എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Thursday, September 26, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (രണ്ട്)

2. മാലതി

"ലളിതേ.........എടീ ലളിതക്കൊച്ചേ........."

മുനിസിപ്പാലിറ്റി സൈറന്റെയത്ര ഉച്ചത്തില്‍ അലറിവിളിച്ചുകൊണ്ട് വീട്ടിനകത്തേയ്ക്ക് കുതിക്കുകയാണ് മാലതിക്കൊച്ചമ്മ. അതിനു തൊട്ടുമുമ്പ് ജെയിംസ് ബോണ്ട് സ്റ്റൈലില്‍ ഒരു വന്‍ സീല്‍ക്കാരത്തോടെ അതിവേഗത്തില്‍ കാര്‍ തിരിച്ച് അകത്തുകയറ്റി, ഏറുകൊണ്ട തെണ്ടിപ്പട്ടി കാറുന്നതുപോലെ വണ്ടി ചവിട്ടിനിര്‍ത്തി, ഇടിവെട്ടുന്ന ശബ്ദത്തില്‍ കാറിന്റെ ഡോര്‍ വലിച്ചടച്ച് ആ പരിസരമൊക്കെ പ്രകമ്പനം കൊള്ളിച്ചതേയുള്ളൂ, മാഡം . കൊച്ചമ്മയൊക്കെ താങ്ങാനുള്ള കരുത്ത് ഈ ഭൂമിദേവിയ്ക്കുണ്ടായത് അതിലെ സകല ചരാചരങ്ങളുടേയും ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ചവിട്ടിക്കുലുക്കിയുള്ള ആ പോക്കില്‍ എല്ലാം തകര്‍ന്നുതരിപ്പണമായേനേ.

"ഓരോന്നിനേയൊക്കെ വീട്ടീക്കേറ്റിവെച്ചിരിക്കുന്ന എന്നെ വേണം പറയാന്‍. ആ ഗേറ്റ് മലര്‍ക്കെ തുറന്നിട്ട് ഇവളെവിടെപ്പോയിക്കിടക്കുകയാണോ...." ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ട് കൊച്ചമ്മ അടുക്കളയിലേയ്ക്കു പാഞ്ഞു. ഇല്ല, അവള്‍ അവിടെയെങ്ങുമില്ല. "ഓ ഇന്ന് ഏഴരയ്ക്ക് അവളുടെ കോമഡി സീരിയലുള്ള ദിവസമാണല്ലോ. പോയിക്കാണും പടിഞ്ഞാറേതിലെ കുഞ്ഞേല്യച്ചേടത്തീടെ വീട്ടില്‍ ടിവി കാണാന്‍". കരണക്കുറ്റിക്കിട്ട് രണ്ടു പൊട്ടിക്കാനുള്ള അരിശമൊക്കെ വരുന്നുണ്ട്. എന്തുചെയ്യാം! അവള്‍ ഇറങ്ങിപ്പോയാല്‍ പിന്നെ വേറൊന്നിനെ കിട്ടാനില്ല.

ഇനിയിപ്പോ ഗേറ്റ് അടച്ചു പൂട്ടലും കാറില്‍ നിന്ന് ഇറച്ചിയും മീനും പച്ചക്കറികളുമെടുത്ത് ഫ്രിഡ്ജില്‍ കയറ്റലുമൊക്കെ സ്വയം ചെയ്യണം.

ഇരുപത്തിയൊന്‍പതര വയസ്സും അഞ്ചടി അഞ്ചിഞ്ച് പൊക്കവും അറുപത്തിമൂന്നു കിലോ തൂക്കവുമുള്ള ഒരു ഉണ്ടപ്പാറുവാണ് ഈ മാലതിക്കൊച്ചമ്മ. പട്ടണത്തിലെ ആര്‍ടിഓഫീസില്‍ ക്ലാര്‍ക്ക് ആണ്. അവിവാഹിത. ടൈറ്റ് ഫിറ്റിങ്ങ് ജീന്‍സും ഷര്‍ട്ടുമാണ് സ്ഥിരം വേഷം. താമസിക്കുന്ന വീട് അവര്‍ സ്വയം പണിയിപ്പിച്ചതാണ്. ആ വീട്ടില്‍ കൊച്ചമ്മയും വേലക്കാരിയും മാത്രമേ താമസമുള്ളൂ.

