എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, October 29, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (നാല്)

4. ശോലാ

"ഹരാംസാദേ, തേരി ഹിമ്മത് കൈസേ ഹുയി? ദുശ്മനി, ഔര്‍ മുജ്സേ?..."

കഠാരി കയ്യില്‍ മുറുകെപ്പിടിച്ച് അലറിക്കൊണ്ട് ദീദി ഓടിയടുത്തു. മരത്തില്‍ ബന്ധനസ്ഥനായിരുന്ന ഇര "മാഫ്.." എന്ന് പറഞ്ഞുതീരുന്നതിനുമുമ്പ് ഒന്നരയടി നീളമുള്ള ഈര്‍ച്ചക്കഠാരി അവന്റെ കടവയറ്റില്‍ കുത്തിക്കയറിക്കഴിഞ്ഞിരുന്നു. ഒരു ഞൊടി നേരത്തേയ്ക്ക് ഇരയുടെ കണ്ണുകളിലേയ്ക്ക് പൈശാചികമായ ഒരു നോട്ടം. പിന്നെ നെഞ്ചിന്റെ ദിശയിലേയ്ക്ക് കത്തി ഒറ്റവലി. വയറുപിളര്‍ന്ന് ഇരയുടെ ആന്തരികാവയവങ്ങളെല്ലാം പുറത്ത്. രണ്ടേ രണ്ടു പിടച്ചില്‍, അത്രതന്നെ.

പക്ഷേ അതുകൊണ്ടൊന്നും അടങ്ങുന്നതായിരുന്നില്ല, ദീദിയുടെ കലി. തൊട്ടടുത്തുള്ള മരങ്ങളില്‍ വരിഞ്ഞുകെട്ടപ്പെട്ട മൂന്നു മനുഷ്യദേഹങ്ങള്‍കൂടിയുണ്ടായിരുന്നു....

"പാനി ലാ ബേ!" ആറു മിനിറ്റുനേരത്തെ സംഹാരതാണ്ഡവത്തിനുശേഷം എങ്ങോട്ടെന്നില്ലാതെ ആ കത്തി വലിച്ചെറിഞ്ഞുകൊണ്ട് അവര്‍ കല്പിച്ചു. അംഗരക്ഷകരിലൊരാള്‍ ഉടനേ ജീപ്പിലിരുന്ന ക്യാനിസ്റ്റര്‍ കൊണ്ടുവന്ന് അതിലെ വെള്ളം ചോരയില്‍ മുങ്ങിയ കൈകളിലേക്കൊഴിച്ചു.

"ഔര്‍ സുന്‍! ഈ നാലു ശവങ്ങളും പട്ടണത്തിലെ മുനിസിപ്പല്‍ ഓഫീസിനു മുന്‍പില്‍ തട്ടിയേക്കണം. ഈ ശോലായോടേറ്റുമുട്ടുന്നതിന്റെ അനന്തരഫലം എന്താണെന്ന് ഇവരെ അയച്ചവര്‍ അറിയട്ടെ! സരേ ആം മാരൂംഗി മേ! ഒറ്റയൊരുത്തനും എന്നെ തൊടില്ല! ത്ഫൂ!"

ചവിട്ടിക്കുലുക്കിക്കൊണ്ട് അവര്‍ സ്വന്തം ജീപ്പിനകത്തുകയറി ഓടിച്ചുപോയി. അനുചരന്‍മാര്‍ അതുവരെ കണ്ട കാഴ്ച ഉള്‍ക്കൊള്ളാനാകാതെ പരിഭ്രാന്തരായി അവിടെത്തന്നെ നിന്നു. അല്പനേരത്തിനുശേഷം അവര്‍ മൃതദേഹങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി ഒരു ഡംപ് ട്രക്കിലേയ്ക്ക് എറിഞ്ഞിട്ടു....

ഇതാണ് ശോലാ ദീദി. അല്ല സുചിത്ര മഹാപത്ര. ശാന്തിപുര്‍ പ്രദേശത്തെ ഏറ്റവും ശക്തയായ വ്യക്തി. ആള്‍ബലം കൊണ്ടും അധികാരബലം കൊണ്ടും സ്വഭാവശക്തികൊണ്ടും ധനശേഷികൊണ്ടും എല്ലാവരേയും എല്ലാത്തിനേയും ചൊല്‍പ്പടിക്കുനിര്‍ത്തുന്ന ഉഗ്രപ്രതാപി.

ദീദി, പക്ഷേ എന്നും ഇങ്ങനെയായിരുന്നില്ല. തീര്‍ത്തും സാധാരണക്കാരും അതീവ ദൈവഭക്തരുമായ കുടുംബത്തിലാണ് അവള്‍ ജനിച്ചുവളര്‍ന്നത്. ചെറുപ്പത്തില്‍ ഏറെ വിനയവും അച്ചടക്കവുമുള്ള കുട്ടിതന്നെയായിരുന്നു അവള്‍. പക്ഷേ അവളുടെ ചിന്തകളെ മൊത്തത്തില്‍ മാറ്റിമറിച്ച രണ്ടു സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടായി.

