എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, December 25, 2010

ഖത്തറില്‍ ലോകകപ്പോ? സായിപ്പിനു ചൊറിഞ്ഞു വരുന്നു!

 "പെട്ടീ, പെട്ടീ, ബാലറ്റ് പെട്ടീ, പെട്ടി പൊട്ടിച്ചപ്പോ ദാവീദ് പൊട്ടി" എന്ന നാടന്‍ തെരഞ്ഞെടുപ്പുഗാനമാണ് ഡിസംബര്‍ രണ്ടാം തീയതിയിലെ ഫീഫ വോട്ടെടുപ്പിനു ശേഷം എനിക്കുറക്കെപ്പാടാന്‍ തോന്നിയത്. ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനേക്കാള്‍ പെരിയ ഒരു ദാവീദ്  ഈ വോട്ടെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. ദാവീദ് ബെക്ഹാമും ദാവീദ് കാമെറോണും ചേര്‍ന്ന്, "ഉമ്മിണി വെല്ല്യ ദാവീദ്" ആയ ഇംഗ്ലണ്ട് ആണ് എട്ടു നിലയില്‍ പൊട്ടി ആദ്യത്തെ റൌണ്ടില്‍ത്തന്നെ ഇരിപ്പതായത്. ബിലാത്തിയില്‍ "Bend it like Beckham" എന്നൊരു ചൊല്ലുണ്ട് (സിനിമയുമുണ്ട്). പക്ഷെ പുള്ളി നേരിട്ട് ഇടപെട്ടിട്ടും സൂറിക്കിലെ കാര്‍ന്നോമ്മാരാരും "വളഞ്ഞില്ല" - സംഗതി പുട്ടിന്‍ പുട്ടുപോലെ പൊടിച്ചു. അതിനു തൊട്ടു പിന്നാലെ സമുദ്രത്തിനക്കരെയുള്ള അവരുടെ സഹോദരനിട്ടും പെട്ടി ഒന്ന് കൊട്ടി. ഇത്തവണ ലോകം ശരിക്കും ഒന്ന് ഞെട്ടി. കാരണം ബാലറ്റിന്റെ പൊന്നോമനപ്പുത്രനായി അവരോധിക്കപ്പെട്ടത്‌ അധികമാര്‍ക്കും അറിയാത്ത "ഖത്തര്‍" എന്നു പേരുള്ള ഒരു ചെറിയ രാജ്യമാണ്!

ഞെട്ടല്‍ മാറിക്കഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് ദുഃഖമായി, ദേഷ്യമായി, അമര്‍ഷമായി. മാധ്യമങ്ങളുടെ വെബ്‌ സൈറ്റുകളില്‍ ആയിരക്കണക്കിനാളുകള്‍ അവരുടെ വികാരങ്ങള്‍ രേഖപ്പെടുത്തി. രസകരമായ വസ്തുത എന്താണെന്നാല്‍ ചിലരുടെ  രോഷപ്രകടനം പാവം ഖത്തറിനു നേരെയായിരുന്നു എന്നതാണ്. (നേരം പോകാതെ ഇരിക്കുന്നവര്‍ക്ക് ബിബിസിയുടെയും  ന്യൂയോര്‍ക്ക്‌ ടൈംസിന്റെയും വെബ്‌ സൈറ്റില്‍ പോയി പൊതുജനത്തിന്റെ ജല്‍പ്പനങ്ങള്‍ വായിക്കാവുന്നതാണ്)

ഇവയാണ് ഖത്തറിനെതിരെ വീരകേസരികളുടെ വാദഗതികളില്‍ ചിലത്.
  1. ഖത്തര്‍ ഒരു ഇസ്ലാമിക രാജ്യമാണ് (ചില കൂപമണ്ഡൂകങ്ങളുടെ മനസ്സില്‍, വേറൊരു വിശദീകരണവും ആവശ്യമില്ലാത്ത ഒരു അയോഗ്യതയാണിത്)
  2. ലോകകപ്പ് നടക്കേണ്ട സമയത്ത് ഖത്തറില്‍ മുടിഞ്ഞ ചൂടായിരിക്കും.
  3. അവിടെപ്പോയി കള്ളു കുടിച്ചാല്‍ തല വെട്ടും.
  4. ഞങ്ങളുടെ ഗേള്‍ഫ്രെണ്ട്സ് ലോകകപ്പിന് പോയാല്‍ ബുര്‍ഖയിട്ട് ശ്വാസം മുട്ടി നടക്കേണ്ടി വരും. കല്യാണം കഴിക്കാതെയാണ്‌ അവര്‍ ആണുങ്ങളുടെ കൂടെ ഊര് ചുറ്റുന്നത് എന്നു കണ്ടാല്‍ പിന്നെ അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. (ഓ, പെണ്ണു വിഷയം തന്നെ ഒരു നീണ്ട പട്ടികയാണ്)
  5. ഖത്തറിലുള്ളവര്‍ക്ക് ഫുട്ബോളിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല.
  6. ഫീഫ, അടിമുടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സ്ഥാപനമാണ്‌. കൈക്കൂലി വാങ്ങിയാണ് അവര്‍ ഖത്തറിനു ലോകകപ്പ് ആതിഥേയാവകാശം കൊടുത്തത്.
  7. ബ്രിട്ടീഷ് മാധ്യമങ്ങള്‍ -വിശേഷിച്ചും ബിബിസി - ഫീഫയുടെ അഴിമതി പുറത്തുകൊണ്ടുവന്നതിനാലാണ് ഫീഫ ഇംഗ്ലണ്ടിനെ  ഒതുക്കിയത്.
  8. എണ്ണപ്പണത്തിന്റെ ബലത്തില്‍ മാത്രമാണ് ഖത്തറും റഷ്യയുമൊക്കെ ഇത്തരം തോന്ന്യാസം കാട്ടുന്നത്. നമുക്ക് അവരുടെ എണ്ണയില്‍നിന്നു മോചനം തേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ബാലിശമായ ചില ആരോപണങ്ങളെപ്പറ്റി ഞാന്‍ അഭിപ്രായമൊന്നും പറയുന്നില്ല- ആള്‍ക്കാര്‍ ഒരുമാതിരി "തറ" വര്‍ത്തമാനം പറഞ്ഞു തുടങ്ങിയാല്‍ അതിനെപ്പറ്റി മിണ്ടാതിരിക്കുകയാണ് ഭേദം. ചില ആരോപണങ്ങള്‍ പക്ഷെ ദുരുദ്ദേശപരമെങ്കിലും യുക്തിസഹമെന്ന് തോന്നിക്കുന്നതാണ്. ഖത്തറിന്റെ ഭരണാധികാരികളും ജനങ്ങളും ഇതിനൊന്നും പുല്ലുവില കല്പിക്കേണ്ടതില്ല - പക്ഷേ ഞാന്‍ വാലറ്റക്കാരനായതുകൊണ്ട് എനിക്ക് അവയെപ്പറ്റി ചിലത് പറയണം.

ഫീഫയുടെ ലോകകപ്പ് ലേല പ്രക്രിയയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്ക് തുടങ്ങാന്‍ പറ്റിയ ഇടമാണ് വിക്കിപ്പീഡിയ. ഈ പോസ്റ്റിന് ആധാരമായ മറ്റൊരു റഫറന്‍സ് ആണ് ലോകകപ്പ് വോട്ടെടുപ്പിനു രണ്ടു ദിവസം മുന്‍പ് പ്രക്ഷേപണം ചെയ്ത ബിബിസിയുടെ "പനോരമ" എന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ (ഭാഗം ഒന്ന് , രണ്ട്).