സത്യത്തില്‍ ക്ലാര്‍ക്ക് എന്നൊക്കെ പറയുന്നത് മുഴുവന്‍ ശരിയല്ല. ആര്‍ടി ഓഫീസിലെ ധനകാര്യ സെക്രട്ടറി എന്നുതന്നെ വേണം പറയാന്‍. ഓഫീസിലെത്തുന്നവരില്‍ നിന്ന് നിര്‍ദ്ദാക്ഷിണ്യം കണക്കുപറഞ്ഞ് കൈക്കുലി ഈടാക്കുക, പണമെല്ലാം കൃത്യമായി വരവുവെയ്ക്കുക, സൂക്ഷിക്കുക, കിട്ടിയ അച്ചാരത്തിന് ആനുപാതികമായ സേവനങ്ങള്‍ 'ഉത്തരവാക്കിക്കൊടുക്കുക', എല്ലാ ദിവസവും വൈകീട്ട് ഓഫീസിലെ സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് കൈക്കൂലിപ്പണം വിതരണം ചെയ്യുക, മാസാവസാനം പോലീസ് സ്റ്റേഷന്‍, പാര്‍ട്ടി ആപ്പീസുകള്‍, ബാര്‍ അസോസിയേഷന്‍ തുടങ്ങിയ നിയമപാലകര്‍ക്കുള്ള സംഭാവനകള്‍ എത്തിച്ചുകൊടുക്കുക എന്നിങ്ങനെയുള്ള ഭാരിച്ച ചുമതലകളാണ് മേഡത്തിനുള്ളത്. ദിവസേന ലക്ഷക്കണക്കിനുരൂപ തിരിമറി നടത്തുന്നതിനിടയില്‍ വിവാഹം പ്രണയം തുടങ്ങിയ നിസ്സാര വിഷയങ്ങളേപ്പറ്റി ചിന്തിക്കാന്‍ തമ്പുരാട്ടിക്ക് സമയമേയില്ല. അതുകൊണ്ടെന്ത്! ഇത്ര ചെറുപ്പത്തില്‍ സ്വന്തമായി വീടും കാറുമൊക്കെയായി, വലിയൊരു അധികാരിവര്‍ഗ്ഗത്തിന്റെ സ്നേഹത്തിനും സാദാ മനുഷ്യരുടെ ഭയഭക്തിബഹുമാനങ്ങള്‍ക്കും പാത്രമാകാന്‍ കഴിഞ്ഞവര്‍ ഈ ഭൂമിമലയാളത്തില്‍ എത്രപേരുണ്ടാകും?

ഗേറ്റ് അടച്ച് താഴിട്ടുപൂട്ടി, രണ്ടുകയ്യിലും സഞ്ചികളും തൂക്കിക്കൊണ്ട് അകത്തുകടന്നപ്പോഴാണ് കൊച്ചമ്മ ഒരു കാര്യം ശ്രദ്ധിച്ചത്. സിനിമാനടന്‍ രാജീവ് പിള്ളയുടെ രൂപവും കട്ട മസിലുമൊക്കെയുള്ള ഒരുത്തന്‍ ടീപ്പോയില്‍ കാലും കയറ്റിവെച്ച് സോഫയില്‍ മലര്‍ന്നിരിക്കുന്നു!

"ഹേയ്......താനാരാ? എന്തുവേണം?" പരിഭ്രമവും ദേഷ്യവും കലര്‍ന്ന ശബ്ദത്തില്‍ മാലതി ആവശ്യപ്പെട്ടു.