ആദ്യത്തേത് അവള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. വര്‍ഷങ്ങളായി സ്കൂളിലെ ഏറ്റവും മികച്ച പ്രഭാഷകയായിരുന്നു അവള്‍. അക്കൊല്ലത്തെ സ്കൂള്‍ യുവജനോല്‍സവത്തിന് തീവ്ര ഇടതുപക്ഷ ആശയങ്ങളുള്‍ക്കൊള്ളുന്ന, ശ്രോതാക്കളുടെ ചോരതിളപ്പിക്കുന്ന ഒരു നെടുങ്കന്‍ പ്രസംഗമായിരുന്നു അവള്‍ കാഴ്ചവെച്ചത്. അത്തരമൊരു ആശയം എവിടെനിന്നു കിട്ടിയെന്നോ, ആരാണ് അല്ലെങ്കില്‍ എന്താണ് അതിനു പ്രചോദനമായത് എന്നോ ഇന്നുവരെ ആര്‍ക്കും അറിയില്ല.കൃത്യമായി സ്കൂളില്‍ വരികയും കൃത്യസമയത്ത് വീട്ടിലെത്തുകയും ചെയ്തിരുന്ന കുട്ടി പുറമേനിന്നുള്ള സ്വാധീനം കൊണ്ടായിരിക്കില്ല എന്നു മാതാപിതാക്കളും സ്കൂളില്‍ അത്തരത്തിലൊരു പ്രഭാവം ചെലുത്താന്‍ പോന്ന അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ ഇല്ലെന്ന് സ്കൂള്‍ അധികൃതരും വിശ്വസിച്ചുപോന്നു. ആവേശം കൊള്ളിക്കുന്ന രീതിയില്‍ പതിവായി സംസാരിക്കുമെന്നതൊഴിച്ചാല്‍ സ്കൂളില്‍ മറ്റൊരു കുഴപ്പവും അവള്‍ ഉണ്ടാക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ സ്കൂള്‍ അധികൃതര്‍ക്ക് അവളെ പിരിച്ചുവിടാന്‍ കഴിയാതെ വന്നു. പന്ത്രണ്ടാം ക്ലാസ്സിനുശേഷം അവള്‍ സ്കൂള്‍ വിട്ടപ്പോള്‍ അദ്ധ്യാപകരെല്ലാം രഹസ്യമായി മധുരം വിതരണം ചെയ്ത് ആഘോഷിച്ചിരുന്നുവെന്നൊക്കെയാണ് കഥ.

കോളേജില്‍ ചേര്‍ന്നതിനുശേഷമാണ് അവള്‍ ഒരു തെരുവുപോരാളിയായത്. പലപ്പോഴും എതിര്‍കക്ഷികളിലെ വിദ്യാര്‍ത്ഥികളുമായും പോലീസുമായും അവള്‍ ആവേശപൂര്‍വ്വം പോരാടി. പല തവണ അടിയും തൊഴിയും കൊണ്ടു, അറസ്റ്റിലായി. അസഭ്യം പറയുന്നതും കേള്‍ക്കുന്നതും സര്‍വ്വസാധാരണമായി. സ്വന്തം വീടുവിട്ട് ചേരികളില്‍ ദരിദ്രര്‍ക്കൊപ്പം താമസം തുടങ്ങി. കോളേജ് വിട്ടാല്‍ അവരുടെകൂടെ കൂലിപ്പണിക്കു പോകുന്നത് പതിവാക്കി. മധുരമായി ഭജന്‍ പാടുമായിരുന്ന അവളുടെ ശബ്ദം കനത്തു പരുക്കനായി. ഇതിനിടെ ചേരിനിവാസികളെ സംഘടിതരാക്കുകയും അവരുടെ നേതൃത്വം നേടുകയും ചെയ്തതോടെ ആരുടേയും അധികാരത്തെ മാനിക്കാത്ത ഒരു കലാപകാരിയായി, അവള്‍. അങ്ങനെയാണ് അവള്‍ക്ക് "ശോലാ"എന്ന പേരു വീണത്.