ഒരു കാര്യം ആദ്യം തന്നെ പറയട്ടെ. ഇംഗ്ലണ്ടിന്റെ തോല്‍വിയും ഖത്തറിന്റെ വിജയവും തീര്‍ത്തും വ്യത്യസ്തമായ വിഷയങ്ങളാണ്- കാരണം, ഇംഗ്ലണ്ടും ഖത്തറും തമ്മില്‍ യാതൊരു മത്സരവുംഉണ്ടായിരുന്നില്ല എന്നതുതന്നെ. ഇംഗ്ലണ്ട് 2018ലെയും ഖത്തര്‍ 2022ലെയും ലോകകപ്പ് ആതിഥേയാവകാശത്തിനാണ് ലേലത്തില്‍ പങ്കെടുത്തത്. അതുകൊണ്ട് ഇവരെ ബന്ധിപ്പിക്കുന്ന ഏതൊരു വാദവും അസംബന്ധമാണ്.

ആദ്യം നമുക്ക് ഇംഗ്ലണ്ടിന്റെ തോല്‍വിയുടെ കാര്യമെടുക്കാം. അവര്‍ ആദ്യത്തെ റൌണ്ടില്‍ത്തന്നെ വെറും രണ്ട് വോട്ട് മാത്രം നേടി പുറത്തായി - അതായത് ഫീഫ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവരുടെ സ്വന്തം വോട്ടിനു പുറമേ കിട്ടിയത് വെറും ഒരു വോട്ട്. ജപ്പാനാണ് അവര്‍ക്കുവേണ്ടി വോട്ട് ചെയ്തത് എന്നു കേള്‍ക്കുന്നു. അതായത് ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക,  സ്വിറ്റ്സര്‍ലന്‍ഡ് എന്നീ "സഖ്യ രാഷ്ട്രങ്ങളുടെ" പ്രതിനിധികള്‍ പോലും ഇംഗ്ലണ്ടിനു വോട്ട് ചെയ്തില്ലെന്നര്‍ത്ഥം (മറ്റു ചില യൂറോപ്പിയന്‍ "സുഹൃത്തുക്കള്‍" വോട്ട് ചെയ്യാതിരുന്നത് അവര്‍ സ്വയം മത്സരിച്ചതുകൊണ്ടാണ്  -അവരുടെ സ്വന്തം വോട്ട് അവര്‍ മറിക്കില്ലല്ലോ) . ഇവരെയൊക്കെ കൈക്കൂലി കൊടുത്തു മറിച്ചതാണെന്ന് തലയ്ക്കു നൊസ്സുള്ളവനേ പറയൂ. വാസ്തവം എന്താണെന്നാല്‍ ഫീഫയുടെ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള  ഒരു ലോകകപ്പ്  ഇംഗ്ലണ്ടില്‍ നടത്താന്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാകുമെന്ന് ഫീഫ എക്സിക്യൂട്ടീവ് കമ്മിറ്റി സംശയിച്ചു എന്നതാണ്. "പനോരമ" എന്ന പരിപാടിയുടെ രണ്ടാം ഭാഗത്തില്‍ ഇതിനെപ്പറ്റിയുള്ള ചില സൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്.

ലോകകപ്പ് നടത്താനുള്ള യോഗ്യതാമാനദണ്ഡങ്ങളില്‍ ഒന്നാണ് രാജ്യങ്ങളിലെ ഭരണാധികാരികളില്‍ നിന്നും "ചില കാര്യങ്ങളില്‍" ഉള്ള ഉറപ്പ്. തൊഴില്‍ നിയമങ്ങളുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരില്‍ ഫീഫായ്കെതിരെ നിയമനടപടികള്‍ ഉണ്ടാകരുതെന്നും, ഫീഫയുടെ ഇടപാടുകളില്‍ നികുതി ഉണ്ടാകരുതെന്നും, കളി കാണാന്‍ വരുന്നവര്‍ക്കും ഭാരവാഹികള്‍ക്കും വിസ നിയമങ്ങള്‍ മൂലം തടസ്സം ഉണ്ടാകരുതെന്നും, വിദേശ കറന്‍സിയില്‍ പണം കൊണ്ടുവരുന്നവര്‍ക്ക് യാതൊരു പ്രതിബന്ധവുമില്ലാതെ പണം മാറ്റാന്‍ കഴിയണമെന്നും (പല രാജ്യങ്ങളിലും ഇത് "കുഴല്‍പ്പണ" നിയമത്തിനു വിധേയമാണ്), ഫീഫയുടെ പ്രാദേശിക വരുമാനമെല്ലാം വിദേശനാണ്യമാക്കി മാറ്റി രാജ്യത്തിന്‌ പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയണമെന്നും, ഫീഫയുടെ പരസ്യ/വിപണനാവകാശ സംരക്ഷണത്തിനായി നിയനിര്‍മ്മാണം ഉണ്ടാകണമെന്നുമൊക്കെയാണ് ഒരു "രഹസ്യ കരാറിലൂടെ" ഫീഫ സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നത്. കേട്ടാല്‍ ആത്മാഭിമാനവും പരമാധികാരബോധവുമുള്ള  ഏതൊരു ഭരണകൂടത്തിനും പരസ്യമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യവസ്ഥകളാണിവ - അതുകൊണ്ടൊക്കെയാണ്  ഈ കരാര്‍ രഹസ്യമായിരിക്കുന്നത്. ഇതുവരെയുള്ള ലോകകപ്പുകളെല്ലാം (ഒരു പക്ഷേ ഒളിമ്പിക്സ് പോലും) ഇത്തരം വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുതന്നെയാവും നടന്നിരിക്കുക. ഇത്തവണ പക്ഷേ ആ രഹസ്യം പൊളിഞ്ഞു. ആദ്യം ഹോളണ്ടിലെയും പിന്നീട് ഇംഗ്ലണ്ടിലെയും മാധ്യമങ്ങള്‍ ഈ കരാര്‍ ചോര്‍ത്തിയെടുത്തു പ്രസിദ്ധീകരിക്കുകയും അവിടങ്ങളിലെ സാമാജികരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരംഭിക്കുകയും ചെയ്തതോടെ ഫീഫ പ്രശ്നം മണത്തു.  2018 ആകുമ്പോളേക്കും ചോദ്യങ്ങള്‍ക്ക് മൂര്‍ച്ച കൂടും, സാമാജികരുടെ പ്രതിഷേധം വര്‍ദ്ധിക്കും, ഫീഫയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിയമനിര്‍മ്മാണം ഉണ്ടാകും, ഫീഫയുടെ പരമാധികാരവും വരുമാനവും ബാധിക്കപ്പെടും, സര്‍ക്കാരുകള്‍ കനിഞ്ഞു നല്‍കുന്ന ഔദാര്യം കൊണ്ടു തൃപ്തിപ്പെടേണ്ടി വരും. പിന്നീടൊരിക്കലും സംഗതി അവരുടെ പിടിയിലേക്ക് തിരിച്ചുവരില്ല. എന്തിനു വെറുതേ റിസ്ക്‌ എടുക്കണം! ഹോളണ്ടും ഇംഗ്ലണ്ടും അതോടെ പുറത്ത്. പിന്നെയുള്ളത്തില്‍ ഒന്ന് സ്പെയിന്‍-പോര്‍ച്ചുഗല്‍ സഖ്യമാണ് - സാമ്പത്തികമായി ഇപ്പോഴേ കൈയും കാലും തണ്ടലും ഒടിഞ്ഞു കിടക്കുന്ന രാജ്യങ്ങള്‍ (2018 ല്‍ എന്താകുമോ ഗതി). ഇനി ബാക്കിയുള്ളത് റഷ്യ മാത്രം - അവര്‍ക്ക് ഫീഫയുടെ നിബന്ധനകള്‍ ഒരു പ്രശ്നമേയല്ല. ഫലമോ, രണ്ട് റൌണ്ടിനുള്ളില്‍ റഷ്യ ജയിച്ചു!

