അദ്ധ്യായം രണ്ട് - സ്ഥായി
ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്കനാടിന്റെ സമ്പദ് വ്യവസ്ഥ നിലനില്ക്കണമെങ്കില് നീലാണ്ടന് നമ്പൂരി തുടര്‍ച്ചയായി ഓല എഴുതിക്കൊണ്ടിരിക്കണം എന്നു മാത്രമല്ല ഓരോ തവണയും കഴിഞ്ഞ തവണത്തേതിനേക്കാള്‍ പത്ത് ശതമാനമെങ്കിലും കൂടുതല്‍ തുകയ്ക്ക് ആകുകയും വേണമെന്ന നിലയായി. വിപണിയില്‍ നിന്നുള്ള ആ സമ്മര്‍ദ്ദം നീലാണ്ടന് നമ്പൂരിക്ക് പുതിയ ഒരു ആശയം നല്കി. നമ്പൂരി മറ്റുള്ളവരില്‍ നിന്നു 'നിക്ഷേപം' സ്വീകരിക്കാന്‍ തുടങ്ങി. അതുകൊണ്ട് രണ്ടുണ്ട് ഗുണം. എന്നെങ്കിലും ആളുകള്‍ കൂട്ടത്തോടെ പണം തിരിച്ചടയ്ക്കാതെ വന്നാല്‍ അതിന്റെ നഷ്ടം നീലാണ്ടന് നമ്പൂരിക്ക് ഒറ്റയ്ക്ക് പേറേണ്ടി വരില്ല. രണ്ടാമത് - മറ്റുള്ളവരുടെ പണം നീലാണ്ടന് നമ്പൂരി കൈകാര്യം ചെയ്യുമ്പോള്‍ ആ പണം കൊണ്ടുവരുന്ന ലാഭത്തിന്റെ ഏറിയ പങ്കും നമ്പൂരീടെ കൈയ്യില്‍ ഇരിക്കും!
നീലാണ്ടന് നമ്പൂരീടെ പക്കല്‍ പണവും, അതില്‍ ഉപരിയായി പണത്തിനു തുല്യമായ ഓലകളും നിക്ഷേപിക്കാന്‍ തുടങ്ങി, ആളുകള്‍. നിക്ഷേപിക്കുന്ന പണത്തിന്റെ കണക്കെല്ലാം നീലാണ്ടന് നമ്പൂരി, നിക്ഷേപകരുടെ പറ്റു പുസ്തകത്തില്‍ എഴുതിക്കൊടുത്തു. അങ്ങനെ പറ്റുപുസ്തകത്തില് വലിയ അക്കങ്ങള്‍ ഉള്ളവര്‍ തങ്കനാട്ടിലെ ധനികരായി അംഗീകരിക്കപ്പെട്ടു. ഇതില്‍ വിചിത്രമായ വസ്തുത എന്താണെന്നാല്‍ എല്ലാ പറ്റുപുസ്തകങ്ങളിലെയും അക്കങ്ങള്‍ ഒന്നിച്ചു കൂട്ടിയാല്‍ മഹാരാജാവ് തിരുമനസ്സ് അത്രയും കാലം പതിച്ചിറക്കിയ പണത്തിന്റെ ഇരട്ടിയിലധികം വരുമെന്നതാണ്! ആ പണമൊക്കെ എവിടെ നിന്നു വന്നു? നീലാണ്ടന് നമ്പൂരി ചുമ്മാ "ഓലയെഴുതി" സൃഷ്ടിച്ചു! ഓല തീര്‍പ്പാക്കി രൊക്കം പണം വാങ്ങാന്‍ ആരും വരാത്തിടത്തോളം കാലം ഓല എഴുതിക്കൊണ്ടേയിരിക്കാനുള്ള അധികാരമല്ലേ വിപണി നമ്പൂരിക്ക് അനുവദിച്ചു കൊടുത്തിരിക്കുന്നത്!
