എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, December 25, 2010

ഖത്തറില്‍ ലോകകപ്പോ? സായിപ്പിനു ചൊറിഞ്ഞു വരുന്നു!

 "പെട്ടീ, പെട്ടീ, ബാലറ്റ് പെട്ടീ, പെട്ടി പൊട്ടിച്ചപ്പോ ദാവീദ് പൊട്ടി" എന്ന നാടന്‍ തെരഞ്ഞെടുപ്പുഗാനമാണ് ഡിസംബര്‍ രണ്ടാം തീയതിയിലെ ഫീഫ വോട്ടെടുപ്പിനു ശേഷം എനിക്കുറക്കെപ്പാടാന്‍ തോന്നിയത്. ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനേക്കാള്‍ പെരിയ ഒരു ദാവീദ്  ഈ വോട്ടെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. ദാവീദ് ബെക്ഹാമും ദാവീദ് കാമെറോണും ചേര്‍ന്ന്, "ഉമ്മിണി വെല്ല്യ ദാവീദ്" ആയ ഇംഗ്ലണ്ട് ആണ് എട്ടു നിലയില്‍ പൊട്ടി ആദ്യത്തെ റൌണ്ടില്‍ത്തന്നെ ഇരിപ്പതായത്. ബിലാത്തിയില്‍ "Bend it like Beckham" എന്നൊരു ചൊല്ലുണ്ട് (സിനിമയുമുണ്ട്). പക്ഷെ പുള്ളി നേരിട്ട് ഇടപെട്ടിട്ടും സൂറിക്കിലെ കാര്‍ന്നോമ്മാരാരും "വളഞ്ഞില്ല" - സംഗതി പുട്ടിന്‍ പുട്ടുപോലെ പൊടിച്ചു. അതിനു തൊട്ടു പിന്നാലെ സമുദ്രത്തിനക്കരെയുള്ള അവരുടെ സഹോദരനിട്ടും പെട്ടി ഒന്ന് കൊട്ടി. ഇത്തവണ ലോകം ശരിക്കും ഒന്ന് ഞെട്ടി. കാരണം ബാലറ്റിന്റെ പൊന്നോമനപ്പുത്രനായി അവരോധിക്കപ്പെട്ടത്‌ അധികമാര്‍ക്കും അറിയാത്ത "ഖത്തര്‍" എന്നു പേരുള്ള ഒരു ചെറിയ രാജ്യമാണ്!

ഞെട്ടല്‍ മാറിക്കഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് ദുഃഖമായി, ദേഷ്യമായി, അമര്‍ഷമായി. മാധ്യമങ്ങളുടെ വെബ്‌ സൈറ്റുകളില്‍ ആയിരക്കണക്കിനാളുകള്‍ അവരുടെ വികാരങ്ങള്‍ രേഖപ്പെടുത്തി. രസകരമായ വസ്തുത എന്താണെന്നാല്‍ ചിലരുടെ  രോഷപ്രകടനം പാവം ഖത്തറിനു നേരെയായിരുന്നു എന്നതാണ്. (നേരം പോകാതെ ഇരിക്കുന്നവര്‍ക്ക് ബിബിസിയുടെയും  ന്യൂയോര്‍ക്ക്‌ ടൈംസിന്റെയും വെബ്‌ സൈറ്റില്‍ പോയി പൊതുജനത്തിന്റെ ജല്‍പ്പനങ്ങള്‍ വായിക്കാവുന്നതാണ്)

ഇവയാണ് ഖത്തറിനെതിരെ വീരകേസരികളുടെ വാദഗതികളില്‍ ചിലത്.
  1. ഖത്തര്‍ ഒരു ഇസ്ലാമിക രാജ്യമാണ് (ചില കൂപമണ്ഡൂകങ്ങളുടെ മനസ്സില്‍, വേറൊരു വിശദീകരണവും ആവശ്യമില്ലാത്ത ഒരു അയോഗ്യതയാണിത്)
  2. ലോകകപ്പ് നടക്കേണ്ട സമയത്ത് ഖത്തറില്‍ മുടിഞ്ഞ ചൂടായിരിക്കും.
  3. അവിടെപ്പോയി കള്ളു കുടിച്ചാല്‍ തല വെട്ടും.
  4. ഞങ്ങളുടെ ഗേള്‍ഫ്രെണ്ട്സ് ലോകകപ്പിന് പോയാല്‍ ബുര്‍ഖയിട്ട് ശ്വാസം മുട്ടി നടക്കേണ്ടി വരും. കല്യാണം കഴിക്കാതെയാണ്‌ അവര്‍ ആണുങ്ങളുടെ കൂടെ ഊര് ചുറ്റുന്നത് എന്നു കണ്ടാല്‍ പിന്നെ അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. (ഓ, പെണ്ണു വിഷയം തന്നെ ഒരു നീണ്ട പട്ടികയാണ്)
  5. ഖത്തറിലുള്ളവര്‍ക്ക് ഫുട്ബോളിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല.
  6. ഫീഫ, അടിമുടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സ്ഥാപനമാണ്‌. കൈക്കൂലി വാങ്ങിയാണ് അവര്‍ ഖത്തറിനു ലോകകപ്പ് ആതിഥേയാവകാശം കൊടുത്തത്.
  7. ബ്രിട്ടീഷ് മാധ്യമങ്ങള്‍ -വിശേഷിച്ചും ബിബിസി - ഫീഫയുടെ അഴിമതി പുറത്തുകൊണ്ടുവന്നതിനാലാണ് ഫീഫ ഇംഗ്ലണ്ടിനെ  ഒതുക്കിയത്.
  8. എണ്ണപ്പണത്തിന്റെ ബലത്തില്‍ മാത്രമാണ് ഖത്തറും റഷ്യയുമൊക്കെ ഇത്തരം തോന്ന്യാസം കാട്ടുന്നത്. നമുക്ക് അവരുടെ എണ്ണയില്‍നിന്നു മോചനം തേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ബാലിശമായ ചില ആരോപണങ്ങളെപ്പറ്റി ഞാന്‍ അഭിപ്രായമൊന്നും പറയുന്നില്ല- ആള്‍ക്കാര്‍ ഒരുമാതിരി "തറ" വര്‍ത്തമാനം പറഞ്ഞു തുടങ്ങിയാല്‍ അതിനെപ്പറ്റി മിണ്ടാതിരിക്കുകയാണ് ഭേദം. ചില ആരോപണങ്ങള്‍ പക്ഷെ ദുരുദ്ദേശപരമെങ്കിലും യുക്തിസഹമെന്ന് തോന്നിക്കുന്നതാണ്. ഖത്തറിന്റെ ഭരണാധികാരികളും ജനങ്ങളും ഇതിനൊന്നും പുല്ലുവില കല്പിക്കേണ്ടതില്ല - പക്ഷേ ഞാന്‍ വാലറ്റക്കാരനായതുകൊണ്ട് എനിക്ക് അവയെപ്പറ്റി ചിലത് പറയണം.

ഫീഫയുടെ ലോകകപ്പ് ലേല പ്രക്രിയയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്ക് തുടങ്ങാന്‍ പറ്റിയ ഇടമാണ് വിക്കിപ്പീഡിയ. ഈ പോസ്റ്റിന് ആധാരമായ മറ്റൊരു റഫറന്‍സ് ആണ് ലോകകപ്പ് വോട്ടെടുപ്പിനു രണ്ടു ദിവസം മുന്‍പ് പ്രക്ഷേപണം ചെയ്ത ബിബിസിയുടെ "പനോരമ" എന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ (ഭാഗം ഒന്ന് , രണ്ട്).

ഒരു കാര്യം ആദ്യം തന്നെ പറയട്ടെ. ഇംഗ്ലണ്ടിന്റെ തോല്‍വിയും ഖത്തറിന്റെ വിജയവും തീര്‍ത്തും വ്യത്യസ്തമായ വിഷയങ്ങളാണ്- കാരണം, ഇംഗ്ലണ്ടും ഖത്തറും തമ്മില്‍ യാതൊരു മത്സരവുംഉണ്ടായിരുന്നില്ല എന്നതുതന്നെ. ഇംഗ്ലണ്ട് 2018ലെയും ഖത്തര്‍ 2022ലെയും ലോകകപ്പ് ആതിഥേയാവകാശത്തിനാണ് ലേലത്തില്‍ പങ്കെടുത്തത്. അതുകൊണ്ട് ഇവരെ ബന്ധിപ്പിക്കുന്ന ഏതൊരു വാദവും അസംബന്ധമാണ്.

ആദ്യം നമുക്ക് ഇംഗ്ലണ്ടിന്റെ തോല്‍വിയുടെ കാര്യമെടുക്കാം. അവര്‍ ആദ്യത്തെ റൌണ്ടില്‍ത്തന്നെ വെറും രണ്ട് വോട്ട് മാത്രം നേടി പുറത്തായി - അതായത് ഫീഫ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവരുടെ സ്വന്തം വോട്ടിനു പുറമേ കിട്ടിയത് വെറും ഒരു വോട്ട്. ജപ്പാനാണ് അവര്‍ക്കുവേണ്ടി വോട്ട് ചെയ്തത് എന്നു കേള്‍ക്കുന്നു. അതായത് ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക,  സ്വിറ്റ്സര്‍ലന്‍ഡ് എന്നീ "സഖ്യ രാഷ്ട്രങ്ങളുടെ" പ്രതിനിധികള്‍ പോലും ഇംഗ്ലണ്ടിനു വോട്ട് ചെയ്തില്ലെന്നര്‍ത്ഥം (മറ്റു ചില യൂറോപ്പിയന്‍ "സുഹൃത്തുക്കള്‍" വോട്ട് ചെയ്യാതിരുന്നത് അവര്‍ സ്വയം മത്സരിച്ചതുകൊണ്ടാണ്  -അവരുടെ സ്വന്തം വോട്ട് അവര്‍ മറിക്കില്ലല്ലോ) . ഇവരെയൊക്കെ കൈക്കൂലി കൊടുത്തു മറിച്ചതാണെന്ന് തലയ്ക്കു നൊസ്സുള്ളവനേ പറയൂ. വാസ്തവം എന്താണെന്നാല്‍ ഫീഫയുടെ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള  ഒരു ലോകകപ്പ്  ഇംഗ്ലണ്ടില്‍ നടത്താന്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാകുമെന്ന് ഫീഫ എക്സിക്യൂട്ടീവ് കമ്മിറ്റി സംശയിച്ചു എന്നതാണ്. "പനോരമ" എന്ന പരിപാടിയുടെ രണ്ടാം ഭാഗത്തില്‍ ഇതിനെപ്പറ്റിയുള്ള ചില സൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്.

ലോകകപ്പ് നടത്താനുള്ള യോഗ്യതാമാനദണ്ഡങ്ങളില്‍ ഒന്നാണ് രാജ്യങ്ങളിലെ ഭരണാധികാരികളില്‍ നിന്നും "ചില കാര്യങ്ങളില്‍" ഉള്ള ഉറപ്പ്. തൊഴില്‍ നിയമങ്ങളുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരില്‍ ഫീഫായ്കെതിരെ നിയമനടപടികള്‍ ഉണ്ടാകരുതെന്നും, ഫീഫയുടെ ഇടപാടുകളില്‍ നികുതി ഉണ്ടാകരുതെന്നും, കളി കാണാന്‍ വരുന്നവര്‍ക്കും ഭാരവാഹികള്‍ക്കും വിസ നിയമങ്ങള്‍ മൂലം തടസ്സം ഉണ്ടാകരുതെന്നും, വിദേശ കറന്‍സിയില്‍ പണം കൊണ്ടുവരുന്നവര്‍ക്ക് യാതൊരു പ്രതിബന്ധവുമില്ലാതെ പണം മാറ്റാന്‍ കഴിയണമെന്നും (പല രാജ്യങ്ങളിലും ഇത് "കുഴല്‍പ്പണ" നിയമത്തിനു വിധേയമാണ്), ഫീഫയുടെ പ്രാദേശിക വരുമാനമെല്ലാം വിദേശനാണ്യമാക്കി മാറ്റി രാജ്യത്തിന്‌ പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയണമെന്നും, ഫീഫയുടെ പരസ്യ/വിപണനാവകാശ സംരക്ഷണത്തിനായി നിയനിര്‍മ്മാണം ഉണ്ടാകണമെന്നുമൊക്കെയാണ് ഒരു "രഹസ്യ കരാറിലൂടെ" ഫീഫ സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നത്. കേട്ടാല്‍ ആത്മാഭിമാനവും പരമാധികാരബോധവുമുള്ള  ഏതൊരു ഭരണകൂടത്തിനും പരസ്യമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യവസ്ഥകളാണിവ - അതുകൊണ്ടൊക്കെയാണ്  ഈ കരാര്‍ രഹസ്യമായിരിക്കുന്നത്. ഇതുവരെയുള്ള ലോകകപ്പുകളെല്ലാം (ഒരു പക്ഷേ ഒളിമ്പിക്സ് പോലും) ഇത്തരം വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുതന്നെയാവും നടന്നിരിക്കുക. ഇത്തവണ പക്ഷേ ആ രഹസ്യം പൊളിഞ്ഞു. ആദ്യം ഹോളണ്ടിലെയും പിന്നീട് ഇംഗ്ലണ്ടിലെയും മാധ്യമങ്ങള്‍ ഈ കരാര്‍ ചോര്‍ത്തിയെടുത്തു പ്രസിദ്ധീകരിക്കുകയും അവിടങ്ങളിലെ സാമാജികരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരംഭിക്കുകയും ചെയ്തതോടെ ഫീഫ പ്രശ്നം മണത്തു.  2018 ആകുമ്പോളേക്കും ചോദ്യങ്ങള്‍ക്ക് മൂര്‍ച്ച കൂടും, സാമാജികരുടെ പ്രതിഷേധം വര്‍ദ്ധിക്കും, ഫീഫയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിയമനിര്‍മ്മാണം ഉണ്ടാകും, ഫീഫയുടെ പരമാധികാരവും വരുമാനവും ബാധിക്കപ്പെടും, സര്‍ക്കാരുകള്‍ കനിഞ്ഞു നല്‍കുന്ന ഔദാര്യം കൊണ്ടു തൃപ്തിപ്പെടേണ്ടി വരും. പിന്നീടൊരിക്കലും സംഗതി അവരുടെ പിടിയിലേക്ക് തിരിച്ചുവരില്ല. എന്തിനു വെറുതേ റിസ്ക്‌ എടുക്കണം! ഹോളണ്ടും ഇംഗ്ലണ്ടും അതോടെ പുറത്ത്. പിന്നെയുള്ളത്തില്‍ ഒന്ന് സ്പെയിന്‍-പോര്‍ച്ചുഗല്‍ സഖ്യമാണ് - സാമ്പത്തികമായി ഇപ്പോഴേ കൈയും കാലും തണ്ടലും ഒടിഞ്ഞു കിടക്കുന്ന രാജ്യങ്ങള്‍ (2018 ല്‍ എന്താകുമോ ഗതി). ഇനി ബാക്കിയുള്ളത് റഷ്യ മാത്രം - അവര്‍ക്ക് ഫീഫയുടെ നിബന്ധനകള്‍ ഒരു പ്രശ്നമേയല്ല. ഫലമോ, രണ്ട് റൌണ്ടിനുള്ളില്‍ റഷ്യ ജയിച്ചു!

2022ന്റെ അവകാശത്തിനുള്ള വോട്ടെടുപ്പില്‍ അമേരിക്ക പരാജയപ്പെടാനുള്ള കാരണങ്ങളും മേല്‍പ്പറഞ്ഞതു തന്നെ. ഇതുപോലൊരു തോല്‍വി രണ്ട് വര്‍ഷം മുന്‍പും അമേരിക്കയ്ക്ക് വന്നുപെട്ടിരുന്നതിനാല്‍ ഇത്തവണ അവര്‍ക്ക് വലിയ ആശ്ചര്യമൊന്നും തോന്നിയിരിക്കില്ല. അന്നവര്‍ തോറ്റത് 2016ലെ ഒളിമ്പിക്സിനുള്ള വോട്ടില്‍ ആയിരുന്നു. ബാരാക് ഒബാമയ്ക്ക് ലോകത്തു മിക്കയിടത്തും ഒരു വിശുദ്ധന്റെ പരിവേഷമുണ്ടായിരുന്ന കാലത്ത് അദ്ദേഹം നേരിട്ട് വോട്ടുപിടിത്തം നടത്തിയിട്ടുപോലും 115ല്‍ വെറും 18 വോട്ടുമാത്രം നേടി ആദ്യ റൌണ്ടില്‍ത്തന്നെ അമേരിക്ക (ചിക്കാഗോ) പുറത്തായി. "അമേരിക്കയ്ക്ക് ഒളിമ്പിക്സ് കിട്ടിയാല്‍ നിങ്ങളുടെ നാട്ടിലുള്ളവര്‍ക്ക് അവിടെപ്പോയി കാണാന്‍ പറ്റുമോ?" എന്ന ഒറ്റ ചോദ്യമാണ് പല വോട്ടുകളും മറിച്ചത് , എന്നാണ് കിംവദന്തി. 1994ല്‍ ഫുട്ബോള്‍ ലോകകപ്പ് നടത്തിയ രാജ്യമാണെങ്കിലും മാറിയ സാഹചര്യത്തില്‍ ഫീഫയുടെ (മേല്‍പ്പറഞ്ഞ) വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ മാമാങ്കം നടത്തുവാന്‍ അവര്‍ തയ്യാറാകുമോ എന്ന സംശയം തീര്‍ച്ചയായും എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉണ്ടായിക്കാണും (വിസ നിയമങ്ങളും പണം കൈമാറ്റം ചെയ്യുന്നതിലെ നിയന്ത്രണങ്ങളും വളരെ കര്‍ശനമാണ് , ഇപ്പോള്‍ അമേരിക്കയില്‍). ഈ കാരണങ്ങള്‍ കൊണ്ടാണ് അവര്‍ക്കെതിരെ (ഖത്തറിനു അനുകൂലമായിട്ടല്ല) എക്സിക്യൂട്ടീവ് കമ്മിറ്റി വോട്ട് ചെയ്തത്.

"ഇതിലിത്ര സന്തോഷിക്കാന്‍ എന്തിരിക്കുന്നു? അഴിമതിക്കെതിരെ നിലകൊണ്ടതിന്റെ പേരില്‍ വന്നുപെടുന്ന തോല്‍വി ഒരു തോല്‍വിയേ അല്ല" എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ ഒരു കാര്യം ഓര്‍ക്കണം.  ഭരണാധികാരികളെ സ്വാധീനിക്കാന്‍ വേണ്ടി പണവും നയതന്ത്ര ബന്ധങ്ങളും രാഷ്ട്രീയവും മാധ്യമങ്ങളും  പാര്‍ലമെന്ററി വോട്ടുകളും ഉപയോഗിച്ചു സമ്മര്‍ദ്ദം ചെലുത്തുന്ന, "ലോബ്ബിയിസ്റ്റ് " എന്ന ഓമനപ്പേരുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമസാധുതയുള്ള നാടുകളാണ് ബ്രിട്ടനും അമേരിക്കയും. രാഷ്ട്രീയക്കാര്‍ക്കും, രാഷ്ട്രീയ കക്ഷികള്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ മുറയ്ക്ക് പണം കൊടുത്തിട്ടു തന്നെയാണ് ലോബ്ബിയിസ്റ്റുകള്‍ കാര്യം നേടുന്നത്. എന്തിനേറെ പറയുന്നു - ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ഒരു ലക്ഷം കോടിയോളം ഡോളര്‍ (ഒന്നിന് പിറകെ പന്ത്രണ്ടു പൂജ്യങ്ങളുള്ള അക്കം) ആണ് ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പൊതു ഖജനാവില്‍ നിന്ന് സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് മറിച്ചത്. ഫീഫയുടെ അഴിമതി ആ നിലവാരത്തോളം എത്തണമെങ്കില്‍ അവര്‍ കുറഞ്ഞത്‌ അയ്യായിരം ലോകകപ്പുകള്‍ നടത്തണം! മുഖത്തു തേക്കിന്‍തടി വീണുകിടക്കുന്നവനാണ് ഇവിടെ കണ്ണില്‍ കരടുള്ളവനെ നോക്കി ആക്രോശിക്കുന്നത്.

