എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Thursday, November 1, 2018

സ്വാമിയേ ശരണമയ്യപ്പാ!

കൂലങ്കഷമായി ചിന്തിച്ച് ഞാൻ ശബരിമല പ്രശ്നത്തിന് ഒരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. ഏല്ലാരും ഓടിവരിൻ!! വരിൻ, വരിൻ!

ഏതൊരു പ്രശ്നപരിഹാരത്തിനും അവശ്യം വേണ്ടത് പ്രശ്നം എന്താണെന്ന് ഡിഫൈൻ ചെയ്യുകയാണല്ലോ. ആദ്യം അതാകട്ടെ.

സുപ്രീം കോടതി വിധിച്ചു, യുവതികളെ ശബരിമലയിൽ പോകുന്നതിൽനിന്ന് വിലക്കരുതെന്ന്. ബിജെപി കേന്ദ്രസർക്കാരിനും ആ പാർട്ടിയിലെ ചിലർക്കും, സംസ്ഥാന സർക്കാരിനും അതിലെ ഘടകകക്ഷികൾക്കും, കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിനും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ്. അതായത് 'ശക്തികേന്ദ്രങ്ങൾ'ക്കെല്ലാം യോജിപ്പായതുകൊണ്ട് സ്ത്രീകൾക്ക് സ്വാമിദർശനത്തിന് അനുവാദമുണ്ടാകുമെന്ന കാര്യത്തിൽ  സംശയമൊന്നും വേണ്ട.

പക്ഷേ ലക്ഷക്കണക്കായ (?)ഭക്തജനവികാരം എതിരാണ്. രമേശേട്ടനും സുരേശേട്ടനും ഭക്തന്മാരുടെ കൂട്ടിലേയ്ക്ക് കഴുത്തിട്ടുകഴിഞ്ഞു. സഖാവിന് പിന്നെ (സ്വന്തം പാർട്ടിക്കാരല്ലാത്തവർ) ചൊറിഞ്ഞാൽ അടി എന്നതാണ് നയം. ലോക്കൽ ബിജെപ്പിക്കാര് പിന്നെ കേന്ദ്ര സർക്കാരിന്റെ കൂടെ നിക്കണോ, ഭക്തവികാരികളുടെ കൂടെ നിൽക്കണോ, ആറെസ്സെസ്സിന്റെ കൂടെ നിൽക്കണോ സ്വന്തം കാര്യം നോക്കണോ എന്നുള്ള ധർമ്മസങ്കടത്തിലാണ്. ഇവർ എല്ലാവർക്കും എങ്ങനെയെങ്കിലും നാണം കെടാതെ ഈ പ്രശ്നത്തിൽനിന്ന് ഊരണം.

ഇനി എന്റെ ബ്രില്ല്യന്റ് ഐഡിയ പൊട്ടിക്കാൻ പോകുവാണ്. *ദേവപ്രശ്നം*!! (കൊട് സിംബൽ)

പ്രശ്നം വയ്ക്കലിന് പേരുകേട്ട കുറച്ച് നമ്പൂരാരെ വിളിക്കുക. പ്രശ്നം വയ്പിക്കുക. യുവതികൾ വന്നാൽ അയ്യപ്പന് അപ്രീതിയുണ്ടാകുമോ. അങ്ങനെ അപ്രീതിയുണ്ടായാൽ പരിഹാരമെന്ത് എന്നൊക്കെ പ്രശ്നിക്കുക.

ഈ നമ്പൂരാര് മിടുക്കമ്മാരാ. എന്തു പ്രശ്നമുണ്ടായാലും പരിഹാരം ഉറപ്പായും ഉണ്ടാകും. ഏറിവന്നാൽ നിലവിലുള്ള അയ്യപ്പ വിഗ്രഹത്തിലുള്ള ചൈതന്യം ആവാഹിച്ച് വേറൊരു മൂർത്തിയിലാക്കി മറ്റൊരിടത്ത് പ്രതിഷ്ഠിക്കേണ്ടി വരും. അതൊക്കെ മുമ്പും ഉണ്ടായിട്ടുണ്ടെന്നേയ്.

