എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, July 28, 2013

ഡിട്രോയിറ്റിന്റെ പതനം

ഒരുകാലത്ത് അമേരിക്കയുടെ കിരീടത്തിലെ രത്നമായിരുന്നു ഡിട്രോയിറ്റ്. ഏറ്റവുമധികം ജനവാസമുള്ള നഗരം, ഏറ്റവുമധികം പ്രതിശീര്‍ഷവരുമാനമുള്ള നഗരം, അമേരിക്കയുടെ വ്യാവസായിക തലസ്ഥാനം എന്നിങ്ങനെയുള്ള പെരുമകള്‍ സ്വന്തമായിരുന്ന ഇടം. ആ ഡിട്രോയിറ്റ് ജൂലായ് 19ന് പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുകയാണ്!

ഡിട്രോയിറ്റ് നഗരത്തിലെ മൂന്നിലൊന്നു ഭാഗത്ത് ഇന്ന് ആള്‍ത്താമസമില്ല. പലയിടത്തും വീടുകളും കടകളും വ്യവസായശാലകളും കെട്ടിടങ്ങളും അതിന്റെ ഉടമകള്‍ ഉപേക്ഷിച്ചുപോയിക്കഴിഞ്ഞിരിക്കുന്നു. വളരേയധികം ഇടങ്ങളില്‍ വഴിവിളക്കുകള്‍ കത്തുന്നില്ല - കാരണം വൈദ്യുതക്കമ്പികള്‍ അതിലെ ചെമ്പിനായി ആളുകള്‍ അറുത്തുമാറ്റിയിരിക്കുന്നു. മോഷണവും കൊലപാതകവുമടങ്ങുന്ന കുറ്റകൃത്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു - കാരണം ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത നഗരസഭ പോലീസുകാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുപോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് നഗരസഭ - കാരണം നികുതികൊടുക്കാന്‍ മാത്രം വരുമാനമുള്ള വ്യക്തികളും സ്ഥാപനങ്ങളും നന്നേ കുറവും, സര്‍ക്കാരിന്റെ 'കാരുണ്യ'ത്തിന്റെ ആവശ്യക്കാര്‍ വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഈയൊരു സന്ദര്‍ഭത്തിലാണ് ഡിട്രോയിറ്റിന് പാപ്പരായതായി സ്വയം പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നത്.

പതിനെട്ടു ബില്ല്യണ്‍ ഡോളറില്‍പ്പരമാണത്രേ ഡിട്രോയിറ്റ് നഗരത്തിന്റെ മൊത്തം കടം! 'സ്റ്റാന്റേര്‍ഡ് ആന്‍ഡ് പ്വര്‍'ന്റെ കണക്കനുസരിച്ച് നഗരത്തിന്റെ മൊത്തം വരുമാനം കൊണ്ട് പലിശയും പെന്‍ഷനും കൊടുക്കാന്‍ പോലും തികയില്ലത്രേ. ഇത്തരമൊരു സാഹചര്യത്തില്‍ നഗരസഭ ഈ നടപടിയെടുത്തതില്‍ അത്ഭുതപ്പെടാനില്ല.

അമേരിക്കന്‍ നിയമങ്ങളനുസരിച്ച് വ്യക്തികളോ സ്ഥാപനങ്ങളോ പാപ്പരായാല്‍ അവര്‍ക്ക് അവരുടെ നിലവിലുള്ള ബാധ്യതകള്‍ എഴുതിത്തള്ളാനും പുനഃക്രമീകരിക്കാനുമുള്ള സാഹചര്യം കോടതി ഒരുക്കിക്കൊടുക്കും. ഇപ്പോഴത്തെ ഫയലിങ്ങ് അനുസരിച്ച് നഗരത്തിന് നൂറുഡോളര്‍ കടം കൊടുത്തവര്‍ക്ക് വെറും പത്തു ഡോളര്‍ മാത്രം തിരികെ നല്‍കാനുള്ള നിര്‍ദ്ദേശപത്രികയാണ് നഗരാധികാരികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ബോണ്ട് വിപണി സ്വാഭാവികമായും ഇതിനോട് ശക്തമായിത്തന്നെയാണ് പ്രതികരിക്കുന്നത്. മുനിസിപ്പല്‍ ബോണ്ടുകളുടെ പലിശനിരക്ക് (yield) വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് - അതായത് ഉയര്‍ന്നനിരക്കിലേ ഇനി മുനിസിപ്പാലിറ്റികള്‍ക്ക് വിപണിയില്‍നിന്ന് പണം കടമെടുക്കാനാവൂ. അമേരിക്കയില്‍ സാമ്പത്തികബുദ്ധിമുട്ടുള്ള ഒരു ഡസന്‍ നഗരങ്ങളെങ്കിലുമുണ്ട്. വരും നാളുകളില്‍ ഡിട്രോയിറ്റിനു സമാനമായ പ്രതിസന്ധി ആ നഗരങ്ങളിലേയ്ക്കു വ്യാപിക്കുമോ എന്ന ആശങ്ക നിലനില്ക്കുന്നുണ്ട്.