രണ്ടാമത്തെ ആഘാതം ഏറ്റത് അവള്‍ക്ക് ഇരുപത്തിയാറു വയസ്സുള്ളപ്പോഴായിരുന്നു. അക്കാലത്ത് അവര്‍ ആ പ്രദേശത്തെ ഒരു ഫാക്റ്ററിയിലെ യൂണിയന്‍ നേതാവായിരുന്നു. ഫാക്റ്ററിയിലെ തൊഴിലന്തരീക്ഷം വളരേ അപായകരമായിരുന്നു. ഏതാണ്ട് നിത്യേനയെന്നോണം അവിടെ അപകടങ്ങള്‍ നടന്നിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യൂണിയന്‍ പല തവണ മാനേജ്മെന്റിനോടാവശ്യപ്പെട്ടെങ്കിലും വിശേഷിച്ച് നടപടികളൊന്നുമുണ്ടായില്ല. അങ്ങനെയിരിക്കെ ഒരേ ദിവസം രണ്ടിടങ്ങളില്‍ ഷോക്കേറ്റും ബോയിലര്‍ ചോര്‍ന്നും രണ്ടു തൊഴിലാളികള്‍ മരിച്ചു. ഇതിനെതിരെ അവള്‍ ഫാക്റ്ററിയില്‍ പണിമുടക്കു പ്രഖ്യാപിച്ചു. മാനേജ്മെന്റിന്റേയും രാഷ്ട്രീയക്കാരുടേയും പോലീസിന്റേയും ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും ഫാക്റ്ററിയിലെ സുരക്ഷിതത്വം ഉറപ്പാകുംവരെ സമരം തുടരുമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു.

ഒരു മാസം തികയുന്നതിനുമുന്‍പ് തൊഴിലാളികളുടെ കുടിലുകളില്‍ പട്ടിണി പരന്നുതുടങ്ങി. അപ്പോള്‍ മാനേജ്മെന്റ് ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. എല്ലാവരും നിരുപാധികം ജോലിക്കുകയറിയാല്‍ പത്തുശതമാനം ശംബളവര്‍ദ്ധനയെന്നതായിരുന്നു ആ വാഗ്ദാനം. ശോലാ ആ ഓഫര്‍ കേട്ടപാടെ നിരസിച്ചു. തൊഴിലാളിയുടെ ജീവനേക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ലെന്ന് അവള്‍ ഗര്‍ജ്ജിച്ചു.

തൊഴിലാളികള്‍, പക്ഷേ മറിച്ചാണ് ചിന്തിച്ചത്. പത്തുശതമാനമെന്നത് അവര്‍ക്ക് അവഗണിക്കാനാകാത്ത തുകയായിരുന്നു. ശോലായോട് നേരിട്ട് എതിര്‍പ്പറിയിക്കാതെതന്നെ രണ്ടുദിവസത്തിനകം എണ്‍പത്തിയേഴു ശതമാനം പേരും കരാറൊപ്പിട്ട് ജോലിയില്‍ കയറി! ഉത്തമവിശ്വാസത്തോടെ അതുവരെ താനുമായി ചര്‍ച്ചകളിലേര്‍പ്പെട്ടിരുന്ന മാനേജ്മെന്റും ചോരയൊഴുക്കി താന്‍ സംരക്ഷിച്ചിരുന്ന തൊഴിലാളികളും സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കാനുള്ള ഒരു ഉപകരണം മാത്രമായാണ് തന്നെ കാണുന്നതെന്ന പൊള്ളുന്ന സത്യം ശോലാ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു. അത് അവളുടെ ജീവിതവീക്ഷണത്തെ പാടേ മാറ്റിമറിച്ചു.

അങ്ങനെയൊരു ചതി ആ ദരിദ്രര്‍ ചെയ്തുവെങ്കിലും ശോലായെ അവര്‍ക്ക് കൈ വിടാന്‍ സാധിക്കുമായിരുന്നില്ല. അവളില്ലാതായാല്‍ സംഘടനയുമില്ല, അവകാശങ്ങളുമില്ലെന്ന സത്യം അവര്‍ക്ക് പൂര്‍ണ്ണമായും ബോദ്ധ്യമായിരുന്നു. ആ ഒരു കച്ചിത്തുരുമ്പില്‍ പിടിച്ചാണ് തൊട്ടടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ അവള്‍ മല്‍സരിച്ചു വിജയിച്ചത്. അവിടന്നങ്ങോട്ട് ആര്‍ക്കും അവഗണിക്കാനാവാത്ത വന്‍ ശക്തിയായി അവള്‍ വളര്‍ന്നു.

