എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, March 18, 2017

സൈമ (മൂന്നാം ഭാഗം)

ആറുമാസം മുമ്പ് സൈമയുടെ മനസ്സിനുള്ളിലെ ചെകുത്താന്‍മാര്‍ അവള്‍ക്കുമേല്‍ പിടിമുറുക്കിത്തുടങ്ങി.

അവള്‍ ഋതുമതിയായി. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അവളുടെ വൈകാരികസ്ഥിതി തീവ്രമാക്കി. കലശലായി ദേഷ്യപ്പെടുകയും ഇടയ്ക്കിടെ പൊട്ടിക്കരയുകയും ചെയ്യുന്നത് പതിവായി. സമപ്രായക്കാരായ കുട്ടികള്‍ ബോയ്ഫ്രെന്‍ഡും ഗേള്‍ഫ്രെന്‍ഡുമൊക്കെയായി അര്‍മാദിക്കുമ്പോള്‍ അത്തരം ബന്ധങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത അവള്‍ ഒറ്റപ്പെട്ടു. ഒരു നൂറായിരം ചിന്തകളും പേടികളും അവളുടെ മനസ്സില്‍ വന്നു നിറഞ്ഞു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാതെയായി. പരീക്ഷകളില്‍ തോല്‍വി പതിവായി.

അതേ സമയത്താണ് അബു അല്പാല്പമായി സ്വതന്ത്രനാവാന്‍ തുടങ്ങിയത്. ചേച്ചി കുളിപ്പിക്കുന്നതും തോര്‍ത്തുന്നതുമൊക്കെ അവന്‍ അനുവദിക്കാതായി. പഠിക്കാനായി അമ്മാവന്റെ മക്കളുടെ അടുത്തേയ്ക്ക് പോയിത്തുടങ്ങി. സ്കൂളില്‍ ബ്രേക്ക് സമയത്ത് അവനെ കാണാന്‍ ചെല്ലുമ്പോള്‍ അവന്‍ അവളെ വഴക്കുപറഞ്ഞ് ഓടിച്ചു. ബോംബിങ്ങും വെടിവെയ്പും ഇടിച്ചുതകര്‍ക്കലുമൊക്കെയുള്ള ഹോളിവുഡ് ആക്ഷന്‍ സിനിമകളും പ്ലേസ്റ്റേഷന്‍ ഗെയിമുകളും അവന് പ്രിയങ്കരമായി. സോക്കറും ബാസ്കറ്റ് ബോളും കളിച്ച് പതിവായി പരിക്കോടെ വരികയും അതിനുള്ള ചികില്‍സയില്‍ അവള്‍ ഇടപെടാന്‍ നോക്കുമ്പോള്‍ അവളെ തള്ളിമാറ്റുകയും പതിവായി.

അമ്മയ്ക്കു കൊടുത്ത വാക്കു പാലിക്കാന്‍ പറ്റാത്തവിധമുള്ള അബുവിന്റെ നിസ്സഹകരണം അവളുടെ മനസ്സിനെ എരിച്ചുകൊണ്ടിരുന്നു. അബുവിനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി അവള്‍ ഭയപ്പെട്ടു.

എല്ലാ സങ്കടങ്ങളും പറയാനും രാത്രി കൂടെക്കിടക്കാനും അവള്‍ക്ക് അമ്മായി മാത്രമായി.

ഏതാണ്ട് മൂന്നു മാസങ്ങള്‍ക്കുമുമ്പ് അവളുടെ മാനസികാവസ്ഥ സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. കണക്കില്‍ ഏതോ ക്ലാസ് വര്‍ക്ക് ചെയ്യിക്കുകയായിരുന്നു ടീച്ചര്‍. സൈമ ചെയ്തതൊക്കെ പൊട്ടത്തെറ്റ്. ടീച്ചര്‍ ചെറുതായൊന്ന് ഗുണദോഷിച്ചതേയുള്ളൂ, അവള്‍ വലിയവായില്‍ പൊട്ടിക്കരയാന്‍ തുടങ്ങി.