ഡിട്രോയിറ്റിന്റെ ഈ പതനത്തിന് കാരണങ്ങള്‍ പലതാണ്. അടിസ്ഥാന കാരണം വരവു കുറഞ്ഞതും ചിലവു കൂടിയതും തന്നെയാണ്. പക്ഷേ അത്തരമൊരു നിലയിലേയ്ക്കുനയിച്ച രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങള്‍ അതതു തലങ്ങളില്‍ ഇന്നും തര്‍ക്കിക്കപ്പെടുന്നവയാണ്.

തൊഴിലാളി യൂണിയനുകളുടെ ഉരുക്കുമുഷ്ടിയിലാണ് സമ്പന്നരും ഉപഭോഗപ്രിയരുമായ അവിദഗ്ദ്ധസമൂഹം ഡിട്രോയിറ്റില്‍ രൂപപ്പെട്ടത്. അക്കാലത്ത് അമേരിക്കലെ വ്യവസായശാലകളില്‍ തൊഴില്‍ ലഭിക്കാന്‍ യാതൊരുവിധ വിദ്യാഭ്യാസമോ പ്രാവീണ്യമോ വേണ്ടിയിരുന്നില്ല. തീരെ താഴ്ന്ന തൊഴിലുകള്‍ക്കുപോലും ഉയര്‍ന്ന വേതനവും ജോലിസ്ഥിരതയും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ കഴിയുന്ന ആസുരശക്തിയുണ്ടായിരുന്നു ഡിട്രോയിറ്റിലെ യൂണിയനുകള്‍ക്ക്.

ഈ യൂണിയനുകളെ ഒതുക്കാനാണ് എണ്‍പതുകളില്‍ റെയ്ഗന്‍ ഭരണകൂടം 'വടക്കനമേരിക്കന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ (North American Free Trade Agreement - NAFTA)' കൊണ്ടുവന്നത്. തല്‍ഫലമായി ഡിട്രോയിറ്റിലെ വാഹനനിര്‍മ്മാണശാലകള്‍ ക്രമേണ ക്യാനഡയിലേയും മെക്സിക്കോയിലേയും 'ചിലവുകുറഞ്ഞ വ്യാപാരമേഖല'കളിലേയ്ക്ക് പറിച്ചുനടപ്പെടാന്‍ തുടങ്ങി. വാഹനനിര്‍മ്മാണം മുടങ്ങിയതോടെ അനുബന്ധവ്യവസായങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. വലിയ തോതിലുള്ള വരുമാനക്കമ്മിയാണ് ഈ സംഭവവികാസങ്ങള്‍ നഗരത്തിനു വരുത്തിവെച്ചത്.

2008ലെ സാമ്പത്തിക പ്രതിസന്ധി ഡിട്രോയിറ്റ് നഗരത്തിന് രണ്ടാമത്തെ പ്രഹരം ഏല്പിച്ചു. അതുവരെ ഡിട്രോയിറ്റ് കമ്പനികള്‍ താരതമ്യേന വലിയ ലാഭമുള്ള പാസഞ്ചര്‍ ട്രക്കുകളും എസ്‌യുവികളും വിറ്റാണ് നിലനിന്നുപോയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മുറുകുകയും ഋണലഭ്യത കുറയുകയും പെട്രോളിന്റെ വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തതോടെ വലിയ വാഹനങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ ഇല്ലാതായി. ചെറിയ കാറുകളുടെ വിപണിയില്‍ ജാപ്പനീസ്/കൊറിയന്‍/ജര്‍മന്‍ കാറുകളോടു മത്സരിക്കാന്‍ പോന്ന മോഡലുകള്‍ അമേരിക്കന്‍ കമ്പനികളുടെ പക്കല്‍ ഉണ്ടായിരുന്നുമില്ല. അങ്ങനെ ജനറല്‍ മോട്ടോഴ്സ്, ക്രൈസ്ലര്‍ എന്നീ കമ്പനികള്‍ അടച്ചുപൂട്ടേണ്ട നിലയിലേയ്ക്കായി.

ഈ അവസരത്തിലാണ് ഒബാമ ഭരണകൂടം ഈ രണ്ടു കമ്പനികളേയും 'തന്ത്രപരമായ പാപ്പരത്തം' പ്രഖ്യാപിക്കാന്‍ അനുവദിച്ചത്. പാപ്പരത്തം പ്രഖ്യാപിച്ചതോടെ ഈ കമ്പനികളുടെ നിലവിലുള്ള എല്ലാ ബാദ്ധ്യതകളും ഒരു ഞൊടിയില്‍ ഇല്ലാതായി. അമേരിക്കന്‍ സര്‍ക്കാര്‍ ഈ കമ്പനികളിലെ ഓഹരിയുടമകളായി.