മഹാരാജാവിനു പക്ഷെ ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല. അദ്ദേഹം മറ്റുള്ള ഗ്രാമങ്ങളിലെ ജന്മിമാരോടെല്ലാം നീലാണ്ടന് നമ്പൂരിയെപ്പോലെ ഒരു "സ്വതന്ത്ര വിപണിയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ" സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തു. ചിലര്‍ അതില്‍ വിജയം കണ്ടു, ചിലര്‍ അത്രകണ്ട് വിജയിച്ചില്ല, ചിലര്‍ പഴയ പോലെ തന്നെ തുടര്‍ന്നു. അങ്ങനെ ചില ഗ്രാമങ്ങളില്‍ ഒരു പുതിയ കൂട്ടം ഇടത്തരക്കാര്‍ ഉയര്‍ന്നു വന്നു , മറ്റിടങ്ങളില്‍ പട്ടിണിയും ദുരിതവും തുടര്‍ന്നു. ഓലയിലൂടെ മായാജാലം തീര്‍ത്ത ഗ്രാമങ്ങള്‍ മഹാരാജാവിനു പ്രിയങ്കരമായി. അവിടങ്ങളില്‍ നിന്നുവന്ന നികുതി വരുമാനം രാജാവിന്റെ ഖജനാവ് നിറച്ചു. ആ അഭിവൃദ്ധി പൂര്‍ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് മഹാരാജാവ് അതിബൃഹത്തായ ഒരു സൈന്യം രൂപീകരിച്ചു. ആ സൈന്യം അയല്‍ രാജ്യങ്ങള്‍ക്കും വിദൂരരാജ്യങ്ങള്ക്കുപോലും ഒരു ഭീഷണിയായി നിലകൊണ്ടു.
തങ്കനാട്ടില്‍ പിന്നീടുള്ള കാലത്ത് വീണ്ടും പല മാറ്റങ്ങളും വന്നു.
എളുപ്പത്തില്‍ ഓല കിട്ടുന്ന (അഥവാ പണി ചെയ്യുന്നതിന് മുന്‍പ് കൂലി കിട്ടുന്ന) സംവിധാനം വന്നതോടുകൂടി ആളുകളുടെ ഉപഭോഗം പിന്നെയും വര്‍ദ്ധിച്ചു. അതിനനുസരിച്ച് വ്യാപാരവസ്തുക്കളുടെ വിലയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പണ്ട് ചെറിയ വീടുകളില്‍ വലിയ കുടുംബങ്ങള്‍ താമസിച്ചിരുന്നിടത്ത് ഇന്ന് ചെറിയ കുടുംബങ്ങള്‍ വലിയ വീടുകള്‍ ആഗ്രഹിക്കാന്‍ തുടങ്ങി. ഓരോ വീട്ടിലും ഒന്നിലധികം കുതിരവണ്ടികള്‍ വേണമെന്നായി. സ്ഥിരമായി മദ്യപിക്കുക, ആഴ്ചയില്‍ ഒരിക്കലെങ്കിലും നടകത്തിനോ ആട്ടത്തിനോ പോകുക, പകിട്ടേറിയ ഭോജനശാലകളില്‍ ഭക്ഷണം കഴിക്കുക, വില കൂടിയ ആടയാഭരണങ്ങള്‍ അണിയുക എന്നിവയെല്ലാം നാട്ടുനടപ്പായി. ഇതിനെല്ലാം വേണ്ട ഓലയ്ക്കുള്ളത്രയും തുക ഒരു വിളവെടുപ്പുകാലം കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് സ്പഷ്ടം. അതുകൊണ്ട് നീലാണ്ടന് നമ്പൂരി വളരെ വലിയ തുകകള്‍ക്കുള്ള, പത്തും ഇരുപതും കൊല്ലം കൊണ്ട് ക്രമേണ തിരിച്ചടയ്ക്കാവുന്ന, പുതിയ തരം ഓലകള്‍ ഇറക്കി.