ആകെ അമ്പരന്ന ടീച്ചര്‍ അവളെ സ്റ്റാഫ് റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ടീച്ചര്‍മാരെല്ലാവരും കൂടി ശ്രമിച്ചിട്ടും അവളുടെ കരച്ചില്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല. വെള്ളം കൊടുത്തത് കുടിച്ചില്ല. ഒരു ചോക്കലേറ്റ് കൊടുത്തത് അവളുടെ കയ്യിലിരുന്ന് കിടുകിടാ വിറച്ചു.

പ്രിന്‍സിപ്പല്‍ ഉടനേ അമ്മാവന് ഫോണ്‍ ചെയ്തു.  അര മണിക്കൂറിനുള്ളില്‍ അമ്മാവനും അമ്മായിയും ഓടിയെത്തി.

അമ്മായി വന്ന് അവളുടെ കൈ പിടിച്ച് ഒപ്പമിരുന്നു. പത്തു മിനിട്ടോളം കഴിഞ്ഞപ്പോള്‍ അവള്‍ അല്പം ശാന്തയായി.

ഇതിനുമുമ്പ് ഇങ്ങനെയെല്ലാം ഉണ്ടായിട്ടുണ്ടോയെന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചു. അമ്മായി അവളുടെ ജീവിതകഥ എല്ലാം തുറന്നു പറഞ്ഞു.

കുട്ടിയെ എത്രയും പെട്ടന്ന് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്ന് ടീച്ചര്‍മാര്‍ ഒന്നടങ്കം നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്യാമെന്ന് സമ്മതിപ്പിച്ചാണ് അന്ന് സൈമയെ സ്കൂളില്‍നിന്നും വിട്ടത്.

പക്ഷേ അതിനു കഴിയും മുമ്പ് - അതായത് വെറും രണ്ടു ദിവസത്തിനു ശേഷം - സൈമയേയും സ്കൂളിനേയും ആ പട്ടണത്തേയും എന്തിന് മൊത്തം അമേരിക്കയേത്തന്നെ കീഴ്മേല്‍ മറിച്ച സംഭവവികാസങ്ങളുണ്ടായി.

ഒരു പതിവു സ്കൂള്‍ ദിനം തന്നെയായിരുന്നു അന്ന്.

രാവിലെ കുട്ടികളെല്ലാം സ്കൂളില്‍ വന്ന് അവരവരുടെ ലോക്കറുകള്‍ തുറന്ന് സാധങ്ങള്‍ വെയ്ക്കുകയായിരുന്നു. അവിചാരിതമായാണ് ഒരു വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ഒരു നീണ്ട അടുക്കളക്കത്തി ഊര്‍ന്നു വീണത്.

അടുത്തുണ്ടായിരുന്ന കുട്ടികള്‍ അതുകണ്ട് ബഹളം വെച്ചു. അവന്‍ പെട്ടന്ന് കത്തിയും ബാഗില്‍ നിന്ന് ഒരു കൈത്തോക്കുമെടുത്ത് സ്റ്റാഫ് റൂമിനു നേരെ ഒറ്റയോട്ടമായിരുന്നു.

 നിമിഷങ്ങള്‍ക്കകം സ്കൂളില്‍ അപായമണി മുഴങ്ങി. കുട്ടികളെല്ലാം ക്ലാസ്സില്‍ കയറാനും ക്ലാസ്സ് മുറികള്‍ അടച്ചിടാനുമുള്ള അറിയിപ്പ് പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ വന്നുകൊണ്ടിരുന്നു. കാതടപ്പിക്കുന്ന സൈറനുകളുമായി പോലീസ്, ആംബുലന്‍സ്, ഫയര്‍ വാഹനങ്ങള്‍ പാഞ്ഞുവന്ന് സ്കൂളിനു ചുറ്റും നിലയുറപ്പിച്ചു.