വാഹനനിര്‍മ്മാണമേഖലയിലെ തൊഴിലുകള്‍ തീര്‍ത്തും ഇല്ലാതാവുന്നതില്‍നിന്ന് രക്ഷിയ്ക്കാന്‍ ഈ നടപടി സഹായകരമായെങ്കിലും വലിയൊരു ആഘാതമാണ് ഈ നടപടി ഡിട്രോയിറ്റ് നഗരത്തിനുമേല്‍ ഏല്‍പ്പിച്ചത്. ജീവനക്കാരുടെ വരുമാനം വെട്ടിക്കുറച്ചും, മോഡലുകള്‍ ഇല്ലാതാക്കിയും, അനുബന്ധവ്യവസായങ്ങളില്‍നിന്നുള്ള സംഭരണം പരിമിതപ്പെടുത്തിയും, നിര്‍മ്മാണശാലകള്‍ അടച്ചുപൂട്ടിയും വാഹനവ്യവസായികള്‍ ചിലവുചുരുക്കിയപ്പോള്‍ അത്തരം ഇടപാടുകളിലെ നികുതിവരുമാനത്തെ ആശ്രയിച്ചിരുന്ന ഡിട്രോയിറ്റ് നഗരസഭയ്ക്ക് സംഭ്രമജനകമായ തകര്‍ച്ചയാണ് സംഭവിച്ചത്.

ബാങ്കിങ്ങ് മേഖലയിലെ പ്രതിസന്ധി ഈ തകര്‍ച്ചയെ ഒന്നുകൂടി തീവ്രമാക്കി. വീടുപണയപ്പെടുത്തി പണം കടം വാങ്ങിയവരായിരുന്നു ഡിട്രോയിറ്റിലെ സാധാരണക്കാരില്‍ അധികവും. ജോലി നഷ്ടപ്പെടുകയും ബാങ്കുള്‍ പലിശ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തതോടെ മിക്കവാറും പേര്‍ക്ക് തവണകള്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതായി. ബാങ്കുകള്‍ അവരെയെല്ലാം അവരുടെ വീടുകളില്‍നിന്ന് കുടിയൊഴിപ്പിച്ചു. പക്ഷേ അങ്ങനെ പിടിച്ചെടുത്ത വീടുകള്‍ വാങ്ങാന്‍ ആരും ഇല്ലായിരുന്നു. കാലക്രമേണ, പലതരത്തില്‍ തകര്‍ക്കപ്പെട്ട ഒഴിഞ്ഞ വീടുകളുടെ പ്രേതനഗരമായി ഫലത്തില്‍ ഡിട്രോയിറ്റ്.

നഗര-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള രാഷ്ട്രീയക്കാരുടെ പങ്കും ഒട്ടും കുറച്ചുകാണേണ്ടതില്ല. ഡിട്രോയിറ്റ് യൂണിയനുകളുടെ പിന്‍ബലത്തില്‍ സ്വന്തം രാഷ്ട്രീയസ്ഥാനമാനങ്ങള്‍ കെട്ടിപ്പൊക്കിയ ഡെമോക്രാറ്റുകളും യൂണിയനുകളെ ഒതുക്കി 'സ്വതന്ത്രവിപണിയുടെ' മുന്നണിനേതാക്കളായ മുതലാളിമാരുടെ മടിശ്ശീല വീര്‍പ്പിച്ചുകൊടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഈ ദുരന്തത്തിനുത്തരവാദികളാണ്. നഗരം സാമ്പത്തികപ്രതിസന്ധിയിലാണെന്നറിഞ്ഞിട്ടും വീണ്ടുംവീണ്ടും കടമെടുത്ത് ചിലവുനടത്തിയിരുന്ന ദീര്‍ഘകാല ഡിട്രോയിറ്റ് ഭരണാധികാരികളായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ മുഖ്യപങ്കാണുള്ളതെന്നത് അവിതര്‍ക്കിതമാണ്. വോട്ടിനുവേണ്ടി ഇരിക്കുന്ന കൊമ്പുവെട്ടുകയും നനഞ്ഞിടം കുഴിക്കുകയും കഴുക്കോലൂരി വിറകുകത്തിക്കുകയും ചെയ്യുന്നമട്ടുള്ള രാഷ്ട്രീയമാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ഡിട്രോയിറ്റില്‍ അരങ്ങേറുന്നത്.

ഒരു സമൂഹത്തിന്റെ നന്മയ്ക്ക് കോര്‍പ്പറേറ്റുകളുടെ ആസുരതയാണോ, യൂണിയനുകളുടെ ഉരുക്കുമുഷ്ടിയാണോ, രാഷ്ട്രീയക്കാരന്റെ രാക്ഷസബലമാണോ, കോടതികളുടെ നിഗ്രഹശക്തിയാണോ കൂടുതല്‍ അഭികാമ്യം എന്ന അമ്പരപ്പിക്കുന്ന ചോദ്യമാണ് ഡിട്രോയിറ്റ് ലോകത്തിനുമുന്‍പില്‍ വയ്ക്കുന്നത്. ഈ സത്വങ്ങള്‍ തമ്മിലുള്ള ശീതസമരത്തിനു സമാനമായ ഒരുതരം അയഞ്ഞ സംഘര്‍ഷത്തില്‍ മാത്രമേ സമൂത്തിനു പ്രതീക്ഷയുള്ളൂ എന്നെനിക്കു തോന്നുന്നു. ഇവര്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോഴും സഖ്യത്തിലാവുമ്പോഴും സമൂഹത്തിന് തുടക്കത്തില്‍ സമൃദ്ധിയുണ്ടായേക്കാമെങ്കിലും ദുരിതം മാത്രമായിരിക്കും അന്തിമഫലം. ഇന്നത്തെ സമൃദ്ധിയില്‍ അഭിരമിക്കുന്ന ഭാരതീയന്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതാണ് ഡിട്രോയിറ്റിന്റെ ഈ ദുരന്തകഥ.