എംഎല്‍എ ആയതിനുശേഷം അവള്‍ ആദ്യം ചെയ്തത് ഫാക്റ്ററി യൂണിയന് ശക്തമായ ഒരു ഫണ്ട് രൂപീകരിക്കുക എന്നതായിരുന്നു. അവള്‍ സംഭാവന ചോദിച്ചുചെന്ന വന്‍ പണച്ചാക്കുകളെല്ലാം അവള്‍ക്ക് ധാരാളം പണം നല്‍കി. പകരം അവള്‍ അവര്‍ക്കുവേണ്ടി പല വഴിവിട്ട സഹായങ്ങളും ചെയ്തുകൊടുത്തു. ഫാക്റ്ററിയിലെ എല്ലാ തൊഴിലാളികളുടേയും കുടുംബങ്ങളുടെ മൂന്നുവര്‍ഷത്തെ അടിസ്ഥാന ചിലവുകള്‍ നടത്താന്‍ കഴിയുന്നത്ര പണം അവള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വരൂപിച്ചു. മേലില്‍ അവള്‍ സമരം പ്രഖ്യാപിച്ചാല്‍ പൊളിക്കാന്‍ സാധിക്കില്ലെന്നു മനസ്സിലായതോടെ ആ ഫാക്റ്ററി മാനേജ്മെന്റ് അവളുടെ ചൊല്‍പ്പടിയിലായി. ക്രമേണ അവളുടെ യൂണിയന്‍ മറ്റു വ്യവസായമേഖലകളിലേയ്ക്കു വ്യാപിച്ചു. സംസ്ഥാനത്തെ ഏറ്റവും ശക്തവും സമരാസക്തവുമായ സംഘടനയായി അത്. സമരങ്ങള്‍ പ്രഖ്യാപിച്ചും, മുതലാളിമാരില്‍നിന്ന് പണം ഈടാക്കി ഒത്തുതീര്‍പ്പാക്കിയും തൊഴിലാളികള്‍ക്ക് ചില്ലറ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുത്തും അവള്‍ സംസ്ഥാനത്തെ അനിഷേദ്ധ്യശക്തിയായി. "ദീദി"യായി.

ഇന്ന് ശോലാ ദീദി ദേശീയതലത്തിലുള്ള ഒരു നേതാവെന്നതിലുപരി ആയിരത്തി എഴുന്നൂറിലേറെ ഏക്കര്‍ പരന്നുകിടക്കുന്ന ഒരു ബോക്സൈറ്റ് ഖനിയുടെ ഭൂരിപക്ഷ ഓഹരിയുടമയാണ്. എതിര്‍ക്കുന്നവരെ ഒതുക്കുകയും മുറിവേല്‍പ്പിക്കുന്നവരെ നിര്‍ദ്ദാക്ഷിണ്യം നിഗ്രഹിക്കുകയും ചെയ്യുന്ന സംഹാരമൂര്‍ത്തിയാണ്.

അന്നത്തെ കൊലപാതകങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ദീദിയ്ക്കറിയാമായിരുന്നു. പ്രതികാരദാഹികള്‍ക്ക് നടന്നുകയറാന്‍ പാകത്തിന് അവരുടെ വീട്ടില്‍ ഒരു വന്‍ കെണിയും തയ്യാറാക്കപ്പെട്ടിരുന്നു. പക്ഷേ ദീദിയുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള സംഭവങ്ങളാണ് രണ്ടാഴ്ചകള്‍ക്കു ശേഷം ഒരു രാത്രിയില്‍ നടന്നത്.

ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് രാത്രി വൈകീട്ട് വീട്ടിലെത്തിയതായിരുന്നു അവര്‍. നേരെ ചെന്നത് കിടപ്പുമുറിയിലേയ്ക്കാണ്. മുറിക്കകത്തേയ്ക്കു കയറിയതും വാതില്‍ പിന്നില്‍ വലിച്ചടയ്ക്കപ്പെട്ടു. ഒരൊറ്റച്ചാട്ടത്തിന് ദീദി കട്ടിലിലേയ്ക്കു ചാടിവീണ് തലയിണയ്ക്കടിയിലെ റിവോള്‍വര്‍ കയ്യിലെടുത്ത് ചാടിയെഴുന്നേറ്റ് വാതിലിനുനേരെ ചൂണ്ടിക്കൊണ്ടുനിന്നു. വാതില്‍ക്കല്‍ ആറേകാല്‍ അടിയോളം പൊക്കമുള്ള ഒരു ആജാനബാഹു ഒരു ഓട്ടോമാറ്റിക്ക് റൈഫിള്‍ ദീദിയുടെ നേരെ ചൂണ്ടിക്കൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. തലയില്‍ കെട്ടിയ പഗ്ഡിയുടെ ഒരറ്റംകൊണ്ട് അവന്‍ മുഖം മറച്ചിരുന്നു.

"വെടിവെയ്ക്കരുത്. ഞാന്‍ ഒറ്റയ്ക്കല്ല. നിങ്ങളുടെ പിന്നില്‍ ഇതുപോലത്തെ തോക്കേന്തിയ രണ്ടു പേര്‍ കൂടി നില്‍ക്കുന്നുണ്ട്. എന്നെക്കൊന്നാലും നിങ്ങള്‍ രക്ഷപ്പെടില്ല..." അവന്‍ അലറി!