(തുടരും)

Saturday, March 4, 2017

സൈമ (രണ്ടാം ഭാഗം)

സൈമ ജനിച്ചത് ഇറാക്കിലെ മോസൂള്‍ പട്ടണത്തിനരികിലുള്ള ഒരു ഗ്രാമത്തിലാണ്. സൈമയുടെ വാലിദിന് കുര്‍ദുകളുടെ 'പെഷ്മെര്‍ഗാ' സൈന്യത്തിലായിരുന്നു ജോലി. സദ്ദാമിന്റെ പതനത്തിനുശേഷം യുദ്ധത്തില്‍ സാരമായി പരിക്കേറ്റ അദ്ദേഹം സൈന്യം വിട്ട് തിരികേ ഗ്രാമത്തിലേയ്ക്കു വന്നു. ടൈഗ്രിസ് നദിയുടെ തീരത്ത് അല്പം കൃഷിയും കച്ചവടവുമൊക്കെയായി ഒരു സാധാരണ കുടുംബജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

ഇറാക്കില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതോടെ കുര്‍ദിസ്ഥാനില്‍ പോലീസ് നിരീക്ഷണവും രഹസ്യാന്വേഷണവും നടപടികളും ശക്തമായി. പതിവായി പോലീസുകാര്‍ ഗ്രാമവാസികളെ കാണാനും ചോദ്യം ചെയ്യാനും അവര്‍ക്ക് റിബലുകളോട് ബന്ധമുണ്ടോയെന്ന് പരിശോധിക്കാനും വരുമായിരുന്നു.

ഒരിക്കല്‍ അവര്‍ വന്നപ്പോള്‍ ചോദ്യം ചെയ്യലൊന്നും ഉണ്ടായില്ല. വാലിദിനേയും ചേട്ടനേയും വീട്ടില്‍നിന്നു വലിച്ചിഴച്ച് മുറ്റത്ത് മുട്ടുകുത്തിനിര്‍ത്തി വെടിവെച്ചു കൊന്നു. അവരെ മാത്രമല്ല, ആ ദിവസം ഗ്രാമത്തിലെ പത്തുവയസ്സിനു മുകളിലുള്ള മിക്ക ആണുങ്ങളേയും അവര്‍ കൊന്നുകളഞ്ഞു. ആ പോലീസുകാര്‍ ഇസ്ലാമിക് സ്റ്റേറ്റിനോടൊപ്പം ചേര്‍ന്നിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്.

അമ്മയെ അവര്‍ എങ്ങോട്ടോ വലിച്ചിഴച്ചു കൊണ്ടുപോയി. ഇളയവന്‍ അബുവിന് അന്ന് കടുത്ത പനിയായിരുന്നു. "അബുവിനെ നോക്കണേ മോളേ" എന്നാണ് അലറിക്കരഞ്ഞുകൊണ്ടു പോകുമ്പോഴും അമ്മ അവസാനമായി അവളോടു പറഞ്ഞത്.

അന്ന് ഈ സൈമയേയും അബുവിനേയും അവര്‍ കൊന്നില്ല. എന്തുകൊണ്ടാണെന്നറിയില്ല. അതുകൊണ്ടാണ് ഇന്നും ഈ ലോകത്ത് ജീവനോടെയിരിക്കുന്നത്.


പിറ്റേ ദിവസം ഇറാക്കി-നാറ്റോ സൈനിക സഖ്യത്തിന്റെ മുന്നേറ്റമായിരുന്നു ആ ഗ്രാമത്തിലേയ്ക്ക്. കാതടപ്പിക്കുന്ന ശബ്ദത്തോടെ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആകാശത്തും, ഇറാക്കി സൈനിക ടാങ്കുകളും ട്രക്കുകളും ഭൂമിയിലും ഭീകരത നിറച്ചു. ഗ്രാമത്തില്‍ ജീവനോടെ ബാക്കിയുണ്ടായിരുന്ന എല്ലാവരേയും അവര്‍ ഒരു കവചിതവാഹനത്തില്‍ക്കയറ്റി. എന്നിട്ട് അവിടെയുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇടിച്ചുനിരത്തി. ഭീകരര്‍ക്ക് അതൊരു ഒളിത്താവളമായി മാറാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്.