ഉള്ളത് പറയണമല്ലോ - അമേരിക്കയിലാരും ലോകകപ്പ് നഷ്ടപ്പെട്ടെന്നോര്‍ത്ത് വഴിവക്കത്തിരുന്നു കരയുന്നൊന്നുമില്ല. അവിടെ സോക്കര്‍ എന്ന കളി സ്കൂളില്‍ പഠിക്കുന്ന പെണ്‍പിള്ളേര്‍ വാരാന്ത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സാദാ വിനോദമാണ്‌ (ഇപ്പോള്‍ പ്രൊഫെഷണല്‍ ലീഗ് ഉണ്ടെന്നു വിസ്മരിച്ചുകൊണ്ടല്ല, ഈ പറയുന്നത്). സോക്കറിനുള്ളതിന്റെ പത്തിരട്ടി ആരാധകര്‍ സാറാ പെയ്ലിനു കാണും - പാരിസ് ഹില്‍ട്ടനുപോലും സോക്കറിനേക്കാള്‍ ജനപ്രീതിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്.

ഇനി ഖത്തറിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചു പറയാം. ഏതൊരു രാജ്യത്തും പാശ്ചാത്യ രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായ നിയമങ്ങളുണ്ടാകാം -അതിന്റെയര്‍ത്ഥം അവിടത്തുക്കാര്‍ പ്രാകൃതരാണെന്നല്ല. മറിച്ചും അങ്ങനെ തന്നെ. ഖത്തറില്‍ ഒരു പിതാവിന് സ്വന്തം മകനെ അടിക്കാം - അമേരിക്കയില്‍ അത് ചെയ്‌താല്‍ ചിലപ്പോള്‍ അഴിയെണ്ണേണ്ടി വരും. ഇന്ത്യയില്‍ വഴിയോരത്തെ ഇറച്ചി വില്‍പ്പനക്കാരന്‍ ജീവനുള്ള കോഴിയെ പരസ്യമായി കശാപ്പു ചെയ്യുന്നതില്‍ യാതൊരു തടസ്സവുമില്ല - ബ്രിട്ടനില്‍ അത് ഗുരുതരമായ കുറ്റമാണ്. ഇറാനിലുള്ളപ്പോള്‍ ജൂതന്മാരെ അവഹേളിച്ചു സംസാരിച്ചാല്‍ ഒരു കുഴപ്പവുമില്ലായിരിക്കാം - അമേരിക്കയില്‍ വന്ന്‌ അത് ചെയ്‌താല്‍ പിന്നെ മിക്കവാറും അവന്‍ വെയില്‍ കാണില്ല. ഓരോ രാജ്യങ്ങളിലും നിയമങ്ങളും മൂല്യങ്ങളും വ്യത്യസ്തമാണ് - അതനുസരിച്ച് അടങ്ങിയൊതുങ്ങി കഴിയുകയേ നിവൃത്തിയുള്ളൂ.

ഖത്തറിലെ ചൂടിന്റെ പ്രശ്നം ഫീഫയുടെ സാങ്കേതിക മൂല്യനിര്‍ണയസമിതി തന്നെ ഒരു പോരായ്മയായി ചൂണ്ടിക്കാണിച്ചതാണ്. പക്ഷേ നല്ലൊരു രൂപകല്പനയിലൂടെ മറികടക്കാനാകാത്ത പ്രശ്നമൊന്നുമല്ല അതെന്ന് എനിക്കു തോന്നുന്നു (സ്റ്റേഡിയത്തിന്റെ അകത്തെ ചൂടിന്റെ കാര്യമാണ് കേട്ടോ - പുറത്തെ ചൂട് അനുഭവിക്കുകയേ തരമുള്ളൂ). ഒന്നുമില്ലെങ്കിലും തണുത്ത വായു താഴെത്തന്നെയല്ലേ കിടക്കൂ - മുകളിലേക്ക് തനിയെ പൊങ്ങി പോകുകയില്ലല്ലോ. 3D Fluid Dynamics simulationന്  പറ്റിയ സോഫ്റ്റ്‌വെയര്‍ ധാരാളം ഉള്ള കാലമാണല്ലോ ഇത്. അകത്തെ തണുത്ത വായു പുറത്തുകടക്കാത്ത തരത്തില്‍ വായുസഞ്ചാരം ക്രമീകരിച്ച ഒരു തുറന്ന സ്റ്റേഡിയം ഡിസൈന്‍ ചെയ്യാന്‍ മിടുക്കന്മാരായ എന്‍ജിനീയര്‍മാര്‍ക്ക് സാധിക്കേണ്ടതാണ്‌.

എന്തായാലും "ഞങ്ങള്‍ വിചാരിച്ചാല്‍ എന്തും നടക്കും" എന്ന അഹങ്കാരം ഇങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ പൊട്ടി പാളീസാകുന്നത് കാണാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അമേരിക്കയോടും  ഇംഗ്ലണ്ടിനോടും വളരെയധികം ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഞാന്‍ ഇതു പറയുന്നത്. ഖത്തറിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ മുഹൂര്‍ത്തമാണ് ഇതെന്നും ഈ മുഹൂര്‍ത്തത്തെ വെല്ലുംവിധമുള്ള  ഒരു ഫുട്ബോള്‍ വസന്തമായിരിക്കും 2022ല്‍ വരികയെന്നും ഞാന്‍ വിശ്വസിക്കുന്നു. വിജയകരമായ ലോകകപ്പ് നടത്തിപ്പിന് ഖത്തറിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഈ നിസ്സാരനായ ഫുട്ബോള്‍ പ്രേമിയുടെ മംഗളാശംസകള്‍!


*************************************
പിന്‍കുറിപ്പ്: ഈ ജേര്‍ണലിസം എന്നുമുതലാണ് ഇത്രകണ്ട് തരം താഴ്ന്നത്? എന്തൊക്കെ കോപ്രായമാണ് ആ ബിബിസി ജേര്‍ണലിസ്റ്റ് കാട്ടിക്കൂട്ടിയത്? ജനാധിപത്യ വ്യവസ്ഥിതിയുടെ നടത്തിപ്പിന് (ചിലരുടെ അഭിപ്രായത്തില്‍ നിലനില്‍പ്പിനു തന്നെ) ആവശ്യമായ ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക്  "ഫോര്‍ത്ത് എസ്റ്റേറ്റ്‌" എന്ന് സ്വയം അവരോധിതരായ വാര്‍ത്താമാധ്യമത്തിലെ  ഒരു പ്രഫെഷനലിനു ചേര്‍ന്ന ഒരു പെരുമാറ്റമായി എനിക്കു  തോന്നിയില്ല അത്.

ഏതു കുഗ്രാമാത്തിലെയും എട്ടാം ക്ലാസ് പാസ്സായ DTP ഓപ്പറേട്ടര്‍ക്ക് അര മണിക്കൂര്‍ കൊണ്ട് അച്ചടിച്ചിറക്കാവുന്ന ഒരു സ്പ്രെഡ് ഷീറ്റാണ് അദ്ദേഹത്തിന്റെ കൈയ്യിലെ ഭയങ്കര തെളിവ്. ഒരു ലെറ്റര്‍ ഹെഡ്ഡിലൊന്നുമല്ല അദ്ദേഹത്തിന്റെ "തെളിവ്" കിടക്കുന്നത് - വെറുമൊരു വെള്ളക്കടലാസില്‍. "വിശ്വസനീയമായ ഉറവിടം" എന്ന് സായിപ്പ് ഗീര്‍വാണം വിടുന്നതല്ലാതെ അതിന്റെ ആധികാരികതയെപ്പറ്റി ഒരക്ഷരം പറയുന്നില്ല. എന്നിട്ടോ? നാലുപാടും ഓടിനടന്നു ആള്‍ക്കാരുടെ മുഖത്തു നോക്കി അസംബന്ധം വിളിച്ചു കൂവുക. ഇതാണോ ഇന്‍വെസ്റ്റിഗേറ്റീവ്  ജേര്‍ണലിസത്തിന്റെ ഇപ്പോഴത്തെ നിലവാരം? കൈയ്യിലുള്ള രേഖ ആധികാരികമാണെന്നു വിശ്വാസമുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിക്കുകയേ വേണ്ടൂ (വിക്കിലീക്സിന്റെ കാര്യം നോക്കുക) ഇങ്ങനെ ഒളിച്ചിരുന്നും ഓടിച്ചിട്ടും ആക്രമിക്കേണ്ട കാര്യമില്ല. ഈ കക്ഷികള്‍ കുറ്റക്കാരായാലും അല്ലെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരോട് പ്രഫെഷനല്‍ ആയി ഇടപെടാന്‍ സാധിക്കണം. ഇതൊരു തറ പരിപാടിയായിപ്പോയി.

Tuesday, December 14, 2010

ദൂരെ ഒരു വീട്

എന്റെ ഓഫീസില്‍ ഏറ്റവും മാനിക്കപ്പെടുന്ന പ്രഫെഷനല്‍ ആണ്  ജിം. ദൈവം എല്ലാം വാരിക്കോരിക്കൊടുത്തിട്ടുണ്ട് അദ്ദേഹത്തിന്. ബുദ്ധിമാന്‍, സുന്ദരന്‍, വളരെയേറെ കാര്യങ്ങളെക്കുറിച്ച് അറിവുള്ളവന്‍, പണക്കാരന്‍, അറിയപ്പെടുന്ന ഒരു റോക്ക് ഗ്രൂപ്പിലെ ലീഡ് ഗിറ്റാറിസ്റ്റ്, സ്വന്തമായി മോഡല്‍ വിമാനങ്ങള്‍ (ശരിക്കും എഞ്ചിന്‍ ഒക്കെ വച്ചു റിമോട്ട് കണ്ട്രോള്‍ കൊണ്ട്‌ പറക്കുന്ന ഇനം) നിര്‍മ്മിച്ചു  പറപ്പിച്ച് പല മത്സരങ്ങളിലും വിജയിച്ചവന്‍, നഗരത്തിലെ ലോക പ്രശസ്തമായ സര്‍വകലാശാലയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന പാര്‍ട്ട്‌-ടൈം അധ്യാപകന്‍ , സരസന്‍, വാഗ്മി എന്നിങ്ങനെ അദ്ദേഹത്തെ വര്‍ണ്ണിക്കാന്‍ തുടങ്ങിയാല്‍ തീരില്ല. അദ്ദേഹത്തെ കണ്ടിട്ട് എന്നെപ്പോലുള്ള കുറേയെണ്ണത്തിനെ എന്തിനാണ് ഉടയതമ്പുരാന്‍ ഇങ്ങനെ വെറുതേ പടച്ചു വിട്ടത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ്  ജിം നഗരത്തിലെ വീട് വിറ്റ്  കുറച്ചു ദൂരെ ഗ്രാമപ്രദേശത്ത്‌ ഒന്നര ഏക്കര്‍ പറമ്പും ഒരു കൂറ്റന്‍ വീടുമുള്ള ഭൂസ്വത്ത് വാങ്ങി. ഇവിടങ്ങളിലൊക്കെ വീടുമാറ്റം ഒരു തരം വിശേഷപ്പെട്ട ആഘോഷമാണ്. വീടു മാറുന്ന ദിവസം ആരോഗ്യവാന്മാരും ആരോഗ്യവതികളുമായ എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും വന്ന്‌, കുറേ ബിയറും കോഴിയിറച്ചിയും പിസ്സായും അകത്താക്കി, സാധനങ്ങളെല്ലാം ട്രക്കുകളില്‍ കയറ്റി, പുതിയ വീട്ടില്‍ കൊണ്ടുപോയി, പിന്നെയും കുറേ മദ്യവും കോഴിയിറച്ചിയും അകത്താക്കി, സാധനങ്ങളെല്ലാം ഇറക്കി, അന്നത്തെ ദിവസം അവിടെത്തന്നെ ക്രാഷ് ചെയ്ത് പിറ്റേന്ന് ഉളുക്കും ചതവുമൊക്കെയായി അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോകുന്ന ഒരു സമ്പ്രദായമാണ് പതിവായി കാണാവുന്നത്‌. പിള്ളേരുടെ ശല്ല്യം ഒഴിവാക്കാന്‍ അവര്‍ക്കും യഥേഷ്ടം കോളയും, ഫ്രൈസും, ബര്‍ഗറും എന്നുവേണ്ട എന്തുവേണമെങ്കിലും മുതിര്‍ന്നവര്‍ വാങ്ങിക്കൊടുക്കും. ജിമ്മിന്റെ വീട്ടിലും ഇത്തരം ആഘോഷങ്ങളെല്ലാം പൊടിപൊടിച്ചു. എല്ലാവരും അതെല്ലാം ആസ്വദിച്ചു - ഒരു പാവം ഒഴികെ. ജിമ്മിന്റെ വളര്‍ത്തുനായ.

ആ മിണ്ടാപ്രാണിയുടെ അവസ്ഥ ജിം പറഞ്ഞത്രയും രസകരമായി അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല, അതുകൊണ്ട് പ്രസക്ത ഭാഗങ്ങള്‍ മാത്രം ചുരുക്കിപ്പറയാം. പുതിയ വീട്ടില്‍ എത്തിയ ഉടന്‍ ജിം നായയെ പറമ്പിലേക്ക് അഴിച്ചുവിട്ടു. നായ് ആ വിശാലമായ പറമ്പു കണ്ട് സന്തോഷിച്ച് തുള്ളിച്ചാടി ഓടിനടന്നു കളിക്കുമെന്നായിരിക്കും അദ്ദേഹം ധരിച്ചത്. പക്ഷെ എന്തു ചെയ്തിട്ടും അത് യജമാനന്റെ അഞ്ചടി ദൂരത്തിനുള്ളില്‍തന്നെ തലയും താഴ്ത്തി ചുറ്റിപ്പറ്റി നിന്നു. ജിം വീട്ടിനകത്തേക്ക്‌ കയറിയപ്പോള്‍ പട്ടിയും പിന്നാലെ കൂടി. അതോടുകൂടി ജിം പട്ടിയെ വിട്ട് ട്രക്കില്‍ നിന്നു സാധനങ്ങള്‍ ഇറക്കാന്‍ തുടങ്ങി. നായയാകട്ടെ തിരിച്ചു "വീട്ടിലേക്കു" പോകാനുള്ള സമയവും പ്രതീക്ഷിച്ച് മിനിവാനിന്റെ പിന്നിലെ വാതിലിന്നടുത്ത് ഇരിപ്പായി. പണിയെല്ലാം കഴിഞ്ഞ്  "അതിഥി സല്‍ക്കാരം" തുടങ്ങേണ്ട സമയമായപ്പോള്‍ ജിം നായയെ വിളിച്ചു വീട്ടിനകത്തു കയറ്റി. പക്ഷെ എന്തു പറഞ്ഞിട്ടും ആ പാവം പ്രാണിക്ക് ഒരിടത്തും ഇരിപ്പുറയ്ക്കുന്നില്ലായിരുന്നു. എല്ലാവരും വട്ടം കൂടിയിരുന്ന് ആഘോഷിക്കുമ്പോള്‍ "അല്ലാ, നമുക്ക് വീട്ടീപ്പോണ്ടേ?" എന്ന ഭാവത്തോടെ അത് അസ്വസ്ഥമായി  യജമാനനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു  എന്നാണ് ജിം പറഞ്ഞത്.

ഒന്നര വര്‍ഷത്തിനു ശേഷം ആ നായ ചത്തു. എന്തുകൊണ്ടാണ് അതു ചത്തത് എന്ന് എനിക്കറിയില്ലെങ്കിലും, നഷ്ടപ്പെട്ടുപോയ അവന്റെ പ്രിയപ്പെട്ട വീടിനെയോര്‍ത്ത് മനം നൊന്തായിരിക്കുമോ അത്ര പെട്ടന്ന് മരണം സംഭവിച്ചത് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ജനിതക സ്വഭാവത്തെ യുക്തികൊണ്ട് മറികടക്കാനും  മാത്രം ബുദ്ധിവൈഭവമൊന്നും ആ മിണ്ടാപ്രാണിക്കില്ലല്ലോ.

പ്രവാസികളുടെ ലേഖനങ്ങളിലും കഥകളിലും ഏറെ പാടിപ്പഴകിയ വിഷയമാണ് ഗൃഹാതുരത്വം. ബ്ലോഗുകളുടെ ഒരു സര്‍വേ എടുത്താല്‍ ഗ്രഹാതുരസ്മരണകളില്ലാത്തവ തീരെ കുറവായിരിക്കും. ഞാന്‍ ഒരിക്കല്‍ ഇവിടത്തെ തീയേറ്ററില്‍ ഇരുന്നു "മനസ്സിനക്കരെ" എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മലയാളത്തില്‍ സ്ക്രീനില്‍ തെളിഞ്ഞ ടൈറ്റില്‍സ്  കണ്ട്   പിന്നിലിരുന്ന ഒരു  കക്ഷി "ഹോ! ആ മലയാളം അക്ഷരങ്ങള്‍ കാണുമ്പോള്‍ തന്നെ രോമാഞ്ചം വരുന്നു!" എന്ന് ആശ്ചര്യപ്പെട്ടത്  ഇന്നും ഓര്‍ക്കുന്നു. ഇനിയും സംശയമുള്ളവര്‍ ഏതെങ്കിലും മലയാളി സ്റ്റോറില്‍ പോയി നോക്കിയാല്‍ മതി - ഉമിക്കരി മുതല്‍ 'മ' പ്രസിദ്ധീകരണങ്ങള്‍ വരെയുള്ള സാധനങ്ങള്‍ അവിടെ കാണാം. എവിടെ പോയാലും നാട്ടിലെ ഒരു പിടി മണ്ണ് മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ് മലയാളികള്‍. ഞാനായിട്ട് എന്തിനു മാറി നില്‍ക്കണം? ഒരു ഗൃഹാതുര സ്മരണ എന്റെ വകയ്ക്കും കിടക്കട്ടെ ഈ വിസ്തൃത ലോക ശൃംഖലയില്‍!