"ഞാനൊരു കള്ളനാണ്. എനിക്കൊരു പതിനയ്യായിരം രൂപയാണ് വേണ്ടത്" മല്ലന്‍ നിസ്സംഗതയോടെ പ്രഖ്യാപിച്ചു.

"താനെന്താ, ആളെ കളിയാക്കാന്‍ ഇറങ്ങിയിരിക്കുവാ? വിശേഷിച്ച് കാര്യമൊന്നുമില്ലെങ്കില്‍ പെട്ടന്നിവിടുന്ന് ഇറങ്ങിയാട്ടെ...."

"പതിനയ്യായിരം രൂപ എടുത്തുതന്നാല്‍ ഞാനങ്ങു പോയേക്കാം. അത് താന്‍ തന്നെ എടുത്തുതരുന്നതാണ് എനിക്കും തനിക്കും നല്ലത്. അല്ലെങ്കില്‍പ്പിന്നെ തന്നെ പിടിച്ചുകെട്ടി, വായില്‍ തുണിയൊക്കെ തിരുകി, ഈ വീടാകെ അലങ്കോലമാക്കി, അലമാരകളെല്ലാം തല്ലിപ്പൊട്ടിച്ച് ...എന്തിനാണീ ഡ്രാമയൊക്കെ?"

"ലളിതേ....എടീ ലളിതേ ... ആരാടീ ഇവനെയൊക്കെ അകത്തുകയറാന്‍ വിട്ടത്?"

"ഹയ്യോ, വേലക്കാരിയെ പറയണ്ടാ. ഞാന്‍ തന്റെ അമ്മാവന്റെ മകനാണെന്നും താനെന്റെ മുറപ്പെണ്ണാണെന്നുമൊക്കെപ്പറഞ്ഞാണ് ഞാന്‍ ഇതിനകത്തു കയറിക്കൂടിയത്. ഇപ്പോളവളെ സലീമിന്റെ കടയിലേക്കു വിട്ടിരിക്കുകയാണ്, നമുക്കുരണ്ടുപേര്‍ക്കും വേണ്ടി നല്ല വരട്ടിയ ആട്ടിറച്ചി വാങ്ങാന്‍. പിന്നെ, ഈ നേരമെന്നു പറഞ്ഞാല്‍ ജനം വെള്ളമടി തുടങ്ങുന്ന നേരമാണ് - അവിടെ പൂരത്തിരക്കായിരിക്കും" അയാള്‍ വാച്ചില്‍ നോക്കിക്കൊണ്ടു പറഞ്ഞു "ഇനിയും ഒരു അരമണിക്കൂറെങ്കിലും കഴിഞ്ഞേ അവളു വരൂ"

"താനിവിടന്ന് ഇറങ്ങുന്നോ അതോ ഞാന്‍ ഒച്ചവെച്ച് ആളെ കൂട്ടണോ?"

"താന്‍ ഒച്ചവെയ്ക്കാതിരിക്കാനുള്ള മരുന്നൊക്കെ ഞാന്‍ കയ്യില്‍ കരുതിയിട്ടുണ്ട്" സോഫയുടെ അരികില്‍ ചാരിവെച്ചിരുന്ന മൂന്നടി നീളമുള്ള കമ്പിപ്പാര കയ്യിലെടുത്ത് എഴുന്നേറ്റുനിന്നുകൊണ്ട് അയാള്‍ പറഞ്ഞു.

മാലതിയുടെ തൊണ്ട വരണ്ടു. ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി. കയ്യിലിരുന്ന സഞ്ചികള്‍ ഊര്‍ന്നുതാഴെവീണു.

അവള്‍ അയാളെ സൂക്ഷിച്ചുനോക്കി. പെട്ടന്ന് എന്തോ പിടികിട്ടിയപോലെ അവളുടെ മുഖം വിടര്‍ന്നു.