അമേരിക്കന്‍ സൈന്യത്തിനെ സംരക്ഷണയിലുള്ള ഒരു അഭയാര്‍ത്ഥികേന്ദ്രത്തിലാണ് ആ വാഹനം ചെന്നുനിന്നത്. അവിടെയുള്ള മുതിര്‍ന്നവര്‍ ചിലര്‍ പറഞ്ഞ സംഭവങ്ങള്‍ കൂടി കേട്ടപ്പോള്‍ ഭ്രാന്തുപിടിക്കുന്ന പോലെയായി. അപ്പോഴും അബുവിനെ മുറുകെ ചേര്‍ത്തുപിടിച്ചുകൊണ്ടിരുന്നു. അമ്മയ്ക്ക് വാക്കുകൊടുത്തതാണല്ലോ.

രണ്ടാഴ്ച അഭയാര്‍ത്ഥി ക്യാമ്പില്‍. ജീവിതത്തില്‍ ഏറ്റവും ദുസ്സഹമെന്നു തോന്നിയ താമസം. ദിവസേന പോര്‍വിമാനങ്ങളുടെ ഇരമ്പല്‍, പീരങ്കികളും റോക്കറ്റുകളും പൊട്ടുന്ന ശബ്ദം, ഓരോ ദിവസവും ഭീകരാനുഭവങ്ങള്‍ പേറുന്ന നൂറ്റുക്കണക്കിന് പുതിയ അഭയാര്‍ത്ഥികള്‍.

അങ്ങനെയിരിക്കേയാണ് ഒരു ദിവസം ഒരു അറബിക് സംസാരിക്കുന്ന നേഴ്സ് സൈമയേയും അബുവിനേയും ഒരു ബസ്സിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. ബസ്സില്‍ ഏതാണ്ട് ഇരുപതോളം പേരുണ്ട്.

"ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?" സൈമ ആ നേഴ്സിനോടു ചോദിച്ചു.

"ഇപ്പോള്‍ ബാഗ്ദാദിലേയ്ക്ക്. അവിടെനിന്ന് വിമാനം വഴി അമേരിക്കയ്ക്ക്"

സൈമ ഒന്നും പറഞ്ഞില്ല. അബുവിനെ ചേര്‍ത്തുപിടിച്ചുകൊണ്ടിരുന്നു.

രണ്ടുദിവസത്തിനകം അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗത്തിന്റെ അംഗീകാരമുള്ള  കുര്‍ദ് അഭയാര്‍ത്ഥികളായി സൈമയും അബുവും സൈന്യത്തിന്റെ പ്രത്യേകവിമാനത്തില്‍ ന്യൂയോര്‍ക്കില്‍ വന്നിറങ്ങി.

അങ്ങനെയാണ് ഈ രാജ്യത്ത് എത്തിയത്.


ഏറെ ഭയത്തോടെയാണ് വിമാനത്തില്‍നിന്നിറങ്ങിയതെങ്കിലും മണിക്കൂറുകള്‍ക്കകം അതെല്ലാം ഇല്ലാതായി. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പോലീസുമൊക്കെ വളരേ മധുരമായാണ് പെരുമാറിയത്. കൂട്ടത്തില്‍ ചെറുപ്പക്കാരായ സന്നദ്ധപ്രവര്‍ത്തകരും ഉണ്ടായിരുന്നു. സൈമയേയും അബുവിനേയും സ്വീകരിച്ച വളന്റിയറിന്റെ പേര് "സബാ" എന്നായിരുന്നു. എത്ര സുന്ദരമായ അറബിക് ആയിരുന്നെന്നോ അവരുടേത്! അബുവുമായി പെട്ടന്നു കൂട്ടായി.