ദീദി തിരിഞ്ഞുനോക്കിയില്ല. റിവോള്‍വര്‍ ദൃഢമായി അവന്റെ നേരെതന്നെ ചൂണ്ടി അവനെ തറപ്പിച്ചുനോക്കിക്കൊണ്ട് അവിടെത്തന്നെ നിന്നു. പിന്നിലുള്ളവര്‍ ദീദിയെ ബോധ്യപ്പെടുത്താനെന്നോണം അവരുടെ റൈഫിളുകള്‍ ഒന്നുരണ്ടു തവണ ക്ലിക്ക് ചെയ്തു. പക്ഷേ അവര്‍ക്ക് യാതൊരു കുലുക്കവുമില്ല. നിമിഷങ്ങള്‍ക്കകം മുറിയിലെ നാലു ജനലുകളില്‍ ആയുധധാരികളായ പന്ത്രണ്ടുപേര്‍ പ്രത്യക്ഷപ്പെട്ടു. അവരുടെ തോക്കുകള്‍ ആ മൂന്നു നുഴഞ്ഞുകയറ്റക്കാരുടെ തലയെ ലക്ഷ്യമാക്കി നിന്നു.

"എനിക്ക് മൂന്നുകോടി രൂപ വേണം. പണമായിട്ട്. എനിക്ക് സുരക്ഷിതമായി കടന്നുപോകാന്‍ വഴിയൊരുക്കുകയും വേണം. അങ്ങനെയാണെങ്കില്‍ ആര്‍ക്കും പരിക്കുപറ്റാതെ ഈ ഡ്രാമ നമുക്കവസാനിപ്പിക്കാം. ശാന്തമായി ആലോചിക്കൂ ദീദീ...."

"ഏക് ഫൂട്ടി കൌഡി നഹി മിലേഗി. ജീവനും കൊണ്ട് ഒരുത്തനും ഇവിടന്ന് പോകുകയുമില്ല"

"പോകും ദീദി. ഈ കൊട്ടാരത്തില്‍ പതിനേഴിടങ്ങളില്‍ ഞാന്‍ ബോംബ് വെച്ചിട്ടുണ്ട്. എല്ലാം നാടന്‍. ഖനിയില്‍ നിന്ന് പലപ്പോഴായി മോഷ്ടിച്ച ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കൊണ്ടുണ്ടാക്കിയത്. അതെല്ലം വീട്ടിലെ വയറിങ്ങുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. വൈദ്യുതിയുള്ളിടത്തോളം ബോംബുകള്‍ പൊട്ടില്ല. വൈദ്യുതി പോയാല്‍, പതിനേഴെണ്ണവും ഒരുമിച്ചു പൊട്ടും. പിന്നെയിവിടെ ചാരവും പൊടിയും മാത്രമേ ബാക്കിയുണ്ടാവൂ. അഞ്ചു മൈലകലെ എന്റെ ആള്‍ കാത്തുനില്പുണ്ട്, പ്രശ്നമുണ്ടായാല്‍ ഇങ്ങോട്ടുള്ള വൈദ്യുതിബന്ധം മുറിച്ചുകളയാന്‍ ..."

"ഉസ്മാന്‍...." ദീദി നീട്ടിവിളിച്ചു

"ജീ ദീദി"

"ഏക് ആദ്മി കൊ ഭേജോ മെയ്‌ന്‍ സ്വിച്ച് കേ തരഫ്. മേരാ ഏക് ഇശാരേ പര്‍ ബംഗലേ കി പൂരി ബിജ്‌ലി ബന്ദ് ഹോനി ചാഹിയേ (ഒരാളെ മെയിന്‍ സ്വിച്ചിനടുത്തേയ്ക്ക് വിട്. എന്റെ ഒരൊറ്റ സൂചനയില്‍ ബംഗ്ലാവിലെ മുഴുവന്‍ വൈദ്യുതിയും വിച്ഛേദിക്കപ്പെടണം)" അവര്‍ ഗര്‍ജ്ജിച്ചു !!

മരിക്കാനും കൊല്ലാനും രണ്ടുകൂട്ടരും പൂര്‍ണ്ണമായും തയ്യാറാണെന്നത് അതോടെ തീരുമാനമായി. ഒരു കായികതാരത്തിന്റേതുപോലെ ഉറച്ച ദീദിയുടെ ശരീരത്തില്‍ ഒരിടത്തും ഒരു നേരിയ വിറയല്‍പോലുമില്ല. കയ്യിലെ പേശികളുടെ പൂര്‍ണ്ണശക്തിയും തോക്കിന്‍മേലുണ്ട്. മുഖത്ത് നിശ്ചയദാര്‍ഢ്യം. കണ്ണുകണില്‍ തീ!