*****************************************

വാല്‍ക്കഷണം: ഡിട്രോയിറ്റിലെ പല പ്രദേശങ്ങളും പ്രേതഗൃഹങ്ങളുടെ ശ്മശാനങ്ങളായതോടെ അവശേഷിക്കുന്ന ആള്‍ത്താമസമുള്ള വീടുകളില്‍നിന്നും ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം ഒറ്റപ്പെട്ട വീടുകളിലേയ്ക്ക് മുനിസിപ്പല്‍ സേവനങ്ങള്‍ (വെള്ളം, അഴുക്കുചാല്‍, വഴിവിളക്കുകള്‍, റോഡുകള്‍, പൊലീസിങ്ങ് എന്നിവ) കുറഞ്ഞ ചിലവില്‍ കാര്യക്ഷമമായി എത്തിക്കുക അസാധ്യമാണ് എന്നതുകൊണ്ടത്രേ ഇത്. അങ്ങനെ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തുലോം തുച്ഛമായ പ്രതിഫലമാണ് മുനിസിപ്പാലിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത് - ഇത്തരം ഇടങ്ങളിലെ വീടുകള്‍ക്ക് പൊതുവിപണിയില്‍ തീരെ വിലയില്ല എന്നതുതന്നെ കാരണം. ചുരുക്കത്തില്‍, മുഴുപ്പട്ടിണിയാണെങ്കിലും സ്വന്തം കൂരയ്ക്കുകീഴില്‍ അന്തിയുറങ്ങമല്ലോ എന്ന അവസാന പ്രതീക്ഷപോലും ഭരണവര്‍ഗ്ഗം അവരുടെ പൌരന്‍മാര്‍ക്ക് ബാക്കിവെച്ചിട്ടില്ലെന്നര്‍ത്ഥം !

ഇതുകൂടി കാണുക : ഡിട്രോപ്പിയ

Sunday, July 7, 2013

സര്‍ദാര്‍ജിയുടെ കല്യാണം!

"നമസ്കാര്‍ തോമസ് ഭായ്! കൈസേ ഹേ ആപ്?"

ഓ, ഗം‌ഭീരമായി!

രണ്ടു സെര്‍വറുകളുടെ ഡിസ്ക് ക്രാഷ് ആയിക്കിടക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ ബാക്കപ്പും കറപ്റ്റ് ആണെന്നാണ് കേട്ടത്. ക്ലയന്റും മാനേജര്‍മാരും ബ്രസീലിലുള്ള ഐബിഎം കാള്‍ സെന്റര്‍ വാനരന്‍മാരും ഒക്കെക്കൂടി തലയ്ക്കകത്തുകിടന്ന് ചിലമ്പാട്ടം ആടുന്നു. ഈ മുഹൂര്‍ത്തത്തില്‍ത്തന്നെ വേണമല്ലോ സര്‍ദാര്‍ജിയ്ക്കു പ്രത്യക്ഷപ്പെടാന്‍!

തലയിലിരുന്ന ടെലിഫോണ്‍ ഹെഡ്സെറ്റ് ഊരിയെറിഞ്ഞ്, മോണിറ്ററിന് അഭിമുഖമായിരുന്ന കസേര നൂറ്റിയെണ്‍പതുഡിഗ്രി തിരിച്ച്, തല നാല്പത്തിയഞ്ചുഡിഗ്രി ഉയര്‍ത്തി കണ്ണുകള്‍ രണ്ടും സര്‍ദാര്‍ജിയുടെ തിരുവദനത്തില്‍ പ്രതിഷ്ഠിച്ചു. എന്നിട്ട് "ക്യൂം ഭായ്, തേരി ശാദി ഹോ രഹി ഹേ ക്യാ?" എന്നൊരു ചോദ്യമങ്ങ് കാച്ചി.

സര്‍ദാര്‍ ആയതുകൊണ്ടാണോയെന്നറിയില്ല, അതിന്റെ നേരായ അര്‍ത്ഥത്തില്‍ മാത്രമേ അവന്‍ അതെടുത്തുള്ളൂ. "ഹാം ഭായ് വഹി ബോല്‍നേ കേ ലിയേ ആയാ ഥാ" - അവന്‍ പ്രതിവചിച്ചു.

ഉള്ളതുപറയാമല്ലോ, അതുപറഞ്ഞപ്പോളുണ്ടായ അവന്റെ ചിരിയും കണ്ണുകളിലെ തിളക്കവും കണ്ടപ്പോള്‍ തുടക്കത്തിലുണ്ടായ കെറുവ് ആകെ ആവിയായിപ്പോയി.

അല്ലെങ്കിലും എനിക്കീ സര്‍ദാര്‍ജിയെ പണ്ടേ ഇഷ്ടമാണ്. രണ്ടുവര്‍ഷം മുമ്പാണ് അയാള്‍ ഈ കമ്പനിയില്‍ ജോലിയ്ക്കു കയറിയത്. ഡിഗ്രിയെടുത്തതിനുശേഷമുള്ള അയാളുടെ ആദ്യത്തെ ജോലി. അന്നുവെറും ഇരുപത്തിമൂന്നുവയസ്സു പ്രായം!