സബാ ആണ് അവരുടെ വിവരങ്ങളെല്ലാം ഫോമുകളില്‍ രേഖപ്പെടുത്തിയത്. അതില്‍ ഒരു ചോദ്യമായിരുന്നു അമേരിക്കയില്‍ പരിചയമുള്ള ആരെങ്കിലും ഉണ്ടോയെന്ന്. മൂന്നു വര്‍ഷം മുമ്പ് നാട്ടില്‍ വന്നു പോയ 'കമാല്‍' അമ്മാവനെ അവള്‍ ഓര്‍ത്തെടുത്തു. അമ്മാവന്‍ എന്നാല്‍ അമ്മയുടെ അമ്മയുടെ ചേച്ചിയുടെ മകന്‍. എവിടെയാണ് താമസിക്കുന്നത് എന്നൊന്നും അറിയില്ലായിരുന്നു. ഏതോ കോളേജില്‍ അദ്ധ്യാപകനാണെന്നു മാത്രം ഓര്‍മ്മയുണ്ടായിരുന്നു.

അത്രയും വിവരം മാത്രം വെച്ചുകൊണ്ടുതന്നെ സബാ അമ്മാവനെ കണ്ടെത്തി. മൂന്നാം ദിവസം അമ്മാവനും അമ്മായിയും ന്യൂയോര്‍ക്കിലെത്തി. അബുവിനേയും സൈമയേയും കണ്ടയുടന്‍ ഓടിവന്നു കെട്ടിപ്പിടിച്ച് "യാ അല്ലാഹ്" എന്നു വലിയ വായില്‍ കരഞ്ഞത് അതുവരെ കണ്ടിട്ടേയില്ലാത്ത അമ്മായിയായിരുന്നു. അമ്മാവന്‍ സംഘര്‍ഷങ്ങളെല്ലാം ഉള്ളിലൊതുക്കി ശാന്തമായി നിന്നു.

അന്നുതന്നെ അവര്‍ ചിക്കാഗോയ്ക്ക് വിമാനം കയറി. രാത്രിയായപ്പോഴേയ്ക്കും നഗരാതിര്‍ത്തിയ്ക്കു വെളിയിലുള്ള ഈ കൊച്ചുപട്ടണത്തിലെ വീട്ടിലെത്തി.

അങ്ങനെ മൂന്നു വർഷമായി ഈ നഗരത്തിൽ ഉണ്ട്...


ആദ്യത്തെ ഒരു വർഷം സൈമ നന്നേ ബുദ്ധിമുട്ടി. ഇംഗ്ലീഷ് പഠിച്ചെടുക്കാൻ വളരേ കഷ്ടപ്പെട്ടു. നാട്ടിൽ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച് ജീൻസും ടിഷർട്ടും സ്കര്‍ട്ടും പാന്റുമൊക്കെ ധരിക്കാൻ ശീലിക്കേണ്ടി വന്നു. നാട്ടിലെ രുചികളിൽനിന്ന് വ്യത്യസ്തമായ പാശ്ചാത്യ ഭക്ഷണരീതികളുമായി പൊരുത്തപ്പെടേണ്ടി വന്നു. പേരിന്റെ സ്പെല്ലിങ് പോലും അമ്മാവന്റെ താല്പര്യപ്രകാരം Zaimaയിൽ നിന്ന് Saima എന്നും Rasool മാറ്റി ഇംഗ്ലീഷിലെ റസല്‍ എന്ന പേരിന് സാമ്യം തോന്നിക്കുന്ന Rassul എന്നുമാക്കി. അബുവിന്റെ പേരും അതുപോലെ Abe എന്നാക്കി. പുതിയ നാടിന്റെ ക്രിസ്തീയയാധിഷ്ഠിത രീതികളുമായി ചേർന്നുപോകുന്നതാണ് നല്ലതെന്ന് ഏറെ ജീവിതാനുഭങ്ങളുള്ള അമ്മാവൻ എപ്പോഴും ഉപദേശിക്കുമായിരുന്നു.