ഗൃഹാതുരത്വത്തിന് അവശ്യം വേണ്ട രണ്ടു ഘടകങ്ങളാണ് വീടും ദൂരവും. ദൂരം പലരെയും പല തരത്തിലാണ് ബാധിക്കുന്നത്. എനിക്ക് പരിചയമുള്ള ഒരു ചേച്ചി തൃശ്ശൂരില്‍ നിന്ന് തൊട്ടടുത്തുള്ള ആമ്പല്ലൂരെയ്ക്കാണ്  കല്യാണം കഴിച്ചു പോയത്. പക്ഷെ എല്ലാ ആഴ്ചയിലും ശനിയാഴ്ച വൈകീട്ടത്തെ അഞ്ചരയുടെ ബസ്സില്‍ ഉറപ്പായും അവര്‍ "വീട്ടില്‍" പോയിരിക്കും.  അവര്‍ ഗൃഹാതുരയാവാന്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്ന് അഞ്ചടി ദൂരം പോയാല്‍ മതി. ഞാന്‍ ഗോവയിലും ബോംബെയിലും ജോലി ചെയ്തിരുന്ന കാലത്ത്  ഗൃഹാതുരത്വമൊന്നും ഉണ്ടായിരുന്നില്ല - മറിച്ച് വീട്ടില്‍ നിന്നു സ്വാതന്ത്ര്യം കിട്ടിയതിന്റെ സന്തോഷമായിരുന്നു. അവിടന്ന് പിന്നെയും വടക്കോട്ട്‌ പോയപ്പോള്‍ ഇടയ്ക്കിടെ വീട്ടില്‍ പോകണമെന്ന തോന്നല്‍ ഉണ്ടായിരുന്നു. അത് അവിടം ഇഷ്ടപ്പെടാഞ്ഞതുകൊണ്ടാണ് വീടിനോട് സ്നേഹം മൂത്തതുകൊണ്ടല്ല.

വീട് എന്നാല്‍ എന്താണ്? സ്വന്തം വീടാണോ? ഫ്ലാറ്റില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഗൃഹാതുരത്വം ഉണ്ടാകുമോ? കുട്ടിക്കാലത്തെ പഴയ ഓട് മേഞ്ഞ വീടോ, കുറച്ചു വലുതായപ്പോള്‍ മാറിത്താമസിച്ച പുതിയ വീടോ?വാടക വീടാണോ, ക്വാര്‍ട്ടേഴ്സ് ആണോ? പ്രശസ്ത നടി മനീഷ കൊയ്രാല വീടിനു നല്‍കിയ നിര്‍വചനം കേള്‍ക്കൂ: "ദൂരെ ഒരിടത്തിരുന്നു മനസ്സിനെ തുറന്നു വിട്ടാല്‍ മനസ്സ് തനിയെ വഴി കണ്ടുപിടിച്ച് എത്തുന്നയിടം" (കടപ്പാട്: മനോരമ). അതായത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഇടം ഏതാണോ അതാണ്‌ വീട്.

ഞാന്‍ മനസ്സിനെ തുറന്നു വിടാറില്ല - നേടാനുള്ളതും നഷ്ടപ്പെടാതെ നോക്കേണ്ടതുമായ ഡോളറുകളില്‍ മനസ്സുറപ്പിച്ചു നിര്‍ത്തിയാല്‍ നാട്ടില്‍ വരുമ്പോള്‍ പോലും തിരിച്ചിങ്ങോട്ടുവരുന്ന ദിവസം അതു പ്രതീക്ഷിച്ചുകൊണ്ടിരുന്നോളും. മനസ്സിനെ അങ്ങനെ ആക്കിയെടുക്കാന്‍ ഒരു തരം ക്രൂരമായ മനസ്ഥൈര്യം ആവശ്യമാണ്‌. അതുകൊണ്ടുതന്നെ ഉണര്‍ന്നിരിക്കുമ്പോളേ മനസ്സിനെ അത്രകണ്ട് നിയന്ത്രിക്കാനാകൂ. ഉറങ്ങുമ്പോള്‍ അതു ചങ്ങല പൊട്ടിച്ച് അതിന്റെ വഴിയേ സഞ്ചരിക്കും. അങ്ങനെ പുറത്തു കടന്നാല്‍ അത് ആദ്യം ചെന്നെത്തുന്നത് ഞാന്‍ ജനിച്ചു വളര്‍ന്ന വീട്ടിലല്ല, എന്റെ മുത്തച്ഛന്റെ വീട്ടിലാണ്!

കുട്ടിക്കാലത്ത് ഞങ്ങള്‍ ഗ്രാമപ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. അന്ന് ഞങ്ങളുടെ ഒന്നര ഏക്കര്‍ പറമ്പില്‍ ഉണ്ടായിരുന്ന ജൈവവൈവിധ്യം ഞാന്‍ വേറെവിടെയും കണ്ടിട്ടില്ല. എല്ലാ തരം സസ്യങ്ങളും അവിടെ ഉണ്ടായിരുന്നു - ആഞ്ഞിലി, അശോകം, തേക്ക്, വിവിധയിനം മാവുകള്‍, പല തരം പ്ലാവുകള്‍, മുരിക്ക്‌, തെങ്ങ്, കവുങ്ങ്, ജാതി, പുളി, ആര്യവേപ്പ്, കരിമ്പന, ആനപ്പന, വാഴ. ചെമ്പകം എന്നിങ്ങനെ പല തരം. ജന്തുക്കളുടെ കാര്യമാണെങ്കില്‍ പറയണ്ട. ഓന്ത്, അരണ, ഉടുമ്പ്, കീരി, പാമ്പ്, ചുണ്ടന്‍ മുതല്‍ പെരുച്ചാഴി വരെയുള്ള പല തരം എലികള്‍, മുയല്‍, അണ്ണാന്‍ എന്നിങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ തീരില്ല. പക്ഷികളുടെ കാര്യവും അങ്ങനെതന്നെ - ഇപ്പോള്‍ അവയില്‍ പലതിന്റെയും പേരു പോലും ഓര്‍മ്മയില്ല (കാലന്‍ കോഴി, പൂത്താന്‍കീരി, കുളക്കോഴി, ഉപ്പന്‍, മൂങ്ങ എന്നിവ ഓര്‍മ്മയുണ്ട്). വീടിനു ചുറ്റും ഇങ്ങനെ മരങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നിരുന്നതുകൊണ്ട് ഒരിക്കലും നേരിട്ടുള്ള വെയില്‍ വീടിന്മേല്‍ പതിക്കില്ലായിരുന്നു. അതുകൊണ്ട് വേനല്‍ക്കാലത്തു പോലും വീട്ടിനുള്ളില്‍ ഒരുതരം ഇരുണ്ട തണുപ്പാണ്  അനുഭവപ്പെടാറുണ്ടായിരുന്നത്  . കളിക്കാനാനെങ്കില്‍ ഇഷ്ടം പോലെ സ്ഥലം- നിറയെ മരങ്ങളുളളതുകൊണ്ട് ഒളിച്ചുകളിക്കാന്‍ പറ്റിയ പറമ്പായിരുന്നു. വൈകുന്നേരമായാല്‍ പുഴയുടെ മണല്‍പ്പുറത്ത്  പോയി പന്തുകളിക്കാം. അതുകഴിഞ്ഞ് ഇളം ചൂടുള്ള പുഴവെള്ളത്തില്‍ മണിക്കൂറുകളോളം മദിച്ചുകുളിച്ച് വീട്ടിലേക്കു തിരിച്ചു വരാം. കളിപ്പാട്ടങ്ങളില്ലാതെയും കാലില്‍ ചെരുപ്പ് പോലും ഇടാതെയും അങ്ങനെ ഞങ്ങള്‍ ഓടിനടന്നു കളിച്ചു വളര്‍ന്നു.

അന്ന് എനിക്ക് മുത്തച്ഛന്റെ വീടെന്നു പറഞ്ഞാല്‍ പട്ടിക്കാട്ടുകാരന് പാരീസ് പോലെയാണ്. വലിയ മുറികളുള്ള ടെറസ്സ് വീടായിരുന്നു മുത്തച്ഛന്റെത്. ആ വീടിന്റെ കിഴക്കുവശം പാടമായിരുന്നു - അതുകൊണ്ട് രാവിലെ ആറു മണിയായാല്‍ കിഴക്കുഭാഗത്തെ കിടപ്പുമുറികളില്‍ വെളിച്ചം വന്നു നിറയും. നിറഞ്ഞ വെളിച്ചത്തില്‍ രാവിലെ ഉണരാന്‍ തന്നെ നല്ല രസമായിരുന്നു. ഉണര്‍ന്നാല്‍ വീട്ടിലെപ്പോലെ ചവര്‍പ്പുള്ള ഉമിക്കരിയിട്ടു പല്ല് തേയ്ക്കേണ്ട  - മുത്തച്ഛന്റെ വീട്ടില്‍ ബ്രഷും മധുരമുള്ള ബിനാക്ക പേസ്റ്റും ഉണ്ട്. കുളിക്കാന്‍ പുഴയില്‍ പോകുകയോ വെള്ളം കോരുകയോ വേണ്ട - മുത്തച്ഛന്റെ വീട്ടില്‍ പമ്പ് ഉണ്ട്. മുത്തച്ഛന് അമ്മയടക്കം ഏഴു മക്കളാണ്. എന്റെ കുട്ടിക്കാലത്ത് അമ്മയുടെ സഹോദരങ്ങള്‍ ആരും കല്യാണം കഴിച്ചിരുന്നില്ല. അമ്മാവന്മാരില്‍ മൂന്ന് പേര്‍ക്ക് ജോലിയുണ്ട്. ആറു ചെറുപ്പക്കാരുള്ള വീട്ടിലെ ബഹളവും തമാശയും പറയണ്ടല്ലോ. അമ്മൂമ്മ ജീവിച്ചിരുന്ന കാലത്ത് അവിടെ പശുക്കളും ഉണ്ടായിരുന്നു. മുത്തച്ഛന്റെ വീടിനടുത്താണ് മെയിന്‍ റോഡും റെയില്‍വേ സ്റ്റേഷനും. ഞങ്ങളുടെ ഉറക്കം തൂങ്ങി ഗ്രാമത്തെ അപേക്ഷിച്ച് മുത്തച്ഛന്റെ വീട്ടിലിരുന്നാല്‍ വണ്ടികളുടെയും തീവണ്ടികളുടെയും ഇരമ്പലും ചൂളം വിളികളും കേള്‍ക്കാം.

എന്റെ അച്ഛനും അമ്മാവന്മാരും തമ്മില്‍ അറുപതുകളിലെ നസീറും എഴുപതുകളിലെ അമിതാഭ് ബച്ചനും തമ്മിലുള്ള വ്യത്യാസമായിരുന്നു. അമ്മാവന്മാരെപ്പോലെ സുന്ദരന്മാരെ ഞാന്‍ നാട്ടിലെങ്ങും കണ്ടിട്ടില്ല. സമൃദ്ധമായ സ്റ്റെപ് കട്ട് ചെയ്ത മുടി, കൂളിംഗ് ഗ്ലാസ്, ബഹുവര്‍ണ്ണങ്ങളിലുള്ള പോളിയെസ്റ്റെര്‍ ഷര്‍ട്ടുകള്‍ (അവയില്‍ വീതിയുള്ള കറുപ്പും ചുവപ്പും ചെക്കുകള്‍ ഉള്ള ഒരു ഷര്‍ട്ട് ഓര്‍മ്മയില്‍ നില്‍ക്കുന്നു), ബെല്‍ ബോട്ടം പാന്റ്, വീതിയുള്ള തുകല്‍ ബെല്‍റ്റ്‌, ലെതര്‍ ഷൂ - ഇതായിരുന്നു അമ്മാവന്മാരുടെ ഗെറ്റപ്പ്. അമ്മാവന്മാര്‍ മുഖത്തു മാത്രമല്ല, ഉടലാസകലം പൌഡര്‍ ഇടുമായിരുന്നു. ഒരു അമ്മാവന് അന്ന് കിടിലന്‍ മോട്ടോര്‍ സൈക്കിള്‍ ഉണ്ടായിരുന്നു (അന്നു കാലത്ത് നാട്ടില്‍ അതിനു ബെന്‍സ് കാറിന്റെ ഗമയുണ്ടായിരുന്നു). മുത്തച്ഛന്റെ വീട്ടില്‍ പോകുമ്പോള്‍ അതിനെ തൊടാനും അതിന്റെ പുകക്കുഴലില്‍ നിന്നു വരുന്ന പെട്രോളിന്റെ മണം ആസ്വദിക്കാനും എനിക്ക് വലിയ ഇഷ്ടമായിരുന്നു. യാര്‍ഡ്‌ലീ പൌഡര്‍, പെര്‍ഫ്യൂം, ഉരുണ്ട ചീര്‍പ്പ്, സിന്തോള്‍ സോപ്പ്, ക്യൂടെക്സ് (ചിറ്റമ്മമാര്‍ ഉപയോഗിച്ചിരുന്ന നെയില്‍ പോളിഷ്) എന്നീ വസ്തുക്കള്‍ മുത്തച്ഛന്റെ വീട്ടില്‍ മാത്രമേ കാണാന്‍ കിട്ടുമായിരുന്നുള്ളൂ.

ഞങ്ങളുടെ വീട്ടില്‍ വല്ലപ്പോഴുമേ റേഡിയോ വെയ്ക്കാന്‍ അച്ഛന്‍ സമ്മതിക്കാറുള്ളൂ - അതും "ആകാശവാണി തൃശ്ശൂര്‍" മാത്രം (നാലു പാടും മരങ്ങളായതുകൊണ്ട് മറ്റു നിലയങ്ങള്‍ കിട്ടാറില്ല). മുത്തച്ഛന്റെ വീട്ടിലാകട്ടെ "ശ്രീലങ്കാ പ്രക്ഷേപണ നിലയം" മാത്രമാണ് ദിവസം മുഴുവന്‍. മലയാളത്തിലെ തണുപ്പന്‍ പാട്ടുകളെ അപേക്ഷിച്ച് നല്ല ത്രസിപ്പിക്കുന്ന ഹിന്ദി, തമിഴ് ഗാനങ്ങളായിരുന്നു മുത്തച്ഛന്റെ വീട്ടില്‍ മുഴങ്ങിക്കേട്ടിരുന്നത്. അമ്മാവന്മാര്‍ക്കും ചിറ്റമ്മമാര്‍ക്കും നസീര്‍, മധു, ജയഭാരതി എന്നീ നിസ്സാരന്മാരായ  മലയാളികളോട് പുച്ഛമായിരുന്നു. അവരില്‍ നിന്നാണ് രാജേഷ്‌ ഖന്ന, ധര്‍മേന്ദ്ര, ശശി കപൂര്‍, ദേവ് ആനന്ദ്‌, ഹേമ മാലിനി, ആശാ പരേഖ്  എന്നിവരെപ്പറ്റി കേള്‍ക്കുന്നത് (പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരെയൊക്കെ സ്ക്രീനില്‍ കണ്ടത്).

മേല്പറഞ്ഞവരേക്കാളൊക്കെ വലിയ താരമായിരുന്നു സ്വയം മുത്തച്ഛന്‍. അദ്ദേഹത്തെപ്പറ്റി വേറൊരു പോസ്റ്റ്‌ തന്നെ എഴുതുന്നുണ്ട്.

അഞ്ചാം ക്ലാസ് വരെ വല്ലപ്പോഴും ഒരിക്കലേ മുത്തച്ഛന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. അഞ്ചാം ക്ലാസില്‍ ഞാന്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്നു വിട്ട് അച്ചന്മാരുടെ സ്കൂളില്‍ ചേര്‍ന്നു. സ്കൂളിലേക്ക് പോകുന്ന വഴിയിലായിരുന്നു മുത്തച്ഛന്റെ വീട്. അന്നു മൂന്ന് കിലോമീറ്റര്‍ നടക്കണം സ്കൂളിലെത്താന്‍ - രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് മുത്തച്ഛന്റെ വീട്. പത്താം ക്ലാസ്സുവരെ ദിവസേന ഈ ഇടത്താവളത്തില്‍ വിശ്രമിച്ച ശേഷമാണ് സ്കൂളിലേക്കുള്ള പോക്കും വരവും പതിവുണ്ടായിരുന്നത്. അപ്പോഴേക്കും അമ്മാവന്‍മാരെല്ലാം ഓരോ വഴിക്കു പോയിക്കഴിഞ്ഞിരുന്നു - അവിടെ ഒരു ചിറ്റമ്മ മാത്രമാണുണ്ടായിരുന്നത്.  ഞങ്ങള്‍ സ്കൂള്‍ വിട്ടു വരുമ്പോഴേക്കും ചിറ്റമ്മ ചായയും പലഹാരങ്ങളും തയ്യാറാക്കി വെച്ചിട്ടുണ്ടാകും -അതൊക്കെ ശാപ്പിട്ടിട്ടാണ് തിരിച്ചു വീട്ടിലേക്കുള്ള നടപ്പ്.

ബിരുദപഠനകാലത്ത് നാട്ടില്‍ വണ്ടിയിറങ്ങിയാല്‍ ആദ്യം മുത്തച്ഛന്റെ വീട്ടിലേക്കാണ് ചെല്ലാറ്. ഏതു പാതിരാത്രിക്ക്‌ നാട്ടില്‍ വന്നിറങ്ങിയാലും മുത്തച്ഛനെ വിളിച്ചെഴുന്നെല്‍പ്പിച്ചു വീട്ടിനകത്തു കേറി, ഒന്നുറങ്ങി, രാവിലത്തെ ഭക്ഷണം കഴിച്ചേ എന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. ഞാന്‍ വരുമ്പോള്‍ അമ്മാവന്മാര്‍ ആരെങ്കിലും അവിടെ ഉണ്ടെങ്കില്‍ അവരുടെ കൂടെ സിനിമയ്ക്ക് പോകും. പ്രായപൂര്‍ത്തിയായതിനു ശേഷം പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമ മരുമക്കള്‍ കണ്ടിരിക്കണം എന്ന് അമ്മാവന്മാര്‍ക്ക് നിര്‍ബന്ധമായിരുന്നു. അങ്ങനെ ഞങ്ങള്‍ നേരെ ചൊവ്വേ കഥയോ, സംവിധാനമോ, സംഗീതമോ, ഛായാഗ്രഹണമോ, വസ്ത്രധാരണമോ ഇല്ലാത്ത കുറേ സിനിമകള്‍ കണ്ട് തള്ളിയിട്ടുണ്ട്.  അന്നത്തെ ഞങ്ങളുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നു കെ. എസ്. ഗോപാലകൃഷ്ണന്‍. ബഹുമാനം കൊണ്ടു ഞങ്ങള്‍ അദ്ദേഹത്തിന്റെ മുഴുവന്‍ പേരു പോലും പറയാറില്ലായിരുന്നു - "കെ എസ് - ജി" എന്ന് ഹിന്ദിക്കാരെപ്പോലെ ആദരവോടെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

കാലമേറെ കടന്നു പോയിരിക്കുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ഗ്രാമത്തിലെ വീടുവിട്ടു മുത്തച്ഛന്റെ വീടിനടുത്ത് പുതിയ വീടു കെട്ടി താമസിക്കാന്‍ തുടങ്ങി. ലീവില്‍ വരുമ്പോള്‍ വല്ലപ്പോഴുമേ പഴയ പറമ്പിലേക്ക് പോകാറുള്ളൂ.പറമ്പിലെ മരങ്ങള്‍ മിക്കവാറും മുറിച്ചു വില്‍ക്കപ്പെട്ടു - അതെന്തിനാനെന്നറിയില്ല, കാശിനു അത്യാവശ്യം വന്നതുകൊണ്ടല്ല എന്ന് മാത്രം അറിയാം. അതിന്റെ സ്ഥാനത്ത് നിറയെ ജാതി മരങ്ങള്‍ ആണ് ഉള്ളത്. ദോഷം പറയരുതല്ലോ, ജാതിക്കായ്ക്ക് നല്ല വിലയുണ്ട്. പുഴയുടെ ഉടല്‍ തുരന്ന് മണലെല്ലാം ആരൊക്കെയോ എടുത്തുകൊണ്ടു പോയ്ക്കഴിഞ്ഞിരിക്കുന്നു. ഒഴുക്കില്ലാത്ത മലിനജലം തങ്ങിനില്‍ക്കുന്ന കുഴികള്‍ മാത്രമാണ് അവിടെയുള്ളത്. അമ്മാവന്മാരും  ചിറ്റമ്മമാരും  അച്ഛനമ്മമാരുമെല്ലാം ഏറെ വയസ്സായി വാര്‍ദ്ധക്യസഹജമായ രോഗപീഡകള്‍  ഏറ്റുവാങ്ങി ജീവിക്കുന്നു. മുത്തച്ഛന്റെ വീടിന്റെ കിഴക്കുവശത്തുള്ള പാടമെല്ലാം നികത്തി അവിടെ ഒരു ഹൌസിംഗ് കോളനി വന്നു. കുട്ടിക്കാലത്ത് പുഴക്കരയില്‍ ഞങ്ങളുടെ കൂടെ ഉരുണ്ടുകളിച്ചിരുന്ന മണല്‍ത്തരികളുടെ മൃതദേഹങ്ങള്‍ ആ വീടുകളുടെ ചുമരുകളില്‍ രണ്ടു പാളി ചായത്തിന്റെ മറവില്‍ പതിഞ്ഞു കിടക്കുന്നു. മുത്തച്ഛന്റെ അമ്പതു സെന്റ്‌ പറമ്പ് ഏഴായി ഭാഗം ചെയ്ത് അവിടെല്ലാം തൊട്ടുതൊട്ടു വീടുകള്‍ വന്നു. സമീപപ്രദേശങ്ങളിലെ മലിനീകരണം കാരണം അവിടത്തെ കിണറ്റിലെ വെള്ളം പാനയോഗ്യമാല്ലാത്തതായി. മൂന്നു വര്‍ഷം മുന്‍പ് മുത്തച്ഛന്‍ പോയി. ഇക്കഴിഞ്ഞ വര്‍ഷം മുത്തച്ഛന്റെ വീട് പൊളിച്ചുകളഞ്ഞു പുതുക്കി പണിയപ്പെട്ടു.