ക്ലാസ്സില്‍ വളരേ മിടുക്കനായിരുന്നതുകൊണ്ടാണെന്നുതോന്നുന്നു, തുടക്കത്തില്‍ ഭയങ്കര ആത്മവിശ്വാസമായിരുന്നു കക്ഷിയ്ക്ക്. പുള്ളിയുടെ സോഫ്റ്റ്‌വേര്‍ ഒന്നുരണ്ടുതവണ ലൈവ് സെര്‍വറില്‍ ക്രാഷ് ആയപ്പോഴാണ് അതൊക്കെയൊന്നു ശരിയായത്. "ഭായ്, എന്റെ പിസിയില്‍ അത് ഭംഗിയായി ഓടുന്നുണ്ട്, ക്യുഎ സെര്‍വറിലും ഒറ്റ ബഗ് പോലുമില്ല - ലൈവ് സെര്‍വറില്‍ എന്തുപറ്റി?" എന്ന ചോദ്യവും കൊണ്ട് ചമ്മിയ മുഖവുമായി ഒരിക്കല്‍ വന്നതോര്‍ക്കുന്നു. "ഭായ്, അവിടൊക്കെ ഒന്നോ രണ്ടോ പേരല്ലേ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുള്ളൂ. സെര്‍വറില്‍ പതിനായിരക്കണക്കിനാളുകളാണല്ലോ ഒരേസമയം യൂസ് ചെയ്യുക" എന്ന് 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, ദാസാ' എന്ന അതേ ദാര്‍ശനികശബ്ദത്തില്‍ ഞാന്‍ മറുപടി കൊടുത്തതും.

പക്ഷേ സര്‍ദാര്‍ മിടുക്കനാണ്. എന്നേക്കാള്‍ ഏറെയേറെ! ഏതാണ്ട് നാലുമാസത്തോളമേ എന്റെ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അയാള്‍ക്കു വേണ്ടിവന്നുള്ളൂ. അതിനുശേഷം വല്ലപ്പോഴുമേ സഹായം ചോദിച്ച് എന്റടുത്തുവന്നിട്ടുള്ളൂ. അയാളേപ്പോലെ യൂസര്‍ ഇന്റര്‍ഫേസ് ഡിസൈന്‍ ചെയ്യാന്‍ കഴിവുള്ള ആരും ഈ കമ്പനിയിലില്ലതന്നെ. അതിമനോഹരമായ വെബ് പേജുകളാണ് പുള്ളിയുടെ വര്‍ക്കിന്റെ സവിശേഷത. ആപ്പിള്‍ ഉല്‍പന്നങ്ങളുടെ തികഞ്ഞ ആരാധകനാണ് കക്ഷി. 'നമ്മള്‍ ഒരു അപ്ലിക്കേഷന്‍ ഉണ്ടാക്കിയാല്‍ ആളുകള്‍ക്കത് വീണ്ടും വീണ്ടും വന്ന് ഉപയോഗിക്കാന്‍ തോന്നുമാറ് ലളിതവും സുന്ദരവും ആയിരിക്കണം' എന്ന ഫണ്ട ഇടയ്ക്കൊക്കെ വന്ന് എന്റെ തലയില്‍ കൊട്ടിയിട്ടുപോകാറുണ്ട്.

"ഇന്ന് ഈ കമ്പനിയിലെ എന്റെ അവസാനത്തെ ദിവസമാണ് തോമസ് ഭായ്. എനിക്ക് ബാങ്ക് ഓഫ് അമേരിക്കയില്‍ ഒരു ജോബ് ഓഫറുണ്ട്. നോര്‍ത്ത് കരോലൈനായിലെ ഷാര്‍ലറ്റിലാണ് ഓഫീസ്. ജോയിന്‍ ചെയ്യാന്‍ അവര്‍ രണ്ടര മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് എനിക്ക് ഇന്ത്യയിലേയ്ക്കു പോകാനുള്ള വീസ അനുവദിച്ചുകിട്ടി. രണ്ടുമാസത്തിനുള്ളില്‍ വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ ചെയ്തുതീര്‍ക്കാമെന്നാണ് വിചാരിക്കുന്നത്"

തീര്‍ത്തും സാധാരണമെന്നു തോന്നിക്കുന്ന കാര്യങ്ങള്‍, അല്ലേ? പക്ഷേ ഈ സര്‍ദാര്‍ജിയെ സംബന്ധിച്ചിടത്തോളം പ്രപഞ്ചാത്ഭുതങ്ങളാണവ!