"എല്ലാവരേയും കൊന്നൊടുക്കിയാലും ദീദി വിജയിക്കുമെന്നു കരുതണ്ട" അല്പം സ്വരം താഴ്ത്തി അവന്‍ മുരണ്ടു. "ഞങ്ങളില്ലാതായാല്‍ ഞങ്ങളുടെ രണ്ടാംനിര ഉയര്‍ന്നുവരും. അവര്‍ക്കും നിങ്ങളേപ്പോലുള്ള വന്‍ പണച്ചാക്കുകളെ കൊള്ളയടിച്ചേ സ്വന്തം സേനയെ പോറ്റാന്‍ കഴിയൂ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അതിജീവനത്തിന്റെ പ്രശ്നമാണ്. ആ മുംബൈക്കാരെ ഇവിടെ കൊടികുത്തിവാഴാന്‍ ഞങ്ങള്‍ക്കനുവദിക്കാനാവില്ല"

"കോന്‍ മുംബൈവാലേ?"

"മുംബൈയിലെ സാഠേ ഭായിയുടെ ഗ്യാങ്ങ്! രണ്ടാഴ്ച മുന്‍പ് അവരുടെ നാലാളുകളെ ആരോ കുത്തിക്കീറി കൊലപ്പെടുത്തിയിരുന്നു. നാലുശവങ്ങളും പരസ്യമായാണ് പട്ടണത്തില്‍ കൊണ്ടുവന്നു തള്ളിയത്. ഞങ്ങളാണ് അതു ചെയ്തത് എന്നാണ് മുംബൈയിലേയ്ക്ക് വാര്‍ത്ത പോയിരിക്കുന്നത്. അവര്‍ വരും. ഇത്തവണ മുഴുവന്‍ സൈന്യവുമായിട്ടായിരിക്കും വരിക. അതിനുമുമ്പ് എനിക്ക് ആള്‍ബലം കൂട്ടണം. അതിന് പണം വേണം. നിറയെ പണം"

"സാഠേ ഭായിക്ക് ഇവിടെയെന്തുകാര്യം?"

"വഹി ഹഫ്താ വസൂലി. ഗുണ്ടാപ്പിരിവ്. കാവല്‍പ്പണം. മാസം പതിനായിരം രൂപയാണ് ഖനിയിലെ ഓരോ ലേബര്‍ കോണ്ട്രാക്റ്റര്‍മാര്‍ക്കും നിശ്ചയിച്ചിരിക്കുന്ന റേറ്റ്. പോരാത്തതിന് അവര്‍ പറയുന്ന ആളുകള്‍ക്ക് ജോലി കൊടുക്കുകയും വേണം. ഞങ്ങളതു സമ്മതിക്കില്ല ദീദി. ഇവിടെ ഞങ്ങള്‍ ഒരു ഗ്യാങ്ങ് ഉണ്ടാക്കും. കാവല്‍പ്പണം ഞങ്ങള്‍ വാങ്ങും. ഞങ്ങളുടെ ആളുകളെ ജോലിക്കുവെയ്ക്കും. കാരണം ഞങ്ങളെ കുടിയൊഴിപ്പിച്ച മണ്ണിലാണ് ഈ ഖനി. ഇവിടെനിന്നുള്ള വരുമാനം ഈ മണ്ണിന്റെ മക്കളുടെ കയ്യിലിരിക്കണം"

ദീദി ഒന്നും മിണ്ടാതെ അതേ നില്പു തുടര്‍ന്നു.

"എന്റെയാളുകള്‍ മദ്യവും മാംസവും കഴിച്ച് ചീര്‍ത്തുകൊഴുത്ത പൊണ്ണന്‍മാരല്ല,നല്ല കായികക്ഷമതയുള്ള പോരാളികളായിരിക്കും. അവരുടെ ഭക്ഷണവും പരിശീലനവും സ്വഭാവവും ജീവിതവും ഞാന്‍ കര്‍ശനമായി നിയന്ത്രിക്കും. ആധുനികമായ ആയുധങ്ങള്‍ അവരുടെ കൈവശമുണ്ടാകും. കൌശലക്കാരായിരിക്കും. മൂന്നുകോടി രൂപകൊണ്ട് അത്തരത്തിലുള്ള എഴുപതുപേരെക്കൂടി എനിക്കു പരിശീലിപ്പിച്ചെടുക്കാന്‍ കഴിയും. സാഠേ ഭായിയോടു മുട്ടാന്‍ എനിക്കത്രയും ആളുകളും പടക്കോപ്പുകളും കൂടിയേ തീരൂ"

ദീദി പെട്ടന്ന് കയ്യിലുള്ള തോക്ക് പിന്നിലേക്കെറിഞ്ഞു. എന്നിട്ട് കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ച് കട്ടിലില്‍ ഇരുന്നു. അതിക്രമി അതുകണ്ട് അല്പനേരം അമ്പരന്നുനിന്നു. അതിനുശേഷം അവനും തോക്കു താഴ്ത്തി.