ഗൃഹാന്തരീക്ഷം ഇല്ലാതാകുന്നത് തന്നെയാണ് ഗൃഹാതുരത്വത്തിന് പറ്റിയ മരുന്ന്. ഉപബോധ മനസ്സിലും ഈ സത്യം രേഖപ്പെടുത്തപ്പെട്ടെന്നു തോന്നുന്നു - കഴിഞ്ഞ കുറച്ചു കാലമായി നിദ്രയില്‍ ഗൃഹാതുര സ്വപ്നങ്ങളൊന്നും വരാറില്ല. ഇനി ബാക്കിയുള്ളത് കാരണവന്മാരുടെ ശിഷ്ടായുസ്സോളം സൂക്ഷിക്കാന്‍ കൊള്ളാവുന്ന ചില ഓര്‍മ്മത്തുണ്ടുകള്‍ മാത്രം.

Wednesday, November 10, 2010

നീലാണ്ടന്‍ നമ്പൂരീടെ ഓല (ഭാഗം മൂന്ന്)

അദ്ധ്യായം മൂന്ന്  - അവരോഹണം 

നീലാണ്ടന്‍ നമ്പൂരിക്ക് ഓര്‍ക്കുമ്പോളെല്ലാം ചിരി വരുന്നുണ്ടായിരുന്നു. ഒരു വരുത്തന്‍ തങ്കനാട്ടില്‍ വീടുവാങ്ങാനായി നമ്പൂരീടെ അടുത്ത് ആയിരം പണത്തിന്റെ ഓലയ്ക്ക് വന്നെന്നിരിക്കട്ടെ. നമ്പൂരി എന്താ ചെയ്യണത്? വീട് ഈടായി എഴുതി വാങ്ങുന്നു, ആയിരം പണത്തിന്റെ ഓല എഴുതിക്കൊടുക്കുന്നു, വീട് വിറ്റവന്‍ പിറ്റേന്ന് ഓലയുമായി വരുമ്പോള്‍ അവന്റെ പറ്റുപുസ്തകത്തില്‍ ആയിരം പണം  ചുമ്മാതെ എഴുതിച്ചേര്‍ത്തു കൊടുക്കുന്നു. അതായത് ഒറ്റ ഇരിപ്പില്‍ നമ്പൂരി മാന്ത്രികനെപ്പോലെ ശൂന്യതയില്‍ നിന്ന് ആയിരം പണം സൃഷ്ടിച്ചു! പണിയെടുത്തു ജീവിക്കുന്നവന്‍ ഒരു ആയുസ്സുകൊണ്ട് ഉണ്ടാക്കുന്നത്രയും പണമാണ് നമ്പൂരി വെറുതെ ഒറ്റയിരുപ്പില്‍ എഴുതിയുണ്ടാക്കുന്നത്! ഓല വാങ്ങിയവന്‍ തവണ പിഴച്ചാല്‍ അതുവരെ അവന്‍ അടച്ച പണവും വീടും നമ്പൂരീടെ കൈയ്യില്‍! ഈ ഇടപാടിലെങ്ങും നമ്പൂരീടെ ആസ്തിക്ക്  ബാധ്യതയൊന്നുമില്ല താനും. ആളുകളുടെ (അന്ധ)വിശ്വാസം വിറ്റു കാശാക്കുന്ന ഈ ഏര്‍പ്പാട് രസിക്കാതെങ്ങനെ!

ബുദ്ധിയെ മലിനമാക്കുന്ന ഈ പകര്‍ച്ചവ്യാധി ക്രമേണ തങ്കനാട്ടിലെ മറ്റുള്ളവരിലേക്കും പടര്‍ന്നു. ഉത്പാദനത്തിലൂടെയും സേവനത്തിലൂടെയും പണം സമ്പാദിച്ചിരുന്ന തങ്കനാട്ടുകാര്‍ നമ്പൂരിയെപ്പോലെ ചുളുവില്‍ പണമുണ്ടാക്കാനുള്ള പുതിയ സംവിധാനങ്ങള്‍ കണ്ടുപിടിക്കാന്‍ തുടങ്ങി. അത്തരത്തില്‍പ്പെട്ട വാണിജ്യ സംരംഭങ്ങളില്‍ ഏറ്റവും വിശേഷപ്പെട്ടതായിരുന്നു "വിദഗ്ദ്ധ സേവനം". വന്‍  തുകയ്ക്കുള്ള ഇടപാടുകള്‍ നടക്കുന്ന ഇടനാഴികളില്‍ ഒരരികത്ത് നിലയുറപ്പിച്ചാല്‍ ആ ഇടപാടിന്റെ ചെറിയൊരു അംശം കൈപ്പറ്റാമെന്ന ലളിതമായൊരു തന്ത്രമായിരുന്നു ഈ വിദഗ്ദ്ധ സേവകരുടെ വിജയരഹസ്യം. തങ്കനാട്ടിലെ ബുദ്ധിമാന്മാരും വന്‍കിട വ്യവസായികളുമായി ചങ്ങാത്തമുള്ളവരുമായ ചിലര്‍ ഇത്തരത്തില്‍ ഇടനിലക്കാരുടെയും അനുരഞ്ജകരുടേയും വിലപേശികളുടേയും ഉപദേശികളുടെയും  വേഷം കെട്ടി നിമിഷങ്ങള്‍ കൊണ്ട്‌ അറ നിറയെ പണമുണ്ടാക്കാന്‍ തുടങ്ങി. ഇത്തരം സ്ഥാപനങ്ങള്‍ കൂടിയ "ലാഭവിഹിതം"  വാഗ്ദാനം ചെയ്ത്  സാധാരണക്കാരില്‍ നിന്ന്  നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങി. തങ്കനാട്ടുകാര്‍ നീലാണ്ടന്‍ നമ്പൂരിയെ വിട്ട് തങ്ങളുടെ സമ്പാദ്യമെല്ലാം അവിടങ്ങളില്‍ നിക്ഷേപിച്ചു. നിക്ഷേപങ്ങള്‍ക്ക് വര്‍ഷം തോറും പത്തും പതിനഞ്ചും ശതമാനം ലാഭവിഹിതം ലഭിച്ചുകൊണ്ടിരുന്ന അവര്‍ അത്തരം വരുമാനത്തില്‍ ഉന്മത്തരായി. സ്വയം പണിയെടുക്കാതെ "പണത്തെക്കൊണ്ട് പണിയെടുപ്പിച്ച് പണമുണ്ടാക്കുന്ന" വിദ്യ തങ്കനാട്ടില്‍ ജനപ്രീതി നേടി.

നീലാണ്ടന്‍ നമ്പൂരിക്ക് നിക്ഷേപകര്‍ പോയതില്‍ അല്പം പോലും വിഷമമില്ലായിരുന്നു. അദ്ദേഹം വലിയ തുകകള്‍ക്കായി വരുന്നവരെ - പ്രത്യേകിച്ചു വീടും പറമ്പും കെട്ടിടങ്ങളും വാങ്ങാന്‍ വരുന്നവരെ -  കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തങ്കനാട്ടില്‍ എല്ലാത്തിനും വില പതിന്മടങ്ങായ നിലയ്ക്ക് വലിയ തുകയ്ക്കുള്ള ഓല വാങ്ങാതെ ജീവിക്കാന്‍ നിര്‍വാഹമില്ലയിരുന്നു, അവിടത്തുകാര്‍ക്ക്‌. അങ്ങനെ ഓല വാങ്ങാന്‍ വരുന്നവര്‍ക്കെല്ലാം അതിനൊപ്പം പണം തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ എന്നുപോലും ശ്രദ്ധിക്കാതായി നമ്പൂരി. പണം തന്നില്ലെങ്കില്‍ അവന്റെയൊക്കെ സ്വത്ത് ജപ്തി ചെയ്ത് തിരിച്ചു പിടിക്കാവുന്നതല്ലേ ഉള്ളൂ!

അലസന്മാരുടേയും അത്യാഗ്രഹികളുടെയും നാടായി മാറിയ തങ്കനാട്ടില്‍ ഉത്പാദനശാലകള്‍  വാഴില്ലെന്ന് പൊതുവേ എല്ലാ മുതലാളിമാരും അംഗീകരിച്ചു. തങ്കനാട്ടിലെ വ്യവസായശാലകളെല്ലാം  വിദൂര ഗ്രാമങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു. അവിടങ്ങളില്‍ നിന്ന് തൊഴിലില്ലാതായവരോട് മറ്റേതെങ്കിലും പണി പഠിക്കാന്‍ തങ്കനാട്ടിലെ വരേണ്യവര്‍ഗ്ഗം പുച്ഛത്തോടെ ആവശ്യപ്പെട്ടു. ക്രമേണ ആ നാടിന്റെ സമൃദ്ധിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു തൊഴിലില്ലാക്കൂട്ടം രൂപപ്പെട്ടു.

അങ്ങനെയിരിക്കെ ഒരു കന്നിമാസത്തില്‍ രാജ്യത്തെയാകെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പരന്നു.

അങ്ങ് ദൂരെ ശ്രീമൂലം ഗ്രാമത്തിലെ ദേവദത്തന്‍ നമ്പൂരി രായ്ക്കു രാമാനം അറയിലുള്ള ദ്രവ്യവും പണവുമെല്ലാം  എടുത്ത് പാണ്ടിനാട്ടിലെ ഏതോ അഗ്രഹാരത്തിലേക്ക് ഒളിച്ചു കടന്നു എന്നായിരുന്നു ആ വാര്‍ത്ത! അതിനു തലേന്ന് ഗ്രാമത്തിലെ ചില വ്യാപാരികള്‍ ഒരു വലിയ തുക അവരവരുടെ നിക്ഷേപങ്ങളില്‍ നിന്ന് പിന്‍വലിക്കാന്‍ ചെന്നിരുന്നുവത്രേ. അത്രയും തുക പണമായി നമ്പൂരീടെ കൈയ്യില്‍ ഇല്ലാതിരുന്നതിനാല്‍ നമ്പൂരി അവരെ മടക്കിവിട്ടു. ഇതറിഞ്ഞു കൂടുതല്‍ ആളുകള്‍ പണം പിന്‍വലിക്കാന്‍ ചെന്നു. അവരോടെല്ലാം പിറ്റേന്ന് ചെല്ലാന്‍ പറഞ്ഞു, നമ്പൂരി. അന്ന് വൈകീട്ട് മഹാരാജാവിന്റെ അടുക്കലേക്ക്‌ നമ്പൂരി ഒരു ദൂതനെ വിട്ടിരുന്നുവെന്നും ദൂതന്‍ വെറും കൈയ്യോടെ മടങ്ങിയെന്നും അന്നാട്ടുകാര്‍ അടക്കം പറയുന്നുണ്ടായിരുന്നു. ഏതായാലും നേരം പുലരാന്‍ നിന്നില്ല, ദേവദത്തന്‍ നമ്പൂരി - ചാക്കില്‍ കൊള്ളുന്ന ദ്രവ്യമെല്ലാം കെട്ടിയെടുത്ത്‌ ഒരു കുതിരവണ്ടിയില്‍ കയറി പരിവാരസമേതം പാലായനം ചെയ്തുകളഞ്ഞു!

പിന്നീടുള്ള ദിവസങ്ങളില്‍ ശ്രീമൂലം ഗ്രാമത്തില്‍ നിന്ന് കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. ദേവദത്തന്‍ നമ്പൂരി അധികവും വീട് വാങ്ങാനുള്ള പണത്തിനാണ്‌ ഓല എഴുതിക്കൊടുത്തിരുന്നത്. തങ്കനാട്ടിലെപ്പോലെ അവിടുള്ള മുതലാളിമാരും തൊഴില്‍ശാലകള്‍ കൂലിക്കുറവുള്ള ഗ്രാമങ്ങളിലേക്ക് പറിച്ചു നട്ടതോടെ അവിടെ തൊഴിലില്ലായ്മ രൂക്ഷമായി. വീടുവാങ്ങിയവര്‍ തവണ അടയ്ക്കതായി. വളരെയധികം വീടുകള്‍ ജപ്തി ചെയ്യേണ്ടതായി വന്നു. പക്ഷെ അങ്ങനെ കണ്ടുകെട്ടിയ വീടുകള്‍ വാങ്ങാന്‍ ആളുകള്‍ തീരെ കുറവായിരുന്നു, അതിനാല്‍ വീടുകള്‍ ലേലം ചെയ്തപ്പോള്‍ വളരെ തുച്ഛമായ വിലയേ കിട്ടിയുള്ളൂ. ജപ്തി ലേലത്തില്‍ കിട്ടുന്ന തുക കടത്തില്‍ ബാക്കിയുള്ള തുകയോളം ആകില്ലെന്നായി. സ്ഥലത്തെ വ്യാപാരികള്‍ ഉടനെ പ്രശ്നം മണത്തു, അവരുടെ പറ്റിലുള്ള തുക തിരികെ കൈപ്പറ്റാന്‍ ശ്രമിച്ചു. കളി പൊളിഞ്ഞെന്നു നമ്പൂരിക്ക് മനസ്സിലായി, അദ്ദേഹം കൈയ്യില്‍ ഒതുങ്ങുന്നതും എടുത്ത് സ്ഥലം വിട്ടു!

വാര്‍ത്ത പരന്നതോടെ രാജ്യത്തെങ്ങും പരിഭ്രാന്തി പടര്‍ന്നു. അധികം താമസമില്ലാതെ എല്ലാ ഓലയെഴുത്തുകാരുടെയും നില ഇതുതന്നെയാകുമെന്ന് എല്ലാവരും ഭയപ്പെട്ടു.  രാജ്യമെമ്പാടുമുള്ള പണമിടപാടുകാരുടെ വാതില്‍പ്പടിക്കല്‍ കോപാകുലരായ ജനങ്ങള്‍ തടിച്ചുകൂടി. എല്ലാം അടിച്ചു തകര്‍ക്കാനുള്ള രോഷം അവരുടെയുള്ളില്‍ ഉണ്ടായിരുന്നെങ്കിലും ആരും ഒന്നും ചെയ്തില്ല. രാജഭരണമാണ് - അതും കരുത്തുറ്റ വന്‍ സൈന്യമുള്ള രാജാവിന്റേത് .

തങ്കനാട്ടിലെ നീലാണ്ടന്‍ നമ്പൂരിയുടെ ഇല്ലത്തിനു പുറത്തും ജനം വന്നു നിറഞ്ഞു. പാറാവുകാര്‍ കോട്ടവാതില്‍ അടച്ച് അവരെ അകറ്റി നിര്‍ത്തി.

രാജ്യത്തെ സ്ഥിതിഗതികള്‍ അനുദിനം വഷളാകുകയാണെന്ന്  മഹാരാജാവ് തിരിച്ചറിഞ്ഞു. രാജ്യത്തെ പല ഇല്ലങ്ങളില്‍ നിന്നും, കോവിലകങ്ങളില്‍ നിന്നും കൊട്ടാരങ്ങളില്‍ നിന്നുമെല്ലാം സഹായം തേടി ദൂതര്‍ വന്നുകൊണ്ടേയിരുന്നു. ഈ നിലയ്ക്ക് പോയാല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ മൊത്തം തകരും, നികുതി വരുമാനം കുത്തനെ ഇടിയും. പിന്നെങ്ങനെ ഇത്രയും വലിയ സൈന്യത്തിന് ചിലവിനു കൊടുക്കും? സൈന്യം പിണങ്ങിയാല്‍ സിംഹാസനം മാത്രമല്ല കുലത്തിലുള്ള ഒറ്റയാളുടെയും ജീവന്‍ പോലും ബാക്കിയുണ്ടാകില്ല. എന്തെങ്കിലും ഒരു പരിഹാരം കണ്ടേ പറ്റൂ എന്ന് വളരെ വ്യക്തമായിത്തുടങ്ങി. തിരുമനസ്സ് അദ്ദേഹത്തിന്റെ മന്ത്രിമാരെയും ഗുരുക്കന്മാരേയും പണ്ഡിതരേയും വിളിച്ച് കൂടിയാലോചനകള്‍ നടത്തി. ദിവസങ്ങള്‍  നീണ്ട ചര്‍ച്ചകളുടെ  അവസാനം തിരുമനസ്സുകൊണ്ട്‌  ഇങ്ങനെ ഉത്തരവായി:


"ചേലക്കര മൂര്‍ക്കില്ലത്തു മന വാസുദേവന്‍‌ നമ്പൂരി, തങ്കനാട്ട് വലിയമന നീലാണ്ടന്‍ നമ്പൂരി, പെരിഞ്ചേരി കോവിലകത്തു ബാലരമാവര്‍മത്തമ്പുരാന്‍, മുള്ളൂര്‍ കോവിലകത്തു രവിവര്‍മ്മത്തമ്പുരാന്‍, പാലിയക്കര എളേടത്തു മന ശങ്കരന്‍ നമ്പൂരി  - ഈ അഞ്ചു പേര്‍ എഴുതിയ ഓലകള്‍ എല്ലാം തന്നെ തീര്‍പ്പാക്കാനുള്ള പണം ഒരാഴ്ചയ്ക്കകം അവരുടെ പക്കല്‍ എത്തിക്കുന്നതാണ്.  ഈ അഞ്ചു പേരുടേതൊഴികെ ബാക്കി ആരുടെയും ഓലകള്‍ തീര്‍പ്പാക്കാന്‍ മഹാരാജാവ് സഹായിക്കുന്നതല്ല".