തങ്കനാട്ടില്‍ തലമുറകളായി കൃഷി ചെയ്തും വീട്ടുമൃഗങ്ങളെ വളര്‍ത്തിയും കുടുംബം പോറ്റിയിരുന്ന കീഴ്ജാതിക്കാര്‍ ക്രമേണ അത്തരം ജോലികള്‍ ചെയ്യാതായി. കൃഷി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം വ്യാപാരത്തിലും ഉപഭോഗ വസ്തുക്കളുടെ ഉത്പാദനത്തിലുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഏതാണ്ട് ഇതേ സമയത്താണ് പുറം നാടുകളിലുള്ള സമ്പന്നര്‍ തങ്കനാട്ടിലേക്ക് കുടിയേറാന്‍ തുടങ്ങിയത്. കൃഷി ഉപേക്ഷിച്ച തങ്കനാട്ടുകാര്‍ അവരുടെ ഭൂമിയെല്ലാം അങ്ങനെ ഈ വരുത്തന്മാര്‍ക്ക് വലിയ വിലയ്ക്ക് വിറ്റു. പഴയ കൃഷിഭൂമികളിലും മേച്ചില്പ്പുരങ്ങളിലും നിറയെ പാര്‍പ്പിടങ്ങള്‍ വന്നു നിറഞ്ഞു. അങ്ങനെ കൃഷിയിടം ഉപേക്ഷിക്കാതിരുന്ന ചുരുക്കം ചിലര്‍ പണിക്കു ആളെ കിട്ടാനാകാതെ വിഷമിച്ചു. ഇതറിഞ്ഞ അയല്‍ഗ്രാമങ്ങളിലെ ദരിദ്രരായ കൃഷിത്തൊഴിലാളികള്‍ തങ്കനാട്ടിലേക്ക് നുഴഞ്ഞു കയറി പണിയെടുക്കാന്‍ തുടങ്ങി. അവരില്‍ ചിലര്‍ തങ്കനാട്ടില്‍ മാത്രം പഠിക്കാന്‍ പറ്റുന്ന വിശിഷ്ടമായ പല കൈത്തൊഴിലുകളും പഠിച്ച് അവിടെത്തന്നെ തൊഴില്‍ ചെയ്യാനും തുടങ്ങി.
തങ്കനാട്ടിലെ "ഉത്പാദനക്ഷമത" ക്രമേണ കുറഞ്ഞു. തങ്കനാട്ടിലുള്ള കൈത്തൊഴിലുകാര്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൂലിനിരക്കായിരുന്നു, ഏറ്റവും നല്ല ജോലി സാഹചര്യങ്ങളായിരുന്നു. എന്നിട്ടുപോലും അന്തിയായാല്‍ അവരവരുടെ വിനോദങ്ങളിലേക്ക് മടങ്ങണമെന്നായിരുന്നു പണിക്കാരുടെ മനോഭാവം. അതേ രാജ്യത്തെ മറ്റു ചില ഗ്രാമങ്ങളിലാകട്ടെ തങ്കനാടിന്റെ നൂറിലൊന്നു കൂലിക്ക് രാപകല്‍ പണിയെടുക്കാന്‍ അടിയാളന്മാര് തയ്യാറായിരുന്നു. തങ്കനാട്ടിലെ വ്യവസായികളായ പുതുപ്പണക്കാര്‍ക്ക് ഇത് രസിക്കാതായിത്തുടങ്ങി. അവര്‍ ഓരോരുത്തരായി അവരുടെ തൊഴില്‍ശാലകള്‍ രാജ്യത്തെ ദരിദ്ര ഗ്രാമങ്ങളിലേക്ക് പറിച്ചു നടാന്‍ തുടങ്ങി. ആ തൊഴില്‍ശാലകള്‍ കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാന്‍ അവിടങ്ങളില്ത്തന്നെയുള്ള ജന്മിമാരെ ശട്ടം കെട്ടി. വ്യവസായികള്‍ക്ക് രണ്ടേ രണ്ട് നിബന്ധനകളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, എല്ലാ ഇടപാടുകളും നീലാണ്ടന് നമ്പൂരീടെ ഓലയില്‍ത്തന്നെ വേണം. രണ്ട്, ഇതില്‍നിന്നുള്ള ലാഭം നീലാണ്ടന് നമ്പൂരീടെ പക്കല്‍ ത്തന്നെ നിക്ഷേപിക്കണം (എന്നാലല്ലേ നമ്പൂരിക്ക് പിന്നെയും ഓല എഴുതിക്കൊണ്ടിരിക്കാന്‍ പറ്റൂ, ഓലയുണ്ടെങ്കിലല്ലേ വ്യവസായമുള്ളൂ !). അങ്ങനെ മറുനാട്ടിലെ ജന്മിമാര് അടിയാളന്മാരെ തടിമിടുക്കുള്ള മേനോന്മാരെ വെച്ചു മെരുക്കിയും ഒതുക്കിയും അത്തരം വ്യവസായശാലകള്‍ നടത്തിപ്പോന്നു.