2022ന്റെ അവകാശത്തിനുള്ള വോട്ടെടുപ്പില്‍ അമേരിക്ക പരാജയപ്പെടാനുള്ള കാരണങ്ങളും മേല്‍പ്പറഞ്ഞതു തന്നെ. ഇതുപോലൊരു തോല്‍വി രണ്ട് വര്‍ഷം മുന്‍പും അമേരിക്കയ്ക്ക് വന്നുപെട്ടിരുന്നതിനാല്‍ ഇത്തവണ അവര്‍ക്ക് വലിയ ആശ്ചര്യമൊന്നും തോന്നിയിരിക്കില്ല. അന്നവര്‍ തോറ്റത് 2016ലെ ഒളിമ്പിക്സിനുള്ള വോട്ടില്‍ ആയിരുന്നു. ബാരാക് ഒബാമയ്ക്ക് ലോകത്തു മിക്കയിടത്തും ഒരു വിശുദ്ധന്റെ പരിവേഷമുണ്ടായിരുന്ന കാലത്ത് അദ്ദേഹം നേരിട്ട് വോട്ടുപിടിത്തം നടത്തിയിട്ടുപോലും 115ല്‍ വെറും 18 വോട്ടുമാത്രം നേടി ആദ്യ റൌണ്ടില്‍ത്തന്നെ അമേരിക്ക (ചിക്കാഗോ) പുറത്തായി. "അമേരിക്കയ്ക്ക് ഒളിമ്പിക്സ് കിട്ടിയാല്‍ നിങ്ങളുടെ നാട്ടിലുള്ളവര്‍ക്ക് അവിടെപ്പോയി കാണാന്‍ പറ്റുമോ?" എന്ന ഒറ്റ ചോദ്യമാണ് പല വോട്ടുകളും മറിച്ചത് , എന്നാണ് കിംവദന്തി. 1994ല്‍ ഫുട്ബോള്‍ ലോകകപ്പ് നടത്തിയ രാജ്യമാണെങ്കിലും മാറിയ സാഹചര്യത്തില്‍ ഫീഫയുടെ (മേല്‍പ്പറഞ്ഞ) വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ മാമാങ്കം നടത്തുവാന്‍ അവര്‍ തയ്യാറാകുമോ എന്ന സംശയം തീര്‍ച്ചയായും എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉണ്ടായിക്കാണും (വിസ നിയമങ്ങളും പണം കൈമാറ്റം ചെയ്യുന്നതിലെ നിയന്ത്രണങ്ങളും വളരെ കര്‍ശനമാണ് , ഇപ്പോള്‍ അമേരിക്കയില്‍). ഈ കാരണങ്ങള്‍ കൊണ്ടാണ് അവര്‍ക്കെതിരെ (ഖത്തറിനു അനുകൂലമായിട്ടല്ല) എക്സിക്യൂട്ടീവ് കമ്മിറ്റി വോട്ട് ചെയ്തത്.

"ഇതിലിത്ര സന്തോഷിക്കാന്‍ എന്തിരിക്കുന്നു? അഴിമതിക്കെതിരെ നിലകൊണ്ടതിന്റെ പേരില്‍ വന്നുപെടുന്ന തോല്‍വി ഒരു തോല്‍വിയേ അല്ല" എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ ഒരു കാര്യം ഓര്‍ക്കണം.  ഭരണാധികാരികളെ സ്വാധീനിക്കാന്‍ വേണ്ടി പണവും നയതന്ത്ര ബന്ധങ്ങളും രാഷ്ട്രീയവും മാധ്യമങ്ങളും  പാര്‍ലമെന്ററി വോട്ടുകളും ഉപയോഗിച്ചു സമ്മര്‍ദ്ദം ചെലുത്തുന്ന, "ലോബ്ബിയിസ്റ്റ് " എന്ന ഓമനപ്പേരുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമസാധുതയുള്ള നാടുകളാണ് ബ്രിട്ടനും അമേരിക്കയും. രാഷ്ട്രീയക്കാര്‍ക്കും, രാഷ്ട്രീയ കക്ഷികള്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ മുറയ്ക്ക് പണം കൊടുത്തിട്ടു തന്നെയാണ് ലോബ്ബിയിസ്റ്റുകള്‍ കാര്യം നേടുന്നത്. എന്തിനേറെ പറയുന്നു - ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ഒരു ലക്ഷം കോടിയോളം ഡോളര്‍ (ഒന്നിന് പിറകെ പന്ത്രണ്ടു പൂജ്യങ്ങളുള്ള അക്കം) ആണ് ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പൊതു ഖജനാവില്‍ നിന്ന് സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് മറിച്ചത്. ഫീഫയുടെ അഴിമതി ആ നിലവാരത്തോളം എത്തണമെങ്കില്‍ അവര്‍ കുറഞ്ഞത്‌ അയ്യായിരം ലോകകപ്പുകള്‍ നടത്തണം! മുഖത്തു തേക്കിന്‍തടി വീണുകിടക്കുന്നവനാണ് ഇവിടെ കണ്ണില്‍ കരടുള്ളവനെ നോക്കി ആക്രോശിക്കുന്നത്.

ഉള്ളത് പറയണമല്ലോ - അമേരിക്കയിലാരും ലോകകപ്പ് നഷ്ടപ്പെട്ടെന്നോര്‍ത്ത് വഴിവക്കത്തിരുന്നു കരയുന്നൊന്നുമില്ല. അവിടെ സോക്കര്‍ എന്ന കളി സ്കൂളില്‍ പഠിക്കുന്ന പെണ്‍പിള്ളേര്‍ വാരാന്ത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സാദാ വിനോദമാണ്‌ (ഇപ്പോള്‍ പ്രൊഫെഷണല്‍ ലീഗ് ഉണ്ടെന്നു വിസ്മരിച്ചുകൊണ്ടല്ല, ഈ പറയുന്നത്). സോക്കറിനുള്ളതിന്റെ പത്തിരട്ടി ആരാധകര്‍ സാറാ പെയ്ലിനു കാണും - പാരിസ് ഹില്‍ട്ടനുപോലും സോക്കറിനേക്കാള്‍ ജനപ്രീതിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്.

ഇനി ഖത്തറിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചു പറയാം. ഏതൊരു രാജ്യത്തും പാശ്ചാത്യ രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായ നിയമങ്ങളുണ്ടാകാം -അതിന്റെയര്‍ത്ഥം അവിടത്തുക്കാര്‍ പ്രാകൃതരാണെന്നല്ല. മറിച്ചും അങ്ങനെ തന്നെ. ഖത്തറില്‍ ഒരു പിതാവിന് സ്വന്തം മകനെ അടിക്കാം - അമേരിക്കയില്‍ അത് ചെയ്‌താല്‍ ചിലപ്പോള്‍ അഴിയെണ്ണേണ്ടി വരും. ഇന്ത്യയില്‍ വഴിയോരത്തെ ഇറച്ചി വില്‍പ്പനക്കാരന്‍ ജീവനുള്ള കോഴിയെ പരസ്യമായി കശാപ്പു ചെയ്യുന്നതില്‍ യാതൊരു തടസ്സവുമില്ല - ബ്രിട്ടനില്‍ അത് ഗുരുതരമായ കുറ്റമാണ്. ഇറാനിലുള്ളപ്പോള്‍ ജൂതന്മാരെ അവഹേളിച്ചു സംസാരിച്ചാല്‍ ഒരു കുഴപ്പവുമില്ലായിരിക്കാം - അമേരിക്കയില്‍ വന്ന്‌ അത് ചെയ്‌താല്‍ പിന്നെ മിക്കവാറും അവന്‍ വെയില്‍ കാണില്ല. ഓരോ രാജ്യങ്ങളിലും നിയമങ്ങളും മൂല്യങ്ങളും വ്യത്യസ്തമാണ് - അതനുസരിച്ച് അടങ്ങിയൊതുങ്ങി കഴിയുകയേ നിവൃത്തിയുള്ളൂ.