"ഇരുന്നൂറുപേര്‍ക്ക് പരിശീലനവും ആയുധവും നല്‍കാന്‍ എത്ര പണം വേണ്ടിവരും?" അവനെ തറപ്പിച്ചുനോക്കിക്കൊണ്ട് ദീദി ചോദിച്ചു.

അങ്ങനെയൊരു ചോദ്യം അവന്‍ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. "അത്...ദീദി...ഏതാണ്ട് പത്തുകോടി രൂപ....പത്താകുമെന്നു തോന്നുന്നു" അവന്‍ പറഞ്ഞൊപ്പിച്ചു.

"ചൌബേ ജീ, തീന്‍ ഖോഖാ ലേ ആവോ. ഔര്‍ ഏക് മൊബൈല്‍ ഭി" ദീദി വിളിച്ചുപറഞ്ഞു. അവനോട് വാതില്‍ തുറന്നിടാന്‍ ആവശ്യപ്പെട്ടു.

അഞ്ചുമിനിറ്റുനേരം പൂര്‍ണ്ണ നിശബ്ദത. ദീദിയുടെ കാര്യസ്ഥന്‍ ചൌബേ പണപ്പെട്ടികളുമായി വരുന്നതുവരെ ദീദി അവനെ അടിമുടി സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു.

ചൌബേ പെട്ടികള്‍ ദീദിയുടെ അരികില്‍ വെച്ച ശേഷം മൊബൈല്‍ കയ്യിലെടുത്ത് ഡയല്‍ ചെയ്തു. ദീദിയുടെ ഫോണില്‍ ഒറ്റ റിങ്ങ് അടിച്ചതോടെ അത് കട്ട് ചെയ്യുകയും ചെയ്തു. ദീദി സ്വന്തം ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റിലേയ്ക്ക് ആ നമ്പര്‍ ചേര്‍ത്തു.

"ചൌബേ ജി, മൊബൈല്‍ ഉസ്കോ ദീജിയേ" ദീദി നിര്‍ദ്ദേശിച്ചു. മുഖംമൂടി ആ ഫോണ്‍ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി

"ഫോണ്‍ ഹെ ബേ! കോയി ബം നഹി! ഔര്‍ സുന്‍. ഈ ഫോണ്‍ എപ്പോഴും നിന്റെ കയ്യിലുണ്ടായിരിക്കണം. ഇതിലൂടെ എന്നെയല്ലാതെ വേറൊരാളെയും വിളിക്കരുത്. വിളിച്ചാല്‍ ഞാന്‍ ഉടനേ വേറെ ഫോണ്‍ കൊണ്ടുവന്നു തരും. വെറുതെയല്ല, നിന്റെ കരണക്കുറ്റിക്ക് രണ്ടു പൊട്ടിച്ചിട്ട്. ഞാന്‍ ഈ ഫോണിലേയ്ക്കേ വിളിക്കൂ. വിളിച്ചാല്‍ ഉടന്‍ എടുക്കണം. ബാറ്ററി ചാര്‍ജ് ചെയ്തില്ല, ഫോണ്‍ കുളിമുറിയില്‍ മറന്നു എന്നമട്ടിലുള്ള ഒഴികഴിവുകളൊന്നും ചിലവാകില്ല. ഈ പെട്ടികളില്‍ നിന്റെ മൂന്നു കോടിയുണ്ട്. ബാക്കി ഏഴ്, രണ്ടാഴ്ചയ്ക്കുള്ളില്‍. രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ഇരുന്നൂറുപേരും തയ്യാറായിരിക്കണം. അതിനുശേഷം ഖനിയുടേയും ഖനിയില്‍നിന്നു പുറത്തേയ്ക്കുപോകുന്ന വാഹനങ്ങളുടേയും മുഴുവന്‍ സുരക്ഷാ ചുമതലയും നിനക്ക്. മാസം ഒന്നരക്കോടി രൂപ, അഞ്ചുവര്‍ഷത്തേയ്ക്ക്. അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് പുതിയ കരാറിനേപ്പറ്റി നമുക്കു സംസാരിക്കാം. എങ്ങനെ? മന്‍സൂര്‍ ഹേ?"

"ഹാം...." അവന്‍ അലക്ഷ്യമായി പറഞ്ഞു.