ഭ്രാന്തമായ ഒരു ആവേശത്തോടെ അവള്‍ പറഞ്ഞു "താന്‍.....തന്നെ ഞാന്‍ കണ്ടിട്ടുണ്ട്.....തന്നെ എനിക്കറിയാം....താന്‍ ആ ബെന്‍സ് ഡീലറുടെ അവിടത്തെ മെക്കാനിക്ക് അല്ലേ?.....സ...സമീര്‍ ... സമീര്‍...അതല്ലേ തന്റെ പേര്? ഹമ്പട കള്ളാ, നിന്നെ ഞാന്‍ മനസ്സിലാക്കില്ലെന്നു കരുതി അല്ലേ? ഇനി നീ കക്കുന്നതെങ്ങനെയെന്ന് എനിക്കൊന്നു കാണണം... ഹും!"

"ഈ പട്ടണത്തിലുള്ള സകലര്‍ക്കും തന്റെ പേരും മേല്‍വിലാസവും ജാതിയും പാരമ്പര്യവും ജാതകവും എല്ലാം അറിയാം. എന്നുകരുതി താന്‍ കൈക്കൂലി ചോദിക്കുമ്പോള്‍ ആരെങ്കിലും തരാതിരിക്കുന്നുണ്ടോ? തനിക്കെതിരെ ആരെങ്കിലും പരാതി കൊടുക്കുന്നുണ്ടോ? പോലീസുകാര്‍ തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടോ? കോടതി തന്നെ ശിക്ഷിച്ചിട്ടുണ്ടോ? ഇല്ലല്ലോ? എല്ലാത്തിനും ഒരു സെറ്റപ്പ് ഒക്കെയുണ്ടെങ്കില്‍ ഒരു മുഖംമൂടിയുമില്ലാതെ പിടിച്ചുപറിനടത്താന്‍ ഈ നാട്ടില്‍ യാതൊരു തടസ്സവുമില്ലെന്ന് ഞാന്‍ പറയാതെതന്നെ തനിക്കറിഞ്ഞുകൂടേ?"

ആ മറുപടി കേട്ട് അവള്‍ സ്തബ്ധയായി! തിരിച്ചൊന്നും പറയാനില്ലായിരുന്നു.

"നിങ്ങളേപ്പൊലെയൊക്കെ ലാവിഷായി ജീവിക്കണമെന്നാണ് എന്റേയും തീരുമാനം. ഏഴായിരത്തിയഞ്ഞൂറു രൂപ വാടകയുള്ള ഫ്ലാറ്റിലാണ് ഞാന്‍ താമസിക്കുന്നത്. ഒരു 350 സിസി ബൈക്ക് ഉണ്ടെനിക്ക്. ദിവസേന അല്പം മദ്യപിക്കും - സലീമണ്ണന്റെ ആട്ടിറച്ചിയും തൊട്ടുകൂട്ടി. അതും ബിവറേജസില്‍ രണ്ടുമണിക്കൂര്‍ ക്യൂനിന്നു വാങ്ങുന്ന വാറ്റുചാരായമൊന്നുമല്ല - നല്ല ഒന്നാന്തരം വിദേശി. ദാ കണ്ടോ, എന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ? ഇട്ടിരിക്കുന്ന ജീന്‍സും ടീഷര്‍ട്ടും ഷൂസും വാച്ചുമെല്ലാം ബ്രാന്‍ഡഡ് ആണ്. പക്ഷേ, ഇതിനൊക്കെ ചിലവാക്കാനായുള്ള നയാ പൈസ പോലും എന്റെ ശം‌ബളത്തില്‍നിന്നല്ല വരുന്നത്. എല്ലാം ഇതുപോലെ ആള്‍ക്കാരുടെ കയ്യില്‍നിന്ന് പിടിച്ചുപറിച്ചതാണ്. ശംബളം നേരെ എന്റെ മ്യൂച്വല്‍ ഫണ്ടിലേയ്ക്കാണ് പോകുന്നത്."

'അവിശ്വസനീയം' എന്നമട്ടില്‍ അവള്‍ തലയാട്ടി.