ആറുവര്‍ഷങ്ങള്‍ക്കുമുമ്പ്, 'മക് ഗില്‍' യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് മൂന്നുദിവസത്തിനകം പ്രണയം എന്ന സൌഭാഗ്യലോട്ടറിയടിച്ചു റെക്കോര്‍ഡിട്ടയാളാണീ സര്‍ദാര്‍. പ്രണയഭാജനം ഗോവയില്‍ ജനിച്ചുവളര്‍ന്ന പര്‍മീന്ദര്‍ കൌര്‍ എന്ന 'ജുഹി'. എന്തുകണ്ടിട്ടാണാ സര്‍ദാര്‍ണി ഇയാളെ ഇഷ്ടപ്പെട്ടതാവോ! ആറടി മൂന്നിഞ്ച് പൊക്കമുണ്ടെങ്കിലും ആളു മെലിഞ്ഞാണ്. ദിവസേന എട്ടുകിലോമീറ്റര്‍ ഓടുമെങ്കിലും വളഞ്ഞുകൂനിയാണ് നില്പും നടപ്പും. നിരയൊത്ത പല്ലുകളും വിടര്‍ന്ന കണ്ണുകളും ഉണ്ടെങ്കിലും മുഖം കോമാങ്ങ പോലെ നീണ്ടതാണ്. നല്ല ബുദ്ധിയും പഠിപ്പുമൊക്കെയുണ്ടെങ്കിലും എല്ലാവരോടും വല്ലാത്തൊരു വിനയവും ബഹുമാനവുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചാലേ അയാള്‍ പറയുന്നത് കേള്‍ക്കാനാകൂ - അത്രയ്ക്ക് സൌമ്യമായ ശബ്ദത്തിലാണ് സംസാരം. ചുരുക്കത്തില്‍ അത്ര 'എടുപ്പുള്ള ആണൊ'ന്നുമല്ല, പെണ്ണുങ്ങള്‍ക്ക് പെട്ടന്നു പ്രേമം തോന്നാന്‍. ഞാന്‍ അസൂയകൊണ്ടുപറയുന്നതല്ല, കേട്ടോ.

ആ റെക്കോര്‍ഡോടുകൂടി സര്‍ദാര്‍ജിയുടെ കഷ്ടകാലം തുടങ്ങി. ഡിസംബറില്‍ മോണ്ട്രിയാളിലെ മൈനസ് അഞ്ചു ഡിഗ്രി തണുപ്പടിച്ചയുടന്‍ ജുഹി സ്ഥലം വിട്ടു. അവിടത്തെ മദാമ്മമാരൊക്കെ മിനിസ്കര്‍ട്ടും സ്ലീവ്‌ലെസ്സുമൊക്കെയിട്ടുനടക്കുന്ന കാലാവസ്ഥയാണെന്നോര്‍ക്കണം. 'ഇതൊക്കെ സുഖകരമായ കാലാവസ്ഥയല്ലേ, ഫെബ്രുവരിയിലെ മൈനസ് ഇരുപത്തഞ്ചാണ് ശരിക്കുള്ള തണുപ്പ്' എന്നൊക്കെ ആരെങ്കിലും സര്‍ദാര്‍ണിയോടു പറഞ്ഞിട്ടുണ്ടാകും. ഏതായാലും എടുപിടീന്നായിരുന്നു പോക്ക്. സര്‍ദാര്‍ജിയ്ക്ക് ഒരു അഭിപ്രായം പറയാനുള്ള സമയം പോലും കിട്ടിയില്ല.

ഒരുമാതിരി പ്രണയകഥകളെല്ലാം അവിടെ അവസാനിച്ചേനേ. പക്ഷേ സര്‍ദാര്‍ജി സന്‍മനസ്സുള്ളവനാണല്ലോ. പിന്നീടുള്ള കാലം ഇമെയില്‍, ചാറ്റ്, സ്കൈപ്പ്, ഫേസ്‌ബുക്ക് എന്നീ മാധ്യമങ്ങളിലൂടെ ആ പ്രണയം ചൂടാറാതെ അയാള്‍ കാത്തുസൂക്ഷിച്ചു.

ജോലികിട്ടി ആദ്യത്തെ ശംബളംകൊണ്ട് സര്‍ദാര്‍ ആദ്യം ചെയ്തത് ഇന്ത്യന്‍ വീസായ്ക്ക് അപേക്ഷിക്കുക എന്നതായിരുന്നു. പക്ഷേ അവിടേയും വലിയൊരു പ്രതിബന്ധം അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അയാളുടെ അച്ഛന്‍ ജോഗീന്ദര്‍സിംഗ് എണ്‍പതുകളിലെ 'കുഖ്യാത് ആതങ്കവാദി' ആയിരുന്നു!

എട്ടുവര്‍ഷത്തെ സൈനികസേവനത്തിനുശേഷം സ്വന്തം ഗ്രാമത്തില്‍ ഒരു ഗോതമ്പുമില്ലും നടത്തി ഒരു എളിയജീവിതം നയിച്ചിരുന്ന സാധാരണക്കാരനായിരുന്നു ജോഗീന്ദര്‍സിംഗ്. ഖാലിസ്ഥാനുവേണ്ടിയുള്ള പോരാട്ടം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. ഒരിക്കല്‍ പണപ്പിരിവിനുവന്ന അകാലികളെ അയാള്‍ നല്ല മിലിറ്ററി നിലവാരത്തിലുള്ള തെറിപറഞ്ഞ് ഓടിച്ചു. അതിനുശേഷം നാലോ അഞ്ചോ തവണ ഫോണിലൂടെയും തപാലിലൂടെയും ഭീഷണി വന്നു. ഓരോ ഭീഷണിയിലും 'അടയ്ക്കേണ്ട' സംഖ്യയും പെരുകിക്കൊണ്ടിരുന്നു. പക്ഷേ ജോഗീന്ദര്‍സിംഗ് അതിനൊന്നും പുല്ലുവില കൊടുത്തില്ല. ഒരു ദിവസം മില്ലില്‍നിന്നു വന്നപ്പോള്‍ കണ്ടത് അയാളുടെ അമ്മയും ഭാര്യയും രണ്ടു കുട്ടികളും വെടിയേറ്റൂമരിച്ചുകിടക്കുന്നതാണ്.