അങ്ങനെ അയ്യപ്പനെ വേറൊരു വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ച് ഇപ്പോഴുള്ള അമ്പലത്തിൽനിന്ന് കുറച്ച് ദൂരത്ത് കാട്ടിനകത്തു കൊണ്ടുപോയി പ്രതിഷ്ഠിക്കുക. അതിനുചുറ്റുമുള്ള ഒരേക്കർ സ്ഥലം നല്ല ഉറപ്പുള്ള കമ്പിവേലി കെട്ടി തിരിക്കുക. ആ ഒരേക്കർ തന്ത്രികുടുംബത്തിനും പന്തളം സാമ്രാജ്യത്തിന്റെ ഛത്രപതിയ്ക്കും മാത്രമായി വിട്ടുകൊടുക്കുക (ഈ ഒരേക്കറിന്റെ ഔദാര്യം സഖാവ് ദയവായി ചെയ്യണം). വേറെ ആർക്കും അതിനകത്ത് പ്രവേശനം അനുവദിക്കരുത്.

അവിടെയുള്ള അയ്യപ്പൻ അങ്ങനെ വിരക്ത താപസി എന്ന സങ്കൽപ്പത്തിലുള്ള ദൈവമാകും. അവിടെ അഭിഷേകമോ കളഭച്ചാർത്തോ ആഭരണം അണിയിക്കലോ മണിയടിക്കലോ ദീപാരാധനയോ ഒന്നും പാടില്ല. മെയിൻ അമ്പലം തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഈ പ്രതിഷ്ഠയ്ക്കു മുമ്പിൽ മൂന്നുനേരം അല്പം ചോറു വെയ്ക്കുക. അതുമതി. അദ്ദേഹത്തിന്റെ തപസ്സ് ഭംഗപ്പെടുത്താതിരിക്കുക.

അനുഗ്രഹം വേണ്ടവരും പരാതി പറയേണ്ടവരും നിവേദ്യം അർപ്പിക്കേണ്ടവരും കാണിക്കയിടേണ്ടവരും മെയിൻ അമ്പലത്തിലെ പ്രതിഷ്ഠയിലൂടെ ചെയ്താൽ മാത്രമേ ഫലമുണ്ടാകൂ എന്നു വിധിക്കുക. (ഇപ്പോഴും അങ്ങനെയുള്ള ചടങ്ങൊക്കെയുണ്ട് - ഗുരുവായൂരമ്പലത്തിലെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാകണമെങ്കിൽ മമ്മിയൂരുകൂടി പോയി തൊഴണം).