ഒരിക്കല്‍ക്കൂടി പൊന്നിന് ചിങ്ങം വന്നു. വിളവെടുപ്പുകാലം. പഴയ ഓലകള്‍ തീര്‍പ്പാക്കുകയും, നിക്ഷേപിക്കുകയും പുതിയ ഓലകള്‍ എഴുതിക്കൊടുക്കുകയും ചെയ്യുന്ന കാലം. പക്ഷെ ചിങ്ങം ഒന്നാം തീയതി നീലാണ്ടന് നമ്പൂരി വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഓല എഴുതിക്കൊടുക്കാന്‍ തയ്യാറായുള്ളൂ. എന്താണ് കാരണമെന്നോ എന്തടിസ്ഥാനത്തിലാണ് ചിലര്‍ക്ക് ഓല കൊടുക്കുകയും ചിലര്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുന്നതെന്നോ നീലാണ്ടന് നമ്പൂരി പറഞ്ഞില്ല.
വിവരം ഉടനെത്തന്നെ തങ്കനാടു മുഴുവന്‍ അറിഞ്ഞു. തങ്കനാടിനു പുറത്തുള്ള ജന്മികള് അറിഞ്ഞു. മഹാരാജാവറിഞ്ഞു. രാജ്യം മുഴുവന്‍ അറിഞ്ഞു.
തങ്കനാട്ടിലെ മുതലാളിമാരെല്ലാം അവരുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി നീലാണ്ടന് നമ്പൂരീടെ ഇല്ലത്തേയ്ക്ക് വച്ചുപിടിച്ചു. തങ്കനാട്ടിലെ മറ്റു നാല് ഇല്ലങ്ങളിലെ കാര്‍ന്നോമ്മാരും കാര്യമെന്തെന്നറിയാതെ പരിഭ്രാന്തരായി അവരവരുടെ കുതിരവണ്ടികളില്‍ കയറി അതേ വഴിക്കു പാഞ്ഞു. സാധാരണക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.
ഓടിച്ചെന്നവരില്‍ അധികം പേരെയും ഇല്ലത്തിന്റെ മതില്പ്പുറത്തുവച്ച് പാറാവുകാര്‍ തടഞ്ഞു. രണ്ടു വ്യാപാരികളെയും രണ്ടു വ്യവസായികളെയും തങ്കനാട്ടിലെ നമ്പൂരി കാരണവന്മാരെയും മാത്രം അകത്തു കടക്കാന്‍ അനുവദിച്ചു. നീലാണ്ടന് നമ്പൂരി അവരോടെല്ലാം കളപ്പുരയിലെ രഹസ്യയോഗം ചേരുന്ന മുറിയില്‍ ചെന്നിരിക്കാന്‍ ആവശ്യപ്പെട്ടു.
അല്പസമയത്തിനുള്ളില് വായ് നിറയെ മുറുക്കാനും ചവച്ചുകൊണ്ട് നീലാണ്ടന് നമ്പൂരി എഴുന്നള്ളി. മുറിയിലുള്ള എല്ലാവരും ഉദ്വേഗപൂര്‍വം എഴുന്നേറ്റുനിന്നു. "എന്താണ് തിരുമേനി? എന്താണ് പ്രശ്നം?" എല്ലാവരും ഒന്നടങ്കം തുരുതുരാ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. നീലാണ്ടന് നമ്പൂരി ചൂണ്ടുവിരല്‍ ചുണ്ടില്‍ വെച്ച് മിണ്ടരുതെന്ന് ആംഗ്യം കാട്ടി. പിന്നെ കസേരയിലിരുന്ന് കോളാമ്പിയില്‍ ഒന്ന് തുപ്പി.