ഖത്തറിലെ ചൂടിന്റെ പ്രശ്നം ഫീഫയുടെ സാങ്കേതിക മൂല്യനിര്‍ണയസമിതി തന്നെ ഒരു പോരായ്മയായി ചൂണ്ടിക്കാണിച്ചതാണ്. പക്ഷേ നല്ലൊരു രൂപകല്പനയിലൂടെ മറികടക്കാനാകാത്ത പ്രശ്നമൊന്നുമല്ല അതെന്ന് എനിക്കു തോന്നുന്നു (സ്റ്റേഡിയത്തിന്റെ അകത്തെ ചൂടിന്റെ കാര്യമാണ് കേട്ടോ - പുറത്തെ ചൂട് അനുഭവിക്കുകയേ തരമുള്ളൂ). ഒന്നുമില്ലെങ്കിലും തണുത്ത വായു താഴെത്തന്നെയല്ലേ കിടക്കൂ - മുകളിലേക്ക് തനിയെ പൊങ്ങി പോകുകയില്ലല്ലോ. 3D Fluid Dynamics simulationന്  പറ്റിയ സോഫ്റ്റ്‌വെയര്‍ ധാരാളം ഉള്ള കാലമാണല്ലോ ഇത്. അകത്തെ തണുത്ത വായു പുറത്തുകടക്കാത്ത തരത്തില്‍ വായുസഞ്ചാരം ക്രമീകരിച്ച ഒരു തുറന്ന സ്റ്റേഡിയം ഡിസൈന്‍ ചെയ്യാന്‍ മിടുക്കന്മാരായ എന്‍ജിനീയര്‍മാര്‍ക്ക് സാധിക്കേണ്ടതാണ്‌.

എന്തായാലും "ഞങ്ങള്‍ വിചാരിച്ചാല്‍ എന്തും നടക്കും" എന്ന അഹങ്കാരം ഇങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ പൊട്ടി പാളീസാകുന്നത് കാണാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അമേരിക്കയോടും  ഇംഗ്ലണ്ടിനോടും വളരെയധികം ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഞാന്‍ ഇതു പറയുന്നത്. ഖത്തറിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ മുഹൂര്‍ത്തമാണ് ഇതെന്നും ഈ മുഹൂര്‍ത്തത്തെ വെല്ലുംവിധമുള്ള  ഒരു ഫുട്ബോള്‍ വസന്തമായിരിക്കും 2022ല്‍ വരികയെന്നും ഞാന്‍ വിശ്വസിക്കുന്നു. വിജയകരമായ ലോകകപ്പ് നടത്തിപ്പിന് ഖത്തറിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഈ നിസ്സാരനായ ഫുട്ബോള്‍ പ്രേമിയുടെ മംഗളാശംസകള്‍!


*************************************
പിന്‍കുറിപ്പ്: ഈ ജേര്‍ണലിസം എന്നുമുതലാണ് ഇത്രകണ്ട് തരം താഴ്ന്നത്? എന്തൊക്കെ കോപ്രായമാണ് ആ ബിബിസി ജേര്‍ണലിസ്റ്റ് കാട്ടിക്കൂട്ടിയത്? ജനാധിപത്യ വ്യവസ്ഥിതിയുടെ നടത്തിപ്പിന് (ചിലരുടെ അഭിപ്രായത്തില്‍ നിലനില്‍പ്പിനു തന്നെ) ആവശ്യമായ ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക്  "ഫോര്‍ത്ത് എസ്റ്റേറ്റ്‌" എന്ന് സ്വയം അവരോധിതരായ വാര്‍ത്താമാധ്യമത്തിലെ  ഒരു പ്രഫെഷനലിനു ചേര്‍ന്ന ഒരു പെരുമാറ്റമായി എനിക്കു  തോന്നിയില്ല അത്.

ഏതു കുഗ്രാമാത്തിലെയും എട്ടാം ക്ലാസ് പാസ്സായ DTP ഓപ്പറേട്ടര്‍ക്ക് അര മണിക്കൂര്‍ കൊണ്ട് അച്ചടിച്ചിറക്കാവുന്ന ഒരു സ്പ്രെഡ് ഷീറ്റാണ് അദ്ദേഹത്തിന്റെ കൈയ്യിലെ ഭയങ്കര തെളിവ്. ഒരു ലെറ്റര്‍ ഹെഡ്ഡിലൊന്നുമല്ല അദ്ദേഹത്തിന്റെ "തെളിവ്" കിടക്കുന്നത് - വെറുമൊരു വെള്ളക്കടലാസില്‍. "വിശ്വസനീയമായ ഉറവിടം" എന്ന് സായിപ്പ് ഗീര്‍വാണം വിടുന്നതല്ലാതെ അതിന്റെ ആധികാരികതയെപ്പറ്റി ഒരക്ഷരം പറയുന്നില്ല. എന്നിട്ടോ? നാലുപാടും ഓടിനടന്നു ആള്‍ക്കാരുടെ മുഖത്തു നോക്കി അസംബന്ധം വിളിച്ചു കൂവുക. ഇതാണോ ഇന്‍വെസ്റ്റിഗേറ്റീവ്  ജേര്‍ണലിസത്തിന്റെ ഇപ്പോഴത്തെ നിലവാരം? കൈയ്യിലുള്ള രേഖ ആധികാരികമാണെന്നു വിശ്വാസമുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിക്കുകയേ വേണ്ടൂ (വിക്കിലീക്സിന്റെ കാര്യം നോക്കുക) ഇങ്ങനെ ഒളിച്ചിരുന്നും ഓടിച്ചിട്ടും ആക്രമിക്കേണ്ട കാര്യമില്ല. ഈ കക്ഷികള്‍ കുറ്റക്കാരായാലും അല്ലെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരോട് പ്രഫെഷനല്‍ ആയി ഇടപെടാന്‍ സാധിക്കണം. ഇതൊരു തറ പരിപാടിയായിപ്പോയി.