ഇതിൽനിന്നുണ്ടാകുന്ന ഗുണങ്ങൾ.
  1. പന്തളം സാമ്രാട്ടിനും തന്ത്രിപുംഗവനുമുള്ള പ്രമാണിത്തം നിലനിൽക്കുന്നു.
  2. നിലവിലുള്ള ചടങ്ങുകൾക്കോ ആഘോഷങ്ങൾക്കോ ഒരു മാറ്റവും ഉണ്ടാകുന്നില്ല.
  3. പൂജാരിയ്ക്കും രാശാവിനും മാത്രം പ്രവേശനമുള്ള ഇടത്തേയ്ക്ക് മാറ്റിയതുകൊണ്ട് ബ്രഹ്മചാരിയായ അയ്യപ്പനെ ആർക്കും പ്രലോഭിപ്പിക്കാൻ അവസരം ലഭിക്കുന്നില്ല. പണ്ടത്തെ കാലമൊന്നുമല്ല. ആണുങ്ങൾക്കും അമ്പതുകഴിഞ്ഞ സ്ത്രീകൾക്കും അയ്യപ്പനെ പ്രലോഭിപ്പിക്കാൻ തോന്നില്ല എന്നതൊക്കെ പഴഞ്ചൻ ധാരണയാണ്. മനുഷ്യൻ ആണ് പെണ്ണ് എന്നീ രണ്ടു തരമേയുള്ളൂ എന്ന ധാരണപോലും അബദ്ധമാണ്.
  4. കോടതി വിധി അക്ഷരം പ്രതി പാലിക്കാനാകുന്നു.
  5. സ്ത്രീകൾക്ക് അവർ അർഹിക്കുന്ന ബഹുമാനവും പരിഗണനയും കിട്ടുന്നു.
  6. അന്യ സംസ്ഥാന ഭക്തർക്ക് ആശയക്കുഴപ്പം ഒഴിവാകുന്നു.
  7. കേന്ദ്ര സർക്കാരിന് ഒരേസമയം ഹിന്ദുത്വവിജയവും പുരോഗമനവാദവിജയവും ലഭിക്കുന്നു
  8. കുറച്ച് നമ്പൂരാർക്കും നായമ്മാർക്കും അല്പം കാശു കിട്ടുന്നു
  9. രമേശും സുരേശും ശ്രീധരനും വിജയനും അമിത്ജിയുമെല്ലാം പ്രശ്നത്തിൽനിന്ന് യാതൊരു കേടുപാടും കൂടാതെ തലയൂരുന്നു
  10. ഊളത്തരം പറച്ചിൽ അവസാനിക്കുന്നു
  11. തെരുവുയുദ്ധം ഒഴിവാകുന്നു
  12. നടവരവ് കൂടുന്നു
  13. പാവം പോലീസുകാർക്ക് മനസ്സമാധാനത്തോടെ ജോലിക്കു പോകാനാകുന്നു.
  14. കോടതിവ്യവഹാരത്തിൽ തുടർന്നുള്ള സമയനഷ്ടവും ധനനഷ്ടവും ഒഴിവാകുന്നു.
  15. ക്രമസമാധാനവും സൗഹാർദ്ദവും പുനസ്ഥാപിക്കപ്പെടുന്നു. 
  16. എല്ലാത്തിനും ഉപരിയായി "ഞാൻ ജയിച്ചു" എന്ന് എല്ലാവർക്കും വീമ്പിളക്കാനും വോട്ടുപിടിക്കാനും കഴിയുന്നു.

എങ്ങനെയുണ്ടെന്റെ ബ്രെയിൻ? താങ്ക്യു, താങ്ക്യു! ഫീസൊന്നും തരണ്ടാ, ഒരു ഊണു തന്നാൽ മതി.

4 comments:

  1. ങ്ഹാ ബെസ്റ്റ്. നടവരവ് ഇല്ലാതാക്കാനുള്ള പരിപാടിയാണല്ലേ. നിങ്ങളും സുരേഷോപിയുമായുള്ള അന്തർധാര സജീവമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  2. ഹ്ഹ്ഹ്ഹ പരീക്ഷിയ്ക്കാവുന്നതാണ്..:)

    ReplyDelete
  3. അയ്യപ്പനെ മുതലെടുത്ത് ആട്ടക്കലാശം
    നടത്തുന്നവരുടെ നടുവൊടിക്കുവാനുള്ള ആശയമാണല്ലൊ
    ഭായ് ഇത് ...
    പക്ഷേ നടവരവില്ലാത്ത ഒരു പുതിയ അയ്യപ്പൻ
    കോവിലിന്റെ കമ്പി വേലികൾക്കുള്ളിലേക്ക് കാണിക്ക
    എറിയുവാൻ ഭക്തരെ പ്രീണിപ്പിക്കുന്ന ഒരു പുതിയ ആചാരം
    കൂടി ഉണ്ടാകുമെന്ന് മാത്രം ...!

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