ഈ ഉത്തരവ് കേട്ട് തങ്കനാട്ടുകാര്‍ വളരെ സന്തോഷിച്ചു. മഹാരാജാവ് നീണാള്‍ വാഴട്ടെ എന്ന് അട്ടഹസിച്ചു. രാജാവിന്റെ പട്ടികയില്‍പ്പെടാത്തവര്‍ എഴുതിയ ഓല കൈവശമുള്ളവര്‍ മനസ്സുകൊണ്ട് അദ്ദേഹത്തെ ശപിച്ചു. ജീവിത സമ്പാദ്യം മൊത്തം നഷ്ടപ്പെട്ട അവര്‍ കണ്ണീരും കൈയ്യുമായി തെരുവിലിറങ്ങി.

കല്പിച്ചതു പോലെ ഒരാഴ്ച്ചയ്ക്കകം നീലാണ്ടന്‍ നമ്പൂരീടെ മനയ്ക്കല്‍ നിറയെ പണച്ചാക്കുകളുമായി നിരനിരയായി കുതിരവണ്ടികള്‍ വന്നു നിന്നു. രാജാവിന്റെ സൈനികര്‍ അതെല്ലാം നീലാണ്ടന്‍ നമ്പൂരീടെ കലവറയില്‍ കൊണ്ടുചെന്ന് ഇറക്കിവെച്ചു. അതിനു തൊട്ടടുത്ത ദിവസം തന്നെ ഇടപാടുകാര്‍ ഓരോരുത്തരായി അവരുടെ കൈവശമുള്ള ഓലകളും പറ്റുപുസ്തകങ്ങളും കൊണ്ടുവന്ന് അവയില്‍ രേഖപ്പെടുത്തിയിരുന്ന പണം കൈപ്പറ്റാന്‍ തുടങ്ങി.

പണം കൈയ്യില്‍ കിട്ടിയപ്പോഴാണ് ആളുകള്‍ അത്ഭുതപ്പെട്ടുപോയത്. പുതിയ സ്വര്‍ണപ്പണത്തിന് പഴയ പണത്തിന്റെ നാലിലൊന്ന് മാറ്റുപോലുമില്ല! വെള്ളിനാണയമോ? പഴയ നാണയത്തോളം വട്ടമുണ്ടെങ്കിലും ഒരു കൊച്ചു കുട്ടിക്കുപോലും ഞെക്കി വളയ്ക്കാവുന്നത്ര കനമേ ഉണ്ടായിരുന്നുള്ളൂ! ചെമ്പുചില്ലിയുടെ നടുവില്‍ ഉഴുന്നുവടയേപ്പോലെ ഒരു ദ്വാരം! പഴയ നാണയങ്ങളുടെ ഒരംശം പോലും വിലയില്ലാത്ത വെറും പാട്ടക്കഷണങ്ങളാണ്  പുതിയ പണമായി മഹാരാജാവ് പതിച്ചിറക്കിയിരിക്കുന്നത് ജനങ്ങള്‍ക്ക്‌ മനസ്സിലായി. പക്ഷെ എന്തു ചെയ്യാന്‍! തിരുവായ്ക്ക് എതിര്‍വായില്ലല്ലോ.

ക്രമേണ തങ്കനാട്ടിലെ വ്യവഹാരക്രമങ്ങളെല്ലാം സാധാരണ നിലയിലായി. പക്ഷെ തൊഴിലും പണവും നഷ്ടപ്പെട്ടവര്‍ പഴയതുപോലെ ഉപഭോഗം ചെയ്യുന്നത് നിര്‍ത്തി. കൂട്ടത്തില്‍ പണക്കാരായിരുന്നവര്‍ പോലും ചിലവാക്കുന്നതിനു പകരം പണം കരുതി വയ്ക്കാന്‍ തുടങ്ങി. അതുകൊണ്ട് പല കച്ചവട സ്ഥാപനങ്ങളും വ്യവസായ ശാലകളും പിന്നെയും അടച്ചു പൂട്ടേണ്ടി വന്നു. വിദഗ്ദ്ധ സേവകര്‍ അടക്കം വളരെപ്പേര്‍ക്ക് തൊഴിലില്ലാതായി. അത് ഉപഭോഗം പിന്നെയും കുറച്ചു. താഴോട്ടുള്ള ഈ കറക്കം ഏറെക്കാലം തുടര്‍ന്നുകൊണ്ടേയിരുന്നു.

പക്ഷെ തങ്കനാട്ടിലെ വരേണ്യവര്‍ഗ്ഗം ശുഭാപ്തിവിശ്വാസികളായിരുന്നു. എല്ലാം ഉടനെ ശരിയാകുമെന്നും സാമ്പത്തിക നില പഴയപടിയാകുമെന്നും അവര്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കുറഞ്ഞ വട്ടിനിരക്കില്‍ ഓല വാഗ്ദാനം ചെയ്തുകൊണ്ട് അവര്‍ വിളംബരങ്ങള്‍ ഇറക്കി. പൊയ്പ്പോയ നല്ലകാലം തിരിച്ചുകൊണ്ടുവരാന്‍ സമൂഹത്തിലെ എല്ലാവരും അവരാല്‍ കഴിയും വിധം പണം ചിലവാക്കിക്കൊണ്ടിരിക്കണമെന്ന് അവര്‍ എല്ലാവരെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.

സമൃദ്ധിയുടെ ആ വസന്തം തങ്കനാട്ടിലേക്ക് തിരിച്ചു വരുമോ? തങ്കനാട്ടിലെ എല്ലാവര്‍ക്കും ആ സുവര്‍ണ്ണ കാലത്തെപ്പോലെ നല്ല വരുമാനമുള്ള തൊഴില്‍ ലഭിക്കുമോ? പണം തിരിച്ചടയ്ക്കാത്തവര്‍ വരുത്തിയ നഷ്ടം നികത്താന്‍ മഹാരാജാവിന് ഇനിയും നാണയങ്ങള്‍ പതിച്ചിറക്കേണ്ടി വരുമോ? കൈത്തൊഴിലിന്റെയും, വൈദഗ്ദ്ധ്യത്തിന്റെയും, വിജ്ഞാനത്തിന്റെയും, അദ്ധ്വാനത്തിന്റെയും, സമ്പത്തിന്റെയും നാടായി തങ്കനാടു വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?

കാത്തിരുന്നു കാണാം !

(അവസാനിച്ചു)

അടിക്കുറിപ്പ്

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ചില പാശ്ചാത്യ നാടുകളിലെ ബാങ്കിംഗ് മേഖലയുടെ പങ്ക് വരച്ചുകാട്ടാനാണ്  ഞാന്‍ ഈ കഥ എഴുതിയത്. സാമ്പത്തിക മാന്ദ്യം വരുത്തി വച്ചത് ബാങ്കിംഗ് മേഖല മാത്രമല്ല. Stock Market, commodities market, bond market, foreign currency market, insurance (വിശേഷിച്ചും mortgage insurance) എന്നിങ്ങനെ ഏതാണ്ട് എല്ലാ financial services മേഖലകളും ഓരോ രീതിയില്‍ 2008 ലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് പങ്ക് വഹിച്ചിട്ടുണ്ട്‌. ഒരു കമ്പനിയുടെ മൊത്തം ഓഹരികളില്‍ അഞ്ചില്‍ താഴെ ശതമാനം ഓഹരികള്‍ മാത്രം എല്ലാ ദിവസവും കമ്പോളത്തിലിട്ടു കറക്കി, അത്രയും ഓഹരികളുടെ മാത്രം വില ഊതി വീര്‍പ്പിച്ച്, ബാക്കി 95% ഓഹരികള്‍ക്കും ആ വിലയുണ്ടെന്ന് മനുഷ്യരെ വിശ്വസിപ്പിക്കുന്ന പ്രസ്ഥാനമാണല്ലോ ഓഹരി വിപണി. അങ്ങനെ ഊതി വീര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന പണമാകട്ടെ, ബാങ്കിംഗ് മേഖല നീലാണ്ടന്‍ നമ്പൂരിയെപ്പോലെ വായുവില്‍ നിന്നു സൃഷ്ടിച്ചതും. ബാങ്ക് ബാലന്‍സും, ഓഹരി വിലയും, മ്യുച്വല്‍ ഫണ്ടും കൈയ്യില്‍ വെച്ച് പണക്കാരെന്ന് ഊറ്റം കൊള്ളുന്നവര്‍ ഈ കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ഇതെല്ലാം കുളത്തിലെ വെള്ളത്തിനു മുകളില്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ്. കുളത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ഒരു ചെറിയ തവള ചാടിയാല്‍ മതി - ഈ ചീട്ടുകൊട്ടാരം തകര്‍ന്നു വീണു മുങ്ങാന്‍. (ബാങ്ക് ബാലന്‍സോ ഒഹരികളോ ഇല്ലാത്ത 85 ശതമാനം ലോക ജനതയെപ്പറ്റി ഒന്നും പറയുന്നില്ല).

ഞാന്‍ ഈ monetary system എടുത്തു കളയണമെന്നല്ല പറയുന്നത്. മനുഷ്യന്റെ ചരിത്രത്തില്‍ സമൂഹത്തിന് ഏറ്റവും സമൃദ്ധമായ ജീവിതം പ്രദാനം ചെയ്ത ഒരു വ്യവസ്ഥയാണ്‌ ഇത് (കഥയിലെ ആദ്യത്തെ അധ്യായത്തില്‍ ഞാന്‍ അത് സൂചിപ്പിച്ചിരുന്നു). പക്ഷെ ഇന്ന് അതിന്റെ മേല്‍നോട്ടക്കാര്‍ അത്യാഗ്രഹികളും, ക്രൂരന്മാരും, അഴിമതിക്കാരും, വഞ്ചകരും, സമൂഹ വിരുദ്ധരും, ചൂഷകരും പരിസ്ഥിതിഘാതകരുമാണ്. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഈ ഭൂമിയിലെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ഈ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. പക്ഷെ അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കരുത്തും ഇച്ഛാശക്തിയുമുള്ള രാഷ്ട്രീയ നേതൃത്വം ഇന്ന് ലോകത്തൊരിടത്തും ഇല്ലെന്നതാണ് വാസ്തവം. Corporate bailouts and "quantitative easing" has abundantly proved that it is the trans-national corporations that are in control of our collective destiny and not our governments (ആ വാചകം എനിക്ക് ഇംഗ്ലീഷിലേ വന്നുള്ളൂ. പരിഭാഷപ്പെടുത്താന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല ).

ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ ദക്ഷിണ കൊറിയയില്‍ G-20 തലവന്‍മാരുടെ സമ്മേളനം ആരംഭിച്ചിട്ടേയുള്ളൂ. കാണാം പുകില് !!

Sunday, October 31, 2010

നീലാണ്ടന്‍ നമ്പൂരീടെ ഓല (ഭാഗം രണ്ട്)

അദ്ധ്യായം രണ്ട്  - സ്ഥായി

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്കനാടിന്റെ സമ്പദ് വ്യവസ്ഥ നിലനില്‍ക്കണമെങ്കില്‍ നീലാണ്ടന്‍ നമ്പൂരി തുടര്‍ച്ചയായി ഓല എഴുതിക്കൊണ്ടിരിക്കണം എന്നു മാത്രമല്ല ഓരോ തവണയും കഴിഞ്ഞ തവണത്തേതിനേക്കാള്‍ പത്ത്‌ ശതമാനമെങ്കിലും കൂടുതല്‍ തുകയ്ക്ക് ആകുകയും വേണമെന്ന നിലയായി. വിപണിയില്‍ നിന്നുള്ള ആ സമ്മര്‍ദ്ദം നീലാണ്ടന്‍ നമ്പൂരിക്ക് പുതിയ ഒരു ആശയം നല്‍കി. നമ്പൂരി മറ്റുള്ളവരില്‍ നിന്നു 'നിക്ഷേപം' സ്വീകരിക്കാന്‍ തുടങ്ങി. അതുകൊണ്ട് രണ്ടുണ്ട് ഗുണം. എന്നെങ്കിലും ആളുകള്‍ കൂട്ടത്തോടെ പണം തിരിച്ചടയ്ക്കാതെ വന്നാല്‍ അതിന്റെ നഷ്ടം നീലാണ്ടന്‍ നമ്പൂരിക്ക് ഒറ്റയ്ക്ക് പേറേണ്ടി വരില്ല. രണ്ടാമത് - മറ്റുള്ളവരുടെ പണം നീലാണ്ടന്‍ നമ്പൂരി കൈകാര്യം ചെയ്യുമ്പോള്‍ ആ പണം കൊണ്ടുവരുന്ന ലാഭത്തിന്റെ ഏറിയ പങ്കും നമ്പൂരീടെ കൈയ്യില്‍ ഇരിക്കും!

നീലാണ്ടന്‍ നമ്പൂരീടെ പക്കല്‍ പണവും, അതില്‍ ഉപരിയായി പണത്തിനു തുല്യമായ ഓലകളും നിക്ഷേപിക്കാന്‍ തുടങ്ങി, ആളുകള്‍. നിക്ഷേപിക്കുന്ന പണത്തിന്റെ കണക്കെല്ലാം നീലാണ്ടന്‍ നമ്പൂരി, നിക്ഷേപകരുടെ പറ്റു പുസ്തകത്തില്‍ എഴുതിക്കൊടുത്തു. അങ്ങനെ പറ്റുപുസ്തകത്തില്‍ വലിയ അക്കങ്ങള്‍ ഉള്ളവര്‍ തങ്കനാട്ടിലെ ധനികരായി അംഗീകരിക്കപ്പെട്ടു. ഇതില്‍ വിചിത്രമായ വസ്തുത എന്താണെന്നാല്‍ എല്ലാ പറ്റുപുസ്തകങ്ങളിലെയും അക്കങ്ങള്‍ ഒന്നിച്ചു കൂട്ടിയാല്‍ മഹാരാജാവ് തിരുമനസ്സ് അത്രയും കാലം പതിച്ചിറക്കിയ പണത്തിന്റെ ഇരട്ടിയിലധികം വരുമെന്നതാണ്! ആ പണമൊക്കെ എവിടെ നിന്നു വന്നു? നീലാണ്ടന്‍ നമ്പൂരി ചുമ്മാ "ഓലയെഴുതി" സൃഷ്ടിച്ചു! ഓല തീര്‍പ്പാക്കി രൊക്കം പണം വാങ്ങാന്‍ ആരും വരാത്തിടത്തോളം കാലം ഓല എഴുതിക്കൊണ്ടേയിരിക്കാനുള്ള അധികാരമല്ലേ വിപണി നമ്പൂരിക്ക് അനുവദിച്ചു കൊടുത്തിരിക്കുന്നത്!

മഹാരാജാവിനു പക്ഷെ ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല. അദ്ദേഹം മറ്റുള്ള ഗ്രാമങ്ങളിലെ ജന്മിമാരോടെല്ലാം നീലാണ്ടന്‍ നമ്പൂരിയെപ്പോലെ ഒരു "സ്വതന്ത്ര വിപണിയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ" സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തു. ചിലര്‍ അതില്‍ വിജയം കണ്ടു, ചിലര്‍ അത്രകണ്ട് വിജയിച്ചില്ല, ചിലര്‍ പഴയ പോലെ തന്നെ തുടര്‍ന്നു. അങ്ങനെ ചില ഗ്രാമങ്ങളില്‍ ഒരു പുതിയ കൂട്ടം ഇടത്തരക്കാര്‍ ഉയര്‍ന്നു വന്നു , മറ്റിടങ്ങളില്‍ പട്ടിണിയും ദുരിതവും തുടര്‍ന്നു. ഓലയിലൂടെ മായാജാലം തീര്‍ത്ത ഗ്രാമങ്ങള്‍ മഹാരാജാവിനു പ്രിയങ്കരമായി. അവിടങ്ങളില്‍ നിന്നുവന്ന നികുതി വരുമാനം രാജാവിന്റെ ഖജനാവ് നിറച്ചു. ആ അഭിവൃദ്ധി പൂര്‍ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട്  മഹാരാജാവ് അതിബൃഹത്തായ ഒരു സൈന്യം രൂപീകരിച്ചു. ആ സൈന്യം അയല്‍ രാജ്യങ്ങള്‍ക്കും വിദൂരരാജ്യങ്ങള്‍ക്കുപോലും ഒരു ഭീഷണിയായി നിലകൊണ്ടു.

തങ്കനാട്ടില്‍ പിന്നീടുള്ള കാലത്ത്  വീണ്ടും പല മാറ്റങ്ങളും വന്നു.

എളുപ്പത്തില്‍ ഓല കിട്ടുന്ന (അഥവാ പണി ചെയ്യുന്നതിന് മുന്‍പ് കൂലി കിട്ടുന്ന) സംവിധാനം വന്നതോടുകൂടി ആളുകളുടെ ഉപഭോഗം പിന്നെയും വര്‍ദ്ധിച്ചു. അതിനനുസരിച്ച് വ്യാപാരവസ്തുക്കളുടെ വിലയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പണ്ട് ചെറിയ വീടുകളില്‍ വലിയ കുടുംബങ്ങള്‍ താമസിച്ചിരുന്നിടത്ത് ഇന്ന് ചെറിയ കുടുംബങ്ങള്‍ വലിയ വീടുകള്‍ ആഗ്രഹിക്കാന്‍ തുടങ്ങി. ഓരോ വീട്ടിലും ഒന്നിലധികം കുതിരവണ്ടികള്‍ വേണമെന്നായി. സ്ഥിരമായി മദ്യപിക്കുക, ആഴ്ചയില്‍ ഒരിക്കലെങ്കിലും നടകത്തിനോ ആട്ടത്തിനോ പോകുക, പകിട്ടേറിയ ഭോജനശാലകളില്‍ ഭക്ഷണം കഴിക്കുക, വില കൂടിയ ആടയാഭരണങ്ങള്‍ അണിയുക എന്നിവയെല്ലാം നാട്ടുനടപ്പായി. ഇതിനെല്ലാം വേണ്ട ഓലയ്ക്കുള്ളത്രയും തുക ഒരു വിളവെടുപ്പുകാലം കൊണ്ട്‌ ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് സ്പഷ്ടം. അതുകൊണ്ട് നീലാണ്ടന്‍ നമ്പൂരി  വളരെ വലിയ തുകകള്‍ക്കുള്ള, പത്തും ഇരുപതും കൊല്ലം കൊണ്ട്‌ ക്രമേണ തിരിച്ചടയ്ക്കാവുന്ന, പുതിയ തരം ഓലകള്‍ ഇറക്കി.

തങ്കനാട്ടില്‍ തലമുറകളായി കൃഷി ചെയ്തും വീട്ടുമൃഗങ്ങളെ വളര്‍ത്തിയും കുടുംബം പോറ്റിയിരുന്ന കീഴ്ജാതിക്കാര്‍ ക്രമേണ അത്തരം ജോലികള്‍ ചെയ്യാതായി. കൃഷി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം വ്യാപാരത്തിലും ഉപഭോഗ വസ്തുക്കളുടെ ഉത്പാദനത്തിലുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഏതാണ്ട് ഇതേ സമയത്താണ് പുറം നാടുകളിലുള്ള സമ്പന്നര്‍ തങ്കനാട്ടിലേക്ക് കുടിയേറാന്‍ തുടങ്ങിയത്. കൃഷി ഉപേക്ഷിച്ച തങ്കനാട്ടുകാര്‍ അവരുടെ ഭൂമിയെല്ലാം അങ്ങനെ ഈ വരുത്തന്മാര്‍ക്ക് വലിയ വിലയ്ക്ക്  വിറ്റു. പഴയ കൃഷിഭൂമികളിലും മേച്ചില്‍പ്പുരങ്ങളിലും നിറയെ പാര്‍പ്പിടങ്ങള്‍ വന്നു നിറഞ്ഞു. അങ്ങനെ കൃഷിയിടം ഉപേക്ഷിക്കാതിരുന്ന ചുരുക്കം ചിലര്‍ പണിക്കു ആളെ കിട്ടാനാകാതെ വിഷമിച്ചു. ഇതറിഞ്ഞ അയല്‍ഗ്രാമങ്ങളിലെ ദരിദ്രരായ കൃഷിത്തൊഴിലാളികള്‍ തങ്കനാട്ടിലേക്ക് നുഴഞ്ഞു കയറി പണിയെടുക്കാന്‍ തുടങ്ങി. അവരില്‍ ചിലര്‍ തങ്കനാട്ടില്‍ മാത്രം പഠിക്കാന്‍ പറ്റുന്ന വിശിഷ്ടമായ പല കൈത്തൊഴിലുകളും പഠിച്ച് അവിടെത്തന്നെ തൊഴില്‍ ചെയ്യാനും തുടങ്ങി.

