‍ പാടത്തുനിന്ന് ഗോതമ്പുകൃഷിയേക്കുറിച്ച് ബോധവല്‍ക്കരിക്കുകയോ അഭിമുഖസംഭാഷണം നടത്തുകയോ മറ്റോ ചെയ്യുകയാണ്. നിവൃത്തിയില്ലാത്തതുകൊണ്ട് കുറച്ചുനേരം അതും നോക്കിയിരുന്നു. പാപി ചെല്ലുന്നേടം പാതാളം.

ഏതാണ്ട് പത്തുമിനിട്ടുകൂടി കഴിഞ്ഞപ്പോള്‍ താഴെ പ്ലേറ്റുകള്‍ കൂട്ടിത്തട്ടുന്ന ശബ്ദം കേട്ടുതുടങ്ങി. ബിരിയാണിയുടെ രാജകീയമായ വരവു തുടങ്ങിയിരിക്കുന്നു. ഇനിയൊരു അഞ്ചുമിനിട്ടുകൂടി കാത്താല്‍ അഞ്ചാം നമ്പര്‍ ടേബിളില്‍ ബിരിയാണിയെത്തും. വീണ്ടും കൃഷിദര്‍ശനില്‍ കണ്ണുറപ്പിച്ചു.

അഞ്ചുമിനിറ്റൂകഴിഞ്ഞപ്പോള്‍ ടിവി ഓഫ് ചെയ്തു. ഹാളില്‍നിന്ന് പുറത്തുവന്ന് സ്ഥിതിഗതികള്‍ ഒന്നുകൂടി നിരീക്ഷിച്ചു. അഞ്ചാം നമ്പറുകാര്‍ ബിരിയാണിയില്‍ കയ്യിടാന്‍ തുടങ്ങുന്നതേയുള്ളു. ഗുഡ് ടൈമിങ്ങ്.

ഞാന്‍ സാവധാനം വീണ്ടും തെക്കോട്ടു നടന്നു. സ്റ്റെയര്‍കേസിന്റെ മറവില്‍ നിന്ന് ഒന്നുകൂടി നോക്കി. എല്ലാവരുടേയും പൂര്‍ണ്ണ ശ്രദ്ധ ബിരിയാണിയിലാണെന്ന് ഉറപ്പുവരുത്തി. ചുറ്റൂപാടും നോക്കി ഇരുട്ട് വേണ്ടത്ര കനത്തതാണെന്ന് സ്ഥിരീകരിച്ചു.

ആക്ഷന്‍!

മിന്നല്‍പ്പിണരിന്റെ വേഗത്തില്‍ എന്റെ കൈ ചലിച്ചു. ഞൊടിയിടയില്‍ ആ ലങ്കന്‍ എന്റെ കൈപ്പിടിയില്‍ അമര്‍ന്ന് വരാന്തയുടെ അരമതിലിന്റെ പിന്നിലായി! കാണാമറയത്ത്!

രണ്ടു സെക്കന്റ് നേരം ശാന്തം. പൊടുന്നനെ അഞ്ചാം നമ്പര്‍ ടേബിളില്‍ നിന്നും രണ്ടുപേരുടെ കരഘോഷം. ആ ടേബിളിലെ മറ്റൂള്ളവര്‍ ഉടനേ അതേറ്റുപിടിച്ചു. അതുകണ്ട് നാലും ആറും ടേബിളുകളിലുള്ളവര്‍ എഴുന്നേറ്റു കൈയ്യടി തുടങ്ങി. പന്ത്രണ്ടു സെക്കന്റ് പിന്നിട്ടപ്പോള്‍ മാഷമ്മാരൊഴികെ ലേഡീസടക്കമുള്ള സകലരും എഴുന്നേറ്റുനിന്നു കൈയ്യടിക്കുന്നു.