"ആകെ ഒരു വ്യത്യാസമുള്ളത് തന്നെപ്പോലെ ഒരു സ്ഥിരമായിട്ടൊരു പുറം വരുമാനം എനിക്ക് സെറ്റപ്പ് ആക്കാനായിട്ടില്ല എന്നതാണ്" അയാള്‍ തുടര്‍ന്നു " അതുകൊണ്ട് പലപ്പോഴും പല രീതിയിലാണ് ഞാന്‍ പണം പിടുങ്ങുക. മിക്കവാറും ഡീലര്‍ഷിപ്പിലെത്തുന്ന കസ്റ്റമേഴ്സിനേയാണ് പറ്റിക്കാറ്. വലിയ പാര്‍ട്ടീസല്ലേ, പതിനായിരമോ ഇരുപതിനായിരമോ കയ്യില്‍നിന്നു പോയാല്‍ അവര്‍ അറിയുകപോലുമില്ല. പിന്നെ അല്ലറചില്ലറ മോഷണം, ബ്രോക്കറു പണി, വര്‍ക്ക്ഷാപ്പിലെ പാര്‍ട്ട്സിന്റെ തിരിമറി - അങ്ങനെയങ്ങനെ മാസാമാസം കുറഞ്ഞത് പതിനയ്യായിരം രൂപയെങ്കിലും ഞാന്‍ ഒപ്പിക്കും"

"തനിക്കും സ്ഥിരം സെറ്റപ്പ് ഉള്ള ഒരു ഗവര്‍ണ്‍മെന്റ് ജോലിയില്‍ കയറിക്കൂടേ?" അവളുടെ വായില്‍നിന്ന് അങ്ങനൊരു ചോദ്യം വീണെന്ന് അവള്‍ക്കുതന്നെ വിശ്വസിക്കാനായില്ല.

"ആഗ്രമില്ലാഞ്ഞിട്ടല്ല. കിട്ടണ്ടേ?"

"താന്‍ പിഎസ്‌സി പരീക്ഷ എഴുതിയിട്ടുണ്ടോ?"

"ഹും! കൊള്ളാം. ഓട്ടൊമൊബൈല്‍ എഞ്ചിനീയറിങ്ങിന്റെ അവസാന പരീക്ഷ എഴുതിയ അന്നു തീരുമാനിച്ചതാണ് ഇനി മേലില്‍ ഒരു പരീക്ഷ ഞാനെഴുതില്ലെന്ന്..."

"ഹേയ്, ഇതത്ര ബുദ്ധിമുട്ടൊന്നുമില്ല. ഒരു രണ്ടുമാസം എന്റടുത്തുവന്നാല്‍ മതി. പരീക്ഷ ഈസിയായിട്ട് പാസാകാം. റാങ്ക് ലിസ്റ്റില്‍ വന്നാല്‍പ്പിന്നെ ഡിപ്പാര്‍ട്ടുമെന്റില്‍ കയറ്റുന്ന കാര്യം ഞാനേറ്റു. തന്നേപ്പോലെ വിദേശവാഹനങ്ങളേക്കുറിച്ചറിയുന്നവര്‍ ഡിപ്പാര്‍മെന്റില്‍ കുറവാണ്. മിക്കവാറും ഇവിടെത്തന്നെ ഇയാളെ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി പോസ്റ്റുചെയ്യിക്കാന്‍ പറ്റും."

"ശരിക്കും?" അയാള്‍ക്കു വിശ്വാസം വന്നില്ല.

"ഉം..." അവള്‍ തലയാട്ടി.

അയാള്‍ ഒരു കുറച്ചു നേരം തറയിലേയ്ക്കു നോക്കി എന്തോ ആലോചിച്ചു. പിന്നെ ഒരുനിമിഷനേരത്തേയ്ക്ക് സ്വന്തം കയ്യിലിരുന്ന കമ്പിപ്പാരയിലേയ്ക്കുനോക്കി, മെല്ലെ അത് സോഫയുടെ വശത്ത് വീണ്ടും ചാരിവെച്ചു.