"ഠീക് ഹേ. നിന്റെ പണം എടുത്തോ"

"രുക്!!" പെട്ടിയുടെ പിടിയില്‍ അവന്‍ കൈ വെച്ചയുടന്‍ ദീദി കല്‍പ്പിച്ചു. "എന്റെ കയ്യില്‍നിന്ന് പണം വാങ്ങുന്നതാരാണെന്ന് എനിക്കു കാണണം"

അവന്‍ പെട്ടിയില്‍നിന്നു കൈ വിട്ട് നിവര്‍ന്നു നിന്നു. എന്നിട്ട് പഗഡി അഴിച്ചു തോളിലിട്ടു. ദീദിയുടെ പിന്നില്‍ നിന്നിരുന്നവരും അപ്പോള്‍ തോക്കുതാഴ്ത്തി അവരുടെ മുഖംമൂടികള്‍ അഴിച്ചുമാറ്റി.

"തൂ ചിക്നാ ഹേ ബേ!" വക്രിച്ച ഒരു പുഞ്ചിരിയോടെ ദീദി പറഞ്ഞു "ഔര്‍ ഏക് ബാത് ബതാ. ഇരുന്നൂറു പേര്‍ നിന്റെ ചൊല്‍പ്പടിയിലായിരിക്കും. നീ ആരുടെ ചൊല്‍പ്പടിയിലായിരിക്കും?"

ഒരു നിമിഷനേരം അവന്‍ ദീദിയെ തുറിച്ചുനോക്കി.

"ഞാന്‍ ദീദി പറഞ്ഞ കരാറിന്റെ ചൊല്‍പ്പടിയിലായിരിക്കും. ദീദി ദീദിയുടെ ഭാഗത്തോട് നീതിപാലിക്കുന്ന സെക്കന്റ് വരെ ഞാന്‍ എന്റെ ഭാഗത്തോടും വിശ്വസ്തതകാണിക്കും. ബാക്കി നമുക്ക് അഞ്ചുവര്‍ഷം കഴിഞ്ഞ് തീരുമാനിക്കാം". അത്രയും പറഞ്ഞ്, തന്റെ കൂട്ടാളികളോട് പെട്ടിയെടുക്കാന്‍ ആഗ്യം കാട്ടി അവന്‍ മുറിക്കുപുറത്തേയ്ക്കു കടന്നു.

ഇവന്‍ വീരനാണ്. നെഞ്ചില്‍ തീയുണ്ട്. ഉരുക്കിന്റെ കരുത്തുള്ള മനസ്സുണ്ട്. വിജയതൃഷ്ണയുണ്ട്. പോരാടിനേടാനുള്ള സ്വഭാവശക്തിയുണ്ട്. ഇവനെ കൂടെനിര്‍ത്തണം, എപ്പോഴും - അവള്‍ മനസ്സിലുറപ്പിച്ചു.

5 comments:

  1. ദത്താ സാമന്തിന്‍റെ കഥയും ഇതുപോലൊക്കെ തന്നെയാണ്. ബോംബെയിലെ തുണി മില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു മുതലാളിമാരെ കിടുകിടെ വിറപ്പിച്ചു. അവസാനം എല്ലാം ചാരം.നേതാവും അനുയായികളും വ്യവസായവും എല്ലാം.ആ അവസാനത്തെ ട്വിസ്റ്റ് വായിക്കുമ്പോള്‍ ചിരി വരുന്നു.

    ReplyDelete
  2. ഈ നാല് ഭാഗവും വായിച്ചിട്ട് എന്റെ മനസ്സില്‍ തോന്നിയ ഒരു വിചാരം പറയട്ടെ. കൊച്ചീച്ചി വാലറ്റക്കാരനൊന്നുമല്ല. എഴുത്തില്‍ ഒരു മുന്‍നിരക്കാരനാണ്.

    ReplyDelete
  3. നാലാം ഭാഗവും വായിച്ചു. ബോംബെ കാര്യമായി അറിയില്ലെങ്കിലും അവിടുത്തെ ഭീകരത ശരിക്കും അനുഭവിക്കുന്നത് പോലെ തോന്നി വായിച്ചു കഴിഞ്ഞപ്പോള്‍.

    ReplyDelete
  4. ഭായ് നിങ്ങൾ ആംഗലേയത്തിൽ
    ശരിക്കും ക്രൈം / ഹൊറർ കഥകളോ നോവലുകളോ
    എഴുതുകയാണെങ്കിൽ , ആയവ ചൂടപ്പം പോലെ വിറ്റഴിയും കേട്ടൊ
    നമിച്ചിരിക്കുന്നൂ...!

    ReplyDelete
  5. കൊള്ളക്കാര്‍ വീണ്ടും വീണ്ടും സമാന മനസ്ക്കാരെ കണ്ടെത്തുകയും കരാറുകള്‍ ഒപ്പ് വെയ്ക്കുകയും ചെയ്യുക തന്നെയാണ്. ജനങ്ങള്ക്കും ഇതെല്ലാം മനാസ്സിലായിടുണ്ട്. AAPന്റെ് വിജയമാണേ സത്യം. ആവേശത്തോടെ വായിക്കുന്നു കെ കെ.

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