തങ്കനാട്ടിലെ "ഉത്പാദനക്ഷമത" ക്രമേണ കുറഞ്ഞു. തങ്കനാട്ടിലുള്ള കൈത്തൊഴിലുകാര്‍ക്ക്  രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൂലിനിരക്കായിരുന്നു, ഏറ്റവും നല്ല ജോലി സാഹചര്യങ്ങളായിരുന്നു. എന്നിട്ടുപോലും അന്തിയായാല്‍ അവരവരുടെ വിനോദങ്ങളിലേക്ക് മടങ്ങണമെന്നായിരുന്നു പണിക്കാരുടെ മനോഭാവം. അതേ രാജ്യത്തെ മറ്റു ചില ഗ്രാമങ്ങളിലാകട്ടെ തങ്കനാടിന്റെ നൂറിലൊന്നു കൂലിക്ക് രാപകല്‍ പണിയെടുക്കാന്‍ അടിയാളന്മാര്‍ തയ്യാറായിരുന്നു. തങ്കനാട്ടിലെ വ്യവസായികളായ പുതുപ്പണക്കാര്‍ക്ക്  ഇത് രസിക്കാതായിത്തുടങ്ങി. അവര്‍ ഓരോരുത്തരായി അവരുടെ തൊഴില്‍ശാലകള്‍ രാജ്യത്തെ ദരിദ്ര ഗ്രാമങ്ങളിലേക്ക് പറിച്ചു നടാന്‍ തുടങ്ങി. ആ തൊഴില്‍ശാലകള്‍ കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാന്‍ അവിടങ്ങളില്‍ത്തന്നെയുള്ള ജന്മിമാരെ ശട്ടം കെട്ടി. വ്യവസായികള്‍ക്ക് രണ്ടേ രണ്ട് നിബന്ധനകളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, എല്ലാ ഇടപാടുകളും നീലാണ്ടന്‍ നമ്പൂരീടെ ഓലയില്‍ത്തന്നെ വേണം. രണ്ട്, ഇതില്‍നിന്നുള്ള ലാഭം നീലാണ്ടന്‍ നമ്പൂരീടെ പക്കല്‍ ത്തന്നെ നിക്ഷേപിക്കണം (എന്നാലല്ലേ നമ്പൂരിക്ക് പിന്നെയും ഓല എഴുതിക്കൊണ്ടിരിക്കാന്‍ പറ്റൂ, ഓലയുണ്ടെങ്കിലല്ലേ വ്യവസായമുള്ളൂ !). അങ്ങനെ മറുനാട്ടിലെ ജന്മിമാര്‍ അടിയാളന്മാരെ തടിമിടുക്കുള്ള മേനോന്മാരെ വെച്ചു മെരുക്കിയും ഒതുക്കിയും അത്തരം വ്യവസായശാലകള്‍ നടത്തിപ്പോന്നു.

ഒരിക്കല്‍ക്കൂടി പൊന്നിന്‍ ചിങ്ങം വന്നു. വിളവെടുപ്പുകാലം. പഴയ ഓലകള്‍ തീര്‍പ്പാക്കുകയും, നിക്ഷേപിക്കുകയും  പുതിയ ഓലകള്‍ എഴുതിക്കൊടുക്കുകയും ചെയ്യുന്ന കാലം. പക്ഷെ ചിങ്ങം ഒന്നാം തീയതി നീലാണ്ടന്‍ നമ്പൂരി വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഓല എഴുതിക്കൊടുക്കാന്‍ തയ്യാറായുള്ളൂ. എന്താണ് കാരണമെന്നോ എന്തടിസ്ഥാനത്തിലാണ് ചിലര്‍ക്ക് ഓല കൊടുക്കുകയും ചിലര്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുന്നതെന്നോ നീലാണ്ടന്‍ നമ്പൂരി പറഞ്ഞില്ല.

വിവരം ഉടനെത്തന്നെ തങ്കനാടു മുഴുവന്‍ അറിഞ്ഞു. തങ്കനാടിനു പുറത്തുള്ള ജന്മികള്‍ അറിഞ്ഞു. മഹാരാജാവറിഞ്ഞു. രാജ്യം മുഴുവന്‍ അറിഞ്ഞു.

തങ്കനാട്ടിലെ മുതലാളിമാരെല്ലാം അവരുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി നീലാണ്ടന്‍ നമ്പൂരീടെ ഇല്ലത്തേയ്ക്ക് വച്ചുപിടിച്ചു. തങ്കനാട്ടിലെ മറ്റു നാല് ഇല്ലങ്ങളിലെ കാര്‍ന്നോമ്മാരും കാര്യമെന്തെന്നറിയാതെ പരിഭ്രാന്തരായി അവരവരുടെ കുതിരവണ്ടികളില്‍ കയറി അതേ വഴിക്കു പാഞ്ഞു. സാധാരണക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

ഓടിച്ചെന്നവരില്‍ അധികം പേരെയും ഇല്ലത്തിന്റെ മതില്‍പ്പുറത്തുവച്ച് പാറാവുകാര്‍ തടഞ്ഞു. രണ്ടു വ്യാപാരികളെയും രണ്ടു വ്യവസായികളെയും തങ്കനാട്ടിലെ നമ്പൂരി കാരണവന്മാരെയും മാത്രം അകത്തു കടക്കാന്‍ അനുവദിച്ചു. നീലാണ്ടന്‍ നമ്പൂരി അവരോടെല്ലാം കളപ്പുരയിലെ രഹസ്യയോഗം ചേരുന്ന മുറിയില്‍ ചെന്നിരിക്കാന്‍ ആവശ്യപ്പെട്ടു.

അല്പസമയത്തിനുള്ളില്‍ വായ് നിറയെ മുറുക്കാനും ചവച്ചുകൊണ്ട് നീലാണ്ടന്‍ നമ്പൂരി എഴുന്നള്ളി. മുറിയിലുള്ള എല്ലാവരും ഉദ്വേഗപൂര്‍വം എഴുന്നേറ്റുനിന്നു. "എന്താണ് തിരുമേനി? എന്താണ് പ്രശ്നം?" എല്ലാവരും ഒന്നടങ്കം തുരുതുരാ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. നീലാണ്ടന്‍ നമ്പൂരി ചൂണ്ടുവിരല്‍ ചുണ്ടില്‍ വെച്ച് മിണ്ടരുതെന്ന് ആംഗ്യം കാട്ടി. പിന്നെ കസേരയിലിരുന്ന് കോളാമ്പിയില്‍ ഒന്ന് തുപ്പി.

"പഴേ പോലെ ഓല കൊടുക്കാന്‍ ഇനി നിര്‍വാഹല്ല്യ. നോം ഇതുവരെ കൊടുത്തിരിക്കണ ഓലകളില്‍ ബാക്കിയുള്ള അടവും നമ്മുടെ അറയിലുള്ള ദ്രവ്യത്തിന്റെ വിലയും തട്ടിച്ചു നോക്കുമ്പോ, നോം ഇപ്പൊ ഉള്ളതിന്റെ തൊണ്ണൂറു ശതമാനം തുക വയ്പ്പ കൊടുത്തിരിക്കണൂ! അതായത് നാളെ എല്ലാവരും ചേര്‍ന്ന് നമ്പൂരിശ്ശന്റെ കൈയ്യീന്ന് മേടിച്ച ഓലയ്ക്കൊത്ത പണം തരണില്ലാന്നങ്കട് നിശ്ചയിച്ചാ, ഓല കൊണ്ടുവരുന്നവര്‍ക്കൊക്കെ പണം നോം തന്നെ കൊടുക്കണം. പണത്തിനു വേണ്ടി നമ്മുടെ കൈയ്യിലുള്ള ദ്രവ്യം മുഴുവന്‍ വില്‍ക്കണം. അപ്പൊ ഓലയുള്ള നിങ്ങളൊക്കെ സമ്പന്നരുമാവും നോം പെരുവഴീലുമാവും. അതുകൊണ്ട് ഒന്നുകില്‍ കൊടുത്ത ഓലയ്ക്കുള്ള തിരിച്ചടവ്  പകുതിയോളമെങ്കിലും വരണം അല്ലെങ്കില്‍ നിങ്ങളെല്ലാം ചേര്‍ന്ന് ഓലയ്ക്ക് വേണ്ടത്രയും ദ്രവ്യം സംഘടിപ്പിച്ചു കൊണ്ടുവന്ന് നമ്മുടെ അറയില്‍ നിക്ഷേപിക്കണം. അല്ലാണ്ടെ ഓലയെഴുതാന്‍ നോം ഇല്ല്യന്നെ."

ഇതുകേട്ട് എല്ലാവരും തരിച്ചിരുന്നുപോയി! സംഗതിയുടെ ഗൌരവം എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. ഓലയില്ലെങ്കില്‍ നാളെ ആരു കടയില്‍ വരും? പണിക്കാര്‍ക്ക് എങ്ങനെ കൂലി കൊടുക്കും?പല തരത്തിലുള്ള കരാറുകളും ഈ ഓലയുടെ അടിസ്ഥാനത്തിലാണ് എഴുതിയത് . അതിന്റെയൊക്കെ ഗതിയെന്താവും? എല്ലാത്തിലും ഉപരി ഓല കൊണ്ടുചെന്നാല്‍ കൊടുക്കാന്‍ നമ്പൂരീടെ കൈയ്യില്‍ പണമില്ലെന്ന് മാലോകര്‍ അറിഞ്ഞാല്‍ പിന്നെ വിപണിയുടെ സ്ഥിതി എന്താകും?

പരിഭ്രാന്തരായ വ്യാപാരി-വ്യവസായികള്‍ എങ്ങിനെയെങ്കിലും ഓല എഴുതിക്കൊടുക്കാനുള്ള വഴി കണ്ടുപിടിക്കാന്‍ നീലാണ്ടന്‍ നമ്പൂരിയോട് കെഞ്ചി. ചില നിര്‍ദ്ദേശങ്ങള്‍ മുട്ടോട്ടു വച്ചു. തര്‍ക്കിച്ചു. സൌമ്യതയോടെ കാര്യങ്ങളുടെ ഗൌരവം നമ്പൂതിരിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ദേഷ്യപ്പെട്ട് അട്ടഹസിച്ചു. വീണ്ടും ദൈന്യതയോടെ കെഞ്ചി. പക്ഷെ നമ്പൂരി കുലുങ്ങിയില്ല - ദ്രവ്യമില്ലെങ്കില്‍ ഓലയില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു.

അത്രയും നേരം എല്ലാം കേട്ടിട്ട് ഒന്നും മിണ്ടാതിരുന്ന തടിക്കച്ചവടക്കാരന്‍ മുസ്തഫ എഴുന്നേറ്റു നിന്ന് എല്ലാവരോടും ശാന്തരായി  ഇരിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങാടിയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ആളാണ്‌ മുസ്തഫ. അദ്ദേഹത്തിന്റെ പക്കല്‍ ഏതോ ഒരു പുതിയ ആശയമുണ്ടെന്നുള്ള പ്രതീക്ഷയില്‍ എല്ലാവരും ആകാംക്ഷയോടെ നിശബ്ദരായി ഇരുന്നു.

"ന്റെ നമ്പൂരിശ്ശാ, ങ്ങടെ കൈയിലുള്ള ദ്രവ്യത്തിന് എന്തു വെലേണ്ടെന്നാ ങ്ങള് പറേണത്. നാലു കൊല്ലത്തേക്ക്‌  ഈ നാട്ടില്‍ മഴ പെയ്തില്ലെന്നു വെയ്ക്ക്യ , നിങ്ങടെ ഒരു പവന്‍ സൊര്‍ണ്ണത്തിന് എത്ര ചാക്ക് അരി കിട്ടും? രണ്ട് പവന്‍ സൊര്‍ണ്ണളള നിങ്ങക്കാണോ അര ചാക്ക് പയറുള്ള എനിക്കാണോ അരി കിട്ടാന്‍ സാധ്യത കൂടുതല്‍?"

"ഞാംപറഞ്ഞു വരണത് നിങ്ങടെ ഓലയ്ക്ക് വിലയിട്ട അതേ ചന്ത തന്നേണ് നിങ്ങടെ അറയിലെ ദ്രവ്യത്തിനും വിലയിടുന്നത്. ങ്ങള് ങ്ങാട്ട് നോക്കിന്‍. ജോലി ചെയ്യുന്നോന് കൂലിയായിട്ടും കച്ചോടം ചെയ്യുന്നോന് ബെലയായിട്ടും മൂല്യമുണ്ടെന്നു  ബിസ്വാസോളള എന്തെങ്കിലും കിട്ടണം. ഇന്ന് നിങ്ങളുടെ ഓലയെ ആള്‍ക്കാര്‍ക്ക് ബിസ്വാസോണ്ട് . രാജാവിന്റെ പണത്തിനെ ബിസ്വാസോണ്ട്. ആ ബിസ്വാസം ങ്ങള് കളഞ്ഞാലി ഇപ്പൊ ദേ, ങ്ങടെ അറേലെ ദ്രവ്യണ്ടല്ലോ, അതിനു ഇപ്പയ്ത്തേന്റെ പകുതി വെലേങ്കൂടി ചന്തേന്നു കിട്ടൂല്ല. കാരണം വേറൊന്നൂല്ല - ഈ ബെല തരാനായിട്ട് ആരുടേം കൈയില് പണണ്ടാവില്ല അതന്നെ."

എല്ലാവരും അത് കേട്ട് ശ്വാസം അടക്കിപ്പിടിച്ചിരുന്നു. മുസ്തഫാക്കയുടെ ആ അമ്പ്‌ നമ്പൂരിശ്ശന് ഏറ്റെന്ന് വ്യാപാരികള്‍ക്ക് തോന്നിത്തുടങ്ങി. പിന്നെയും ചില നിമിഷങ്ങള്‍ ആ രഹസ്യ അറയില്‍ മൌനം നിറഞ്ഞുനിന്നു.

"അപ്പൊ, നോം എന്തു ചെയ്യണമെന്നാ മുസ്തഫ പറയണത്?" ഒരു ദീര്‍ഘനിശ്വാസത്തോടെ നീലാണ്ടന്‍ നമ്പൂരി പിറുപിറുത്തു.

"ങ്ങള്  ങ്ങടെ സ്വന്തം ഒലേടെ ബിസ്വാസോം ങ്ങടെ  ദ്രവ്യത്തിന്റെ ബെലേം കാക്കണം" മുസ്തഫ ഒരു തന്ത്രശാലിയുടെ പുഞ്ചിരിയോടെ സാവധാനം താഴ്ന്ന സ്വരത്തില്‍ പറഞ്ഞു.

"ച്ചാല്‍?"

"പണം തിരിച്ചടയ്ക്കും ന്ന് ഒറപ്പുള്ളോര്‍ക്കൊക്കെ ങ്ങള് ധൈര്യമായി ഓല എഴുതിക്കൊടുക്കിന്‍ തിരുമേന്യേ! ദ്രവ്യോം കുന്തോമൊക്കെ ങ്ങള് മറന്നുകള! ഇനീപ്പോ വാങ്ങ്യോമ്മാരില്‍ പത്ത്‌ ശതമാനം ബരെ ആള്‍ക്കാര് പണം അടച്ചില്ലെങ്കിക്കൂടി ലാഭം ങ്ങക്ക് തന്നെയല്ലേ? ങ്ങളെന്തിനാ പേടിക്കണ്? ബാക്കി ഞങ്ങള് നോക്കിക്കോളാം ന്ന് !"

നീലാണ്ടന്‍ നമ്പൂരി അല്‍പനേരം ചിന്തയിലാണ്ടു. മുറുക്കാന്‍ ഒന്നുകൂടി ചവച്ചു കോളാമ്പിയിലേക്ക് തുപ്പി. പിന്നെയൊന്ന് ഇരുത്തി മൂളി. "ന്നാ പിന്നെ അങ്ങനെ തന്നെ"  എന്നു കല്‍പ്പിച്ചു.

എല്ലാവരും ആഹ്ലാദത്തോടെ ചാടിയെഴുന്നേറ്റു. കൈയ്യടിച്ചു സന്തോഷം പ്രകടിപ്പിച്ചു. തിരുമേനിയെയും മുസ്തഫാക്കയേയും അകമഴിഞ്ഞ് പ്രശംസിച്ചു. പിന്നീട് ഏറെ പ്രസന്നതയോടെ എല്ലാവരും പിരിഞ്ഞു പോയി.

അന്നുമുതല്‍ യാതൊരു വിധ പിന്‍ബലവുമില്ലാത്ത വെറും ഓലകള്‍ തങ്കനാടിന്റെ കടപ്പത്രമായി ഇറങ്ങിത്തുടങ്ങി.

(ശേഷം മൂന്നാം  ഭാഗത്തില്‍ തുടരും........ഇനിയൊരു  അദ്ധ്യായം കൂടിയേ ഉള്ളൂ ....സത്യം!....)

Sunday, October 24, 2010

നീലാണ്ടന്‍ നമ്പൂരീടെ ഓല (ഭാഗം ഒന്ന് )

ആമുഖം 
പണ്ടു പണ്ടു പണ്ട് തങ്കനാട് എന്നു പേരുള്ള ഒരു ഗ്രാമം ഉണ്ടായിരുന്നു.തങ്കനാട്ടിലെ ഭൂമിയെല്ലാം അഞ്ച് ഇല്ലങ്ങളുടെ ഉടമസ്ഥതയില്‍ ആയിരുന്നു. ആ ഗ്രാമത്തിലെ ഏറ്റവും വലിയ ജന്മിയായിരുന്നു നീലാണ്ടന്‍ നമ്പൂതിരി.