"അപ്പൊ, ഊണുകഴിച്ചിട്ടു പോകുന്നോ? കുറച്ച് മത്തിക്കറിയും ചെമ്മീന്‍ വറുത്തതുമുണ്ട്. ലളിത ആട്ടിറച്ചികൊണ്ടു വരുമ്പോഴേയ്ക്ക് നമുക്കു തുടങ്ങാം, എന്താ?"

"അതുശരി. കള്ളനു കഞ്ഞിവെച്ചവള്‍ എന്നു കേട്ടിട്ടേയുള്ളൂ"

അവര്‍ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

അയാള്‍ കൈ കഴുകി വന്നപ്പോഴേയ്ക്കും അവള്‍ മേശപ്പുറത്ത് എട്ടോ പത്തോ വിഭവങ്ങള്‍ ഒരു പ്ലേറ്റിനു ചുറ്റും കൊച്ചുകൊച്ചു പാത്രങ്ങളില്‍ നിരത്തി വെച്ചിരുന്നു.

അയാള്‍ ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോള്‍ അവള്‍ ഇനിയുമൊരു പ്ലേറ്റ് കൊണ്ടുവന്നു മേശപ്പുറത്തുവെച്ച് അയാളുടെ തൊട്ടടുത്തുനിന്നു.

അയാള്‍ ആ പ്ലേറ്റിലേയ്ക്കുനോക്കി. അതില്‍ ഒരു വെളുത്ത കവര്‍ ഇരിക്കുന്നു.

"എന്താണത്?"

"കുറച്ചു കൈക്കൂലിയാണ്. പതിനയ്യായിരം രൂപയുണ്ട്. എനിക്കൊരു കാര്യം സാധിക്കാനുണ്ടേയ്.." അവള്‍ അവനെ നോക്കി കീഴ് ചുണ്ട് അല്പം കടിച്ചുപിടിച്ചു ചിരിച്ചുകൊണ്ട് മൊഴിഞ്ഞു. അവന്‍ മെല്ലെ പുഞ്ചിരിച്ച് അവളെ നോക്കി കണ്ണിറുക്കി.

ഇവനാണ് ചുണയുള്ള ആണ്‍കുട്ടി. കരുത്തന്‍. സുന്ദരന്‍. എന്തൊക്കെ സംഭവിച്ചാലും സ്വന്തം ജീവിതത്തിലെ ആര്‍ഭാടങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടാകരുതെന്ന് തീരുമാനിച്ചിട്ടുള്ളവന്‍. ഇവന്‍ കൂടെയുള്ളിടത്തോളം ജീവിതം ഒരാഘോഷം തന്നെയായിരിക്കും. ഇവനെ ഞാന്‍ ഒരുത്തിക്കും വിട്ടുകൊടുക്കില്ല - അവള്‍ മനസ്സിലുറപ്പിച്ചു.

8 comments:

  1. കൈക്കൂലിക്കാരിക്ക് പിടിച്ചുപറിക്കാരന്‍ ചുണയുള്ള ആണ്‍ കുട്ടി. നന്മയും തിന്‍മയും എല്ലാം ആപേക്ഷികം തന്നെ. രസകരമായി എഴുതി.

    ReplyDelete
  2. കഥയ്ക്കു പുതുമയുണ്ട്.
    അതല്ലേ വേണ്ടതും!
    അതുകൊണ്ട് ലോജിക്കിനു പിന്നാലെ പോകുന്നില്ല.
    (എന്നാലും....പെൺ ബുദ്ധി ഇക്കാര്യത്തിൽ പിൻ ബുദ്ധിയാണെന്നാ പൊതുവെയുള്ള അനുഭവം. പഹോതീ, അവളെ കാത്തോണേ! )

    ReplyDelete
  3. രസകരമായി എഴുതി..

