എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Monday, February 1, 2016

തദ്ദേശ രക്ഷിതാവ്

ഓരോ പ്രായത്തില് വന്നുപെടുന്ന ഒരോ തൊന്തരവുകളേയ്!

ശൈശവം, ബാല്യം, കൌമാരം, യൌവനം, വാര്‍ദ്ധക്യം എന്നിങ്ങനെയുള്ള ജീവിത ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതിന്റേതായ പ്രശ്നങ്ങളുണ്ടാകു സാധാരണമാണെന്നാണ് വിവരമുള്ളവര്‍ പറയുന്നത്. ഇതിപ്പൊ വാര്‍ദ്ധക്യം ആയിട്ടില്ലാത്തതുകൊണ്ട് മേല്‍പ്പറഞ്ഞതില്‍ യൌവ്വനം എന്ന കള്ളിയില്‍ത്തന്നെയാണ് ഞാനിപ്പോഴും എന്നാണ് വിശ്വസിക്കുന്നത്. എന്നാലും എന്റെ പ്രായോഗികബുദ്ധി മദ്ധ്യവയസ്സില്‍നിന്ന് മദ്യവയസ്സിലേയ്ക്കു കടന്നിട്ടുണ്ടെന്ന് മനസ്സില്ലാമനസ്സോടെ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്.

അപ്പോള്‍ എന്താണ് പ്രശ്നമെന്നല്ലേ?

ഇക്കഴിഞ്ഞ കാലം വരെ കൌമാരക്കാരായ തരുണീമണികളെ നോക്കി കൊതിയൂറി നടന്നിരുന്നവനാണ് ഈയുള്ളവന്‍ (ഇക്കഴിഞ്ഞ കാലം എന്നുവെച്ചാല്‍ കഴിഞ്ഞയാഴ്ചയോ കഴിഞ്ഞ മാസമോ ഒന്നുമല്ല, ഒരു പതിഞ്ചു വര്‍ഷം മുമ്പ്. ഈ പതിനഞ്ചു വര്‍ഷമെന്നത് അത്രവലിയ കാലമാണോ?). ഇപ്പോഴുണ്ട് ആ പ്രായത്തിലുള്ള പിള്ളേരുടെ കാര്‍ന്നോമ്മാര് എന്നെ വിളിക്കുന്നു, ഇന്നാട്ടില്‍ പഠിക്കാന്‍ വരുന്ന അവരുടെ മക്കളുടെ 'ലോക്കല്‍ ഗാര്‍ഡിയന്‍' ആവാന്‍! ഞാന്‍ എന്നാണാവോ യൌവനയുക്തരുടെ പിതൃസ്ഥാനീയനായത്!

ഇതിനുമുമ്പ് ഇത്തരം മാനസിക പ്രതിസന്ധിയുണ്ടായത് ജോലിസ്ഥലത്ത് വളരേ സീനിയര്‍ ആയ ആളുകള്‍ എന്നെ 'എക്സ്പര്‍ട്ട്' എന്ന് വിളിച്ചുതുടങ്ങിയപ്പോള്‍ ആണ്. എനിക്കു തോന്നുന്നത് ഇത്തരം പദവികള്‍ ഒരു പ്രായമെത്തുമ്പോള്‍ ആളുകള്‍ അങ്ങ് ചാര്‍ത്തിത്തരുന്നതാണ് എന്നാണ്. പിന്നെ ആ പദവിക്കൊത്തു പെരുമാറേണ്ട ബാദ്ധ്യത നമ്മുടേതും.