അയാള്‍ അന്നേ ദിവസം ഗ്രാമത്തില്‍നിന്നുമുങ്ങി. വേറൊരു പേരില്‍ 'ബബ്ബര്‍ ഖല്‍സ'യില്‍ ചേര്‍ന്നു. ഒരു ഫുള്ളി ഓട്ടോമാറ്റിക് റൈഫിള്‍ കൈക്കലാക്കുക എന്ന ലളിതമായ ഉദ്ദേശമേ അതിനുണ്ടായിരുന്നുള്ളൂ. ക്രമേണ, കൊലപാതകികളായ അഞ്ചുപേരേയും അത് ആസൂത്രണം ചെയ്ത രണ്ടു പേരേയും അയാള്‍ തന്ത്രപൂര്‍വ്വം കണ്ടെത്തി.

അവരെയെല്ലാം ഒരുമിച്ച് ഒരിടത്തുകൊണ്ടുവരിക എന്നതായിരുന്നു അടുത്ത പരിപാടി. അവര്‍ക്കെല്ലാം വിശ്വസ്തനായ ഒരാളിനെ ജോഗീന്ദര്‍സിംഗ് പാട്ടിലാക്കി. അയാളേക്കൊണ്ട് 'ചഹല്‍' ഗ്രാമത്തിലെ ഒരു ഢാബയില്‍ അവരെ വിരുന്നിനു വിളിപ്പിച്ചു. പക്ഷേ വിരുന്നിന് മൂന്നു പേരേ വന്നുള്ളൂ. മറ്റുള്ളവര്‍ തൊട്ടടുത്ത ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു.

ഢാബയിലിരുന്ന മൂന്നുപേരെയും വിവാഹത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന, കൊലപാതകികളും അവരുടെ കാവല്‍ക്കാരും അടങ്ങുന്ന, പതിമൂന്നുപേരെയും വകവരുത്താന്‍ ജോഗീന്ദര്‍സിംഗിന് ഒരു എകെ47ഉം നൂറ്റിമുപ്പത്തിരണ്ട് ബുള്ളറ്റുകളും ഒരു 'എന്‍ഫീല്‍ഡ്' ബുള്ളറ്റൂം മുപ്പത്തിയഞ്ചു മിനിറ്റും മാത്രമേ വേണ്ടിവന്നുള്ളൂ, എന്നാണ് ഐതിഹ്യം.

കൃത്യനിര്‍വ്വഹണത്തിനുശേഷം അയാള്‍ പാക്കിസ്ഥാനിലേയ്ക്ക് മുങ്ങി. അവിടെനിന്ന് ദുബായ് വഴി രാഷ്ട്രീയാഭയാര്‍ത്ഥിയായി ക്യാനഡയിലെത്തി. വീണ്ടും വിവാഹിതനായി. ആ ബന്ധത്തില്‍ ജനിച്ചതാണ് കമല്‍ജീത് സിംഗ് എന്ന ഈ സര്‍ദാര്‍.

അഭയാര്‍ത്ഥികളായി ക്യാനഡയിലെത്തിയവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് വീസ നല്‍കാറില്ല, പക്ഷേ അവരുടെ ക്യാനഡയില്‍ ജനിച്ച മക്കള്‍ക്ക് പലപ്പോഴും വീസ കൊടുക്കാറുണ്ട്. കമല്‍ജീത്തിന്റെ കാര്യത്തില്‍ എന്തോ കോണ്‍സുലേറ്റിന് വല്ലാത്തൊരു മടിയായിരുന്നു. പതിനേഴുതവണയാണ് അവര്‍ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ വീസ അപേക്ഷ നിരസിച്ചത്.

അപ്പോള്‍ ഇത്തവണ സര്‍ദാര്‍ ഇതെങ്ങനെ ഒപ്പിച്ചു?

"ഭായ്, ഇത്തവണ എഴുപത്തിനാലു പേജുകളുള്ള ഒരു ബൈന്ററാണ് അപേക്ഷയോടൊപ്പം കൊടുത്തത്. എന്റെ ഒന്നാംക്ലാസ്സ് മുതലുള്ള എല്ലാ മാര്‍ക്ക് ഷീറ്റുകളും, മല്‍സരങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും, സന്നദ്ധസേവനം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റുകളും, ആറിടങ്ങളില്‍നിന്നുള്ള പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകളും, എന്റെ 'സ്വഭാവശുദ്ധി'യേപ്പറ്റി അറിയപ്പെടുന്ന അഞ്ചുപേര്‍ എഴുതിയ കത്തുകളും, ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടേയും ആളുകളുടേയും പേരും മേല്‍വിലാസവും - എന്നിങ്ങനെ ഒരുപറ്റം രേഖകള്‍ ബൈന്ററിലുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഇന്റര്‍വ്യൂവിനു ചെല്ലാന്‍ പറഞ്ഞ് അറിയിപ്പു വന്നു. എന്നേക്കൊണ്ട് എന്തെങ്കിലും അബദ്ധം പറയിപ്പിച്ച് അപേക്ഷ നിരസിക്കാനുള്ള പരിപാടിയാണെന്നാണ് കരുതിയത്"