Tuesday, December 14, 2010

ദൂരെ ഒരു വീട്

എന്റെ ഓഫീസില്‍ ഏറ്റവും മാനിക്കപ്പെടുന്ന പ്രഫെഷനല്‍ ആണ്  ജിം. ദൈവം എല്ലാം വാരിക്കോരിക്കൊടുത്തിട്ടുണ്ട് അദ്ദേഹത്തിന്. ബുദ്ധിമാന്‍, സുന്ദരന്‍, വളരെയേറെ കാര്യങ്ങളെക്കുറിച്ച് അറിവുള്ളവന്‍, പണക്കാരന്‍, അറിയപ്പെടുന്ന ഒരു റോക്ക് ഗ്രൂപ്പിലെ ലീഡ് ഗിറ്റാറിസ്റ്റ്, സ്വന്തമായി മോഡല്‍ വിമാനങ്ങള്‍ (ശരിക്കും എഞ്ചിന്‍ ഒക്കെ വച്ചു റിമോട്ട് കണ്ട്രോള്‍ കൊണ്ട്‌ പറക്കുന്ന ഇനം) നിര്‍മ്മിച്ചു  പറപ്പിച്ച് പല മത്സരങ്ങളിലും വിജയിച്ചവന്‍, നഗരത്തിലെ ലോക പ്രശസ്തമായ സര്‍വകലാശാലയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന പാര്‍ട്ട്‌-ടൈം അധ്യാപകന്‍ , സരസന്‍, വാഗ്മി എന്നിങ്ങനെ അദ്ദേഹത്തെ വര്‍ണ്ണിക്കാന്‍ തുടങ്ങിയാല്‍ തീരില്ല. അദ്ദേഹത്തെ കണ്ടിട്ട് എന്നെപ്പോലുള്ള കുറേയെണ്ണത്തിനെ എന്തിനാണ് ഉടയതമ്പുരാന്‍ ഇങ്ങനെ വെറുതേ പടച്ചു വിട്ടത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ്  ജിം നഗരത്തിലെ വീട് വിറ്റ്  കുറച്ചു ദൂരെ ഗ്രാമപ്രദേശത്ത്‌ ഒന്നര ഏക്കര്‍ പറമ്പും ഒരു കൂറ്റന്‍ വീടുമുള്ള ഭൂസ്വത്ത് വാങ്ങി. ഇവിടങ്ങളിലൊക്കെ വീടുമാറ്റം ഒരു തരം വിശേഷപ്പെട്ട ആഘോഷമാണ്. വീടു മാറുന്ന ദിവസം ആരോഗ്യവാന്മാരും ആരോഗ്യവതികളുമായ എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും വന്ന്‌, കുറേ ബിയറും കോഴിയിറച്ചിയും പിസ്സായും അകത്താക്കി, സാധനങ്ങളെല്ലാം ട്രക്കുകളില്‍ കയറ്റി, പുതിയ വീട്ടില്‍ കൊണ്ടുപോയി, പിന്നെയും കുറേ മദ്യവും കോഴിയിറച്ചിയും അകത്താക്കി, സാധനങ്ങളെല്ലാം ഇറക്കി, അന്നത്തെ ദിവസം അവിടെത്തന്നെ ക്രാഷ് ചെയ്ത് പിറ്റേന്ന് ഉളുക്കും ചതവുമൊക്കെയായി അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോകുന്ന ഒരു സമ്പ്രദായമാണ് പതിവായി കാണാവുന്നത്‌. പിള്ളേരുടെ ശല്ല്യം ഒഴിവാക്കാന്‍ അവര്‍ക്കും യഥേഷ്ടം കോളയും, ഫ്രൈസും, ബര്‍ഗറും എന്നുവേണ്ട എന്തുവേണമെങ്കിലും മുതിര്‍ന്നവര്‍ വാങ്ങിക്കൊടുക്കും. ജിമ്മിന്റെ വീട്ടിലും ഇത്തരം ആഘോഷങ്ങളെല്ലാം പൊടിപൊടിച്ചു. എല്ലാവരും അതെല്ലാം ആസ്വദിച്ചു - ഒരു പാവം ഒഴികെ. ജിമ്മിന്റെ വളര്‍ത്തുനായ.

ആ മിണ്ടാപ്രാണിയുടെ അവസ്ഥ ജിം പറഞ്ഞത്രയും രസകരമായി അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല, അതുകൊണ്ട് പ്രസക്ത ഭാഗങ്ങള്‍ മാത്രം ചുരുക്കിപ്പറയാം. പുതിയ വീട്ടില്‍ എത്തിയ ഉടന്‍ ജിം നായയെ പറമ്പിലേക്ക് അഴിച്ചുവിട്ടു. നായ് ആ വിശാലമായ പറമ്പു കണ്ട് സന്തോഷിച്ച് തുള്ളിച്ചാടി ഓടിനടന്നു കളിക്കുമെന്നായിരിക്കും അദ്ദേഹം ധരിച്ചത്. പക്ഷെ എന്തു ചെയ്തിട്ടും അത് യജമാനന്റെ അഞ്ചടി ദൂരത്തിനുള്ളില്‍തന്നെ തലയും താഴ്ത്തി ചുറ്റിപ്പറ്റി നിന്നു. ജിം വീട്ടിനകത്തേക്ക്‌ കയറിയപ്പോള്‍ പട്ടിയും പിന്നാലെ കൂടി. അതോടുകൂടി ജിം പട്ടിയെ വിട്ട് ട്രക്കില്‍ നിന്നു സാധനങ്ങള്‍ ഇറക്കാന്‍ തുടങ്ങി. നായയാകട്ടെ തിരിച്ചു "വീട്ടിലേക്കു" പോകാനുള്ള സമയവും പ്രതീക്ഷിച്ച് മിനിവാനിന്റെ പിന്നിലെ വാതിലിന്നടുത്ത് ഇരിപ്പായി. പണിയെല്ലാം കഴിഞ്ഞ്  "അതിഥി സല്‍ക്കാരം" തുടങ്ങേണ്ട സമയമായപ്പോള്‍ ജിം നായയെ വിളിച്ചു വീട്ടിനകത്തു കയറ്റി. പക്ഷെ എന്തു പറഞ്ഞിട്ടും ആ പാവം പ്രാണിക്ക് ഒരിടത്തും ഇരിപ്പുറയ്ക്കുന്നില്ലായിരുന്നു. എല്ലാവരും വട്ടം കൂടിയിരുന്ന് ആഘോഷിക്കുമ്പോള്‍ "അല്ലാ, നമുക്ക് വീട്ടീപ്പോണ്ടേ?" എന്ന ഭാവത്തോടെ അത് അസ്വസ്ഥമായി  യജമാനനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു  എന്നാണ് ജിം പറഞ്ഞത്.

ഒന്നര വര്‍ഷത്തിനു ശേഷം ആ നായ ചത്തു. എന്തുകൊണ്ടാണ് അതു ചത്തത് എന്ന് എനിക്കറിയില്ലെങ്കിലും, നഷ്ടപ്പെട്ടുപോയ അവന്റെ പ്രിയപ്പെട്ട വീടിനെയോര്‍ത്ത് മനം നൊന്തായിരിക്കുമോ അത്ര പെട്ടന്ന് മരണം സംഭവിച്ചത് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ജനിതക സ്വഭാവത്തെ യുക്തികൊണ്ട് മറികടക്കാനും  മാത്രം ബുദ്ധിവൈഭവമൊന്നും ആ മിണ്ടാപ്രാണിക്കില്ലല്ലോ.

പ്രവാസികളുടെ ലേഖനങ്ങളിലും കഥകളിലും ഏറെ പാടിപ്പഴകിയ വിഷയമാണ് ഗൃഹാതുരത്വം. ബ്ലോഗുകളുടെ ഒരു സര്‍വേ എടുത്താല്‍ ഗ്രഹാതുരസ്മരണകളില്ലാത്തവ തീരെ കുറവായിരിക്കും. ഞാന്‍ ഒരിക്കല്‍ ഇവിടത്തെ തീയേറ്ററില്‍ ഇരുന്നു "മനസ്സിനക്കരെ" എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മലയാളത്തില്‍ സ്ക്രീനില്‍ തെളിഞ്ഞ ടൈറ്റില്‍സ്  കണ്ട്   പിന്നിലിരുന്ന ഒരു  കക്ഷി "ഹോ! ആ മലയാളം അക്ഷരങ്ങള്‍ കാണുമ്പോള്‍ തന്നെ രോമാഞ്ചം വരുന്നു!" എന്ന് ആശ്ചര്യപ്പെട്ടത്  ഇന്നും ഓര്‍ക്കുന്നു. ഇനിയും സംശയമുള്ളവര്‍ ഏതെങ്കിലും മലയാളി സ്റ്റോറില്‍ പോയി നോക്കിയാല്‍ മതി - ഉമിക്കരി മുതല്‍ 'മ' പ്രസിദ്ധീകരണങ്ങള്‍ വരെയുള്ള സാധനങ്ങള്‍ അവിടെ കാണാം. എവിടെ പോയാലും നാട്ടിലെ ഒരു പിടി മണ്ണ് മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ് മലയാളികള്‍. ഞാനായിട്ട് എന്തിനു മാറി നില്‍ക്കണം? ഒരു ഗൃഹാതുര സ്മരണ എന്റെ വകയ്ക്കും കിടക്കട്ടെ ഈ വിസ്തൃത ലോക ശൃംഖലയില്‍!