ഇതു പറഞ്ഞപ്പോള്‍ എനിക്കൊരു കഥ ഓര്‍മ്മവന്നു. എന്റെ കല്യാണാലോചന നടക്കുന്ന കാലം. ഞാന്‍ പെണ്ണുകാണാന്‍ ടൊറോന്റോയില്‍ നിന്ന് വരാന്‍ കഴിയില്ലെന്ന് അറിയിച്ചതുകൊണ്ട് പെണ്ണിന്റെ അച്ഛന്‍ ഇവിടെത്തന്നെയുള്ള ഒരു കാരണവരെ പോയി കാണാന്‍ പറഞ്ഞു. കാരണവര്‍ക്ക് പെണ്ണിന്റെ അച്ഛനുമായി യാതൊരു പരിചയവുമില്ല - ഒരു കോമണ്‍ ഫ്രെന്‍ഡിലൂടെയാണ് അവര്‍ തമ്മില്‍ ആദ്യമായി ബന്ധപ്പെടുന്നത്. അദ്ദേഹം ഒരു റിട്ടയേഡ് പ്രൊഫസര്‍ ആണ്. അദ്ദേഹത്തെ ഇമ്പ്രസ്സു ചെയ്യാനായി അമ്പട്ടന്‍ ക്ഷൌരപ്പെട്ടിയും കൊണ്ടു വരുന്നതു പോലെ കമ്പനിവക ലാപ്ടോപ്പും തോളില്‍ തൂക്കിച്ചെന്നതൊക്കെ വളരേ രസമുള്ള ഓര്‍മ്മയാണ്. അക്കാലത്ത് ലാപ്ടോപ്പ് എന്നാല്‍ ഇന്നത്തെ ഐഫോണിന്റെ പത്തിരട്ടി ഗ്ലാമറാണ്. അമ്പതിരട്ടി തൂക്കവും.

അന്ന് അദ്ദേഹത്തോടു സംസാരിക്കുന്ന കൂട്ടത്തില്‍ ഞാന്‍ ഇതേ സംശയം ചോദിച്ചിരുന്നു - എന്തിനാണ് യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ക്കുവേണ്ടി ഭാവിയില്‍ പഴികേള്‍ക്കാന്‍ സാധ്യതയുള്ള ഇതുപോലൊരു സഹായം ചെയ്യുന്നത് എന്ന്. അദ്ദേഹത്തിന്റെ മറുപടിയും അതുതന്നെയായിരുന്നു - 'ഓരോ പ്രായത്തില്‍ ഓരോന്ന് ചെയ്യേണ്ടിവരും, പലതവണ ചെയ്തു കഴിയുമ്പോള്‍ അതൊരു ശീലമാവും, പിന്നെ മനസ്സുകൊണ്ട് അതൊരു ഉത്തരവാദിത്വമായി അംഗീകരിക്കും'.

ശരിയല്ലേ?

ഏതായാലും ഇതുവരെ തദ്ദേശീയ രക്ഷാകര്‍തൃത്വത്തിനുള്ള അപേക്ഷകള്‍ അധികമൊന്നും വന്നിട്ടില്ല. എന്നാല്‍ എന്റെ പ്രായവും നാട്ടിലെ മദ്ധ്യവയസ്ക്കരുടെ സമ്പാദ്യവും ഏറുന്നതനുസരിച്ച് ഭാവിയില്‍ അത്തരം അപേക്ഷകള്‍ വര്‍ദ്ധിച്ചുകൂടായ്കയില്ല. അവരുടെ അറിവിലേയ്ക്കാണ് ഞാനീ കുറിപ്പ് ഏഴുതുന്നത്. ഇതൊക്കെ ഇമെയില്‍ ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണല്ലോ ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുന്നത്.

ഒന്ന്: എന്റെ അടുത്തബന്ധുക്കളോ എന്റെ കുടുംബവുമായി വളരേ അടുത്ത ബന്ധമുള്ളവരോ അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിയെ എയര്‍പോര്‍ട്ടില്‍ ചെന്നു സ്വീകരിക്കാനോ അവര്‍ക്ക് താമസ സൌകര്യം ചെയ്തുകൊടുക്കാനോ എനിക്ക് താല്പര്യമില്ല. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ ചെയ്യാന്‍ ഇന്റര്‍നെറ്റില്‍ ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. വളരേ തുച്ഛമായ നിരക്കില്‍ ഇതൊക്കെ അറേഞ്ച് ചെയ്തുകൊടുക്കുന്ന ഏജന്റുമാര്‍ നാട്ടില്‍ത്തന്നെയുണ്ട്. അവരുടെ സേവനം ഉപയോഗപ്പെടുത്തുക.