"അവിടെച്ചെന്നപ്പോള്‍ ഒരു സര്‍ദാറായിരുന്നു ഇന്റര്‍വ്യൂവറായി ഇരുന്നിരുന്നത്. ഞാന്‍ അയാളോട് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. ജൂഹിയ്ക്കുവേണ്ടി ഇപ്പോഴുള്ള ജോലി ഉപേക്ഷിച്ച് തണുപ്പില്ലാത്തയിടത്ത് ജോലി തേടിപ്പിടിച്ചതുവരെ. ഞാന്‍ പറഞ്ഞുതീരുന്നതുവരെ അയാള്‍ എന്റെ മുഖത്തുനോക്കിയിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. പിന്നെ പുറത്തുപോയി ഇരിക്കാന്‍ പറഞ്ഞു. അപ്പോഴും അവര്‍ റിജക്റ്റ് ചെയ്യുമെന്നുതന്നെയാണ് കരുതിയത്. പക്ഷേ മൂന്നരയായപ്പോള്‍ വീസയടിച്ച പാസ്പോര്‍ട്ട് കയ്യില്‍ കിട്ടി!"

ആ കടമ്പ അങ്ങനെ കടന്നെങ്കിലും ഇതിലും വലിയ പ്രശ്നങ്ങളാണ് സര്‍ദാര്‍ജിയ്ക്ക് ഇനിയുള്ളത്.

പെണ്ണിന്റെ വീട്ടുകാര്‍ക്ക് ഇവനെ പിടിക്കുമോയെന്ന് യാതൊരു നിശ്ചയവുമില്ല. അഥവാ ഇഷ്ടപ്പെട്ടാല്‍ത്തന്നെ ഇത്തരമൊരു കുടുംബത്തിലേയ്ക്ക് അവളെ കെട്ടിച്ചയയ്ക്കുമോയെന്നും അറിയില്ല. കെട്ടിയാല്‍ത്തന്നെ അവള്‍ ഷാര്‍ലറ്റിലേയ്ക്കു വരുമെന്ന് തീര്‍ച്ചയില്ല. വന്നാല്‍ത്തന്നെ പിന്നേയും തിരിച്ചു പോകില്ലെന്നും ഉറപ്പില്ല. അങ്ങനെ തിരിച്ചുപോയാല്‍ സര്‍ദാര്‍ജിയ്ക്ക് ഇന്ത്യയില്‍ സ്ഥിരതാമസത്തിനായി അപേക്ഷിക്കേണ്ടിവരും. അതു കിട്ടുമെന്ന് പറയാനാവില്ല (പിന്നെ ഇന്ത്യയായതുകൊണ്ട് എല്ലാത്തിനും ഒരു 'ജുഗാഡ്' ഉണ്ടെന്നാശ്വസിക്കാം). ഇതിനിടയ്ക്കെങ്ങാനും ജോഗീന്ദര്‍സിംഗ് ചുട്ടുകൊന്നവരുടെ പിന്‍മുറക്കാരാരെങ്കിലും ഇയാളെ കണ്ടുപിടിച്ചാല്‍ പിന്നെ ജീവിതംതന്നെ കട്ടപ്പുക!

നേരേ ചൊവ്വേ അപ്പച്ചനും അമ്മച്ചിയും ചൂണ്ടിക്കാട്ടിയ നാടന്‍ പെണ്ണിനെ കെട്ടിയ ഈ ഞാന്‍ വരെ ചക്രശ്വാസം വലിക്കുന്നു. ഇയാളെന്തിനാണ് ഈ നരകത്തില്‍ കേറാന്‍ തീക്കുണ്ടത്തിന്റെ നടുക്ക് ഒറ്റക്കാലില്‍ നിന്നു തപസ്സുചെയ്യുന്നത് എന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. ഒടുവിലാന്‍ പറഞ്ഞതുപോലെ 'നല്ല തല്ല് നാട്ടില്‍ത്തന്നെ കിട്ടുമല്ലോ' എന്തിനുവെറുതേ പാടുപെട്ട് കാശുചിലവാക്കി വല്ലനാട്ടിലും പോയി ചോദിച്ചുവാങ്ങുന്നു!

ഏതായാലും ഒരു കൈ കൊടുത്ത് മംഗളാശംസകളും നേര്‍ന്ന് അയാളെ യാത്രയാക്കി. ഒരു നന്ദിയും പുഞ്ചിരിയും പ്രകാശിപ്പിച്ച് അവന്‍ തിരിഞ്ഞുനടന്നു. കസേര തിരിച്ച്, ഹെഡ്സെറ്റ് തിരികെ തലയില്‍ കയറ്റി, മോണിറ്ററിലേയ്ക്കു കണ്ണും നട്ട് ഞാന്‍ എന്റെ പാതാളത്തിലേയ്ക്കിറങ്ങി.