തലമുറകളായി തങ്കനാട്ടിലെ ജന്മികളാണ് നീലാണ്ടന്‍ നമ്പൂരീടെ ഇല്ലത്തുകാര്‍. അടിയാളന്മാരെ തടിമിടുക്കുള്ള മേനോന്മാരെ വെച്ചു മെരുക്കിയും ഒതുക്കിയും ഇല്ലത്തുകാര്‍ വളക്കൂറുള്ള ആ മണ്ണില്‍ കാലാകാലങ്ങളോളം പൊന്നു വിളയിച്ചു. പക്ഷെ പട്ടിണിക്കോലങ്ങളായ, അടിക്കടി രോഗങ്ങള്‍ക്ക് അടിപ്പെടുന്ന കുടിയാന്മാരെ എല്ലാ ദിവസവും ഓടിച്ചിട്ടു പണിയെടുപ്പിക്കാന്‍ വളരെ കഷ്ടപ്പാടായിരുന്നു. നീലാണ്ടന്‍ നമ്പൂരീടെ അച്ഛന്റെ കാലത്ത് ഇതിനൊരു വഴി കണ്ടു - ഭൂമി പാട്ടത്തിനു കൊടുക്കുക. പാട്ടത്തിനു എടുത്ത ഭൂമിയില്‍ നിശ്ചിത അളവില്‍ വിളവ്‌ ഉത്പാദിപ്പിക്കേണ്ട ചുമതല പാട്ടക്കാരനാണെല്ലോ. നിര്‍ബന്ധിച്ചും ശാസിച്ചും ബലപ്രയോഗം നടത്തിയും ആളുകളെ പണിയെടുപ്പിക്കേണ്ടെന്നായതോടുകൂടി വളരെയധികം മേനോന്മാരുടെ  സ്ഥിരസേവനം വേണ്ടാതായി - വീട്ടുപണിക്കും അറയ്ക്ക് കാവലിനും കണക്കെഴുത്തിനും വിലവുകാലത്ത് പറ അളക്കുന്നതിനും (താല്‍ക്കാലികം) മാത്രമായി മേനോന്മാര്‍. അങ്ങനെ ജോലിയില്ലാതായ മസില്‍ മേനോന്മാര്‍ നാടുവിട്ടു തലസ്ഥാനത്ത് പോയി മഹാരാജാവിന്റെ സൈന്യത്തിലെ കൂലിപ്പട്ടാളക്കാരായി.അച്ഛന്റെ കാലശേഷം നീലാണ്ടന്‍ നമ്പൂതിരി മനയ്ക്കലെ സര്‍വാധികാരിയായി, പാട്ടം കൊടുപ്പും പാട്ടപ്പിരിവുമായി, ഇല്ലം പിന്നെയും സമ്പന്നമാക്കിക്കൊണ്ടിരുന്നു.

അദ്ധ്യായം ഒന്ന് - ആരോഹണം.
അങ്ങനെയിരിക്കെ നീലാണ്ടന്‍ നമ്പൂരീടെ കുടിയാന്‍ ഒരു സങ്കടവുമായി മനയ്ക്കല്‍ എത്തി. ചിരുകണ്ടന്റെ കുടിയില്‍ അത്താഴപ്പഷ്ണിയാണ്. തേയിപ്പെണ്ണ് കഞ്ഞി വെയ്ക്കാന്‍ നേരത്ത് മണ്‍കലം കൈയ്യില്‍നിന്ന് വീണു പൊട്ടി. ഒരു ചെമ്പുകലം കിട്ടിയിരുന്നെങ്ങില്‍ ഇടയ്ക്കിടെ ഇങ്ങനെ കലം പൊട്ടി അത്താഴപ്പഷ്ണിയാകേണ്ടി വരില്ലായിരുന്നു.

ഇല്ലത്ത് ചിരുകണ്ടനു പറ്റിയ വലിപ്പത്തിലുള്ള ചെമ്പുകലം ഇല്ല. നീലാണ്ടന്‍ നമ്പൂരി ചിന്തയിലാണ്ടു.
"ചെമ്പുകലത്തിനു പത്തു പണമാണ് വില. ഇത്രയും പണം എങ്ങനെയാ നിനക്ക് വെറുതെ തര്വാ?" മുറുക്കാന്‍ ഒന്നുകൂടി ചവച്ചു മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പിക്കൊണ്ട് നമ്പൂരി പറഞ്ഞു. പിന്നെയൊന്ന് ഇരുത്തി മൂളി. "നോം ഒരു കാര്യം ചെയ്യാം. ഒരു ഓല അങ്ങട്ട് എഴുതി തരാം. അതു കൊണ്ടേ മത്തായി മാപ്ലേടെ പീടികേ കാണിക്യ. കലം അയാള് തരും. അടുത്ത പാട്ടത്തിന്റെ കൂടെ അതിനും വേണ്ട നെല്ല് കൂട്ടിത്തന്നാ മതി. ന്താ?"

ചിരുകണ്ടനു സന്തോഷമായി. നീലാണ്ടന്‍ നമ്പൂരി ഒരു ഓലയെടുത്ത് എഴുത്താണി വെച്ച് എഴുതി "I promise to pay the bearer the sum of ten panam". ഓലയും കൊണ്ടുചെന്ന ചിരുകണ്ടന്‍ മത്തായി മാപ്ലേടവടന്നു പുതിയ ചെമ്പുകലവുമായി വൈകീട്ട് കുടിയിലെത്തി. കലം കണ്ട് കുടുംബത്തിലാകെ ആഹ്ലാദവും ഉന്മേഷവും പരന്നു. അന്നത്തേതിന് ശേഷം ആ കുടിയില്‍ ആരും അത്താഴപ്പഷ്ണി കിടന്നില്ല.

തേയിപ്പെണ്ണും പിള്ളേരും അവരുടെ കുടിയ്ക്ക് ചുറ്റിലും വെറുതെ കിടന്നിരുന്ന സ്ഥലത്ത് കുറച്ചു കായും കുരുമുളകും വച്ചുപിടിപ്പിച്ചു. പാട്ടം കൊടുക്കാന്‍ സമയമായപ്പോള്‍ ചിരുകണ്ടന്‍ നെല്ലും,കുരുമുളകും കായുമെല്ലാം തമ്പുരാന് കാഴ്ചവച്ചു. കുടിയാന്മാര്‍ക്കിടയില്‍ ചെമ്പുകലത്തിന്റെ ഉടമയായ ചിരുകണ്ടന് മാന്യത ഏറി.

ഇതു കണ്ട മറ്റു കുടിയാന്മാരും നമ്പൂരീടെ മുന്നിലെത്തി. "പഷ്ണി കെടക്കാണ്ട് പണിയാന്‍ പറ്റ്യാ ഞങ്ങക്കും ഇതുപോലെ നല്ല വിളവ്‌ തരാന്‍ പറ്റ്വേര്‍ന്നു" എന്നായി അവര്‍. അവര്‍ക്കും വേണം ചെമ്പുകലം. നീലാണ്ടന്‍ നമ്പൂരി അവര്‍ക്കെല്ലാം പത്തു പണത്തിന്റെ ഓരോ ഓല കൊടുത്തു.

മറ്റു കുടിയാന്മാരെക്കാള്‍ സമര്‍ത്ഥനായ ചിരുകണ്ടന്‍ പിറ്റേന്ന് നമ്പൂരീടെ മുന്നിലെത്തി. "തിരുമേനി ഏന് കഴിഞ്ഞ പ്രാശത്തെ പോലത്തെ പത്ത്‌ ഓല എഴുതി തരാന്‍ കനിയണം. അതിനും വേണ്ടി പടിഞ്ഞാറെ മുക്കിലെ മൊട്ടക്കുന്ന് അടിയനു പാട്ടം തന്നാല് അവിടെ നെല്ല് വിളയിച്ചു ഏന്‍ കടം വീട്ടിക്കോളാം" എന്നു ഓച്ഛാനിച്ച് നിന്നുകൊണ്ട് കെഞ്ചി. "ആ മൊട്ടക്കുന്നില്‍ എങ്ങന്യാട ഏഭ്യ നെല്ല് വിളയിക്കുന്നത്? അങ്ങട്ട് വെള്ളം പോലും കേറില്ല്യ!" എന്നായി നമ്പൂതിരി.

പക്ഷെ ചിരുകണ്ടന്‍ താണുവീണുകേണ് നമ്പൂരീടെ കൈയ്യില്‍ നിന്ന് ഓല വാങ്ങിയിട്ടേ പോയുള്ളൂ. ആ ഓലയെല്ലാം തടിക്കച്ചവടക്കാരന്‍ മുസ്തഫയ്ക്കും ചുണ്ണാമ്പ് കച്ചവടക്കാരന്‍ പരമുവിനും കരിങ്കല്ല് -ഇഷ്ടിക-ഓട് കച്ചവടക്കാരന്‍ ചാക്കോളയ്ക്കും കൊണ്ടു കൊടുത്തു. ചാക്കോള വഴിക്ക് വേലു ആശാരിയേയും ഏര്‍പ്പാടാക്കി (അത് ഒരു ചെറിയ സൂത്രം. ആശാരിക്ക്‌ അന്നാന്നത്തെ തച്ചുകൊടുക്കാന്‍ ചിരുകണ്ടന്റെ കൈയ്യില്‍ രൊക്കം കാശില്ല. അതുകൊണ്ട് മൊത്തം കൂലിക്കുള്ള ഓല ചാക്കോളയുടെ കൈയ്യില്‍ കൊടുത്താല്‍ അന്നാന്നത്തെ തച്ച് ചാക്കോള കൊടുത്തോളും). നീലാണ്ടന്‍ നമ്പൂരീടെ പത്ത്‌ ഓലകൊണ്ട് ചിരുകണ്ടന്‍ ഒരു ചെറിയ എന്നാല്‍ ബലവും അടച്ചുറപ്പും ഉള്ള ഒരു വീടുണ്ടാക്കി. അതേ സമയം നീലാണ്ടനും അയാളുടെ പെണ്ണും പിള്ളേരും എല്ലാം ചേര്‍ന്ന് വെട്ടിയും കിളച്ചും ദിവസേന തലച്ചുമടായി വെള്ളം കൊണ്ടുചെന്ന് ഒഴിച്ചും ആ തരിശു ഭൂമിയെ കൃഷിയോഗ്യമാക്കി. അവിടെ വിളവെടുത്ത് നമ്പൂരീടെ കടം വീട്ടി. ഇതിനിടെ എപ്പോഴോ ഈ കച്ചവടക്കാരെല്ലാം നമ്പൂരീടെ അടുത്തു ചെന്ന് അവരുടെ കൈവശമുള്ള ഓലയെല്ലാം തീര്‍പ്പാക്കുകയും ചെയ്തു.

ഇങ്ങനെ കുടിയാന്മാര്‍ക്ക് ഓല കൊടുക്കുന്ന ഏര്‍പ്പാട് നമ്പൂരീടെ ഒരു പതിവായി. തങ്കനാട്ടിലെ കച്ചവടക്കാര്‍ അത് സ്വീകരിക്കാന്‍ പ്രത്യേകിച്ച് ഉപേക്ഷയൊന്നും കാണിക്കാഞ്ഞതിനാല്‍  ചുരുങ്ങിയ കാലത്തിനുള്ളില്‍ തങ്കനാട്ടിലെ അറിയപ്പെടുന്ന ഒരു വിനിമയോപാധിയായി നീലാണ്ടന്‍ നമ്പൂരീടെ ഓല. അങ്ങാടിയിലെ കച്ചവടക്കാര്‍ അവര്‍ തമ്മിലുള്ള ഇടപാടിനു പോലും  ഈ ഓല കൈമാറാന്‍ തുടങ്ങിയതോടെ ഓലയ്ക്ക് വിപണിയില്‍ സ്വീകാര്യത ഏറി.

നീലാണ്ടന്‍ നമ്പൂരീടെ കുടിയാന്മാരെല്ലാം ഈ ഓലയുടെ സഹായത്താല്‍ വീട് പണിയിപ്പിക്കുകയും പല തരത്തിലുള്ള ഉപഭോഗ വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. അത്തരം വസ്തുക്കള്‍ നിര്‍മിക്കുന്ന കൈത്തൊഴിലുകാര്‍ക്കെല്ലാം വരുമാനം വര്‍ദ്ധിച്ചു. കടം വീട്ടാനായി ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടി വന്ന കുടിയാന്മാര്‍ നെല്ലിനൊപ്പം പല തരത്തിലുള്ള നാണ്യവിളകളും കൃഷി ചെയ്യാന്‍ തുടങ്ങി. കൃഷിയിറക്കാന്‍ പറ്റാത്ത ഇടങ്ങളില്‍ ആട്, മാട്, കോഴി എന്നിവയെ വളര്‍ത്താന്‍ തുടങ്ങി. ചുരുക്കത്തില്‍ നീലാണ്ടന്‍ നമ്പൂരീടെ കൈവശമുള്ള ഓരോ ഇഞ്ച് ഭൂമിയും കുടിയാന്മാര്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ തുടങ്ങി.

നീലാണ്ടന്‍ നമ്പൂരിയും കുടിയാന്മാരെ ഏറെ സഹായിച്ചു. മറുനാട്ടില്‍ നിന്ന് നല്ല കൃഷി വിദഗ്ദ്ധരേയും ഭിഷഗ്വരന്മാരെയും മൃഗ ചികിത്സകരെയും കൊല്ലന്മാരെയും ആശാരിമാരെയും സാമ്പത്തിക വിദഗ്ദ്ധരേയും വരുത്തി. അവരുടെയൊക്കെ സഹായത്താല്‍ കുറഞ്ഞ ചിലവില്‍ ഗുണമേന്മയോടെ കൂടുതല്‍ ഉത്പാദിപ്പിക്കാനും, മനുഷ്യരുടേയും മൃഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കഴിഞ്ഞു.

ഒരു ദിവസം അങ്ങാടിയിലെ കച്ചവടക്കാരെല്ലാം ചേര്‍ന്ന് തങ്കനാട്ടിലെ അഞ്ച് ഇല്ലങ്ങളിലെ കാര്‍ന്നോമ്മാരെയും വിളിച്ച് ഒരു യോഗം ചേര്‍ന്നു. നീലാണ്ടന്‍ നമ്പൂരീടെ ഓലയുടെ വിജയം മറ്റു നമ്പൂരിമാരും കണ്ടിരുന്നുവെങ്കിലും അവര്‍ അപ്പോഴും പഴയ രീതി വച്ച് പാട്ടം കൊടുത്തും കാര്യസ്ഥന്‍മാരെ വെച്ചുമാണ് കൃഷി നടത്തിയിരുന്നത്. അവരുടെ കൈവശം നിറയെ ഭൂമി ഉപയോഗിക്കപ്പെടാതെ കിടപ്പുണ്ട്. നീലാണ്ടന്‍ നമ്പൂരിയുടെ ഭൂമിക്കു വേണ്ടി പാട്ടക്കാര്‍ തമ്മില്‍ മത്സരമാണ്. അതുകൊണ്ട് എല്ലാ മനക്കാരുടെയും പാട്ടം കൊടുപ്പിന്റെ മേല്‍നോട്ടം നീലാണ്ടന്‍ നമ്പൂരി ഏറ്റെടുക്കണം എന്നായിരുന്നു കച്ചവടക്കാരുടെ നിര്‍ദ്ദേശം. അതുകൊണ്ടുള്ള ലാഭത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതുകൊണ്ട് അധികം ചര്‍ച്ചയൊന്നും വേണ്ടിവന്നില്ല. നീലാണ്ടന്‍ നമ്പൂരി അങ്ങനെ ഫലത്തില്‍ തങ്കനാടിന്റെ സര്‍വാധികാരിയായി.

 എല്ലാത്തിനും നിദാനവും അടിസ്ഥാനവുമായ ഓലയ്ക്ക് ഒരു പേരിടാന്‍ ആ യോഗം തീരുമാനിച്ചു. അടിയാന്മാര്‍ക്ക് കൊടുക്കുന്ന ഓല എന്ന നിലയ്ക്ക് അതിന് "അടിയാളം" എന്ന പേരാണ് ചേരുക എന്നു യോഗം അംഗീകരിച്ചു.അടിയാളം എന്ന പേര് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നാവില്‍ കിടന്നു ലോപിച്ച് "ട്യാളം" എന്നും പിന്നീട് "ടാളം" എന്നുമായി. അക്കാലത്ത് സുവിശേഷം പ്രചരിപ്പിക്കാന്‍ വിദേശത്തുനിന്നെത്തിയ ഏതോ പാതിരി അയാളുടെ സഞ്ചാരക്കുറിപ്പുകളില്‍ അതിനെ "dollar" എന്നു രേഖപ്പെടുത്തി.

ക്രമേണ നീലാണ്ടന്‍ നമ്പൂരീടെ ഓലയെന്നാല്‍ അത് പണം തന്നെ എന്നു തങ്കനാടു മൊത്തം അംഗീകരിച്ചു. നാട്ടിലെ എല്ലാ വ്യവഹാരവും ഈ "ഓലപ്പുറത്ത്" ആയി. മഹാരാജാവിന്റെ പൊന്‍പണവും, വെള്ളിനാണയവും, ചെമ്പുചില്ലിയും ഉപയോഗിച്ചിരുന്നവര്‍ വെറും പഴഞ്ചന്‍മാരായി വ്യാഖ്യാനിക്കപ്പെട്ടു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ തങ്കനാട്ടിലെ ഉത്പാദനം നൂറ്റുക്കണക്കിന് ഇരട്ടിയായി. കാര്‍ഷികോല്പന്നങ്ങള്‍ മാത്രമല്ല, ഗൃഹോപകരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, ആഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, നിര്‍മ്മാണോപകരണങ്ങള്‍ തുടങ്ങി പല വസ്തുക്കളും തങ്കനാട്ടില്‍ ഉത്പാദിപ്പിച്ചുപോന്നു. ഇതെല്ലാം കളപ്പുരയില്‍ സൂക്ഷിക്കാന്‍ ആകാത്തതുകൊണ്ട് എല്ലാം പുറം നാടുകളില്‍ വിറ്റഴിച്ച് അതിനു പകരം സ്വര്‍ണം വാങ്ങി കളപ്പുരയില്‍ വയ്ക്കാന്‍ തുടങ്ങി, നീലാണ്ടന്‍ നമ്പൂരി. സ്വര്‍ണത്തിന്റെ അളവും കൂടിത്തുടങ്ങിയപ്പോള്‍ അതിന്റെ സുരക്ഷയെക്കുറിച്ച് ശങ്കിക്കാന്‍ തുടങ്ങിയ നീലാണ്ടന്‍ നമ്പൂരി, ഇല്ലത്തിനു ചുറ്റും വലിയൊരു കോട്ട പണിതു. കരിങ്കല്ലും കാരിരുമ്പും കൊണ്ടു തീര്‍ത്ത വലിയൊരു നിലവറയും പുതിതായി കോട്ടയ്ക്കകത്ത് പണി കഴിപ്പിച്ചു. പണ്ട് കൂലിപ്പട്ടാളത്തില്‍ പോയ മസില്‍ മേനോന്മാരെ തിരിച്ചുവിളിച്ച് കോട്ടയുടെ കാവല്ക്കാരാക്കി. നീലാണ്ടന്‍ നമ്പൂരീടെ കോട്ടയ്ക്കുള്ളിലുള്ള സ്വര്‍ണത്തിന്റെ അളവിനെക്കുറിച്ചു നാട്ടില്‍ പല കഥകളും പ്രചരിച്ചു - മഹാരാജാവു തിരുമനസ്സിന്റെ ഖജനാവില്‍ അതിന്റെ ഒരു അംശം പോലും ഇല്ലെന്നുവരെയായി ഊഹാപോഹം.