രണ്ട്:യാതൊരു കാരണവശാലും നിങ്ങളുടെ കുട്ടിയെ എന്റെ വീട്ടില്‍ താമസിച്ചു പഠിക്കാന്‍ അനുവദിക്കുന്നതല്ല. ഒരു പക്ഷേ ഞാന്‍ നിങ്ങളുടെ കുട്ടിയെ എന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും ക്ഷണിച്ചില്ലെന്നു വരാം. എന്റെ വീടിന്റെ സ്വകാര്യത ഞാന്‍ വളരേ സൂക്ഷ്മതയോടെ കാത്തുസൂക്ഷിക്കുന്ന ഒന്നാണ്. എനിക്ക് മാലോകരില്‍നിന്ന് ഒളിക്കേണ്ടുന്ന പല കാര്യങ്ങളുമുണ്ട്, അതുകൊണ്ടാണെന്നു കൂട്ടിക്കോളൂ.

മൂന്ന്: ഒറ്റ പണമിടപാടിനും ഞാന്‍ മദ്ധ്യസ്ഥനായിരിക്കില്ല. കുട്ടിയെ വിശ്വാസമില്ലാത്തതുകൊണ്ട് പണമിടപാടുകള്‍ എന്നെ ഏല്പിക്കാമെന്ന് ചിന്തിക്കുകയേ വേണ്ട. നിയമമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനവുമായുള്ള പണമിടപാടുകളുടെ പൂര്‍ണ്ണ ചുമതല വിദ്യാര്‍ത്ഥിയുടേതു മാത്രമാണ്. വേറൊരാള്‍ക്കും വിദ്യാര്‍ത്ഥിയ്ക്കു വേണ്ടി അതു ചെയ്യാന്‍ അവകാശമില്ല. തീരെ ചെറിയ തുകയല്ലാതെ ഞാന്‍ ആര്‍ക്കും പണം കടം കൊടുക്കുകയുമില്ല.

നാല്: വളരേ ശക്തമായ സ്വകാര്യതാനിയമങ്ങളുള്ള രാജ്യമാണ് കാനഡ. വിദ്യാലയത്തില്‍ ചെന്ന് കുട്ടിയുടെ ഹാജര്‍നില പരിശോധിക്കാനോ, ഫീസടച്ചിട്ടുണ്ടോ എന്നു നോക്കാനോ, കുട്ടി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ന്യായമാണോയെന്ന് അന്വേഷിക്കാനോ എനിക്ക് സാധിക്കില്ല- അത്തരം വിവരങ്ങള്‍ അധികൃതര്‍ ആരോടും പറയില്ല. അതൊക്കെ അറിയണമെങ്കില്‍ വിദ്യാര്‍ത്ഥിയുടെ സമ്മതപത്രം എന്റെ തിരിച്ചറിയല്‍ രേഖകള്‍ സഹിതം വിദ്യാലയത്തില്‍ സമര്‍പ്പിക്കേണ്ടി വരും. എനിക്കതില്‍ താല്പര്യമില്ല.

അഞ്ച്: നിങ്ങള്‍ പഠിക്കാന്‍ അയച്ച കാര്യമായിരിക്കണമെന്നില്ല കുട്ടി പഠിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ മകനെ എന്‍ജിനീയറിങ്ങ് പഠിക്കാനാവും പറഞ്ഞയയ്ക്കുക. അവന്‍ പക്ഷേ ഒരു സെമസ്റ്റര്‍ കഴിയുമ്പോള്‍ പേപ്പറൊക്കെ പൊട്ടി, അമേരിക്കന്‍ ഹിസ്റ്ററി പഠിക്കാന്‍ കൂറു മാറും. പുതിയ കോഴ്സിന് എഞ്ചിനീയറിങ്ങിനേക്കാള്‍ ചിലവ് കുറവാണെങ്കില്‍ അധികപ്പടിയുള്ള തുക അധികാരികള്‍ അവന് തിരിച്ചുകൊടുക്കും. ആ പണമെടുത്ത് അവന്‍ ജീവിതം ആഘോഷിക്കും. ഇതൊക്കെ അന്വേഷിക്കാനോ തടയാനോ എനിക്കാവില്ല. വിദ്യാലയ അധികൃതര്‍ ഇക്കാര്യത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ അംഗീകരിക്കുകയില്ല - അവരുടെ ബന്ധം വിദ്യാര്‍ത്ഥിയുമായി മാത്രം ആണ്. കുട്ടിയെ നല്ല വിശ്വാസമുണ്ടെങ്കില്‍ മാത്രം അവനെ വിദേശത്തേയ്ക്കയക്കുക.