ഗൃഹാതുരത്വത്തിന് അവശ്യം വേണ്ട രണ്ടു ഘടകങ്ങളാണ് വീടും ദൂരവും. ദൂരം പലരെയും പല തരത്തിലാണ് ബാധിക്കുന്നത്. എനിക്ക് പരിചയമുള്ള ഒരു ചേച്ചി തൃശ്ശൂരില്‍ നിന്ന് തൊട്ടടുത്തുള്ള ആമ്പല്ലൂരെയ്ക്കാണ്  കല്യാണം കഴിച്ചു പോയത്. പക്ഷെ എല്ലാ ആഴ്ചയിലും ശനിയാഴ്ച വൈകീട്ടത്തെ അഞ്ചരയുടെ ബസ്സില്‍ ഉറപ്പായും അവര്‍ "വീട്ടില്‍" പോയിരിക്കും.  അവര്‍ ഗൃഹാതുരയാവാന്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്ന് അഞ്ചടി ദൂരം പോയാല്‍ മതി. ഞാന്‍ ഗോവയിലും ബോംബെയിലും ജോലി ചെയ്തിരുന്ന കാലത്ത്  ഗൃഹാതുരത്വമൊന്നും ഉണ്ടായിരുന്നില്ല - മറിച്ച് വീട്ടില്‍ നിന്നു സ്വാതന്ത്ര്യം കിട്ടിയതിന്റെ സന്തോഷമായിരുന്നു. അവിടന്ന് പിന്നെയും വടക്കോട്ട്‌ പോയപ്പോള്‍ ഇടയ്ക്കിടെ വീട്ടില്‍ പോകണമെന്ന തോന്നല്‍ ഉണ്ടായിരുന്നു. അത് അവിടം ഇഷ്ടപ്പെടാഞ്ഞതുകൊണ്ടാണ് വീടിനോട് സ്നേഹം മൂത്തതുകൊണ്ടല്ല.

വീട് എന്നാല്‍ എന്താണ്? സ്വന്തം വീടാണോ? ഫ്ലാറ്റില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഗൃഹാതുരത്വം ഉണ്ടാകുമോ? കുട്ടിക്കാലത്തെ പഴയ ഓട് മേഞ്ഞ വീടോ, കുറച്ചു വലുതായപ്പോള്‍ മാറിത്താമസിച്ച പുതിയ വീടോ?വാടക വീടാണോ, ക്വാര്‍ട്ടേഴ്സ് ആണോ? പ്രശസ്ത നടി മനീഷ കൊയ്രാല വീടിനു നല്‍കിയ നിര്‍വചനം കേള്‍ക്കൂ: "ദൂരെ ഒരിടത്തിരുന്നു മനസ്സിനെ തുറന്നു വിട്ടാല്‍ മനസ്സ് തനിയെ വഴി കണ്ടുപിടിച്ച് എത്തുന്നയിടം" (കടപ്പാട്: മനോരമ). അതായത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഇടം ഏതാണോ അതാണ്‌ വീട്.

ഞാന്‍ മനസ്സിനെ തുറന്നു വിടാറില്ല - നേടാനുള്ളതും നഷ്ടപ്പെടാതെ നോക്കേണ്ടതുമായ ഡോളറുകളില്‍ മനസ്സുറപ്പിച്ചു നിര്‍ത്തിയാല്‍ നാട്ടില്‍ വരുമ്പോള്‍ പോലും തിരിച്ചിങ്ങോട്ടുവരുന്ന ദിവസം അതു പ്രതീക്ഷിച്ചുകൊണ്ടിരുന്നോളും. മനസ്സിനെ അങ്ങനെ ആക്കിയെടുക്കാന്‍ ഒരു തരം ക്രൂരമായ മനസ്ഥൈര്യം ആവശ്യമാണ്‌. അതുകൊണ്ടുതന്നെ ഉണര്‍ന്നിരിക്കുമ്പോളേ മനസ്സിനെ അത്രകണ്ട് നിയന്ത്രിക്കാനാകൂ. ഉറങ്ങുമ്പോള്‍ അതു ചങ്ങല പൊട്ടിച്ച് അതിന്റെ വഴിയേ സഞ്ചരിക്കും. അങ്ങനെ പുറത്തു കടന്നാല്‍ അത് ആദ്യം ചെന്നെത്തുന്നത് ഞാന്‍ ജനിച്ചു വളര്‍ന്ന വീട്ടിലല്ല, എന്റെ മുത്തച്ഛന്റെ വീട്ടിലാണ്!

കുട്ടിക്കാലത്ത് ഞങ്ങള്‍ ഗ്രാമപ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. അന്ന് ഞങ്ങളുടെ ഒന്നര ഏക്കര്‍ പറമ്പില്‍ ഉണ്ടായിരുന്ന ജൈവവൈവിധ്യം ഞാന്‍ വേറെവിടെയും കണ്ടിട്ടില്ല. എല്ലാ തരം സസ്യങ്ങളും അവിടെ ഉണ്ടായിരുന്നു - ആഞ്ഞിലി, അശോകം, തേക്ക്, വിവിധയിനം മാവുകള്‍, പല തരം പ്ലാവുകള്‍, മുരിക്ക്‌, തെങ്ങ്, കവുങ്ങ്, ജാതി, പുളി, ആര്യവേപ്പ്, കരിമ്പന, ആനപ്പന, വാഴ. ചെമ്പകം എന്നിങ്ങനെ പല തരം. ജന്തുക്കളുടെ കാര്യമാണെങ്കില്‍ പറയണ്ട. ഓന്ത്, അരണ, ഉടുമ്പ്, കീരി, പാമ്പ്, ചുണ്ടന്‍ മുതല്‍ പെരുച്ചാഴി വരെയുള്ള പല തരം എലികള്‍, മുയല്‍, അണ്ണാന്‍ എന്നിങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ തീരില്ല. പക്ഷികളുടെ കാര്യവും അങ്ങനെതന്നെ - ഇപ്പോള്‍ അവയില്‍ പലതിന്റെയും പേരു പോലും ഓര്‍മ്മയില്ല (കാലന്‍ കോഴി, പൂത്താന്‍കീരി, കുളക്കോഴി, ഉപ്പന്‍, മൂങ്ങ എന്നിവ ഓര്‍മ്മയുണ്ട്). വീടിനു ചുറ്റും ഇങ്ങനെ മരങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നിരുന്നതുകൊണ്ട് ഒരിക്കലും നേരിട്ടുള്ള വെയില്‍ വീടിന്മേല്‍ പതിക്കില്ലായിരുന്നു. അതുകൊണ്ട് വേനല്‍ക്കാലത്തു പോലും വീട്ടിനുള്ളില്‍ ഒരുതരം ഇരുണ്ട തണുപ്പാണ്  അനുഭവപ്പെടാറുണ്ടായിരുന്നത്  . കളിക്കാനാനെങ്കില്‍ ഇഷ്ടം പോലെ സ്ഥലം- നിറയെ മരങ്ങളുളളതുകൊണ്ട് ഒളിച്ചുകളിക്കാന്‍ പറ്റിയ പറമ്പായിരുന്നു. വൈകുന്നേരമായാല്‍ പുഴയുടെ മണല്‍പ്പുറത്ത്  പോയി പന്തുകളിക്കാം. അതുകഴിഞ്ഞ് ഇളം ചൂടുള്ള പുഴവെള്ളത്തില്‍ മണിക്കൂറുകളോളം മദിച്ചുകുളിച്ച് വീട്ടിലേക്കു തിരിച്ചു വരാം. കളിപ്പാട്ടങ്ങളില്ലാതെയും കാലില്‍ ചെരുപ്പ് പോലും ഇടാതെയും അങ്ങനെ ഞങ്ങള്‍ ഓടിനടന്നു കളിച്ചു വളര്‍ന്നു.