"പഴേ പോലെ ഓല കൊടുക്കാന്‍ ഇനി നിര്വാഹല്ല്യ. നോം ഇതുവരെ കൊടുത്തിരിക്കണ ഓലകളില്‍ ബാക്കിയുള്ള അടവും നമ്മുടെ അറയിലുള്ള ദ്രവ്യത്തിന്റെ വിലയും തട്ടിച്ചു നോക്കുമ്പോ, നോം ഇപ്പൊ ഉള്ളതിന്റെ തൊണ്ണൂറു ശതമാനം തുക വയ്പ്പ കൊടുത്തിരിക്കണൂ! അതായത് നാളെ എല്ലാവരും ചേര്‍ന്ന് നമ്പൂരിശ്ശന്റെ കൈയ്യീന്ന് മേടിച്ച ഓലയ്ക്കൊത്ത പണം തരണില്ലാന്നങ്കട് നിശ്ചയിച്ചാ, ഓല കൊണ്ടുവരുന്നവര്ക്കൊക്കെ പണം നോം തന്നെ കൊടുക്കണം. പണത്തിനു വേണ്ടി നമ്മുടെ കൈയ്യിലുള്ള ദ്രവ്യം മുഴുവന്‍ വില്‍ക്കണം. അപ്പൊ ഓലയുള്ള നിങ്ങളൊക്കെ സമ്പന്നരുമാവും നോം പെരുവഴീലുമാവും. അതുകൊണ്ട് ഒന്നുകില്‍ കൊടുത്ത ഓലയ്ക്കുള്ള തിരിച്ചടവ് പകുതിയോളമെങ്കിലും വരണം അല്ലെങ്കില്‍ നിങ്ങളെല്ലാം ചേര്‍ന്ന് ഓലയ്ക്ക് വേണ്ടത്രയും ദ്രവ്യം സംഘടിപ്പിച്ചു കൊണ്ടുവന്ന് നമ്മുടെ അറയില്‍ നിക്ഷേപിക്കണം. അല്ലാണ്ടെ ഓലയെഴുതാന് നോം ഇല്ല്യന്നെ."
ഇതുകേട്ട് എല്ലാവരും തരിച്ചിരുന്നുപോയി! സംഗതിയുടെ ഗൌരവം എല്ലാവര്ക്കും ബോദ്ധ്യപ്പെട്ടു. ഓലയില്ലെങ്കില്‍ നാളെ ആരു കടയില്‍ വരും? പണിക്കാര്‍ക്ക് എങ്ങനെ കൂലി കൊടുക്കും?പല തരത്തിലുള്ള കരാറുകളും ഈ ഓലയുടെ അടിസ്ഥാനത്തിലാണ് എഴുതിയത് . അതിന്റെയൊക്കെ ഗതിയെന്താവും? എല്ലാത്തിലും ഉപരി ഓല കൊണ്ടുചെന്നാല്‍ കൊടുക്കാന്‍ നമ്പൂരീടെ കൈയ്യില്‍ പണമില്ലെന്ന് മാലോകര്‍ അറിഞ്ഞാല്‍ പിന്നെ വിപണിയുടെ സ്ഥിതി എന്താകും?
പരിഭ്രാന്തരായ വ്യാപാരി-വ്യവസായികള്‍ എങ്ങിനെയെങ്കിലും ഓല എഴുതിക്കൊടുക്കാനുള്ള വഴി കണ്ടുപിടിക്കാന്‍ നീലാണ്ടന് നമ്പൂരിയോട് കെഞ്ചി. ചില നിര്‍ദ്ദേശങ്ങള്‍ മുട്ടോട്ടു വച്ചു. തര്‍ക്കിച്ചു. സൌമ്യതയോടെ കാര്യങ്ങളുടെ ഗൌരവം നമ്പൂതിരിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ദേഷ്യപ്പെട്ട് അട്ടഹസിച്ചു. വീണ്ടും ദൈന്യതയോടെ കെഞ്ചി. പക്ഷെ നമ്പൂരി കുലുങ്ങിയില്ല - ദ്രവ്യമില്ലെങ്കില്‍ ഓലയില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു.
അത്രയും നേരം എല്ലാം കേട്ടിട്ട് ഒന്നും മിണ്ടാതിരുന്ന തടിക്കച്ചവടക്കാരന് മുസ്തഫ എഴുന്നേറ്റു നിന്ന് എല്ലാവരോടും ശാന്തരായി ഇരിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങാടിയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ആളാണ് മുസ്തഫ. അദ്ദേഹത്തിന്റെ പക്കല്‍ ഏതോ ഒരു പുതിയ ആശയമുണ്ടെന്നുള്ള പ്രതീക്ഷയില്‍ എല്ലാവരും ആകാംക്ഷയോടെ നിശബ്ദരായി ഇരുന്നു.