ആറ്: നിങ്ങളുടെ അരുമയുടെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ചുമതല എനിക്കേറ്റെടുക്കാനാവില്ല. ആണും പെണ്ണും വളരേ അടുത്തിഴപഴകി ജീവിക്കുന്ന രീതിയാണ് ഇവിടുത്തേത്. ഒരാള്‍ക്ക് മറ്റൊരാളുമായി ഏതുതരത്തിലുള്ള ശാരീരിക ബന്ധമാണ് വേണ്ടത് എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. അതിനുള്ള അവരുടെ അവകാശത്തെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിപ്പൊ സ്വവര്‍ഗ്ഗ ബന്ധമായാലും ശരി ഇതരവര്‍ഗ്ഗ ബന്ധമായാലും ശരി.

ഏഴ്:നിങ്ങളുടെ കുഞ്ഞിന് യാതൊരുവിധ കേസുകെട്ടിലും എന്റെ സഹായം ഉണ്ടായിരിക്കില്ല. നിയമസംവിധാനത്തിന്റെ ശ്രദ്ധയില്‍ പെടാന്‍ സാധ്യതയുള്ള യാതൊരിടപാടിലും ചെന്നുപെടാതിരിക്കാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം കുട്ടിയുടേതു മാത്രമാണ്. കേസില്‍ പെട്ടാല്‍ ഇവിടുത്തെ തദ്ദേശീയര്‍ക്കുള്ള നിയമ സഹായം വിദേശിയായ കുട്ടിയ്ക്ക് ലഭിക്കില്ലെന്ന് എപ്പോഴും ഓര്‍മ്മവെയ്ക്കുക. ജാമ്യമെടുക്കുക, വക്കീലിനെ ഏര്‍പ്പാടാക്കുക, പോലീസിനോടു സംസാരിക്കുക എന്നിങ്ങനെയുള്ള യാതൊരേര്‍പ്പാടിനും എന്നെ കിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഉടനേ നാടുകടത്തുന്ന രീതിയാണിവിടെ എന്നും, അത്തരക്കാരെ നോ-ഫ്ലൈ-ലിസ്റ്റില്‍ പെടുത്താനിടയുണ്ട് എന്നും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

എട്ട്:മിക്ക കാമ്പസുകളിലും പല തരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപഭോഗം വ്യാപകമാണ്. മദ്യം സുലഭവും വിലകുറഞ്ഞതുമാണ്. കഞ്ചാവ് ഏതാണ്ട് നിയമവിധേയമായ മട്ടാണ്. സിഗററ്റിന് വില കൂടുതലാണെങ്കിലും പരക്കേ ലഭ്യമാണ്. മയക്കുമരുന്നുകളുടെ കാര്യം ഞാനിവിടെ വിശദീകരിക്കുന്നില്ല. നിങ്ങളുടെ കുട്ടി ലഹരിക്കടിമപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എനിക്കാവില്ല. കുട്ടിയുടെ അനുവാദമില്ലാതെ അവര്‍ താമസിക്കുന്നിടത്ത് ചെല്ലാനോ മറ്റുള്ളവരോട് കുട്ടിയേപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിക്കാനോ നിയമപരമായ അധികാരം എനിക്കില്ലെന്നുമാത്രമല്ല, ചിലപ്പോള്‍ അത് കുറ്റകരവുമാണ് (stalking എന്നു പറയും).