അന്ന് എനിക്ക് മുത്തച്ഛന്റെ വീടെന്നു പറഞ്ഞാല്‍ പട്ടിക്കാട്ടുകാരന് പാരീസ് പോലെയാണ്. വലിയ മുറികളുള്ള ടെറസ്സ് വീടായിരുന്നു മുത്തച്ഛന്റെത്. ആ വീടിന്റെ കിഴക്കുവശം പാടമായിരുന്നു - അതുകൊണ്ട് രാവിലെ ആറു മണിയായാല്‍ കിഴക്കുഭാഗത്തെ കിടപ്പുമുറികളില്‍ വെളിച്ചം വന്നു നിറയും. നിറഞ്ഞ വെളിച്ചത്തില്‍ രാവിലെ ഉണരാന്‍ തന്നെ നല്ല രസമായിരുന്നു. ഉണര്‍ന്നാല്‍ വീട്ടിലെപ്പോലെ ചവര്‍പ്പുള്ള ഉമിക്കരിയിട്ടു പല്ല് തേയ്ക്കേണ്ട  - മുത്തച്ഛന്റെ വീട്ടില്‍ ബ്രഷും മധുരമുള്ള ബിനാക്ക പേസ്റ്റും ഉണ്ട്. കുളിക്കാന്‍ പുഴയില്‍ പോകുകയോ വെള്ളം കോരുകയോ വേണ്ട - മുത്തച്ഛന്റെ വീട്ടില്‍ പമ്പ് ഉണ്ട്. മുത്തച്ഛന് അമ്മയടക്കം ഏഴു മക്കളാണ്. എന്റെ കുട്ടിക്കാലത്ത് അമ്മയുടെ സഹോദരങ്ങള്‍ ആരും കല്യാണം കഴിച്ചിരുന്നില്ല. അമ്മാവന്മാരില്‍ മൂന്ന് പേര്‍ക്ക് ജോലിയുണ്ട്. ആറു ചെറുപ്പക്കാരുള്ള വീട്ടിലെ ബഹളവും തമാശയും പറയണ്ടല്ലോ. അമ്മൂമ്മ ജീവിച്ചിരുന്ന കാലത്ത് അവിടെ പശുക്കളും ഉണ്ടായിരുന്നു. മുത്തച്ഛന്റെ വീടിനടുത്താണ് മെയിന്‍ റോഡും റെയില്‍വേ സ്റ്റേഷനും. ഞങ്ങളുടെ ഉറക്കം തൂങ്ങി ഗ്രാമത്തെ അപേക്ഷിച്ച് മുത്തച്ഛന്റെ വീട്ടിലിരുന്നാല്‍ വണ്ടികളുടെയും തീവണ്ടികളുടെയും ഇരമ്പലും ചൂളം വിളികളും കേള്‍ക്കാം.

എന്റെ അച്ഛനും അമ്മാവന്മാരും തമ്മില്‍ അറുപതുകളിലെ നസീറും എഴുപതുകളിലെ അമിതാഭ് ബച്ചനും തമ്മിലുള്ള വ്യത്യാസമായിരുന്നു. അമ്മാവന്മാരെപ്പോലെ സുന്ദരന്മാരെ ഞാന്‍ നാട്ടിലെങ്ങും കണ്ടിട്ടില്ല. സമൃദ്ധമായ സ്റ്റെപ് കട്ട് ചെയ്ത മുടി, കൂളിംഗ് ഗ്ലാസ്, ബഹുവര്‍ണ്ണങ്ങളിലുള്ള പോളിയെസ്റ്റെര്‍ ഷര്‍ട്ടുകള്‍ (അവയില്‍ വീതിയുള്ള കറുപ്പും ചുവപ്പും ചെക്കുകള്‍ ഉള്ള ഒരു ഷര്‍ട്ട് ഓര്‍മ്മയില്‍ നില്‍ക്കുന്നു), ബെല്‍ ബോട്ടം പാന്റ്, വീതിയുള്ള തുകല്‍ ബെല്‍റ്റ്‌, ലെതര്‍ ഷൂ - ഇതായിരുന്നു അമ്മാവന്മാരുടെ ഗെറ്റപ്പ്. അമ്മാവന്മാര്‍ മുഖത്തു മാത്രമല്ല, ഉടലാസകലം പൌഡര്‍ ഇടുമായിരുന്നു. ഒരു അമ്മാവന് അന്ന് കിടിലന്‍ മോട്ടോര്‍ സൈക്കിള്‍ ഉണ്ടായിരുന്നു (അന്നു കാലത്ത് നാട്ടില്‍ അതിനു ബെന്‍സ് കാറിന്റെ ഗമയുണ്ടായിരുന്നു). മുത്തച്ഛന്റെ വീട്ടില്‍ പോകുമ്പോള്‍ അതിനെ തൊടാനും അതിന്റെ പുകക്കുഴലില്‍ നിന്നു വരുന്ന പെട്രോളിന്റെ മണം ആസ്വദിക്കാനും എനിക്ക് വലിയ ഇഷ്ടമായിരുന്നു. യാര്‍ഡ്‌ലീ പൌഡര്‍, പെര്‍ഫ്യൂം, ഉരുണ്ട ചീര്‍പ്പ്, സിന്തോള്‍ സോപ്പ്, ക്യൂടെക്സ് (ചിറ്റമ്മമാര്‍ ഉപയോഗിച്ചിരുന്ന നെയില്‍ പോളിഷ്) എന്നീ വസ്തുക്കള്‍ മുത്തച്ഛന്റെ വീട്ടില്‍ മാത്രമേ കാണാന്‍ കിട്ടുമായിരുന്നുള്ളൂ.

ഞങ്ങളുടെ വീട്ടില്‍ വല്ലപ്പോഴുമേ റേഡിയോ വെയ്ക്കാന്‍ അച്ഛന്‍ സമ്മതിക്കാറുള്ളൂ - അതും "ആകാശവാണി തൃശ്ശൂര്‍" മാത്രം (നാലു പാടും മരങ്ങളായതുകൊണ്ട് മറ്റു നിലയങ്ങള്‍ കിട്ടാറില്ല). മുത്തച്ഛന്റെ വീട്ടിലാകട്ടെ "ശ്രീലങ്കാ പ്രക്ഷേപണ നിലയം" മാത്രമാണ് ദിവസം മുഴുവന്‍. മലയാളത്തിലെ തണുപ്പന്‍ പാട്ടുകളെ അപേക്ഷിച്ച് നല്ല ത്രസിപ്പിക്കുന്ന ഹിന്ദി, തമിഴ് ഗാനങ്ങളായിരുന്നു മുത്തച്ഛന്റെ വീട്ടില്‍ മുഴങ്ങിക്കേട്ടിരുന്നത്. അമ്മാവന്മാര്‍ക്കും ചിറ്റമ്മമാര്‍ക്കും നസീര്‍, മധു, ജയഭാരതി എന്നീ നിസ്സാരന്മാരായ  മലയാളികളോട് പുച്ഛമായിരുന്നു. അവരില്‍ നിന്നാണ് രാജേഷ്‌ ഖന്ന, ധര്‍മേന്ദ്ര, ശശി കപൂര്‍, ദേവ് ആനന്ദ്‌, ഹേമ മാലിനി, ആശാ പരേഖ്  എന്നിവരെപ്പറ്റി കേള്‍ക്കുന്നത് (പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരെയൊക്കെ സ്ക്രീനില്‍ കണ്ടത്).

മേല്പറഞ്ഞവരേക്കാളൊക്കെ വലിയ താരമായിരുന്നു സ്വയം മുത്തച്ഛന്‍. അദ്ദേഹത്തെപ്പറ്റി വേറൊരു പോസ്റ്റ്‌ തന്നെ എഴുതുന്നുണ്ട്.