"ന്റെ നമ്പൂരിശ്ശാ, ങ്ങടെ കൈയിലുള്ള ദ്രവ്യത്തിന് എന്തു വെലേണ്ടെന്നാ ങ്ങള് പറേണത്. നാലു കൊല്ലത്തേക്ക് ഈ നാട്ടില്‍ മഴ പെയ്തില്ലെന്നു വെയ്ക്ക്യ , നിങ്ങടെ ഒരു പവന് സൊര്ണ്ണത്തിന് എത്ര ചാക്ക് അരി കിട്ടും? രണ്ട് പവന് സൊര്ണ്ണളള നിങ്ങക്കാണോ അര ചാക്ക് പയറുള്ള എനിക്കാണോ അരി കിട്ടാന്‍ സാധ്യത കൂടുതല്‍?"
"ഞാംപറഞ്ഞു വരണത് നിങ്ങടെ ഓലയ്ക്ക് വിലയിട്ട അതേ ചന്ത തന്നേണ് നിങ്ങടെ അറയിലെ ദ്രവ്യത്തിനും വിലയിടുന്നത്. ങ്ങള് ങ്ങാട്ട് നോക്കിന്. ജോലി ചെയ്യുന്നോന് കൂലിയായിട്ടും കച്ചോടം ചെയ്യുന്നോന് ബെലയായിട്ടും മൂല്യമുണ്ടെന്നു ബിസ്വാസോളള എന്തെങ്കിലും കിട്ടണം. ഇന്ന് നിങ്ങളുടെ ഓലയെ ആള്‍ക്കാര്‍ക്ക് ബിസ്വാസോണ്ട് . രാജാവിന്റെ പണത്തിനെ ബിസ്വാസോണ്ട്. ആ ബിസ്വാസം ങ്ങള് കളഞ്ഞാലി ഇപ്പൊ ദേ, ങ്ങടെ അറേലെ ദ്രവ്യണ്ടല്ലോ, അതിനു ഇപ്പയ്ത്തേന്റെ പകുതി വെലേങ്കൂടി ചന്തേന്നു കിട്ടൂല്ല. കാരണം വേറൊന്നൂല്ല - ഈ ബെല തരാനായിട്ട് ആരുടേം കൈയില്‍ പണണ്ടാവില്ല അതന്നെ."
എല്ലാവരും അത് കേട്ട് ശ്വാസം അടക്കിപ്പിടിച്ചിരുന്നു. മുസ്തഫാക്കയുടെ ആ അമ്പ് നമ്പൂരിശ്ശന് ഏറ്റെന്ന് വ്യാപാരികള്‍ക്ക് തോന്നിത്തുടങ്ങി. പിന്നെയും ചില നിമിഷങ്ങള്‍ ആ രഹസ്യ അറയില്‍ മൌനം നിറഞ്ഞുനിന്നു.
"അപ്പൊ, നോം എന്തു ചെയ്യണമെന്നാ മുസ്തഫ പറയണത്?" ഒരു ദീര്‍ഘനിശ്വാസത്തോടെ നീലാണ്ടന് നമ്പൂരി പിറുപിറുത്തു.
"ങ്ങള് ങ്ങടെ സ്വന്തം ഒലേടെ ബിസ്വാസോം ങ്ങടെ ദ്രവ്യത്തിന്റെ ബെലേം കാക്കണം" മുസ്തഫ ഒരു തന്ത്രശാലിയുടെ പുഞ്ചിരിയോടെ സാവധാനം താഴ്ന്ന സ്വരത്തില്‍ പറഞ്ഞു.
"ച്ചാല്‍?"
"പണം തിരിച്ചടയ്ക്കും ന്ന് ഒറപ്പുള്ളോര്ക്കൊക്കെ ങ്ങള് ധൈര്യമായി ഓല എഴുതിക്കൊടുക്കിന്‍ തിരുമേന്യേ! ദ്രവ്യോം കുന്തോമൊക്കെ ങ്ങള് മറന്നുകള! ഇനീപ്പോ വാങ്ങ്യോമ്മാരില് പത്ത് ശതമാനം ബരെ ആള്ക്കാര് പണം അടച്ചില്ലെങ്കിക്കൂടി ലാഭം ങ്ങക്ക് തന്നെയല്ലേ? ങ്ങളെന്തിനാ പേടിക്കണ്? ബാക്കി ഞങ്ങള്‍ നോക്കിക്കോളാം ന്ന് !"