ഒമ്പത്:മതപരമായ നിഷ്ഠകളൊന്നും പാലിക്കാത്തയാളാണ് ഞാന്‍. അതുകൊണ്ടു തന്നെ നിങ്ങളുടെ കുട്ടിയുടെ മതപരമായ കാര്യങ്ങളില്‍ യാതൊരു വിധ ഇടപെടലോ പിന്തുണയോ സഹകരണമോ എന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കേണ്ട. വീട്ടില്‍ ചില ആഘോഷങ്ങളൊക്കെ പതിവുണ്ടെങ്കിലും അതൊക്കെ സ്വകാര്യമായി ചെയ്യുന്നതാണ് എന്റെ രീതി. നിങ്ങളുടെ കുട്ടിയെ അതിനൊന്നും ക്ഷണിച്ചില്ലെന്നു വരാം.

പത്ത്:നിങ്ങളും കുട്ടിയുമായുള്ള സംഭാഷണത്തിന് ഞാന്‍ ഒരിക്കലും മദ്ധ്യസ്ഥനാവില്ല.വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, ഒന്നും സംസാരിക്കുന്നില്ല, ചോദ്യങ്ങള്‍ക്ക് മര്യാദയ്ക്ക് മറുപടി പറയുന്നില്ല എന്നീവക പ്രശ്നങ്ങളൊക്കെ നിങ്ങള്‍ തമ്മില്‍ തന്നെ തീര്‍ക്കേണ്ടിവരും.

പതിനൊന്ന്: ഒണ്ടേറിയോയിലെ ആശുപത്രികളെല്ലാം വളരേ പ്രഫഷനല്‍ ആയി രോഗികളെ ശുശ്രൂഷിക്കുന്നവയാണ്. രോഗികള്‍ക്ക് കാവല്‍ നില്‍ക്കാന്‍ അവര്‍ അനുവദിക്കില്ല. സന്ദര്‍ശനസമയം ക്ഌപ്തപ്പെടുത്തിയിട്ടുണ്ട്. ഏറ്റവു‌ം പ്രധാനപ്പെട്ട കാര്യം - സ്വബോധമുള്ളിടത്തോളം, രോഗിയുടെ ചികില്‍സയേപ്പറ്റിയുള്ള തീരുമാനങ്ങള്‍ രോഗി തന്നെയാണ് എടുക്കേണ്ടത്. പുറത്തുനിന്നുള്ള ഒരാളുമായി അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക പോലുമില്ല. അതുകൊണ്ട്, കുട്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റായി എന്നു കരുതി ഒട്ടും വേവലാതിപ്പെടാനില്ല, പുറത്തുനിന്ന് ആര്‍ക്കും ഒന്നും ചെയ്യാനുമില്ല. എന്റെ സൌകര്യമനുസരിച്ച്, അനുവദിച്ചിട്ടുള്ള സന്ദര്‍ശനസമയത്ത് ഇടയ്ക്ക് പോയി വരാം എന്നതിനപ്പുറം മറ്റൊന്നും അത്തരമൊരു സാഹചര്യത്തില്‍ എനിക്കു ചെയ്യാനാവില്ല.

പന്ത്രണ്ട്: ടൊറോന്റോ നഗരത്തിന്റെ അമ്പതു കില്‍മീറ്റര്‍ ചുറ്റളവിനു പുറത്താണ് കുട്ടിയുടെ വിദ്യാലയമെങ്കില്‍ എന്നെ അറിയിക്കാതിരിക്കുകയാവും ഭേദം. എന്നേക്കൊണ്ട് ഒരുപകാരവും കുട്ടിയ്ക്കുണ്ടാകാന്‍ പോകുന്നില്ല.

പിന്നെന്താണ് ചെയ്യാന്‍ പറ്റുക?