തങ്കനാടിന്റെ സുവര്‍ണകാലമായിരുന്നു പിന്നീട്. അവിടത്തെ അഞ്ച് ഇല്ലക്കാരും അതിസമ്പന്നരായി. ഓലയെഴുതി കാശുണ്ടാക്കാമെന്നായതോടെ ഭൂമിയിന്മേലുള്ള നിയന്ത്രണം ക്രമേണ ഇല്ലത്തുകാര്‍ക്ക് പ്രധാനമല്ലാതായി -അതുകൊണ്ട് ആവശ്യക്കാര്‍കെല്ലാം ഭൂമി വില്‍ക്കാന്‍ നമ്പൂരിമാര്‍ തയ്യാറായി. അവിടത്തെ ഭൂമിക്കു ആയിരക്കണക്കിന് ഇരട്ടി വിലയായിട്ടുപോലും ക്രമേണ കുടിയാന്മാരെല്ലാം ഭൂവുടമകളായി.  മിക്കവാറും എല്ലാ കുടിയാന്മാരും സ്വന്തമായി കുതിരവണ്ടി ഉള്ളവരായി. കുതിരവണ്ടികള്‍ക്കായി തങ്കനാട്ടില്‍ പാതകള്‍ വന്നു, വഴിവിളക്കുകള്‍ വന്നു. വണ്ടികള്‍ നിര്‍മ്മിക്കുന്നവരും അവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നവരും അന്നാട്ടിലെ ഏറ്റവും സമ്പന്നരായ കൈത്തൊഴിലുകാരായി. പഴയ കുടിയാന്മാരുടെ (ഇപ്പോഴത്തെ "ഇടത്തരക്കാരുടെ") നേരമ്പോക്കിന് നാടകശാലകളും, നൃത്തശാലകളും, മദ്യശാലകളും, ചൂതാട്ട കേന്ദ്രങ്ങളും, വേശ്യാലയങ്ങളും വന്നു. അക്കൂട്ടരില്‍ ആധ്യാത്മികത മൂത്തവര്‍ക്കുവേണ്ടി പകിട്ടേറിയ, അതിബൃഹത്തായ ദേവാലയങ്ങള്‍ ഉയര്‍ന്നു.

മറുനാട്ടിലും വിദേശത്തുമുള്ള കച്ചവടക്കാര്‍ തങ്കനാട്ടിലെ സാധനങ്ങള്‍ വാങ്ങാനും തങ്കനാട്ടില്‍ സാധനങ്ങള്‍ വില്‍ക്കാനും തിങ്ങിക്കൂടി. ലോകത്തെങ്ങുമുള്ള പണക്കാര്‍ക്ക് ഉല്ലാസയാത്ര പോകാന്‍ ഏറ്റവും താല്പര്യമുള്ള നാടായി തങ്കനാട്. എല്ലാ ഇടപാടിനും നമ്പൂരീടെ ഓല നിര്‍ബന്ധമായിരുന്നതിനാല്‍ മറുനാട്ടില്‍ നിന്നുള്ളവര്‍ക്ക് പണം കൊടുത്ത്‌ ഓല വാങ്ങേണ്ടി വന്നു. ഓലയുടെ ആവശ്യക്കാരുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ചിലപ്പോള്‍ പത്തു പണത്തിന്റെ ഓലയ്ക്ക് പന്ത്രണ്ടും പതിനഞ്ചും പണം വരെ കൊടുക്കേണ്ടതായി വന്നു, പരദേശികള്‍ക്ക്.

തങ്കനാട്ടിലെ നമ്പൂരിമാരുടെ സ്വാധീനവും വര്‍ധിച്ചു. നാട്ടിലെ ഏറ്റവും വലിയ നികുതിദായകരാനല്ലോ അവര്‍. മഹാരാജാവു തിരുമനസ്സ്  നീലാണ്ടന്‍ നമ്പൂരീടെ കൊട്ടാരത്തിലെ സ്ഥിരം സന്ദര്‍ശകനായി. നീലാണ്ടന്‍ നമ്പൂരീടെ ചൊല്ല് രാജ്യത്തെങ്ങും അവസാന വാക്കായി. തങ്കനാട്ടുകാര്‍ രാജ്യത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പൌരന്മാരായി. തങ്കനാട്ടില്‍ തെമ്മാടിത്തരം കാണിച്ചു രാജ്യത്തൊരിടത്തും ഓടി രക്ഷപെടാന്‍ പറ്റില്ലെന്നുവന്നതോടെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നാടായി അത്. ഏതുപാതിരായ്ക്കും സ്ത്രീകള്‍ക്കുപോലും വഴിനടക്കാം എന്നും കൊളുത്തും പൂട്ടുമില്ലാതെ വീട് തുറന്നിട്ടാല്‍ പോലും ഒരു സൂചി പോലും കളവുപോകില്ലെന്നുമുള്ള ഖ്യാതി പരന്നു, ആ നാടിനെക്കുറിച്ച്.

(ശേഷം രണ്ടാം ഭാഗത്തില്‍ തുടരും......................)

Saturday, September 11, 2010

വാലറ്റക്കാരന്റെ പരിസ്ഥിതി ചിന്തകള്‍

ഒരല്പം പഴയ കഥയാണ് . എന്റെ വീടിന്റെ പിന്നിലെ പുല്‍ത്തകിടി ആകെ കള കയറി കിടക്കുന്നു (അത്  താറുമാറായ കഥ ഇനിയൊരിക്കലേക്ക്  മാറ്റിവെക്കാം). അത്  മൊത്തം ഇളക്കിക്കളഞ്ഞു പുതിയ പുല്‍ത്തകിടി വെച്ച് പിടിപ്പിക്കണം.  സ്വതേ ഞാന്‍ കൈപ്പണി ചെയ്യാത്ത കൂട്ടത്തിലാണ്. നിവൃത്തിയില്ലാതതുകൊണ്ട്  ഒരു ചെറിയ tiller വാങ്ങി പണി തുടങ്ങി.

എല്ലാ ആഴ്ചയും വീട്ടില്‍ വിളിക്കുന്ന പതിവുണ്ട്. എന്റെ അച്ഛന്‍ പഴയ കൃഷി ഉദ്യോഗസ്ഥന്‍ ആണ്. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് അച്ഛന്‍ വലിയ ഗൌരവക്കാരനായിരുന്നു. വയസ്സായത്തില്‍പ്പിന്നെ അദ്ദേഹം വളരെ അയഞ്ഞു. എനിക്കിത്തിരി കുറുമ്പ്  കൂടിയെന്നും കൂട്ടിക്കോളൂ, ഈയിടെ തീരെ ബഹുമാനമില്ലതെയാണ് സംസാരം. ഞാന്‍ അച്ഛനെ വിളിച്ചു പറഞ്ഞു :"കൃഷി ഉദ്യോഗസ്ഥന്‍ അവിടെ വെറുതെ ഇരിക്കുന്ന നേരത്ത്  ഇവിടെ വന്ന്‌  ഈ പുല്ലൊക്കെ പിടിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് ഒന്ന്  പറഞ്ഞു തന്നുകൂടെ?". 

അതിനു അച്ഛന്‍ പറഞ്ഞ മറുപടി ഇതാണ്: "ഓ, ഞാന്‍ പറഞ്ഞു കൊടുത്തിരുന്നതെല്ലാം  തെറ്റായിരുന്നെന്നാണ്  ഇപ്പൊ എല്ലാരും പറയണേ. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ". അതു പറഞ്ഞപ്പോള്‍ അച്ഛന് ഒരു വേദനയോ നിരാശയോ ഉണ്ടെന്നു തോന്നി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേട്ടവും അഭിമാനവുമായിരുന്നു അദ്ദേഹത്തിന്റെ സര്‍വീസ് ലൈഫ് (സായിപ്പിന് വേണ്ടി എന്നെപ്പോലെ  നല്ലൊരു ഗുമസ്തനെ സൃഷ്ടിച്ചതല്ലാ നേട്ടം എന്ന് വിവക്ഷ).ജീവിതത്തില്‍ വേണ്ടപ്പെട്ട എന്തോ നഷ്ടപ്പെട്ടതിന്റെ ഒരു വിഷമം അതില്‍ ഉണ്ടായിരുന്നിരിക്കണം. പണ്ട് രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്യാന്‍ പഠിപ്പിച്ചവര്‍ തന്നെയാണല്ലോ ഇന്നത്തെ പരിസ്ഥിതി വീരന്മാരുടെ കണ്ണില്‍ വില്ലന്മാര്‍!

ഇതെഴുതുമ്പോള്‍ മെക്സികന്‍ ഉള്‍ക്കടലിലെ എണ്ണച്ചോര്‍ച്ച ഏതാണ്ട്  എട്ടു കോടിയോളം മീറ്റര്‍ ക്യുബിനടുത്ത്‌ ആയിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക അത്യാഹിതം എന്നു പറയാവുന്ന ഈ സംഭവത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇതിനിടെ പല ഉപന്യാസങ്ങളും പലരും എഴുതിയിട്ടുണ്ട്. എന്റെ വിഷയം അതല്ല. ഈ സംഭവത്തിന്‌ അടിസ്ഥാനമായ നമ്മുടെ നിര്‍മാണ-ഉപഭോഗ കമ്പോള വ്യവസ്ഥ നമുക്ക്  എത്ര കാലം കൊണ്ടുനടക്കാന്‍ കഴിയും എന്നതാണ്.("എത്ര കാലം നീ ഇങ്ങനെ ഷൈന്‍ ചെയ്യും?" "എത്ര കാലം ഷൈന്‍ ചെയ്യണം?" "എത്ര കാലം ചെയ്യാം?" "എത്ര കാലം വേണോങ്കിലും ചെയ്യാം" - എന്ന യോദ്ധാ സിനിമയിലെ സംഭാഷണ ശകലം ഓര്‍മ്മ വരുന്നു.)

ഞാന്‍ ജനിച്ചത്‌ ഗ്രാമത്തിലാണ്. രാവിലെ പല്ല് തേച്ചിരുന്നത് ഉമിക്കരി കൊണ്ട്. വെള്ളം കോരി കിണറ്റുവക്കത്തു നിന്നാണ് കുളിച്ചിരുന്നത്. ഓല, ചിരട്ട, മച്ചിങ്ങ, പ്ലാവില, വെള്ളാരംകല്ല്‌, എണ്ണപ്പാട്ട തുടങ്ങിയ ജൈവ-വിഘടനക്ഷമമായ (bio-degradable എന്ന പ്രയോഗത്തിന് ഞാന്‍ കണ്ടു പിടിച്ച പരിഭാഷയാണ് , ഞെട്ടരുത് ) വസ്തുക്കളായിരുന്നു കളിപ്പാട്ടങ്ങള്‍. വീട്ടിലെ ഒരേയൊരു വാഹനം സൈക്കിള്‍ - അതിന്മേലാണ്  ആറുപേരടങ്ങുന്ന കുടുംബത്തിനു വേണ്ട എല്ലാ സാധനങ്ങളും ഒന്നര മൈല്‍ ദൂരെയുള്ള ചന്തയില്‍ നിന്ന്  അച്ഛന്‍ കൊണ്ടുവന്നിരുന്നത്. വീട്ടില്‍ രണ്ടേ രണ്ടു ബള്‍ബ്‌  മാത്രമേ മിക്കവാറും കത്തിക്കാറുള്ളൂ - അടുക്കളയിലെയും ഉമ്മറത്തെയും. മൂന്ന് ജോഡി യുനിഫോറം, മൂന്നു ജോഡി സോക്സ്‌, ഒരു കറുത്ത ഷൂ, ഒരു വെളുത്ത കാന്‍വാസ് ഷൂ, പിന്നെ ഒരു ജോഡി ചെരുപ്പും രണ്ടു ഷര്‍ട്ടും പാന്റും - ഇത്രയുമാണ് വേഷഭൂഷാദികള്‍. ഞങ്ങള്‍ക്ക് ഭയങ്കര കഷ്ടപ്പാടായിരുന്നെന്നൊന്നുമല്ല പറഞ്ഞത്. അതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. വസ്ത്രത്തിനും ചെരുപ്പിനും നല്ല വിലയുള്ള കാലമാണ് അന്ന്- ഒരു ഷര്‍ട്ടിനു തുണിയെടുത്ത് തൈപ്പിച്ചു വരുമ്പോളേക്കും രൂപ നൂറാകും.

ഇതിനു പ്രകടമായ ഒരു മാറ്റം വന്നത് വീട്ടില്‍ പമ്പ്‌  വന്നതില്‍പ്പിന്നെയാണ്. വെള്ളം എന്ന സാധനം യഥേഷ്ടം ഉപയോഗിക്കാം എന്ന നില വന്നതോടുകൂടി വീട്ടുകാരൊക്കെയങ്ങ് മാറി. വിസ്തരിച്ചുള്ള കുളി, എല്ലാ ദിവസവും തുണി മാറി കഴുകല്‍, വെള്ളം ഉപയോഗിച്ച് പുരയ്ക്കകം കഴുകി തുടയ്ക്കല്‍, തൊടിയിലുള്ള പല തരം കുറ്റിച്ചെടികള്‍ നനയ്ക്കല്‍ തുടങ്ങി വെള്ളത്തിന്റെ ഒഴുക്കങ്ങു പെരുത്തു. വെള്ളം കോരണ്ട എന്ന അവസ്ഥ വന്നതോടുകൂടി ഉപഭോഗത്തിലെ വിവേചനസ്വഭാവം തീരെ ഇല്ലാതായി.

മണ്ണില്‍ ഒരു കുഴിയും കുത്തി ഒരു പൈപ്പ് ഇട്ട്‌ മോട്ടോര്‍ പിടിപ്പിച്ച് അങ്ങ് ഓട്ടിച്ചാല്‍ കിട്ടുന്ന സാധനമായി വെള്ളം. ഈ പറഞ്ഞ പാറ എണ്ണയും (petra -oleum എന്നതിന്റെ പരിഭാഷ) അതുപോലെ തന്നെ. പാറ-എണ്ണ, വാറ്റുകേന്ദ്രത്തില്‍ കൊണ്ടുചെന്ന് ഒന്ന് സംസ്കരിക്കണം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ (വാറ്റ് എന്നു പറഞ്ഞത് മന:പൂര്‍വമാണ് - fractional distillation എന്നാണ് ആ പ്രക്രിയയുടെ പേര് ). എളുപ്പത്തില്‍ ചുരുങ്ങിയ വിലയ്ക്ക്  കിട്ടുന്ന ഈ എണ്ണയില്‍ ഇന്ന് ലോകം മൊത്തം ആസക്തരാണ്. ഇന്ന് നമ്മുടെ നിത്യോപയോഗ സാധനങ്ങളില്‍ എല്ലാം തന്നെ ഈ പാറ-എണ്ണയുടെ സാന്നിധ്യം ഉണ്ട്. ഭക്ഷ്യോദ്പാദനത്തില്‍ ഉപയോഗിച്ച രാസവളവും കീടനാശിനിയും മുതല്‍ മരക്കസേരയിലെ വാര്‍ണീഷ് വരെ ഈ എണ്ണയുടെ ഉപോല്‍പ്പന്നങ്ങള്‍ ആണ്. ലോകത്തിനു വിലകുറഞ്ഞ ഉപഭോഗ വസ്തുക്കള്‍ ഇനിയും യഥേഷ്ടം വേണമെങ്ങില്‍ ഈ എണ്ണ കൂടിയേ തീരൂ. അതുകൊണ്ട് ആവശ്യക്കാരുള്ളിടത്തോളം കാലം എണ്ണ കിട്ടുന്നെടത്തൊക്കെ നമ്മള്‍ കുഴിക്കും - അത് മരുഭൂമിയിലായാലും,കടലിലായാലും, മഞ്ഞുമലയിലായാലും, "അവതാര്‍" സിനിമയില്‍ പറഞ്ഞത് പോലെ മറ്റൊരു ഗ്രഹത്തില്‍ ആണെങ്കിലും.
 
എണ്ണയുടെ ഉപഭോഗം കുറയ്ക്കുക എന്ന ഒറ്റ വഴിയേ നമ്മുടെ മുന്നിലുള്ളൂ എന്നാണു കളിയിലെ കേമന്മാര്‍ വാലറ്റക്കാരോടു പറയുന്നത്. അത് ചാലക്കുടിക്കാരോട്‌ കള്ളുകുടി കുറയ്ക്കണം എന്നു പറയുന്നത് പോലെയാണ്. അതു നടക്കണമെങ്കില്‍ ഒന്നുകില്‍ ഉപഭോക്താക്കള്‍ കുറയണം. അല്ലെങ്കില്‍ അതിന്റെ ഉപയോഗം കുറയണം. ഇതില്‍ ആദ്യം പറഞ്ഞത് നടപ്പുള്ള കാര്യമല്ല (ചാലക്കുടിക്കാരായാലും മാലോകരായാലും). ഉപയോഗം കുറയ്ക്കുവാന്‍ രണ്ടു വഴിയുണ്ട് . ഒന്നുകില്‍ നാമെല്ലാം നമുക്കിപ്പോള്‍ ഉള്ളതില്‍ ചിലത് ഭാവിയില്‍ വേണ്ടെന്നുവെയ്ക്കുക, അല്ലെങ്ങില്‍ എണ്ണയേക്കാള്‍ (ചില കാര്യങ്ങളിലെങ്ങിലും) കാര്യക്ഷമമായ മറ്റൊരു സംവിധാനം കണ്ടു പിടിക്കുക. Internal Combustion Engine കണ്ടുപിടിച്ചിട്ട് ഇപ്പോള്‍ ഒന്നര നൂറ്റാണ്ടോളം ആയി. വൈദ്യുതി കണ്ടുപിടിച്ചിട്ട് ഇരുനൂറു കൊല്ലത്തില്‍ അധികമായി. ആണവോര്‍ജം കണ്ടുപിടിച്ചിട്ട് അറുപതു വര്‍ഷത്തിലേറെ ആയി. ലോകത്തില്‍ ഇനിയും കണ്ടുപിടിക്കപ്പെടാത്ത ഊര്‍ജ സ്രോതസ്സുകള്‍ ഉണ്ടായിക്കൂടെ? എഞ്ചിനും മോട്ടോറും അല്ലാത്ത ഒരു പുതിയ  propulsion mechanism കണ്ടുപിടിക്കാന്‍ പോന്ന ഗവേഷകര്‍, സമര്‍ത്ഥര്‍ ലോകത്തില്‍ ഇല്ലേ?

ഭൂമിയെ വിഭവങ്ങള്‍ക്കായി വെട്ടിക്കീറി അനന്തമായി ചൂഷണം ചെയ്യാമെന്നുള്ള ചിന്തയും പ്രകൃതി തനിയെ സുഖപ്പെട്ടോളും (the nature will heal itself) എന്ന വിശ്വാസവും വെറും ഭോഷ്കാണ്. നോ ബോള്‍ കണ്ടാല്‍ വാലറ്റക്കാരനും മനസ്സിലാകും. നാം ഭൂമിയോടു ചെയ്യുന്ന ഈ അത്യാചാരങ്ങള്‍ക്കൊക്കെ തീര്‍ച്ചയായും പ്രത്യഘാതമുണ്ടാകും - "എത്ര കാലം വേണോങ്കിലും ചെയ്യാം" എന്നൊക്കെ വെറുതെ തോന്നുന്നതാണ്.

"ഇതൊക്കെ ശരി, താന്‍ പരിസ്ഥിതിക്കുവേണ്ടി എന്തു ചെയ്യുന്നു?" എന്നൊരു ചോദ്യം എന്നോട് ചോദിച്ചാലോ? എന്റെ കൊറോള്ളയ്ക്ക് വയസ്സായി - പുതിയ ഒരു കാര്‍ വാങ്ങണം. ഒരു SUV ആണ് കണ്ടുവെച്ചിരിക്കുന്നത്. ആകെ ഒരു ജീവിതമല്ലേ ഉള്ളൂ, ആഗ്രഹങ്ങളൊക്കെ നടത്തണം. വയസ്സുകാലത്ത് എന്റെ മകന്‍ ഫോണ്‍ ചെയ്യുമ്പോള്‍ അവനോട് എന്തു പറയും? എണ്ണ ചോര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത്  "I want my life back" എന്ന് ആക്രോശിച്ച എണ്ണ മുതലാളിയെക്കാള്‍ മനസ്സാക്ഷിക്കുത്തൊന്നും എനിക്ക് തോന്നേണ്ടതില്ലല്ലോ. ഞാന്‍ വാലറ്റക്കാരനല്ലേ - അവനൊക്കെയല്ലേ വലിയ കളിക്കാരന്‍.