    ReplyDelete
  4. കൊച്ചീച്ചീ
    ഒരു ന്യൂ ജനറേഷന്‍ സിനിമയ്ക്കുള്ള വകുപ്പുണ്ടല്ലോ

    ReplyDelete
    Replies
    1. ഹ ഹ!! ഞാന്‍ വെരി വെരി ഓള്‍ഡ് ജെനെറേഷനാ, അജിത് ഭായ്. പിന്നെ ജഗതി "ഛോട്ടാ മുംബയ്" സിനിമയില്‍ കാണിച്ച പോലെ ചില ന്യൂ ജെന്‍ വേഷം കെട്ടുകള്‍ ഉണ്ടെന്നു മാത്രമേയുള്ളൂ.

      Delete
  5. ഇത് പോലൊരു കള്ളനാവാൻ പറ്റിയെങ്കിൽ..
    പിന്നീടിതുപോലെ കള്ളന് കഞ്ഞിവെച്ചവളെ സഖിയാക്കുവാൻ പറ്റിയെങ്കിൽ...

    ഇതിലെ ഹൈലൈറ്റ് ദേ..താണ് കേട്ടൊ ഭായ്
    "ഈ പട്ടണത്തിലുള്ള സകലര്‍ക്കും തന്റെ പേരും മേല്‍വിലാസവും ജാതിയും പാരമ്പര്യവും ജാതകവും എല്ലാം അറിയാം. എന്നുകരുതി താന്‍ കൈക്കൂലി ചോദിക്കുമ്പോള്‍ ആരെങ്കിലും തരാതിരിക്കുന്നുണ്ടോ? തനിക്കെതിരെ ആരെങ്കിലും പരാതി കൊടുക്കുന്നുണ്ടോ? പോലീസുകാര്‍ തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടോ? കോടതി തന്നെ ശിക്ഷിച്ചിട്ടുണ്ടോ? ഇല്ലല്ലോ? എല്ലാത്തിനും ഒരു സെറ്റപ്പ് ഒക്കെയുണ്ടെങ്കില്‍ ഒരു മുഖംമൂടിയുമില്ലാതെ പിടിച്ചുപറിനടത്താന്‍ ഈ നാട്ടില്‍ യാതൊരു തടസ്സവുമില്ലെന്ന് ഞാന്‍ പറയാതെതന്നെ തനിക്കറിഞ്ഞുകൂടേ?"

    ReplyDelete
  6. ഇതെന്താ എല്ലാ കള്ളന്മാരും ഇങ്ങനെ? രസായിരിക്കുന്നു.

    ReplyDelete
  7. ഒരു കൊച്ചുകള്ളനും ഒരു സര്ക്കാɠര്‍ വക കള്ളിയും, തലക്കെട്ട് ഇങ്ങിനെയാക്കിയാലും കുഴപ്പമില്ലായിരുന്നു കേട്ടോ കെ കെ. വായിക്കാന്‍ വൈകിയാലും മനസ്സിരുത്തി വായിച്ചു. ഓരോന്നും അങ്ങിനെ തന്നെ വായിക്കണം എന്ന് കരുതുന്നു. അടിമുടി കള്ളത്തരത്തില്‍ നിപതിച്ചു കഴിഞ്ഞ ഒരു വ്യവസ്ഥിതിയില്‍ ജീവിക്കുന്നവര്ക്ക്ു ഈ കഥ മനസ്സിലാക്കാന്‍ പ്രയാസമേതും ഇല്ല. കള്ളനേക്കാള്‍ വലിയ കള്ളിയാണ് ഈ സിസ്റ്റം തന്നെ എന്ന വസ്തുത ഹാസ്യാത്മകമായി കഥയില്‍ മനോഹരമായി പറഞ്ഞിരിക്കുന്നു. കഥ കഥാപാത്രങ്ങളെ മറികടന്ന് രാഷ്ട്രീയമായി മാറുന്നത് ഇവിടെയാണ്‌. മറ്റു കഥകളും കൂടി വായിക്കട്ടെ.

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