അഞ്ചാം ക്ലാസ് വരെ വല്ലപ്പോഴും ഒരിക്കലേ മുത്തച്ഛന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. അഞ്ചാം ക്ലാസില്‍ ഞാന്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്നു വിട്ട് അച്ചന്മാരുടെ സ്കൂളില്‍ ചേര്‍ന്നു. സ്കൂളിലേക്ക് പോകുന്ന വഴിയിലായിരുന്നു മുത്തച്ഛന്റെ വീട്. അന്നു മൂന്ന് കിലോമീറ്റര്‍ നടക്കണം സ്കൂളിലെത്താന്‍ - രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് മുത്തച്ഛന്റെ വീട്. പത്താം ക്ലാസ്സുവരെ ദിവസേന ഈ ഇടത്താവളത്തില്‍ വിശ്രമിച്ച ശേഷമാണ് സ്കൂളിലേക്കുള്ള പോക്കും വരവും പതിവുണ്ടായിരുന്നത്. അപ്പോഴേക്കും അമ്മാവന്‍മാരെല്ലാം ഓരോ വഴിക്കു പോയിക്കഴിഞ്ഞിരുന്നു - അവിടെ ഒരു ചിറ്റമ്മ മാത്രമാണുണ്ടായിരുന്നത്.  ഞങ്ങള്‍ സ്കൂള്‍ വിട്ടു വരുമ്പോഴേക്കും ചിറ്റമ്മ ചായയും പലഹാരങ്ങളും തയ്യാറാക്കി വെച്ചിട്ടുണ്ടാകും -അതൊക്കെ ശാപ്പിട്ടിട്ടാണ് തിരിച്ചു വീട്ടിലേക്കുള്ള നടപ്പ്.

ബിരുദപഠനകാലത്ത് നാട്ടില്‍ വണ്ടിയിറങ്ങിയാല്‍ ആദ്യം മുത്തച്ഛന്റെ വീട്ടിലേക്കാണ് ചെല്ലാറ്. ഏതു പാതിരാത്രിക്ക്‌ നാട്ടില്‍ വന്നിറങ്ങിയാലും മുത്തച്ഛനെ വിളിച്ചെഴുന്നെല്‍പ്പിച്ചു വീട്ടിനകത്തു കേറി, ഒന്നുറങ്ങി, രാവിലത്തെ ഭക്ഷണം കഴിച്ചേ എന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. ഞാന്‍ വരുമ്പോള്‍ അമ്മാവന്മാര്‍ ആരെങ്കിലും അവിടെ ഉണ്ടെങ്കില്‍ അവരുടെ കൂടെ സിനിമയ്ക്ക് പോകും. പ്രായപൂര്‍ത്തിയായതിനു ശേഷം പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമ മരുമക്കള്‍ കണ്ടിരിക്കണം എന്ന് അമ്മാവന്മാര്‍ക്ക് നിര്‍ബന്ധമായിരുന്നു. അങ്ങനെ ഞങ്ങള്‍ നേരെ ചൊവ്വേ കഥയോ, സംവിധാനമോ, സംഗീതമോ, ഛായാഗ്രഹണമോ, വസ്ത്രധാരണമോ ഇല്ലാത്ത കുറേ സിനിമകള്‍ കണ്ട് തള്ളിയിട്ടുണ്ട്.  അന്നത്തെ ഞങ്ങളുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നു കെ. എസ്. ഗോപാലകൃഷ്ണന്‍. ബഹുമാനം കൊണ്ടു ഞങ്ങള്‍ അദ്ദേഹത്തിന്റെ മുഴുവന്‍ പേരു പോലും പറയാറില്ലായിരുന്നു - "കെ എസ് - ജി" എന്ന് ഹിന്ദിക്കാരെപ്പോലെ ആദരവോടെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

കാലമേറെ കടന്നു പോയിരിക്കുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ഗ്രാമത്തിലെ വീടുവിട്ടു മുത്തച്ഛന്റെ വീടിനടുത്ത് പുതിയ വീടു കെട്ടി താമസിക്കാന്‍ തുടങ്ങി. ലീവില്‍ വരുമ്പോള്‍ വല്ലപ്പോഴുമേ പഴയ പറമ്പിലേക്ക് പോകാറുള്ളൂ.പറമ്പിലെ മരങ്ങള്‍ മിക്കവാറും മുറിച്ചു വില്‍ക്കപ്പെട്ടു - അതെന്തിനാനെന്നറിയില്ല, കാശിനു അത്യാവശ്യം വന്നതുകൊണ്ടല്ല എന്ന് മാത്രം അറിയാം. അതിന്റെ സ്ഥാനത്ത് നിറയെ ജാതി മരങ്ങള്‍ ആണ് ഉള്ളത്. ദോഷം പറയരുതല്ലോ, ജാതിക്കായ്ക്ക് നല്ല വിലയുണ്ട്. പുഴയുടെ ഉടല്‍ തുരന്ന് മണലെല്ലാം ആരൊക്കെയോ എടുത്തുകൊണ്ടു പോയ്ക്കഴിഞ്ഞിരിക്കുന്നു. ഒഴുക്കില്ലാത്ത മലിനജലം തങ്ങിനില്‍ക്കുന്ന കുഴികള്‍ മാത്രമാണ് അവിടെയുള്ളത്. അമ്മാവന്മാരും  ചിറ്റമ്മമാരും  അച്ഛനമ്മമാരുമെല്ലാം ഏറെ വയസ്സായി വാര്‍ദ്ധക്യസഹജമായ രോഗപീഡകള്‍  ഏറ്റുവാങ്ങി ജീവിക്കുന്നു. മുത്തച്ഛന്റെ വീടിന്റെ കിഴക്കുവശത്തുള്ള പാടമെല്ലാം നികത്തി അവിടെ ഒരു ഹൌസിംഗ് കോളനി വന്നു. കുട്ടിക്കാലത്ത് പുഴക്കരയില്‍ ഞങ്ങളുടെ കൂടെ ഉരുണ്ടുകളിച്ചിരുന്ന മണല്‍ത്തരികളുടെ മൃതദേഹങ്ങള്‍ ആ വീടുകളുടെ ചുമരുകളില്‍ രണ്ടു പാളി ചായത്തിന്റെ മറവില്‍ പതിഞ്ഞു കിടക്കുന്നു. മുത്തച്ഛന്റെ അമ്പതു സെന്റ്‌ പറമ്പ് ഏഴായി ഭാഗം ചെയ്ത് അവിടെല്ലാം തൊട്ടുതൊട്ടു വീടുകള്‍ വന്നു. സമീപപ്രദേശങ്ങളിലെ മലിനീകരണം കാരണം അവിടത്തെ കിണറ്റിലെ വെള്ളം പാനയോഗ്യമാല്ലാത്തതായി. മൂന്നു വര്‍ഷം മുന്‍പ് മുത്തച്ഛന്‍ പോയി. ഇക്കഴിഞ്ഞ വര്‍ഷം മുത്തച്ഛന്റെ വീട് പൊളിച്ചുകളഞ്ഞു പുതുക്കി പണിയപ്പെട്ടു.

ഗൃഹാന്തരീക്ഷം ഇല്ലാതാകുന്നത് തന്നെയാണ് ഗൃഹാതുരത്വത്തിന് പറ്റിയ മരുന്ന്. ഉപബോധ മനസ്സിലും ഈ സത്യം രേഖപ്പെടുത്തപ്പെട്ടെന്നു തോന്നുന്നു - കഴിഞ്ഞ കുറച്ചു കാലമായി നിദ്രയില്‍ ഗൃഹാതുര സ്വപ്നങ്ങളൊന്നും വരാറില്ല. ഇനി ബാക്കിയുള്ളത് കാരണവന്മാരുടെ ശിഷ്ടായുസ്സോളം സൂക്ഷിക്കാന്‍ കൊള്ളാവുന്ന ചില ഓര്‍മ്മത്തുണ്ടുകള്‍ മാത്രം.