അതെല്ലാം ക്രമേണ ശരിയായപ്പോഴും ഒരു പിശാചു മാത്രം അവളെ വിടാതെ പിന്തുടർന്നുകൊണ്ടിരുന്നു. അവളുടെ ഓർമ്മകൾ. വാതിൽ പെട്ടന്ന് തുറക്കുന്നതും വലിച്ചടയ്ക്കുന്നതും അവളെ നടുക്കി. പോലീസിനെ കാണുന്നത് അവളെ ഭയപ്പെടുത്തി. വലിയ വാഹനങ്ങളുടെ ഇരമ്പൽ അവളെ വിറപ്പിച്ചു. മിക്ക രാത്രികളിലും ഭീകര സ്വപ്നങ്ങൾ കണ്ട് അലറിയെഴുന്നേറ്റു. അച്ഛനെയും ജ്യേഷ്ഠനേയും വെടിവെച്ചു കൊന്നതും അമ്മയെ വലിച്ചിഴച്ചുകൊണ്ടുപോയതും വീട് ഇടിച്ചുനിരത്തിയതുമെല്ലാം പിന്നെയും പിന്നെയും അവളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു.സിനിമയും ടെലിവിഷനും അവള്‍ കാണുകയേയില്ലായിരുന്നു.

പക്ഷേ അവളുടെ കുടുംബത്തിന്റെ, വിശേഷിച്ച് അമ്മായിയുടെ, സ്നേഹവും കരുതലും അവള്‍ക്ക് പിന്തുണയായി. ആ വീടും പട്ടണവും സ്കൂളും അവള്‍ക്ക് ഏറേ സന്തോഷം നല്‍കി. എല്ലാവരും എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്നു. പല മതങ്ങളിലും നിറങ്ങളിലും സാമ്പത്തികശേഷിയിലും ഉള്ള ആളുകളാണെങ്കിലും ആരും ആരോടും പോരടിക്കുന്നില്ല. മുതിര്‍ന്നവരും അധികാരസ്ഥാനങ്ങളിലുള്ളവരും താഴെയുള്ളവരെ ചവിട്ടിമെതിക്കുന്നില്ല, താഴെയുള്ളവര്‍ തിരിച്ച് അവര്‍ക്ക് ആവശ്യത്തിലധികം ബഹുമാനവും കൊടുക്കുകയോ അവരെ ഭയപ്പെടുകയോ ചെയ്യുന്നില്ല. ദുരനുഭങ്ങളുടെ പൊള്ളുന്ന ഓര്‍മ്മകള്‍ പേറിക്കൊണ്ടിരിക്കുമ്പോഴും ദത്തെടുത്ത നാടിന്റെ ഈ നന്മ അവള്‍ക്ക് ആശ്വാസം നല്‍കി.

എല്ലാത്തിനും ഉപരിയായി അവളുടെ ജീവിതത്തിന് താങ്ങും ലക്ഷ്യവും വെളിച്ചവുമായിരുന്നത് അബുവായിരുന്നു. അവന്‍ ചിരിക്കുന്നതും കളിക്കുന്നതും പഠിക്കുന്നതും ദേഷ്യപ്പെടുന്നതുമെല്ലാം അവള്‍ കൗതുകത്തോടെ കണ്ടുകൊണ്ടിരുന്നു. അവനെ കുളിപ്പിക്കുന്നതും ബാഗ് പാക്ക് ചെയ്യുന്നതും വസ്ത്രം ധരിപ്പിക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം അവളായിരുന്നു. സ്കൂളില്‍ റീസസ് സമയത്തും ലഞ്ച് ടൈമിലും അവന് ഭക്ഷണം‌ കൊടുക്കാനും കൈയ്യും മുഖവും കഴുകിക്കൊടുക്കാനും അവള്‍ ശ്രദ്ധിച്ചു. അവനു ചെറിയൊരു പരിക്കോ അസുഖമോ വന്നാല്‍ അവള്‍ ഭ്രാന്തുപിടിച്ചപോലെയാകും. ശരിക്കും അവളുടെ ജീവിതം തന്നെ അബുവിനെ ചുറ്റിപ്പറ്റി മാത്രമായിരുന്നു.

അബുവിനെ അവളെയാണല്ലോ അമ്മ ഏല്പിച്ചത്...

(തുടരും)