തുടക്കത്തില്‍ വാഹന സൌകര്യമില്ലാത്ത സാഹചര്യത്തില്‍ ഏന്തെങ്കിലും ഭാരമുള്ള സാധനം കടയില്‍ നിന്നു വാങ്ങിയാല്‍ വീട്ടിലെത്തിച്ചുതരാം. ഏന്തെങ്കിലും സംശയമുണ്ടെങ്കില്‍ പറഞ്ഞുകൊടുക്കാം. ആശുപത്രിയില്‍ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായാല്‍ എന്നാലാവുന്ന സഹായങ്ങള്‍ ചെയ്യാം. എന്നോടു സംസാരിക്കുന്നതുകൊണ്ട് തീരുന്ന ഏതെങ്കിലും പ്രശ്നം കുട്ടിയ്ക്കുണ്ടെങ്കില്‍ അതിനായി തുറന്ന മനസ്സോടെ സഹകരിക്കാം.

സത്യത്തില്‍ അതിന്റെയൊന്നും ആവശ്യം വരില്ല. ആഴ്ചകള്‍ക്കകം അതിനുവേണ്ട സുഹൃദ്‌വലയം അവര്‍ തന്നെ രൂപപ്പെടുത്തിയെടുത്തോളും.

എങ്കില്‍പ്പിന്നെ എതിനാണീ തദ്ദേശ രക്ഷിതാവ്?

സത്യം പറഞ്ഞാല്‍, അങ്ങനെയൊരാളുടെ ആവശ്യമേയില്ല!

എന്നാപ്പിന്നെ ഞാനങ്ങോട്ട്.... ഇറങ്ങുവാണേ.....

7 comments:

  1. പറഞ്ഞതൊക്കെയും ബോധിച്ചു

    ReplyDelete
  2. സംഭവം നന്നായി അവതരിപ്പിച്ചു. ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിതരീതിയും സ്വഭാവവും സംസ്ക്കാരവും എല്ലാം. അതിടയില്‍ താരതമ്യം ചെയ്ത് വായനക്കിടയില്‍ പലരും സ്വയം ചില കണ്ടെത്തലുകളിലേക്കും മറ്റുള്ളവരോടുള്ള പെരുമാറ്റ രീതികളിലേക്കും ഒരു വെളിച്ചം കടത്തിവിടാനും സ്വയമേ തയ്യാറായേക്കാം. എങ്ങിനെ ആയാലും പുതുമയുള്ള അവതരണം ഇഷ്ടായി.

    ReplyDelete
  3. കൊള്ളാം, എന്തെല്ലാം തൊന്തരവ് അല്ലേ.

    ReplyDelete
  4. ഈ സത്യ വാങ്മൂലം കൊണ്ടൊന്നും ഒരു കാര്യവുമില്ല. ആവശ്യക്കാരന് ഔചിത്യമില്ല എന്നല്ലേ പറയുന്നതു. വിളികള്‍ വന്നുകൊണ്ടേയിരിക്കും

    ReplyDelete
  5. ബില്ലാത്തിപ്പട്ടണത്തിലെ കമന്റിൽ നിന്നും വന്നതാണു്.

    നെടുവീർപ്പടക്കിയിരുന്ന് തന്നെ വായിച്ചു.ഈ പോസ്റ്റ്‌ ഷെയർ ചെയ്തൊട്ടെ!/!/!/!/!/!!?

    ReplyDelete
  6. അതിനെന്താ, സുധീ. പബ്ലിക് പോസ്റ്റല്ലെ, ധൈര്യമായി ഷെയര്‍ ചെയ്തോളൂ. :)

    ജോര്‍ജ്ജ് മാഷെ, എന്നാലും അങ്ങനെ പറയരുതായിരുന്നു :))

    അജിത്, റാംജി, മൈത്രേയി, നന്ദി!

    ReplyDelete
  7. നന്നായി ബോധ്യം വന്നൊരു കാര്യം..
    പിന്നെ
    അന്നിത് ഞാൻ ഷെയർ ചെയ്തിരുന്നു , ഒപ്പം അഭിപ്രായിച്ചു എന്നുമായിരിന്നു ധാരണ..എന്ത് പറ്റിയെന്നറിയില്ല

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