ചമ്മി നാറി പണ്ടാറടങ്ങി!! വല്യകാര്യമായി എച്ചില്‍ക്കൈകള്‍ കൂട്ടിത്തട്ടുന്ന മുക്കാല്‍ ഭാഗത്തിനും അറിയില്ല എന്തു കുന്തത്തിനാണ് നിന്നു കൈകൊട്ടുന്നത് എന്ന്! ആരെങ്കിലും ഒരു ഗോഷ്ടി കാണിച്ചാല്‍ ഉടനേ അതേറ്റുപിടിച്ചോളും $#%#$$%@....

അരിശം മൂത്ത് മുറിയുടെ വാതില്‍ തുറക്കാന്‍ നോക്കുമ്പോള്‍ താക്കോല്‍ പണ്ടാരം താഴിനകത്തോട്ടു കേറുന്നുമില്ല. താഴിനിട്ട് നാലു പച്ചത്തെറിപറഞ്ഞ് ഒരുകണക്കിന് താക്കോല്‍ കുത്തിത്തിരുകി വാതില്‍ തുറന്നു. അകത്തുകടന്ന് വാതില്‍ വലിച്ചടച്ചു കുറ്റിയിട്ട് ആ ഷഡ്ഡി നിലത്തേയ്ക്ക് ആഞ്ഞെറിഞ്ഞു. അതിനുശേഷം അന്നു പോളിഷ് ചെയ്ത ഷൂസിട്ട കാലുകൊണ്ട് കുറേനേരം ആ ലങ്കനുമേല്‍ താണ്ടവമാടി. കുറേ മണ്ണും പൊടിയും പറ്റിയെന്നല്ലാതെ 'വിഐപി'യ്ക് ഒരു പോറല്‍ പോലും ഏറ്റില്ലെന്നുകണ്ടപ്പോള്‍ കോപം പതിന്മടങ്ങു വര്‍ദ്ധിച്ചു. സഹമുറിയന്റെ മീശവെട്ടു കത്രികയെടുത്ത് ആ ലങ്കനെ തുണ്ടം തുണ്ടമായി കുത്തിക്കീറിക്കഴിഞ്ഞപ്പോഴേ മനസ്സ് അല്പം ശന്തമായുള്ളൂ.

ഇനിയെന്ത്?

വിഷാദമഗ്നനായി മുറിയ്ക്കകത്ത് അടച്ചുപൂട്ടിയിരിക്കാനൊന്നും പറ്റില്ല, ലവമ്മാര് ഇങ്ങാട്ടുവരും. റിസപ്ഷന്‍ കമ്മറ്റിയുടെ പണി ഇനിയും ബാക്കികിടക്കുന്നു. ഗാനമേളയ്ക്ക് സ്റ്റേജില്‍ കേറി പാട്ടുപാടാനുണ്ട് - അതും ഒന്നല്ല രണ്ട്. അതേതാണ്ട് അവസരോചിതമെന്നു പറയാവുന്ന രണ്ടു പാട്ടുകളാണുതാനും - "മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്തനാള്‍ മധു തേടിപ്പോയി" എന്ന പാട്ടും "യാദ് ആ രഹാ ഹേ തേരാ പ്യാര്‍" (നിന്റെയൊക്കെ സ്നേഹം ഓര്‍മ്മ വരുന്നെടാ) എന്ന പാട്ടും. എല്ലാത്തിലും ഉപരിയായി, ബിരിയാണി - അതു വിട്ടിട്ടുള്ള ഒരു പരിപാടിയും ശരിയാവില്ല, വിശന്നു കുടലുകരിയുന്നു!

പതുക്കെ മുറിപൂട്ടി പുറത്തിറങ്ങി. ഹോസ്റ്റലില്‍ താമസിച്ചുപരിചയമായതുകൊണ്ടും ചെറുപ്പമായതുകൊണ്ടും തൊലിക്കട്ടിക്കൊരു കുറവുമുണ്ടായിരുന്നില്ല.

താഴെ ഒരു ഉജ്ജ്വല സ്വീകരണം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.