നീലാണ്ടന് നമ്പൂരി അല്പനേരം ചിന്തയിലാണ്ടു. മുറുക്കാന്‍ ഒന്നുകൂടി ചവച്ചു കോളാമ്പിയിലേക്ക് തുപ്പി. പിന്നെയൊന്ന് ഇരുത്തി മൂളി. "ന്നാ പിന്നെ അങ്ങനെ തന്നെ" എന്നു കല്പ്പിച്ചു.
എല്ലാവരും ആഹ്ലാദത്തോടെ ചാടിയെഴുന്നേറ്റു. കൈയ്യടിച്ചു സന്തോഷം പ്രകടിപ്പിച്ചു. തിരുമേനിയെയും മുസ്തഫാക്കയേയും അകമഴിഞ്ഞ് പ്രശംസിച്ചു. പിന്നീട് ഏറെ പ്രസന്നതയോടെ എല്ലാവരും പിരിഞ്ഞു പോയി.
അന്നുമുതല്‍ യാതൊരു വിധ പിന്‍ബലവുമില്ലാത്ത വെറും ഓലകള്‍ തങ്കനാടിന്റെ കടപ്പത്രമായി ഇറങ്ങിത്തുടങ്ങി.
(ശേഷം മൂന്നാം ഭാഗത്തില്‍ തുടരും........ഇനിയൊരു അദ്ധ്യായം കൂടിയേ ഉള്ളൂ ....സത്യം!....)
ഓലക്കഥ നന്നായി. അടുത്തതില്‍ തീരുമെന്ന് കരുതുന്നു.
ReplyDeleteആശംസകള്‍
കൊച്ചു കൊച്ചീച്ചീ,
ReplyDeleteഞാന്‍ കള്ളിപ്പാലേമ്മെ പറ്റിപ്പിടിച്ച് കേറുന്നത്
കണ്ട ഭയങ്കരാ, ഭയങ്കരീ
ആ ഐഡി, മൊബൈല്‍ എന്നിവ ഉടന്‍ തരുമല്ലൊ :)
120കിഗ്രാന്‍
9447704693
കാര്‍ട്ടൂണിസ്റ്റ് സാറേ ഞാന്‍ തല്ക്കാലം അജ്ഞാതവാസത്തിലാണ്. നാട്ടില്‍ ഇനി അടുത്ത കൊല്ലമേ വരൂ - പക്ഷെ വരുമ്പോള്‍ ഞാന്‍ ഉറപ്പായും വന്നു കണ്ടോളാം.
ReplyDeleteഞാന്‍ ഇങ്ങു ദൂരെ എന്റെ ബാല്യത്തെ സംരക്ഷിച്ചതും പിന്നീട് എന്റെ വളര്‍ച്ചയെ തടയാന്‍ ശ്രമിച്ചതുമായ തകരക്കൂട് കാണാത്തിടത്ത് അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു മാത്രം തല്ക്കാലം അറിയുക (പഴയ ക്രൈസ്റ്റ് കോളേജ് മാഗസീനോട് കടപ്പാട്)
ഇവിടെ വരെ വന്നതിനും ഇത്രമാത്രം സ്നേഹത്തോടെ മൊബൈല്‍ നമ്പര്‍ തന്നതിനും വളരെയേറെ നന്ദിയുണ്ട് ട്ടോ. എന്താ പറയ്വാ! വലിയ ശരീരത്തിലല്ലേ അത്രയും വലിയ ഹൃദയമുണ്ടാകൂ?
ഓല ഗംഭീരമാവുന്നുണ്ട്.
ReplyDeleteബാക്കി കൂടി വായിയ്ക്കട്ടെ.
ബ്ലോഗ് വായിച്ച് ഞാനൊരു എക്കണോമിസ്റ്റ് ആകുമോ എന്ന് ഭയപ്പെടുന്നു.
ReplyDelete